എംഎസ്സി എല്‍സ3 അപകടം ; എണ്ണ വീണ്ടെടുക്കൽ വൈകുന്നു
Saturday, June 21, 2025 2:09 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 യില്‍നിന്നുള്ള എണ്ണ വീണ്ടെടുക്കൽ നടപടികള്‍ വൈകുന്നു.
നിലവിലുണ്ടായിരുന്ന അമേരിക്കന്‍ സാല്‍വേജ് കമ്പനി ടി ആന്‍ഡ് ടി ദൗത്യത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെ പുതിയ സാല്‍വേജ് കോണ്‍ട്രാക്ടറുടെ കീഴില്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.
പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഷിപ്പിംഗ് കമ്പനി ഡിജിഎസിനെ അറിയിച്ചിട്ടുണ്ട്. അതിനിടെ എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് 48 മണിക്കൂറിനകം കൈമാറണമെന്ന് കപ്പലുടമയ്ക്കു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് കര്‍ശന നിർദേശം നല്കി. തന്ത്രപ്രധാന മേഖലയോടു ചേര്‍ന്ന് 51 മീറ്റര്‍ താഴ്ചയില്‍ കപ്പല്‍ കിടക്കുന്നത് സുരക്ഷയ്ക്കും മലിനീകരണത്തിനും ഒരുപോലെ ദോഷമാണ്. ഈ സാഹചര്യത്തിലാണ് ഡിജിഎസിന്റെ നിർദേശം.
കപ്പലിലെ എണ്ണച്ചോര്‍ച്ച ടി ആന്‍ഡ് ടി പൂര്‍ണമായും അടച്ചിരുന്നു. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ കപ്പലിന്റെ അടിത്തട്ടിലെ ടാങ്കില്‍ എണ്ണ കിടക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ധനച്ചോര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടിയന്തര ഇടപെടല്‍ ആവശ്യമില്ലെന്നാണു വിലയിരുത്തല്‍. ടി ആന്‍ഡ് ടി പിന്മാറിയതിനു പിന്നാലെ പ്രാരംഭഘട്ട കാപ്പിംഗും എയര്‍ ഡ്രൈവിംഗും പൂര്‍ത്തിയാക്കി സീമാക്3 ഡൈവിംഗ് മടങ്ങി.
പുതിയ ടഗ് ബോട്ടായി കാനറ മേഘിനെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ദുരിതബാധിത ബീച്ചുകളിലെ ശുചീകരണവും പ്ലാസ്റ്റിക് തരികള്‍ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളും തുടരുന്നു.
വോളന്റിയേഴ്സിന്റെ കുറവാണ് ജോലികളെ സാരമായി ബാധിക്കുന്നുത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് തരികള്‍ സൂക്ഷിക്കുന്നതു സംബന്ധിച്ച് ഡിജിഎസ് കസ്റ്റംസുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്.
ക്യാപ്റ്റന്റെ മൊഴി രേഖപ്പെടുത്തി
കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എംഎസ്സി എല്‍സ3യുടെ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
കോവിഡ് ബാധിതനായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇയാളുടെ മൊഴി കഴിഞ്ഞ ദിവസമാണു രേഖപ്പെടുത്തിയത്. ഫസ്റ്റ് ഓഫീസറും സെക്കന്‍ഡ് ഓഫീസറുമടക്കം അഞ്ചുപേരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുള്ളത്.
ഇവരുടെ പാസ്പോര്‍ട്ട് കഴിഞ്ഞദിവസം പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവര്‍ക്ക് ഇന്ത്യ വിടണമെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരും.