‘ഓപ്പറേഷൻ സിന്ധു’; 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
സ്വന്തം ലേഖകൻ
Monday, June 23, 2025 4:56 AM IST
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചതോടെ ഇറാനിലെ ഇന്ത്യക്കാരുമായുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ ഡൽഹിലെത്തി. ഇതോടെ ഇറാനിൽ കുടുങ്ങിയ 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ അറിയിച്ചു.
ഒരു മലയാളി ഉൾപ്പെടെ 311 പേരെ വഹിച്ചുകൊണ്ടുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ വൈകുന്നേരം 4.30നാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്നലെ എത്തിയ സംഘത്തിൽ 280 പേരും വിദ്യാർഥികളാണ്. കൂടാതെ ഇറാനിലേക്കു പോയ തീർഥാടകരും ഇന്നലെ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. വിദ്യാർഥികളിൽ കൂടുതലും കാഷ്മീർ സ്വദേശികളാണ്.
കണ്ണൂർ സ്വദേശിയും അഹമ്മദാബാദിൽ സ്ഥിരതാമസക്കാരനുമായ ദിനേശ് കുർജാനാണ് ഇന്നലെ എത്തിയ സംഘത്തിലുണ്ടായിരുന്ന ഏക മലയാളി. ഇതോടെ ’ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി ഒരു വിദ്യാർഥിനി ഉൾപ്പെടെ രണ്ട് മലയാളികൾ നാട്ടിൽ തിരിച്ചെത്തി.
ഇറാനിലെ മഷ്ഹദിൽനിന്നാണ് 311 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടത്. അർധരാത്രിയിൽ മറ്റൊരു വിമാനവും ഇതേ സ്ഥലത്തുനിന്നു ഡൽഹിയിൽ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷം വ്യാപകമായതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ‘ഓപ്പറേഷൻ സിന്ധു’ എന്ന് പേരിട്ട ഒഴിപ്പിക്കൽ ദൗത്യം ഇന്ത്യ ആരംഭിച്ചത്.
ഇന്ത്യക്കാർക്ക് പുറമെ സംഘർഷത്തിൽ കുടുങ്ങിയ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരെയും നാട്ടിലെത്തിക്കുന്നതിനുള്ള ചുമതല കേന്ദ്രസർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സർക്കാരുകളുടെ അഭ്യർഥന കണക്കിലെടുത്താണ് നടപടി.
ടെഹ്റാനിലെ ഇന്ത്യൻ എംബസി മുഖേനയായിരിക്കും ഈ ദൗത്യം നിയന്ത്രിക്കുക. അയൽപക്കം ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായാണ് ഈ ദൗത്യം ഇന്ത്യ ഏറ്റെടുത്തത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.