"ഇംഗ്ലീഷ് ലജ്ജയല്ല, ശക്തീകരണം'; അമിത് ഷായെ വിമർശിച്ച് രാഹുൽ
Saturday, June 21, 2025 2:09 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം ഉടനെത്തുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇംഗ്ലീഷ് എന്നതു ലജ്ജയല്ല, ശക്തീകരണമാണെന്നു ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രിയുടെ വിദേശഭാഷാവിരുദ്ധ നിലപാടിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചത്. ഇംഗ്ലീഷ് എന്നതു ഡാമല്ല, പാലമാണെന്നും ചങ്ങലയല്ല, ചങ്ങലകൾ തകർക്കാനുള്ള ഉപകരണമാണെന്നും രാഹുൽ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു.
ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ഒരു വിദേശഭാഷയോടെയുള്ള ഇന്ത്യയെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നും ഇംഗ്ലീഷില്ലാത്ത ഇന്ത്യ ദൂരെയല്ലെന്നും അമിത് ഷാ പറഞ്ഞത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ബിജെപിയെയും രാഹുൽ കടന്നാക്രമിച്ചു.
ബിജെപിയും ആർഎസ്എസും ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നതിന് എതിരാണെന്നും ഇതിനു കാരണം കുട്ടികൾ ചോദ്യങ്ങളുന്നയിക്കരുതെന്നും മുന്നോട്ടുനീങ്ങരുതെന്നും തുല്യരാകരുതെന്നുമാണ് അവരുടെ ആഗ്രഹമെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഇന്നത്തെ ലോകത്തിൽ ഇംഗ്ലീഷ് എന്നതു മാതൃഭാഷ പോലെതന്നെ പ്രാധാന്യമുള്ളതാണ്. കാരണം, അതു തൊഴിൽ നൽകുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും ആത്മാവും സംസ്കാരവും അറിവുമുണ്ട്. നാം അവ പരിപോഷിപ്പിക്കണം. അതേസമയം എല്ലാ കുട്ടികളെയും ഇംഗ്ലീഷ് പഠിപ്പിക്കുകയും ചെയ്യണം-രാഹുൽ പറഞ്ഞു.