വീണ്ടും ദൃശ്യം മോഡൽ കൊലപാതകം; മൃതദേഹം കണ്ടെടുത്തത് ഒന്നരവർഷത്തിന് ശേഷം
Saturday, June 28, 2025 3:13 PM IST
കോഴിക്കോട്: ഒന്നര വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ ആണ് മരിച്ചത്.
തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്നാണ് പോലീസ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെടുത്തത്. കേസിൽ മൂന്ന് പേരെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ കൂടി ഇനി പിടികൂടാനുണ്ട്. വിദേശത്തുള്ള മുഖ്യ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി.
സാമ്പത്തികതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
2024 മാർച്ച് 20ന് പെൺസുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കൽ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേർ കാറിൽ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഹേമചന്ദ്രന്റെ കോൾ റെക്കോർഡും സംഭവവുമായി ബന്ധപ്പെട്ടവർ എന്നു കരുതുന്നവരുടെ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വനത്തിൽ മൃതദേഹഭാഗം കണ്ടെത്തിയത്.