കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Monday, June 2, 2025 2:49 PM IST
കൊച്ചി: കേസ് ഒതുക്കാന്‍ ഇടനിലക്കാരന് മുഖേന രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചുള്ള വിജിലന്‍സ് കേസില്‍ പ്രതിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് കോടതി നോട്ടീസയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനും വിജിലന്‍സിന് ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി.
കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.
താൻ നിരപരാധിയാണെന്നും ഗൂഢോദ്ദേശ്യത്തോടെ കേസില്‍ കുടുക്കാനുള്ള ശ്രമമാണെന്നും ശേഖർ കുമാർ ഹര്‍ജിയിൽ ആരോപിക്കുന്നു. പരാതിക്കാരനായ അനീഷ് ബാബു ഇഡി കേസില്‍നിന്ന് രക്ഷപ്പെടാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.