പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ നാറ്റോ
Thursday, June 26, 2025 3:39 AM IST
ഹേഗ്: റഷ്യയിൽനിന്നുൾപ്പെടെ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ നാറ്റോ അംഗരാജ്യങ്ങൾ തീരുമാനിച്ചു. നെതർലൻഡ്സിലെ ദ ഹേഗിൽ നടന്ന ഉച്ചകോടിയിലാണു തീരുമാനം.
ജിഡിപിയുടെ അഞ്ചു ശതമാനം വിഹിതമായിരിക്കും അംഗരാജ്യങ്ങൾ പ്രതിരോധച്ചെലവിനത്തിലേക്ക് നൽകുക. നിലവിലിതു ജിഡിപിയുടെ രണ്ടു ശതമാനമാണ്. പ്രതിരോധച്ചെലവ് വർധിപ്പിക്കാനുള്ള തീരുമാനം വലിയ വിജയമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
കൂട്ടായ പ്രതിരോധത്തിനായുള്ള തങ്ങളുടെ ദൃഢമായ പ്രതിബദ്ധത തങ്ങൾ വീണ്ടും ഉറപ്പിക്കുന്നുവെന്നും ഒരാൾക്കു നേരേയുള്ള ആക്രമണം എല്ലാവർക്കുമെതിരേയുള്ള ആക്രമണമാണെന്നും സമ്മേളനം അംഗീകരിച്ച ദ ഹേഗ് പ്രഖ്യാപനത്തിൽ പറയുന്നു.
യുക്രെയ്നു ശക്തമായ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത സമ്മേളനം ആവർത്തിച്ചു. റഷ്യ ഉയർത്തുന്ന ഭീഷണിയുടെ സാഹചര്യത്തിൽ പ്രതിരോധച്ചെലവ് കൂട്ടിയതു സഖ്യത്തിന്റെ കൂട്ടായ പ്രതിരോധത്തിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞു.
നാറ്റോ അംഗമല്ലെങ്കിലും ഉച്ചകോടിയിലേക്ക് സെലൻസ്കിയെ ക്ഷണിച്ചത് യുക്രെയ്നു നേട്ടമായി. ഉച്ചകോടിക്കിടെ ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി. ട്രംപുമായി ദീർഘവും അർത്ഥവത്തായതുമായ കൂടിക്കാഴ്ച നടത്തിയെന്നും തങ്ങൾ വെടിനിർത്തൽ കാര്യം ചർച്ച ചെയ്തതായും സെലെൻസ്കി എക്സിൽ കുറിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത യുകെ, ഇറ്റലി, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും സെലൻസ്കി കൂടിക്കാഴ്ച നടത്തി.
അതേസമയം, യുക്രെയ്നുമായി ഒരു സമാധാന കരാറിലെത്തുന്നത് താൻ വിഭാവനം ചെയ്തതിലും ബുദ്ധിമുട്ടാണെന്ന് ഡോണൾഡ് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുക്രെയ്ൻ യുഎസിനോട് പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം ചോദിച്ചിട്ടുണ്ടെന്നും ഇക്കാര്യം ആലോചിക്കുമെന്നും ട്രംപ് അറിയിച്ചു.