ഏവിയേഷൻ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; എയറിലാകാതെ എയർ കേരള
Saturday, June 21, 2025 2:08 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: യുഎഇയിലെ മലയാളി നിക്ഷേപകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എയർ കേരളയ്ക്ക് സിവിൽ ഏവിയേഷൻ വകുപ്പിന്റെ അന്തിമ അനുമതി വൈകുന്നു. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എയർ കേരളയ്ക്ക് ഇതുവരെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചിട്ടില്ല.
റ്റു നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ കമ്പനി ഈ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. അതുകൂടി ലഭിച്ചാലേ സർവീസ് ആരംഭിക്കാൻ സാധിക്കൂ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ കേരളയുടെ ആദ്യവിമാനം കൊച്ചിയിൽനിന്ന് ഈ മാസം അവസാനം സർവീസ് ആരംഭിക്കാനായിരുന്നു പദ്ധതി.
ഇതിനായി 60 ജീവനക്കാരുടെ പരിശീലനവും വിജയകരമായി പൂർത്തിയാക്കി. 200 ജീവനക്കാരെക്കൂടി ഉടൻ നിയമിക്കാനും നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 1000 ആയി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. കഴിഞ്ഞ മാസമാണ് എയർ കേരളയ്ക്ക് അയാട്ട കോഡ് ലഭിച്ചത്.
കെഡി എന്ന കോഡിലായിരിക്കും കമ്പനി അറിയപ്പെടുക. ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത് കേരള ഡ്രീംസ് എന്നാണ്. ആദ്യഘട്ടത്തിൽ രാജ്യത്തെ ചെറുനഗരങ്ങൾക്കിടയിൽ ഡൊമസ്റ്റിക് സർവീസുകളാണ് ആരംഭിക്കുന്നത്.
കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും സർവീസുകൾ ഉണ്ടാകും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസി കഴിഞ്ഞ വർഷം തന്നെ കമ്പനിക്കു ലഭിച്ചിരുന്നു. എന്നാൽ, എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നതിന്റെ കാരണം വ്യക്തമല്ല.