ധനമന്ത്രി മാപ്പുപറയണം: കെപിസിസി പ്രസിഡന്റ്
Sunday, June 22, 2025 1:02 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ട് ഇതുവരെ നൽക്കാത്തത് നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട ുതട്ടാനുള്ള സർക്കാരിന്റെ തന്ത്രമായിരുന്നെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
നിലന്പൂരിൽ 19ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് 20 മുതൽ ക്ഷേമപെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി 16ന് പ്രഖ്യാപിച്ചത്. എന്നാൽ 20-ാം തീയതി കഴിഞ്ഞിട്ടും കേരളത്തിൽ ഒരാൾക്കും ക്ഷേമപെൻഷൻ കിട്ടിയില്ല. ക്ഷേമപെൻഷനെ സർക്കാർ തെരഞ്ഞെടുപ്പു ലാഭത്തിനായി ഉപയോഗിച്ചു.
ഈ മാസം 20നുതന്നെ ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തത് ഖജനാവിൽ പണമുണ്ടോ എന്നുപോലും ഉറപ്പിക്കാതെയാണ്. ഇതു പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരിയതുപോലെയാണ്. നിലന്പൂരിലെ വോട്ടർമാരെ സ്വാധീനിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 20നു ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന അസാധാരണമായ പ്രഖ്യാപനം വോട്ടെടുപ്പ് തീയതിക്കു മുന്പ് ധനമന്ത്രി നടത്തിയത്.
എല്ലാ മാസവും 20നു ശേഷമാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതെങ്കിലും നിലന്പൂർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അതു നേരത്തേ പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ജനങ്ങളെ വഞ്ചിച്ച എൽഡിഎഫ് സർക്കാരും ധനമന്ത്രിയും കേരള സമൂഹത്തോടു മാപ്പുപറയണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.