സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് തേടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് സതീശൻ
Saturday, June 14, 2025 1:41 AM IST
നിലമ്പൂർ: സര്‍ക്കാരിന്റെ ഒൻപതു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ പറഞ്ഞുകൊണ്ട് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
തീവ്രവര്‍ഗീയത പറയുന്ന സംഘടനകളെയും മറികടന്ന് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം മറച്ചു വയ്ക്കുന്നതിനു വേണ്ടിയാണ് അവര്‍ വര്‍ഗീയത പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
സര്‍ക്കാരിനെ രാഷ്ട്രീയമായി വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നത്. അതിശക്തമായ വെറുപ്പും എതിര്‍പ്പും ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു മനസിലാക്കിയാണ് ഇപ്പോള്‍ ഇടതുപക്ഷം പലസ്തീനുമായി ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് സിഎഎയെക്കുറിച്ചും പലസ്തീനെക്കുറിച്ചും പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പലസ്തീനെക്കുറിച്ച് മിണ്ടിയിട്ടില്ല. പതിറ്റാണ്ടുകളായി പലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് കേന്ദ്രം ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ എടുക്കാന്‍ തുടങ്ങിയത്. ഇസ്രായേല്‍ നിലപാടെടുക്കുന്ന ബിജെപിയുമായി ബാന്ധവത്തിലുള്ളവരാണ് കേരളത്തിലെ സിപിഎം. സിഎഎ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കോടതിയില്‍ കയറിയിറങ്ങി നടക്കുകയാണെന്നും സതീശൻ പറഞ്ഞു.