തെരഞ്ഞെടുപ്പിന്റെ വീഡിയോ 45 ദിവസത്തിനുശേഷം നശിപ്പിക്കാൻ നിർദേശം
Saturday, June 21, 2025 2:09 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രക്രിയയുടെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഫലപ്രഖ്യാപനം നടന്ന് 45 ദിവസത്തിനുശേഷം നശിപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പു ഓഫീസർമാർക്കു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
ഇക്കാലയളവിൽ തെരഞ്ഞെടുപ്പുഫലം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെങ്കിലാണ് വിവരങ്ങൾ നശിപ്പിക്കാൻ കഴിയുക. തെരഞ്ഞെടുപ്പു ദൃശ്യങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് 45 ദിവസ കാലയളവിനുശേഷം വിവരങ്ങൾ നശിപ്പിക്കുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. മേയ് 30ന് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് അയച്ച കത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശമുള്ളത്.
തെരഞ്ഞെടുപ്പുപ്രക്രിയയുടെ വീഡിയോകളും ഫോട്ടോകളും നിയമപ്രകാരം നിർബന്ധമല്ലെന്നും പക്ഷേ ഇവ "ആഭ്യന്തര കാര്യനിർവഹണത്തിനുള്ള ഉപകരണ’മാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം വിവരങ്ങൾ സ്ഥാനാർഥികളല്ലാത്ത മറ്റുള്ളവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ദുരുപയോഗിക്കുന്നതിനാലാണ് 45 ദിവസത്തിനുശേഷം വിവരങ്ങൾ നശിപ്പിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലുള്ള വീഡിയോദൃശ്യങ്ങൾ നിലവിൽ മൂന്നു മാസം മുതൽ ഒരു വർഷം വരെയാണു സൂക്ഷിക്കുന്നത്. 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 81-ാം വകുപ്പ് പ്രകാരം ഫലപ്രഖ്യാപനമുണ്ടായി 45 ദിവസത്തിനുള്ളിലാണ് ഒരു തെരഞ്ഞെടുപ്പ് ഹർജി കോടതിയിൽ നൽകേണ്ടത്.
ഈ സമയപരിധി പരിഗണനയ്ക്കെടുത്താണ് തെരഞ്ഞെടുപ്പുകമ്മീഷൻ തെരഞ്ഞെടുപ്പ് ദൃശ്യങ്ങളുടെ സംരക്ഷണകാലയളവിലും മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബറിൽ കേന്ദ്രം തെരഞ്ഞെടുപ്പുപ്രക്രിയയുടെ സിസിടിവി, വെബ്കാസ്റ്റിംഗ് വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ പൊതുജന പരിശോധനയ്ക്ക് തടയിട്ടുകൊണ്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലും ഭേദഗതി വരുത്തിയിരുന്നു.