“അൻവറിന്റെ സ്വാധീനം മനസിലാക്കാനായില്ല” ; നിലന്പൂരിൽ ജയിക്കുമെന്ന് സിപിഎം സെക്രട്ടേറിയറ്റ്
Saturday, June 21, 2025 2:08 AM IST
തിരുവനന്തപുരം: നിലന്പൂരിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എന്നാൽ, ഭൂരിപക്ഷത്തെ സംബന്ധിച്ചോ മറ്റു തെരഞ്ഞെടുപ്പു കണക്കുകളെ കുറിച്ചോ ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിശദമായി പരിശോധിച്ചില്ല.
പാർട്ടി തെരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റി എം. സ്വരാജിനു ലഭിച്ചേക്കാവുന്ന വോട്ടിനെ സംബന്ധിച്ചു വിവരങ്ങൾ നൽകിയെങ്കിലും ഫലം വന്നശേഷം ചർച്ച ചെയ്യാമെന്ന തീരുമാനത്തിലാണു സിപിഎം. വലിയരാഷ്ട്രീയ പോരാട്ടം നടത്താനും പാർട്ടി ചിഹ്നമായതിനാൽ പരമാവധി വോട്ടുകൾ സമാഹരിക്കാനുമായി എന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിലുണ്ടായി.
പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എം. സ്വരാജിനു ഗുണമുണ്ടാകുമെന്നു കരുതിയെങ്കിലും അതു പിന്നീടു മാറി.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരേയുള്ള കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും വിരുദ്ധ വോട്ടുകൾ സിപിഎം സ്ഥാനാർഥിക്കു പൂർണമായും ലഭിക്കില്ല. ഇത് അൻവറിനു ലഭിച്ചാൽ പാർട്ടി സ്ഥാനാർഥിക്കു പ്രതികൂലമായി ബാധിച്ചേക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
എന്നാൽ, പി.വി. അൻവർ എത്ര വോട്ടു നേടുമെന്ന കാര്യത്തിൽ സിപിഎം കണക്കുകളൊന്നും പറയുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഫലം വരട്ടെ എന്നിട്ടു പരിശോധിക്കാമെന്ന അഭിപ്രായമാണു പറഞ്ഞത്.