കായലോട്ടെ യുവതിയുടെ ആത്മഹത്യ ; ആൺസുഹൃത്തിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരേ കേസ്
Sunday, June 22, 2025 2:01 AM IST
പിണറായി: കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണ സംഭവത്തിൽ ആത്മഹത്യ ചെയ്ത റസീനയുടെ ആൺസുഹൃത്ത് പിണറായി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്നലെ രാവിലെയാണ് മയ്യിൽ സ്വദേശിയായ റഹീസ് സ്റ്റേഷനിൽ ഹാജരായത്.
റസീന ആത്മഹത്യ ചെയ്തശേഷം ഇയാളെ കണ്ടെത്താനായിരുന്നില്ല. സംഭവത്തെക്കുറിച്ച് പോലീസ് ഇയാളിൽ നിന്ന് മൊഴിയെടുത്തു. മൊഴി പ്രകാരം അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു. മുബഷീർ, റഫ്നാസ്, ഫൈസൽ, സുനീർ, സഖറിയ എന്നിവർക്കെതിരേയാണ് കേസെടുത്തത്.
യുവതിയുമായി സംസാരിച്ചിരിക്കെ കാറിൽനിന്ന് പിടിച്ചിറക്കി മർദിച്ചെന്നും സ്കൂട്ടറിൽ കയറ്റി ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി മർദിച്ചെന്നുമാണ് പരാതി. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മൂന്ന് ഫോണുകൾ ബലം പ്രയോഗിച്ച് കൈക്കലാക്കിയതായും പരാതിയുണ്ട്. യുവതിയുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്നും ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടതെന്നും റഹീസ് മൊഴി നൽകി.
ആൾക്കൂട്ട വിചാരണയെത്തുടർന്നുള്ള മനോവിഷമത്തിലാണ് റസീന ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ. ആത്മഹത്യാപ്രേരക്കുറ്റം ചുമത്തപ്പെട്ട കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, റസീനയുടെ ആത്മഹത്യക്കു പിന്നിൽ ആൺ സുഹൃത്താണെന്ന പരാതിയുമായി റസീനയുടെ അമ്മ രംഗത്തെത്തിയിരുന്നു. കായലോട്ട് കാറിനടുത്തുനിന്ന് റസീനയും ആൺസുഹൃത്തും സംസാരിക്കുന്നത് കണ്ടതിനെത്തുടർന്ന് ഒരു സംഘം യുവാവിനെ സമീപത്തെ എസ്ഡിപിഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
അതിനിടെ, പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് എസ്ഡിപിഐ പ്രവർത്തകർ പിണറായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പിണറായിയിലെ പോലീസ് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത് പറഞ്ഞു.