വ്യാജലഹരിക്കേസ് ; ലിവിയയെ കസ്റ്റഡിയിൽ വിട്ടു
Sunday, June 22, 2025 2:01 AM IST
തൃശൂർ: ചാലക്കുടിയിലെ വ്യാജലഹരിക്കേസിലെ രണ്ടാംപ്രതി ലിവിയ ജോസിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ മൂന്നു ദിവസത്തേക്കാണ് ജില്ലാ സെഷൻസ് കോടതി ചോദ്യംചെയ്യാൻ അനുവദിച്ചത്.
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു വിശദമായി ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം ഹർജി നൽകിയത്. അതേസമയം ജാമ്യം നൽകണമെന്നും പോലീസ് കസ്റ്റഡിയിൽ വിടരുതെന്നും ലിവിയയ്ക്കുവേണ്ടി വാദമുയർത്തിയെങ്കിലും കോടതി തള്ളുകയായിരുന്നു .
കേസിലെ മുഖ്യപ്രതി നാരായണദാസിനെ വിയ്യൂർ ജയിലിലെത്തി ചോദ്യംചെയ്യാനും കോടതി അനുവദിച്ചു. നാളെ ചോദ്യംചെയ്യാനാണ് പോലീസ് നീക്കം. നാരായണദാസ് വഴിയാണ് ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാന്പുകൾ വാഹനത്തിൽവച്ചു കുടുക്കിയത്. ഇവർക്കു വ്യാജസ്റ്റാംപുകൾ കൈമാറിയ ആഫ്രിക്കക്കാരനെയും ചോദ്യംചെയ്തു തെളിവുകൾ ശക്തമാക്കാനാണ് പോലീസ് നീക്കം.
ഷീല സണ്ണിയുടെ മകന്റെ ഭാര്യാസഹോദരിയായ ലിവിയയെ മുംബൈയിൽനിന്നാണ് പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തത്. കൂടുതൽപേരെ പ്രതിചേർക്കണോ എന്ന കാര്യം ലിവിയയെ ചോദ്യംചെയ്തശേഷമാകും തീരുമാനിക്കുക. ഷീലയുടെ മകനെയും ചോദ്യംചെയ്യും. ചോദ്യംചെയ്യലിനു മകനെ നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും എത്തിയിട്ടില്ല.