പോളിംഗ് ബൂത്തുകളിലെ സിസിടിവി നിർദേശത്തിനെതിരേ രാഹുൽ
Sunday, June 22, 2025 2:02 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രക്രിയയുടെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനുശേഷം നശിപ്പിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശത്തിനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്.
ആരാണോ ഉത്തരങ്ങൾ നൽകേണ്ടത് അവർതന്നെ തെളിവുകൾ നശിപ്പിക്കുകയാണെന്നാണ് രാഹുൽ ആരോപിച്ചത്. തെരഞ്ഞെടുപ്പ് ഒത്തുകളിയാണെന്നുള്ളത് വ്യക്തമായെന്നും ഒത്തുകളിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കൊല്ലുന്ന വിഷമാണെന്നും രാഹുൽ എക്സിലൂടെ പ്രതികരിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പ് ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നുള്ള ആവശ്യം ന്യായവും യുക്തിസഹവുമാണെന്ന് തോന്നുമെങ്കിലും ദൃശ്യങ്ങൾ പൊതുമധ്യത്തിൽ ലഭ്യമാക്കുന്നത് നിയമപരമായ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും വോട്ടർമാരുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ പരസ്യമാക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾക്കും സുപ്രീംകോടതി നിർദേശങ്ങൾക്കും വിരുദ്ധമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വോട്ടർമാരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ദൃശ്യങ്ങൾ പങ്കിടുന്നത് വോട്ട് ചെയ്ത വോട്ടർമാരെയും വോട്ട് ചെയ്യാത്ത വോട്ടർമാരെയും ഒരു ബൂത്തിൽനിന്ന് എളുപ്പത്തിൽ വിവേചിച്ചറിയാൻ കാരണമാകുമെന്നും വോട്ടർമാർ സാമൂഹികവിരുദ്ധരുടെ സമ്മർദം, ഭീഷണി എന്നിവയ്ക്ക് ഇരയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പുഫലം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ വോട്ടെടുപ്പിന്റെ വീഡിയോദൃശ്യങ്ങൾ നശിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരോടു നിർദേശിച്ചിരുന്നത്.
യന്ത്രവത്കൃത വോട്ടർപട്ടിക നിലവിൽ ലഭ്യമല്ലെന്നും തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമഭേദഗതിയിലൂടെ ഒളിപ്പിച്ചെന്നും ഇപ്പോൾ തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഫോട്ടോകളും വീഡിയോകളും 45 ദിവസത്തിനുശേഷം നശിപ്പിക്കാനൊരുങ്ങുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നും മഹാരാഷ്ട്രയിലെ പോളിംഗ് ബൂത്തുകളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് തുടർച്ചയായി ആവശ്യപ്പെടുന്പോഴാണ് തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലുള്ള വീഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിന്റെ കാലയളവും തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിക്കുറയ്ക്കുന്നത്.