പുതുക്കിയ സ്കൂൾ മെനു: തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടാമെന്ന് മന്ത്രി
Sunday, June 22, 2025 1:02 AM IST
കോഴിക്കോട്: വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ മെനു നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമാണ് സമിതിയെ നിയോഗിച്ചത്.
അംഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെ ആധാരമാക്കി തയാറാക്കിയ വിഭവങ്ങളെപ്പറ്റിയും അവയുടെ കലോറി കാല്‍ക്കുലേഷനും ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കോസ്റ്റ് കാല്‍ക്കുലേഷനും പരിശോധിച്ചതിനു ശേഷം അന്തിമമായി വിഭവങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
നിലവില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ മെറ്റീരിയല്‍ കോസ്റ്റിന്റെ പ്രീ-പ്രൈമറി ആന്‍ഡ് പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് ഓരോന്നിനും യഥാക്രമം 6.78 രൂപ, 10.17 രൂപ എന്ന നിരക്കില്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിഎസ്ആര്‍ ഫണ്ട്, പിടിഎ, പൂര്‍വ വിദ്യാര്‍ഥികൾ, പൊതുസമൂഹം എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂളുകളില്‍ കുട്ടികള്‍ക്ക് വിഭവങ്ങള്‍ നല്‍കുന്നതിന് സഹായം തേടാവുന്നതാണ്.
നിലവില്‍ രണ്ടായിരത്തി ഇരുനൂറ് സ്കൂളുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രഭാതഭക്ഷണം കുട്ടികള്‍ക്ക് നല്‍കിവരുന്നുണ്ട്. ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.
അഞ്ചു മുതൽ ഒമ്പതു വരെ എഴുത്തുപരീക്ഷകൾക്ക് 30 ശതമാനം മാർക്ക് നിർബന്ധമാക്കും
എട്ടാം ക്ലാസിൽ വർഷാന്തപരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണമെന്നതും അങ്ങനെ നേടാത്ത കുട്ടികൾക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നൽകി അടുത്ത ക്ലാസിലേക്ക് കയറ്റം നൽകാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കും. സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലകളിൽ മോണിറ്ററിംഗ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുള്ള സ്കൂൾ സന്ദർശനങ്ങൾ ഉണ്ടാകും.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിനായി പരിശീലിപ്പിക്കുന്നതിനായി തീരുമാനിച്ചു. ജൂലൈ 15നകം കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകരുടെ പരിശീലനം പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.