മന്ത്രി ശിവൻകുട്ടിക്കു നേരേ കരിങ്കൊടി പ്രതിഷേധം
Sunday, June 22, 2025 1:02 AM IST
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കു നേരേ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹാളില്‍ എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനവുമായി ബന്ധപ്പെട്ട സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തകരെ തടഞ്ഞതോടെ ഉന്തും തള്ളുമായി. ഇതേത്തുടർന്ന് പോലീസ് ലാത്തി വീശിയതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇരുവിഭാഗം പ്രവര്‍ത്തകരെയും പിടിച്ചുമാറ്റിയത്.
മന്ത്രിക്കെതിരേ പ്രതിഷേധസാധ്യതാ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ സ്ഥലത്ത് വലിയ പോലീസ് സന്നാഹമുണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് മന്ത്രി പരിപാടിക്കുശേഷം മടങ്ങിയത്. യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐക്കാർക്ക് മർദിക്കാനായി പോലീസുകാര്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
പ്ലസ് വൺ സീറ്റിലും പ്രതിഷേധം
കോഴിക്കോട്: മന്ത്രി വി. ശിവൻകുട്ടിക്കെതിരേ കെഎസ്യു കരിങ്കൊടി പ്രതിഷേധം നടത്തി.
കെഎസ്യു ജില്ലാ കമ്മിറ്റിയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കോഴിക്കോട് ഗസ്റ്റ് ഹൗസിൽനിന്ന് എസ്എഫ്ഐ അഖിലേന്ത്യാസമ്മേളനത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെങ്കിലും പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. ഗസ്റ്റ് ഹൗസില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വൈകുന്നേരം മന്ത്രിക്കുനേരേ എംഎസ്എഫ് പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു.