എസ്എഫ്ഐയെ വിമർശിച്ച കാസർഗോഡ് ഗവ. കോളജ് മുൻ പ്രിൻസിപ്പലിന്റെ ഗ്രാറ്റുവിറ്റി തടഞ്ഞു
Saturday, June 21, 2025 2:08 AM IST
കണ്ണൂർ: എസ്എഫ്ഐയെ വിമർശിച്ചതിന്റെ പേരിൽ കാസർഗോഡ് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമയ്ക്ക് സർക്കാരിൽനിന്ന് അനുവദിച്ചുകിട്ടേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നതായി പരാതി.
ഡോ. രമയ്ക്കെതിരായുള്ള എല്ലാ നടപടികളും അസാധുവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് 2024 മാർച്ചിൽ സർവീസിൽനിന്നു വിരമിച്ച രമയ്ക്ക് സർക്കാർ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചുവെങ്കിലും സിൻഡിക്കറ്റ് ഇടപെട്ട് സർക്കാരിൽനിന്നും അനുവദിച്ചുകിട്ടേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഒരു വർഷമായി തടഞ്ഞുവച്ചിരിക്കുന്നതായാണ് പരാതി.
യുജിസി വ്യവസ്ഥ പ്രകാരം 2009-11-ൽ ഡോ. രമ ഗവേഷണപഠനത്തിന് ചെലവിട്ട കാലയളവ് സർവകലാശാല തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിലാണ് ഇപ്പോൾ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തടയപ്പെട്ടിരിക്കുന്നത്. നിരവധി തവണ കണ്ണൂർ വിസിയെ നേരിൽക്കണ്ട് പരാതിപ്പെട്ടിട്ടും സർവകലാശാല വരുത്തിയ വീഴ്ചയ്ക്ക് പരിഹാരം കണ്ടെത്താൻ അദേഹം തയാറായില്ല.
വിസി വിഷയം സിൻഡിക്കറ്റിന്റെ പരിഗണനയ്ക്കു വിട്ട് കൈയൊഴിയുകയാണു ചെയ്തത്. എസ്എഫ്ഐ നേതാക്കൾ കാമ്പസിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്നതായി ഒരു ഓൺലൈൻ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ പ്രിൻസിപ്പലിന്റെ അപേക്ഷ രാഷ്ട്രീയ കാരണങ്ങളാൽ പരിഗണിക്കാൻ സിൻഡിക്കറ്റ് തയാറാകുന്നുമില്ല.
എഫ്ഐപി സ്കീമിലൂടെയുള്ള ഡെപ്യൂട്ടേഷൻ കാലയളവിൽ ഗവേഷണം പൂർത്തിയാക്കിയ ഡോക്ടർ രമ 2011 ജൂലൈയിൽ പ്രബന്ധം യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച അടുത്ത ദിവസംതന്നെ തിരികെ കോളജിൽ ജോലിക്കു പ്രവേശിച്ചുവെങ്കിലും പ്രബന്ധം സമർപ്പിച്ചത് 2011 ജൂണിലാണെന്ന് സർവകലാശാല തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്. അതു പ്രകാരം ഡോ. രമ ഒരു മാസക്കാലം സർവീസിൽനിന്നു വിട്ടുനിന്നതായി കണക്കാക്കേണ്ടതായി വരും.
രമയുടെ പ്രബന്ധത്തിൽതന്നെ, പ്രബന്ധം സമർപ്പിച്ച തീയതി ജൂലൈയാണെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സർവകലാശാലയ്ക്ക് പറ്റിയ തെറ്റ് തിരുത്താൻ തയാറാകാത്തത് ബോധപൂർവമാണ്. പ്രബന്ധസമർപ്പണ സർട്ടിഫിക്കറ്റ് സർവകലാശാല നൽകാൻ വൈകുന്നിടത്തോളം രമയ്ക്ക് ഗ്രാറ്റുവിറ്റി അനുകൂല്യങ്ങൾ ലഭിക്കാൻ തടസമാകും.
എസ്എഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡോ. രമയ്ക്കെതിരേ ശിക്ഷാനടപടി കൈക്കൊള്ളാനും തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ തടയാനും സർക്കാർ നീങ്ങിയത്.
സർവീസിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുമ്പ് ഡോ. രമയ്ക്കെതിരേ നടപടിയെടുക്കുന്നതിൽനിന്നു വ്യക്തമാകുന്നത് ഡോക്ടർ രമയെ മാനസികമായി പീഡിപ്പിക്കാനുള്ള ബാഹ്യ പ്രേരണ സർക്കാർ സംവിധാനത്തിൽ ഉണ്ടെന്നും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ഡോ. രമയ്ക്കെതിരേ ഏകപക്ഷീയമായി നടപടിയെടുക്കാൻ അധികാരം ദുർവിനിയോഗം ചെയ്തുവെന്നുമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്രാറ്റുവിറ്റി അനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രബന്ധ സമർപ്പണ സർട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റി തടഞ്ഞുവച്ചിരിക്കുന്നത് ബോധപൂർവമാണെന്ന് കാണിച്ച് ഡോ. രമ ഗവർണർക്ക് പരാതി നല്കാനുള്ള തയാറെടുപ്പിലാണ്.