പുതുജീവിതത്തിലേക്ക് ചുവടുവച്ച് ഡോ. അസ്ന
Saturday, June 21, 2025 2:08 AM IST
കൂത്തുപറമ്പ്: പുതുജീവിതത്തിലേക്കുള്ള ഒരുക്കത്തിലാണ് ചെറുവാഞ്ചേരിയിലെ ഡോ. അസ്ന. അടുത്ത മാസം അഞ്ചിന് വീട്ടുമുറ്റത്ത് ഉയരുന്ന പന്തലിൽ അസ്നയെ ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിൽ താലി കെട്ടും. വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അസ്നയുടെ വീട്ടുകാരും നാടൊന്നാകെയും.
ആരും മറന്നുകാണില്ല, ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്നയെ. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇരയായവൾ.
2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിലൊന്ന് വന്നുപതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയ്ക്ക് നേരേ. അമ്മ ശാന്തയ്ക്കും സഹോദരനും പരിക്കേറ്റു.
അന്ന് അസ്നയ്ക്കു പ്രായം മൂന്ന് വയസ്. ബോംബേറിൽ അസ്നയുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വച്ച് കാൽ മുറിച്ചുമാറ്റി. പിന്നീട് കൃത്രിമ കാലുമായി വിധിക്കു മുന്നിൽ പകച്ചുനിൽക്കാതെ നിശ്ചയദാർഢ്യത്തോടെ അസ്ന വിജയത്തിന്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2023ൽ എംബിബിഎസ് നേടി.
ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു.ഇപ്പോൾ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്ന. അമ്മ ശാന്തയ്ക്കും സഹോദരൻ ആനന്ദിനുമൊപ്പമാണ് അസ്നയുടെ താമസം. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ. നാരായണൻ- ലീന ദമ്പതികളുടെ മകനാണു വരൻ നിഖിൽ.