ബംഗളൂരു മണ്ണിൽ കണ്ണീർ വീണു: സ്റ്റേഡിയത്തിനുള്ളിൽ ആഘോഷ പരിപാടി തുടരുന്നു
Wednesday, June 4, 2025 6:29 PM IST
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തമുണ്ടായതിനിടെയിലും ചിന്നസ്വാമി സ്റ്റേഡിയത്തിനുള്ളിൽ ആഘോഷ പരിപാടികൾ തുടരുന്നു.
വിരാട് കോഹ്ലി ഉൾപ്പടെ ടീം അംഗങ്ങൾ സദസിൽ നിറചിരിയോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം, ഉന്തിലും തള്ളിലുമുണ്ടായ അപകടത്തിൽ മരണസംഖ്യ 11ആയി. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. 50ഓളം പേര് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.
ബോധരഹിതരായി നിലത്തുവീണ് ആളുകൾ ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരിച്ചത്. ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്.
ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പോലീസ് അവസാനനിമിഷം അനുമതി നിഷേധിച്ചത്. എന്നാൽ പിന്നീട് അനുമതി നൽകുകയായിരുന്നു.
തിരക്ക് പരിഗണിച്ച് ഉച്ചയ്ക്ക് മൂന്ന് മുതല്‍ വിധാന്‍ സൗധയ്ക്കും ചിന്നസ്വാമി സ്റ്റേഡിയത്തിനും സമീപമുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് മുതല്‍ ഒന്പതുവരെ നീളുന്ന പരിപാടികളാണ് ടീം സംഘടിപ്പിച്ചിരിക്കുന്നത്.