സോണിയയും പ്രിയങ്കയും ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി, തരൂർ തിരുവനന്തപുരത്തും
സോണിയയും പ്രിയങ്കയും ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി, തരൂർ തിരുവനന്തപുരത്തും
Monday, October 17, 2022 1:16 PM IST
വെബ് ഡെസ്ക്
ന്യൂഡല്‍ഹി/ തിരുവനന്തപുരം: 24 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വോട്ട് രേഖപ്പെടുത്തി. ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ പോളിംഗ് ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.

മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തില്‍ നിന്നുള്ള എംപി ശശി തരൂരുമാണ് മത്സര രംഗത്തുള്ളത്. ശശി തരൂർ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തും മല്ലികാർജുൻ ഖാർഗെ കർണാടക പിസിസിയിലും രാവിലെ വോട്ട് രേഖപ്പെടുത്തി.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 47 പ്രതിനിധികള്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ഇവര്‍ ബെല്ലാരിയിലെ സംഗനകല്ലുവിലുള്ള ക്യാമ്പ് സൈറ്റില്‍ വോട്ട് ചെയ്യും.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യം വോട്ട് രേഖപ്പെടുത്തിയത് മുതിർന്ന നേതാവ് തന്പാനൂർ രവിയായിരുന്നു. രാവിലെ പത്തോടെ തന്നെ വോട്ട് ചെയ്യാനായി കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിര എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പത്മജാ വേണുഗോപാൽ, ബെന്നി ബെഹനാൻ, കെ.മുരളീധരൻ, ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു.


68 ബൂത്തുകളിലായി 9308 നേതാക്കളാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിക്കും. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍ നടക്കുക. കേരളത്തിൽ 305 വോട്ടർമാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് തരൂരിന്‍റെ പേരുമാണ് ഉള്ളത്.

രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും. രാജ്യത്തുടനീളം 36 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 67 ബൂത്തുകളാണുള്ളത്. ഇതില്‍ ആറ് എണ്ണം ഉത്തര്‍പ്രദേശിലാണ്. ഒരു ബൂത്തില്‍ 200 വോട്ടുകള്‍ വീതം രേഖപ്പെടുത്തും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ആറാം തവണയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<