ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ കുരുക്കു മുറുകി; വലഞ്ഞ് ജനം
Sunday, June 22, 2025 2:01 AM IST
തൃശൂർ: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ അടിപ്പാതകളുടെ നിർമാണത്തെത്തുടർന്നുള്ള ഗതാഗതക്കുരുക്കിനെതിരേ ഹൈക്കോടതിയുടെ രൂക്ഷമായ പരാമർശം ഉയർന്നിട്ടും പാലിയേക്കര ടോൾ പ്ലാസയിൽ ടോൾപിരിവിനു മുടക്കമില്ല.
ടോൾ നൽകുന്നവർക്കു മികച്ച സേവനത്തിന് അവകാശമില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്പോഴായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
ദേശീയപാത 544ൽ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, ആന്പല്ലൂർ, പേരാന്പ്ര ഭാഗത്താണ് കുരുക്കു രൂക്ഷം. മണിക്കൂറുകൾ കാത്തുകിടന്നാണ് വാഹനങ്ങൾ ഇവിടം കടന്നുപോകുന്നത്. പാലിയേക്കരയിലെ ടോൾപിരിവുകൂടിയാകുന്പോൾ കിലോമീറ്ററുകൾ വാഹനനിര നീളും. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായപ്പോൾ പാഞ്ഞെത്തിയ അപ്പെട്ടു.
ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ജോണ്സണ് ജോണ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. കേന്ദ്രസർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. നിലപാടറിയിക്കാൻ കേന്ദ്രം സമയം തേടിയതോടെ ഹർജി 25ലേക്കു മാറ്റിയിരിക്കുകയാണ്.
കുരുക്ക് രൂക്ഷമായതിനെത്തുടർന്നു ടോൾ പിരിവ് നിർത്തിവയ്ക്കാൻ നേരത്തേ കളക്ടർ ഉത്തരവിട്ടെങ്കിലും ഉടൻ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൽ പിൻവലിക്കുകയായിരുന്നു. സർക്കാരിനുവേണ്ടി കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും രൂക്ഷമായ പരാമർശങ്ങളാണുള്ളത്.
കരാർ പ്രകാരമുള്ള സേവനം നൽകാൻ കഴിയുന്നില്ലെങ്കിൽ ടോൾനിരക്ക് 40 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന സുപ്രീംകോടതിയുടെയും ജമ്മു കാഷ്മീർ ഹൈക്കോടതിയുടെയും വിധിപ്പകർപ്പുകൾ അടക്കം ഹാജരാക്കിയിരുന്നു. ടോൾപിരിവു നിർത്താനുള്ള ഉത്തരവിന്റെയും പിൻവലിച്ചതിന്റെയും പകർപ്പുകളും സമർപ്പിച്ചു.
വർഷാവർഷം ടോൾനിരക്ക് ഉയർത്തുന്നതിനെതിരേ തൃശൂർ ഡിസിസി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് സമർപ്പിച്ച മറ്റൊരു ഹർജിയിൽ നാളെ ഇതേ ബെഞ്ച് വാദം കേൾക്കും.
നിബന്ധനകൾ പാലിച്ചില്ല, കരാർപട്ടികയിലെ പ്രവൃത്തികൾ പൂർത്തിയാക്കിയില്ല, സേഫ്റ്റി ഓഡിറ്റിൽ പറയുന്ന പരിഹാരമാർഗങ്ങൾ പൂർത്തിയാക്കിയില്ല, രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്പോഴും ടോൾനിരക്കിൽ ഇളവുകൾ നൽകാതെ കരാർകന്പനി കോടികളുടെ ലാഭമുണ്ടാക്കുന്നു എന്നീ കാര്യങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
2011 മുതൽ ടോൾപിരിവു നടത്തുന്ന കന്പനി കരാർ വ്യവസ്ഥകൾ പാലിച്ചിട്ടില്ല. ടോൾ ബൂത്തിനുമുന്നിലെ വരിയിൽ അഞ്ചു വാഹനങ്ങളിൽ കൂടുതൽ എത്തിയാൽ ബാരിക്കേഡ് തുറന്നു കടത്തിവിടണമെന്ന വ്യവസ്ഥയും ഒരു വർഷം മുന്പ് പിൻവലിച്ചു.
ഈ വ്യവസ്ഥകൾ മറച്ചുവച്ച് 13 വർഷം ടോൾ പിരിച്ചു. അനുബന്ധമായി ഒരുക്കേണ്ട സർവീസ് റോഡുകൾ അപൂർണമാണ്. അഴുക്കുചാൽ, നടപ്പാത, സിഗ്നലുകൾ, വഴിവിളക്കുകൾ, വിശ്രമകേന്ദ്രങ്ങൾ, ബസ് ബേകൾ എന്നിവയും പൂർത്തിയാക്കിയിട്ടില്ല.