എൻ. പ്രശാന്തിനെ തിരിച്ചെടുക്കാനുള്ള ശിപാർശ ; ജയതിലക് അട്ടിമറിച്ചെന്നു രേഖ
Sunday, June 22, 2025 2:01 AM IST
തിരുവനന്തപുരം: മാസങ്ങളായി സസ്പെൻഷനിൽ തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശിപാർശ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അട്ടിമറിച്ചതായി വിവരാവകാശ രേഖ.
പ്രശാന്തിന്റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കണമെന്ന മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷയായ സസ്പെൻഷൻ പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് അട്ടിമറിച്ചാണ് സസ്പെൻഷൻ തുടരാൻ ഉത്തരവിട്ടതെന്നാണ് പ്രശാന്ത് വിവരാവകാശം വഴി പുറത്തു വിട്ട രേഖകളിൽ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയതെന്ന് പ്രശാന്ത് ആരോപണം ഉന്നയിച്ചു. ജയതിലകിനെതിരായ വിമർശനത്തിന്റെ പേരിലാണ് എൻ. പ്രശാന്ത് സസ്പെൻഷനിലായത്.
ചീഫ് സെക്രട്ടറിയാണ് സസ്പെൻഷൻ പുനഃപരിശോധനാ സമിതിയുടെ അധ്യക്ഷ. കഴിഞ്ഞ ഏപ്രിൽ 24നു പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായ സമിതിയാണ് സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കാൻ ശിപാർശ ചെയ്തത്. എന്നാൽ, ഇതിനു വിരുദ്ധമായ പ്രവൃത്തിയാണ് ജയതിലകിൽനിന്നുണ്ടായതെന്നാണു വിമർശനം.