ഭാര്യയുടെ ഘാതകനോ? സംശയനിഴലിൽ ബിനു
Sunday, June 22, 2025 3:50 AM IST
കട്ടപ്പന: കേരള പോലീസിന് ഇത്രയ്ക്കു കഴിവുകേടോ? ഒരാൾ ഭാര്യയെ കൊന്നതാണെന്ന സംശയമുയർന്നിട്ട് ഒമ്പതു ദിവസങ്ങളായിട്ടും സത്യം കണ്ടെത്താനായിട്ടില്ല. സത്യമതല്ലെങ്കിൽ തുറന്നു പറയാനും കഴിഞ്ഞിട്ടില്ല. വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ ഭർത്താവിനോടും രണ്ടു മക്കളോടും ഒപ്പം പോയ സീത (54) യുടെ മരണകാരണം ഒന്പതാം ദിവസവും ദുരൂഹതയിൽ തുടരുകയാണ്.
കഴിഞ്ഞ 13നാണ് പീരുമേട് തോട്ടപ്പുര സ്വദേശി ബിനുവിന്റെ ഭാര്യ സീത കൊല്ലപ്പെട്ടത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ മീൻമുട്ടിയിൽ എത്തിയപ്പോൾ ആനയുടെ ആക്രമണത്തിൽ സീത മരിച്ചതായാണ് ഭർത്താവും ഒപ്പമുണ്ടായിരുന്ന മക്കൾ ഷാജിമോനും അനിമോനും പറയുന്നത്. എന്നാൽ, പീരുമേട് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജൻ മരണം കൊലപാതകമെന്നു സംശയം പ്രകടിപ്പിച്ചതോടെയാണ് ദുരൂഹത ഉടലെടുത്തത്. ഇതിനിടെ വനത്തിനുള്ളിലെ മരണം മുഴുവൻ വനംവകുപ്പിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടന്ന വനം മന്ത്രിയുടെ പ്രസ്താവനകൂടി ഉണ്ടായതോടെ വിവാദം പോലീസും വനംവകുപ്പും തമ്മിലുള്ള തർക്കമായും മാറി.
വനംവകുപ്പിന്റെ അജണ്ടയാണ് മരണം കൊലപാതകമാക്കിയതെന്നാണ് ബിനുവിന്റെ ആക്ഷേപം. ബിനു പറയുന്നതാണ് സത്യമെങ്കിൽ ഈ മനുഷ്യനെ ഇങ്ങനെ ഭാര്യയുടെ ഘാതകനാക്കി ചിത്രീകരിച്ചതിന് ആര് ഉത്തരം പറയും?
പീരുമേട് പോലീസ് രണ്ടുതവണ ബിനുവിന്റെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ മരണം സംഭവിച്ചതായാണ് പോലീസിന്റെ നിഗമനം. ഇതിനിടെ മനുഷ്യാവകാശ പ്രവർത്തകൻ, മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെ അന്വേഷണം സൂതാര്യമായി നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഇടുക്കി പോലീസ് മേധാവിക്ക് ഉത്തവരവും നൽകി. ഇതോടെ കേസ് പീരുമേട് പോലീസിന്റെ കൈവിട്ട് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായെന്നാണ് പീരുമേട് പോലീസ് ഇപ്പോൾ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് ഔദ്യോഗികമായി കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഡോക്ടർ അവധിയിലാണെന്നും പോലീസ് പറയുന്നു. ഇതിനിടെ സീതയുടെ ആന്തരികാവയവങ്ങൾ കൂടി പരിശോധിക്കണമെന്ന നിലപാടിലാണ് പോലീസ്. ഇതിന്റെ ഫലം വന്നതായി ആരും വെളിപ്പെടുത്തിയിട്ടില്ല.
സീതയുടെ ദേഹത്ത് ആനയുടെ ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും തലയുടെ ഇരുവശത്തും പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെ പാടുകളുണ്ടെന്നും ഇടതുവശത്തെ ഏഴു വാരിയെല്ലുകളും വലതുവശത്തെ ആറ് വാരിയെല്ലുകളും പൊട്ടിയിട്ടുണ്ടെന്നുമാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരുത്തേണ്ട റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല.