ഇറാന്റെ തിരിച്ചടി; പ്രത്യാക്രമണത്തിൽ 63 പേർക്ക് പരിക്ക്
Saturday, June 14, 2025 5:33 AM IST
ടെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നു. ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 63 ഇസ്രയേലികൾക്ക് പരിക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിലേക്ക് നൂറിലധികം ഡ്രോണുകൾ വിട്ടതായും ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. ഇതിനു പിന്നാലെ ഇറാൻ ലക്ഷ്യമിട്ട് ഇസ്രയേൽ യുദ്ധവിമാനങ്ങൾ പറന്നതായും സൂചനയുണ്ട്.
ഇസ്രയേലിന്റെ പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഇസ്രയേൽ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു.
ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ടെൽ അവീവിന്റെ പരിസര പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇസ്രയേലിലെ മിക്ക പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങി. തുടർന്ന് ആളുകളോട് ഷെൽട്ടറുകളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു.
ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയാണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇറാൻ പരിധികൾ ലംഘിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാൻ ബാലിസ്റ്റിക് ആക്രമണം തുടങ്ങിയത്.
ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയർ ബേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.
വെള്ളിയാഴ്ച ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന് സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു.