സംസ്ഥാന പോലീസ് മേധാവി; കേന്ദ്ര സാധ്യതാപട്ടികയിൽ നിതിൻ, രവത, യോഗേഷ് ഗുപ്ത
Sunday, June 22, 2025 2:02 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി യുപിഎസ്സി അംഗീകരിക്കുന്ന പട്ടികയിൽ വരാൻ സാധ്യതയുള്ളത് കേരള കേഡറിലെ മുതിർന്ന ഡിജിപിമാരായ നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ്.
സാധാരണയായി മറ്റു പരാതികൾ ഇല്ലെങ്കിൽ മുതിർന്ന മൂന്നു ഡിജിപിമാരുടെ പേരുകളാകും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്സി സാധാരണയായി അംഗീകരിക്കുക. സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള യോഗം 26നു ഡൽഹിയിൽ ചേരും. അന്നു വൈകുന്നേരം തന്നെ യുപിഎസ്സി അംഗീകരിക്കുന്ന പട്ടിക സംസ്ഥാനത്തിനു കൈമാറും.
യുപിഎസ്സി ശിപാർശ ചെയ്യുന്ന മൂന്നു പേരിൽനിന്ന് ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു മുഖ്യമന്ത്രിക്കു ശിപാർശ ചെയ്യാം. ചില ഘട്ടങ്ങളിൽ മന്ത്രിസഭയിൽ ചർച്ച ചെയ്താണ് സംസ്ഥാന പോലീസ് മേധാവിയെ നിശ്ചയിക്കുന്നത്. എന്നാൽ, മന്ത്രിസഭയിൽ കൊണ്ടുവരണമെന്ന ചട്ടമില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കു തീരുമാനിക്കാം.
26നു കേന്ദ്രപട്ടിക തയാറായാലും 30നകം സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിക്കേണ്ടതുണ്ട്. 30നാണ് നിലവിലെ പോലീസ് മേധാവിയായ ഷെയ്ക് ദർബേഷ് സാഹിബിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിനകം സാധാരണയായി മന്ത്രിസഭ ചേരാനുള്ള സമയമില്ല. പേര് മന്ത്രിസഭയിൽ കൊണ്ടുവരണമെങ്കിൽ പ്രത്യേക മന്ത്രിസഭായോഗം ചേരേണ്ടതുണ്ട്.
നിലവിലുള്ള മുതിർന്ന മൂന്നു പേരിൽ ആരെയെങ്കിലും തള്ളിയാൽ പട്ടികയിലെ നാലാമനായ വിജിലൻസ് മേധാവി മനോജ് ഏബ്രഹാം പട്ടികയിൽ ഉൾപ്പെടും. എന്നാൽ നിലവിലുള്ളവർക്കെതിരേ ആക്ഷേപങ്ങളോ മറ്റു പരാതികളോ ഇല്ല.
പട്ടികയിലെ ഒന്നാമനായ റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാളിനെ നേരത്തേ ബിഎസ്എഫ് മേധാവിയായിരിക്കേ കേന്ദ്രം മാതൃസർവീസിലേക്കു മടക്കിയിരുന്നു. കേന്ദ്ര സുരക്ഷാ വിഭാഗം സെക്രട്ടറിയായ രവത ചന്ദ്രശേഖറാണ് രണ്ടാമൻ. സംസ്ഥാന ഫയർഫോഴ്സ് മേധാവിയാണ് മൂന്നാമതുള്ള യോഗേഷ് ഗുപ്ത.
നിലവിലെ എഡിജിപി എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും 30 വർഷത്തെ സർവീസ് പൂർത്തിയാകാത്ത സാഹചര്യത്തിൽ യുപിഎസ്സി പരിഗണിക്കാൻ സാധ്യതയില്ല.
ജൂണ് 30നു ദർബേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിൽ ജൂലൈ ഒന്നിന് എം.ആർ. അജിത്ത് കുമാറിന് ഡിജിപി പദവിയിൽ സ്ഥാനക്കയറ്റം നൽകും. ഒഴിവിന് അനുസരിച്ചു അജിത്തിന് സ്ഥാനക്കയറ്റം നൽകാനുള്ള ഫയൽ മൂന്നു മാസം മുൻപു ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എഡിജിപി സുരേഷ് രാജ് പുരോഹിതും കേരളം യുപിഎസ്സിക്ക് അയച്ച പട്ടികയിൽ ഇടം നേടിയിരുന്നു.