"എക്സ്ട്രാ ജുഡീഷൽ നിരോധനം’ അനുവദിക്കാനാവില്ല: സുപ്രീംകോടതി
Wednesday, June 18, 2025 1:02 AM IST
ന്യൂഡൽഹി: കമൽഹാസൻ നായകനായ തമിഴ് സിനിമ "തഗ് ലൈഫ് ’ കർണാടകയിൽ നിരോധിച്ച നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച ഏതൊരു സിനിമയും റിലീസ് ചെയ്യാനാവശ്യമായ നടപടികൾ സംസ്ഥാനം നിർവഹിക്കണമെന്നത് നിയമം ആവശ്യപ്പെടുന്നതാണ്. ഇതിനു മുകളിൽ ഒരു "എക്സ്ട്രാ ജുഡീഷൽ നിരോധനവും’ അനുവദിക്കാനാവില്ലെന്ന് ജസ്റ്റീസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
"കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് ചിത്രത്തിന്റെ നായകനും നിർമാതാക്കളിൽ ഒരാളുമായ കമൽഹാസൻ നടത്തിയ പരാമർശത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഒരു കൂട്ടം സംഘടനകൾ രംഗത്തുവന്നിരുന്നു.
തുടർന്ന് കൃത്യമായ സെൻസർ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും തീവ്ര സംഘടനകളുടെ ഭീഷണിയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വവും കാരണം സിനിമ കർണാടകയിൽ പ്രദർശിപ്പിക്കുന്നതു തടഞ്ഞു എന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
സിനിമ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. അത് ജനങ്ങളുടെ തീരുമാനമാണ്. സർട്ടിഫിക്കേഷൻ ലഭിച്ച സിനിമ റിലീസ് ചെയ്യുന്നത് തടുക്കാനാകില്ല. ആൾക്കൂട്ടത്തെയും സംഘടനകളെയും തെരുവുകൾ കൈയടക്കാൻ അനുവദിക്കില്ലെന്നും നിയമവാഴ്ച നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
കമൽഹാസന്റെ പരാമർശത്തിൽ മാപ്പു പറയണമെന്ന കർണാടക ഹൈക്കോടതി നിർദേശത്തോട് സുപ്രീംകോടതി വിയോജിച്ചു. വിഷയം ഒരു സിനിമ പ്രദർശനവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മൗലിക അവകാശങ്ങളെ സംബന്ധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
പ്രസ്താവനകളെ അതേ ഭാഷയിൽ നേരിടണമെന്നും അല്ലാതെ ഭീഷണിപ്പെടുത്തുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. നാളെ കേസ് വീണ്ടും പരിഗണിക്കും.