ഗവർണറുടെയും രാജ്ഭവന്റെയും ചെലവിന് കേന്ദ്രസഹായം
Saturday, June 21, 2025 2:09 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരുകളുമായി ഉടക്കിനിൽക്കുന്ന ഗവർണർമാർക്ക് സാന്പത്തിക സംരക്ഷണം ഒരുക്കാൻ കേന്ദ്രം.
ഗവർണർമാരുടെയും രാജ്ഭവനുകളുടെയും പ്രവർത്തനത്തിന് കേന്ദ്രഫണ്ട് അനുവദിക്കുന്നതു പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ രാജ്ഭവനുകളെ അറിയിച്ചു. നിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ചാണ് ഗവർണറുടെയും രാജ്ഭവന്റെയും പ്രവർത്തനം നടക്കുന്നത്. ഇതാണ് കേന്ദ്രം ഏറ്റെടുക്കാനാരുങ്ങുന്നത്.
നേരത്തേ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും വിളിച്ച ഗവർണർമാരുടെ യോഗത്തിൽ രാജ്ഭവന്റെ സാന്പത്തിക ചെലവുകൾ കേന്ദ്രം ഏറ്റെടുക്കണമെന്നു വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് രാജ്ഭവന്റെ ചെലവുകളുമായി ബന്ധപ്പെട്ട സാന്പത്തിക പാക്കേജ് സംബന്ധിച്ചു മറുപടി അറിയിക്കാൻ കേന്ദ്രം ഗവർണർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കേ സർവകലാശാല വിഷയത്തിൽ അടക്കം പിണറായി വിജയൻ സർക്കാരുമായി വലിയ തോതിൽ കൊന്പു കോർത്തിരുന്നു. സർവകലാശാലകളെ എസ്എഫ്ഐയുടെ കുത്തകമേഖലയാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരിഫ് മുഹമ്മദ്ഖാന്റെ പ്രധാന ആരോപണം.
ഇതേത്തുടർന്നുള്ള വാഗ്വാദവും സംഘർഷവും, സർവകലാശാലാ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലുകൾ അടക്കം സർക്കാർ കൊണ്ടുവന്നു.
ചില ഓർഡിനൻസുകളും ബില്ലുകളും ഗവർണർ തടഞ്ഞുവയ്ക്കുകയും ചിലതു രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. സംഘർഷാന്തരീക്ഷത്തിൽ രാജ്ഭവനുകൾക്കുള്ള വിഹിതവും, ഇടയ്ക്കിടെ വഴിയിൽ വീഴുന്ന ഗവർണറുടെ കാർ മാറ്റി വാങ്ങാനുള്ള ശിപാർശയും അടക്കം സംസ്ഥാന സർക്കാർ വൈകിച്ചു.
ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് രാജ്ഭവനുകൾക്കുള്ള ഫണ്ട് അന്നു സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇപ്പോഴും രാജ്ഭവനുകൾക്കുള്ള ഫണ്ട് അനുവദിക്കാൻ ഏറെ സമ്മർദം വേണ്ടിവരുന്നുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്.
ഗവർണറുടെ ശന്പളം, അതിഥിസത്കാരം, യാത്ര, രാജ്ഭവൻ ചെലവ്, ജീവനക്കാരുടെ ശന്പളം, പെൻഷൻ, മറ്റു ദൈനംദിന ചെലവുകൾ എന്നിവയ്ക്കെല്ലാം സംസ്ഥാന ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. ഈ ചെലവുകളെല്ലാം കേന്ദ്രസർക്കാർ ഏറ്റെടുക്കാനാണ് ആലോചന.
ഗവർണർമാരുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെയും അനുവദിക്കും. ഇതുവഴി കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളെ പൂർണമായി നിയന്ത്രിക്കാനുള്ള സംവിധാനമാക്കി ഗവർണർമാരെ മാറ്റുകയാണു ലക്ഷ്യമെന്നാണു വിലയിരുത്തൽ.
നിലവിൽ രാജ്ഭവന് നൽകേണ്ട സംസ്ഥാന വിഹിതം നിശ്ചയിക്കുന്നത് കേന്ദ്രആഭ്യന്തര മന്ത്രാലയമാണ്. ആഭ്യന്തരമന്ത്രാലയം നിശ്ചയിക്കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റിൽ രാജ്ഭവന്റെ ചെലവുകൾക്കു പണം വകയിരുത്തുന്നത്.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ, 2023-24 സാന്പത്തികവർഷം യാത്രാച്ചെലവ് ഉയർന്നിരുന്നു. നിരന്തരമായ വിമാനയാത്ര മൂലമാണ് ചെലവ് അധികരിച്ചത്. നിരന്തര കത്തെഴുതലുകൾക്കും സമ്മർദങ്ങൾക്കും ഒടുവിലാണ് പിന്നീട് രണ്ടു കോടിയോളം രൂപ സംസ്ഥാന സർക്കാർ ബജറ്റ് വിഹിതത്തിനു പുറമേ അധികഫണ്ടായി അനുവദിച്ചത്.