ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
Friday, June 20, 2025 2:43 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ദീർഘദൂര സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നിരവധി സർവീസുകൾ ജൂലൈ 15 വരെ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തു.
ദീർഘ ദൂര സർവീസുകളിൽ 15 ശതമാനത്തിലധികം സർവീസുകൾ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ, ഡൽഹി-നെയ്റോബി എന്നീ വിമാന സർവീസുകൾ എയർ ഇന്ത്യ ശനിയാഴ്ച മുതൽ വ്യത്യസ്ത തീയതികളിലായി ജൂലൈ 15 വരെ നിർത്തിവയ്ക്കും.
വൈഡ് ബോഡി (ബോയിംഗ് 787 ആൻഡ് B777) ഫ്ലൈറ്റ് വെട്ടിക്കുറയ്ക്കലുകളുടെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കുന്നത്. എന്നാൽ വേനലവധിയുടെ അവസാനത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നത് നിരവധി യാത്രക്കാരെ ബാധിക്കും.
ഡൽഹി-സാൻ ഫ്രാൻസിസ്കോ സർവീസ് 10ൽ നിന്ന് ഏഴായും ഡൽഹി-ടൊറന്റോ സർവീസുകൾ ആഴ്ചയിൽ 13 ൽ നിന്ന് ഏഴായി കുറയുകയും ചെയ്യും. ഡൽഹി-ചിക്കാഗോ സർവീസ് ഏഴിൽ നിന്ന് മൂന്നായും ഡൽഹി- വാഷിംഗ്ടൺ അഞ്ചിൽ നിന്ന് മൂന്നായും ഡൽഹി-വാൻകൂവർ ഏഴിൽ നിന്ന് അഞ്ചായും കുറയും.
യൂറോപ്പ് റൂട്ടുകളിലും സർവീസുകൾ കുറയും. ഡൽഹി- ലണ്ടൻ ഹീത്രോ ആഴ്ചയിൽ 24 ൽ നിന്ന് 22 ആയും ഡൽഹി-പാരീസ് 14 ൽ നിന്ന് 12 ആയും, ബംഗളൂരു-ലണ്ടൻ ഏഴ് ൽ നിന്ന് ആറ് ആയും കുറയും. ഓസ്ട്രേലിയ, ടോക്കിയോ, സിയോൾ എന്നിവിടങ്ങളിലേക്കും കുറവുണ്ടാകും.