കൈക്കൂലി കേസ്; ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന
Monday, June 2, 2025 4:32 PM IST
കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ പ്രതിയായ അഴിമതിക്കേസിൽ തെളിവുശേഖരിക്കുന്നതിന്റെ ഭാഗമായി കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരായ ഇഡി കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച കേസിലാണ് വിജിലൻസ് അന്വേഷണം.
ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. പണം വാങ്ങുന്നതിനിടെ പിടിയിലായ വിൽസനാണ് രണ്ടാം പ്രതി. ഇയാളുടെ മൊഴിയിൽ ശേഖർ കുമാറിനെതിരെ പരാമർശമുണ്ട്. ശേഖർ കുമാറും വിൽസനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.
രണ്ടു കോടി രൂപ നൽകിയാൽ ഇഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു കൊല്ലത്തെ കശുവണ്ടി വ്യാപാരിക്ക് നൽകിയ വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം.
രണ്ടു ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ വച്ച് പണം കൈമാറുമ്പോൾ വിജിലൻസ് സംഘം വിൽസനെ പിടികൂടുകയായിരുന്നു.