ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലഹരി മാഫിയകളുടെയും ഗുണ്ടകളുടെയും ദയാദാക്ഷിണ്യത്തിൽ ജീവിക്കേണ്ടവരാണോ കേരളീയർ? നിയമവാഴ്ചയുള്ള ഒരു നാട്ടിൽ വച്ചുപൊറുപ്പിക്കാവുന്നതാണോ ഇത്തരം അതിക്രമങ്ങൾ? ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണമില്ലെങ്കിൽ ഒരു ഗുണ്ടയ്ക്കും അധികനാൾ വിലസാനാവില്ല. പോലീസിന്റെ നിഷ്ക്രിയത്വവും രാഷ്ട്രീയ അടിമത്തവുമാണ് ഇതു വെളിവാക്കുന്നത്.
സംസ്ഥാനത്തുടനീളം ആക്രമണങ്ങൾ നടത്തി വിളയാടുന്ന ഗുണ്ടകൾ സ്വൈരജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ദിവസേനയെന്നോണം സാധാരണക്കാരടക്കം ആക്രമണത്തിന് ഇരയാകുമ്പോഴും പോലീസ് കാഴ്ചക്കാരാകുന്നുവെന്നാണ് അനുഭവം.
ആരാണ് ഇവർക്കു തണലൊരുക്കുന്നത്? ഭരണ-രാഷ്ട്രീയ നേതൃത്വം ഇത്രമാത്രം നിഷ്ക്രിയമാകുന്നത് എന്തുകൊണ്ടാണ്? തെരഞ്ഞെടുപ്പിന്റെ പേരിലാണ് പോലീസും ഭരണ നേതൃത്വവും ഇത്തരം ആലസ്യം കാട്ടുന്നതെങ്കിൽ അത് കടുത്ത ജനദ്രോഹമാണ്. ലഹരി മാഫിയകളുടെയും ഗുണ്ടകളുടെയും ദയാദാക്ഷിണ്യത്തിൽ ജീവിക്കേണ്ടവരാണോ കേരളീയർ? നിയമവാഴ്ചയുള്ള ഒരു നാട്ടിൽ വച്ചുപൊറുപ്പിക്കാവുന്നതാണോ ഇത്തരം അതിക്രമങ്ങൾ?
കഴിഞ്ഞ ദിവസം തൃശൂരിൽ ഗുണ്ടകൾ സംഘം ചേർന്നു നടത്തിയ ആഘോഷം ഗുണ്ടാവിളയാട്ടത്തിന്റെ ഭീകരതയാണ് വെളിവാക്കിയത്. നിരവധി കൊലക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവന്റെ ജയിൽമോചനം ആഘോഷിക്കാനാണ് അറുപതോളം കൊടുംക്രിമിനലുകൾ ഒത്തുചേർന്നത്.
ആഡംബരവാഹനത്തിൽ ഗുണ്ടാത്തലവൻ വന്നിറങ്ങുന്നതു മുതൽ, ആവേശത്തോടെ സ്വീകരിക്കുന്നതും മദ്യക്കുപ്പികൾ അടങ്ങിയ കെയ്സുകൾ ആഘോഷസ്ഥലത്തേക്ക് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ ഗ്രൂപ്പ് ഫോട്ടോയും ചേർത്ത് റീൽസ് ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകവരെ ചെയ്തു. കൊലപാതകക്കേസിൽ കോടതി വിട്ടയച്ചതിനെത്തുടർന്നാണ് ഗുണ്ടാത്തലവൻ ജയിലിൽനിന്ന് ഇറങ്ങിയത്. എന്തൊരു ധൈര്യമാണ് ഈ ഗുണ്ടാപ്പടയ്ക്കു കൈവന്നിരിക്കുന്നത്!
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഗുണ്ടകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2021-22ൽ സംസ്ഥാനത്ത് 2800 ഗുണ്ടകളുണ്ടെന്നായിരുന്നു കണക്ക്. അതിപ്പോൾ നാലായിരത്തോളമായിരിക്കുന്നു എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
എന്നാൽ, പോലീസിന്റെ പക്കൽ കൃത്യമായ കണക്കുപോലുമില്ല എന്നതാണ് പരിതാപകരമായ അവസ്ഥ. ശക്തമായ ഗുണ്ടാനിയമം പ്രയോഗിക്കാൻ പോലീസ് മടിക്കുന്നതിന്റെ കാരണം രാഷ്ട്രീയ സമ്മർദമാണെന്നു കരുതേണ്ടിവരും. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണമില്ലെങ്കിൽ ഒരു ഗുണ്ടയ്ക്കും അധികനാൾ വിലസാനാവില്ല. പോലീസിന്റെ നിഷ്ക്രിയത്വവും രാഷ്ട്രീയ അടിമത്തവുമാണ് ഇതു വെളിവാക്കുന്നത്.
കേരള പോലീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന പരാതിയും ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ മാത്രം 2,35,858 ക്രിമിനല്‍ കുറ്റങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്നാണു കണക്ക്. കേരള പോലീസിന്റെ നിലവിലെ അംഗബലം 3.3 കോടി ജനങ്ങള്‍ക്ക് 53,222 മാത്രമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2016ലെ പഠനറിപ്പോര്‍ട്ട് പ്രകാരം കേരള പോലീസിന് നിർദേശിക്കുന്ന പോലീസ് അനുപാതം 500 പൗരന്മാര്ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന് വേണമെന്നതാണ്.
എന്നാല്‍ നിലവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൈകാര്യം ചെയ്യേണ്ടിവരുന്നത് 656 പൗരന്മാരെയാണ്. അതിനാൽ 7,000 പോലീസുകാര്‍കൂടി സേനയിൽ ആവശ്യമുണ്ട്. അതിനിടെ സംസ്ഥാന പോലീസ് സേനയില്‍ ജോലിസമ്മര്‍ദം മൂലം രാജിവയ്ക്കുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നവരും കൂടിവരുന്നു.
ഗുണ്ടകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞദിവസം പോലീസ് ഉന്നതർ യോഗം ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഗുണ്ടാവേട്ടയ്ക്ക് ജില്ലാ പോലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണം, ഗുണ്ടകളെ നേരിടുന്നതിൽ ഒരുതരത്തിലുമുള്ള വീഴ്ചയും അനുവദിക്കില്ല, ലഹരിവില്പനക്കാരെ പിടികൂടാൻ സ്പെഷൽ ഡ്രൈവുകൾ നടത്തണം, നൈറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തണം തുടങ്ങി പല തീരുമാനങ്ങളും യോഗത്തിലെടുത്തു.
എന്നാൽ, ഇതെല്ലാം നടപ്പാകണമെങ്കിൽ പോലീസിനു മേൽ ഗുണ്ടകൾക്കായി സമ്മർദമുണ്ടാകരുത്. അത്തരമൊരു തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. ഗുണ്ടകളുടെ സേവനം തേടുന്ന നേതാക്കളെ നിലയ്ക്കു നിർത്താൻ പാർട്ടികളുടെ നേതൃത്വത്തിലിരിക്കുന്നവർ ജാഗ്രത കാട്ടിയെങ്കിലേ പോലീസിനു സ്വതന്ത്രമായി പ്രവർത്തിക്കാനാകൂ.
പോലീസ് സേനയിലുമുണ്ട് ഗുണ്ടകൾക്ക് ഒത്താശ ചെയ്യുന്നവർ ധാരാളം. പോലീസിലെ ക്രിമിനലുകളെ കണ്ടെത്തി ശിക്ഷിക്കാനുള്ള ശ്രമങ്ങളും ഏതാണ്ടു നിലച്ച മട്ടാണ്. ലഹരിമാഫിയയുടെ അഴിഞ്ഞാട്ടവും അതിരു കടന്നിരിക്കുന്നു. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരം കണ്ണന്നൂരിൽ നാലു മണിക്കൂറോളമാണ് ലഹരിമാഫിയ അതിക്രമം കാട്ടിയത്. കണ്ണിൽക്കണ്ടവരെയെല്ലാം മർദിച്ചും വീടുകളും വാഹനങ്ങളും തകർത്തും അക്രമികൾ വിളയാടുകയായിരുന്നു. സംസ്ഥാനത്തുടനീളം ഇത്തരം അതിക്രമങ്ങൾ നടക്കുന്നുണ്ട്. പോലീസിനെ നിയന്ത്രിക്കുന്നവർ ഇനിയും ഉറക്കം നടിക്കരുത്.
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
വികസനത്തിന്റെ പ്രധാന ഗുണഭോക്താക്കൾ സമ്പന്നരും അതിസമ്പന്നരും; ഇരകൾ ദരിദ്രരും അതിദരിദ്രരും എന്നതാണ് ലോകം മുഴുവനുമുള്ള അവസ്ഥ. ഈ വിരോധാഭാസം വേണ്ടവിധം ഉൾക്കൊള്ളാനോ ചർച്ച ചെയ്യാനോ അന്താരാഷ്ട്ര വേദികളോ സർക്കാരുകളോ തയാറാകുന്നില്ല. എല്ലാത്തരം വികസനപ്രവർത്തനങ്ങളുടെയും ഭാരം ദരിദ്രരുടെ ചുമലിലേക്കു തള്ളപ്പെടുന്നു.
അന്താരാഷ്ട്ര കുടുംബദിനാചരണത്തിന്റെ മുപ്പതാമത് വാർഷികമാണിന്ന്. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനുമാണ് ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും മേയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിക്കുന്നത്.
മനുഷ്യൻ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കെടുതികളാണ്. ഈ പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനം കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നു പഠിക്കാനും കാലാവസ്ഥാ പ്രവർത്തനത്തിൽ കുടുംബങ്ങൾക്ക് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളർത്താനാണ് ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബദിനം ലക്ഷ്യമിടുന്നത്.
യഥാർഥ മനുഷ്യവികസനത്തിന്റെ പാഠശാലകളായി ഓരോ കുടുംബവും രൂപാന്തരപ്പെടണമെന്ന് 2016ൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉദ്ബോധനവുമായി ചേർന്നുപോകുന്നതാണ് ഈ ലക്ഷ്യം. പ്രകൃതിയെ മറന്നുള്ള വികസനക്കുതിപ്പിന്റെ പരിണതഫലമാണ് കാലാവസ്ഥയിലുണ്ടായ ഗുരുതരമായ മാറ്റങ്ങൾ.
വികസനത്തിന്റെ പ്രധാന ഗുണഭോക്താക്കൾ സമ്പന്നരും അതിസമ്പന്നരും; ഇരകൾ ദരിദ്രരും അതിദരിദ്രരും എന്നതാണ് ലോകം മുഴുവനുമുള്ള അവസ്ഥ. ഈ വിരോധാഭാസം വേണ്ടവിധം ഉൾക്കൊള്ളാനോ ചർച്ച ചെയ്യാനോ അന്താരാഷ്ട്ര വേദികളോ സർക്കാരുകളോ തയാറാകുന്നില്ല.
എല്ലാത്തരം വികസനപ്രവർത്തനങ്ങളുടെയും ഭാരം ദരിദ്രരുടെ ചുമലിലേക്കു തള്ളപ്പെടുന്നു. നമ്മുടെ നാട്ടിലെ നിരവധിയായ വികസനപ്രവർത്തനങ്ങളിലും ഇത്തരത്തിലുള്ള ഇരകളെ കാണാം. കേരളത്തെ രക്ഷിക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നു വാദിക്കുന്ന പരിസ്ഥിതിവാദികൾ വസിക്കുന്നത് നഗരങ്ങളിൽ.
അന്തരീക്ഷ മലിനീകരണത്തിൽ മുഖ്യപങ്കു വഹിക്കുന്ന നഗരവാസികൾ അതിനു പഴിക്കുന്നത് പാവപ്പെട്ട കർഷകരെ. ആയിരക്കണക്കിനു കർഷകകുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടാണ് വനനിയമങ്ങളടക്കം നടപ്പാക്കുന്നത്. ലോകജനസംഖ്യയുടെ 9.2 ശതമാനം അഥവാ 70 കോടി ജനങ്ങൾ ഇപ്പോഴും അതിദാരിദ്ര്യം അനുഭവിക്കുന്നവരാണ്.
അതിൽത്തന്നെ സ്ത്രീകളും കുട്ടികളുമാണ് തീർത്തും അടിത്തട്ടിലുള്ളത്. ഈ ദരിദ്ര കുടുംബങ്ങളൊന്നും ഒരു വേദിയിലും ചർച്ചയാകുന്നില്ല.ഏറ്റവും അടിസ്ഥാന സമൂഹഘടനയായ കുടുംബത്തിന്റെ പ്രാധാന്യംതന്നെ കുറച്ചുകാണാനോ തമസ്കരിക്കാനോ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്തെ കുടുംബദിനാചരണത്തിന് പലവിധ മാനങ്ങളുണ്ട്.
വികലമായ സ്വതന്ത്ര ചിന്തയുടെ നീരാളിപ്പിടിത്തത്തിൽ ആടിയുലയുന്ന കുടുംബങ്ങളുടെ എണ്ണം കൂടിവരുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ, മൂല്യബോധത്തിലും ധാർമികതയിലും അടിയുറച്ചു നിന്നാൽ കുടുംബങ്ങളും കുടുംബബന്ധങ്ങളും കൂടുതൽ ദൃഢമാകുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.
“ഉത്തരവാദിത്വമുള്ള മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും കാര്യത്തിൽ ഭാര്യാഭർത്താക്കന്മാർ അവരുടെ കടമകളെക്കുറിച്ച് തികഞ്ഞ അവബോധം ഉള്ളവരായിരിക്കണം എന്ന് വൈവാഹികസ്നേഹം ആവശ്യപ്പെടുന്നു” എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ പോൾ ആറാമൻ മാർപാപ്പ ‘മനുഷ്യജീവൻ’ എന്ന ചാക്രിക ലേഖനത്തിലൂടെ വിവാഹത്തെയും കുടുംബത്തെയുംകുറിച്ചുള്ള സഭയുടെ പ്രബോധനം വിശദീകരിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിലും പ്രസക്തമായ നിരീക്ഷണമാണിത്.
ഉത്തരവാദിത്വവും കടമകളും മറക്കുന്ന മനുഷ്യനാണ് കുടുംബത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നത്. സ്വന്തം സുഖഭോഗങ്ങൾക്കപ്പുറം സമൂഹത്തോടും പ്രകൃതിയോടും വരുംതലമുറയോടുമുള്ള കടപ്പാട് മറക്കുന്നവരാണ് കുടുംബവ്യവസ്ഥയെ തള്ളിപ്പറയുന്നത്.
തീവ്രവ്യക്തിവാദം കുടുംബങ്ങളുടെ തകർച്ചയുടെ മുഖ്യഘടകമാണ്. ഭൂമിയെയും പ്രകൃതിയെയും രക്ഷിക്കാൻ ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങി പ്രകൃതിവിഭവങ്ങളുടെയെല്ലാം അനിയന്ത്രിതമായ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ പ്ലാസ്റ്റിക്, ഇ- മാലിന്യങ്ങൾ, വിഷവാതകങ്ങൾ തുടങ്ങിയവ പ്രകൃതിക്കു വരുത്തിവയ്ക്കുന്ന ആഘാതവും അതികഠിനമാണ്.
ഇത്തരം മലിനീകരണം കുറയ്ക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ ഉപയോഗം ക്രമീകരിക്കുന്നതിനുമുള്ള പരിശീലനം കുടുംബത്തിൽനിന്നാണ് തുടങ്ങേണ്ടത്. ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കേണ്ട കാലഘട്ടമാണിത്. കാരണം, എല്ലാത്തരം മൂല്യങ്ങളുടെയും ബാലപാഠം അഭ്യസിക്കാൻ കഴിയുന്ന സുപ്രധാന കളരിയാണ് കുടുംബം.
മൂല്യബോധമുള്ള കുടുംബങ്ങൾക്കാണ് ഉത്തരവാദിത്വബോധമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ കഴിയുക. അതിനാൽ കാലാവസ്ഥാ വ്യതിയാനവും തീവ്രവാദവും അടക്കം മാനവകുലം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബങ്ങളിൽനിന്നു തുടങ്ങാം.
വർഗീയത തുപ്പിയും വ്യാജപ്രചാരണങ്ങൾ ചമച്ചും സമുദായ നേതൃത്വത്തെയും അംഗങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനും പരസ്പരം അകറ്റാനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഛിദ്രശക്തികൾക്കു കത്തോലിക്കാ സഭയിൽ ഇടമില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതിന്റെ തെളിവുകൂടിയായിരുന്നു ഒഴുകിയെത്തിയ ജനക്കൂട്ടം.
മനഃപൂർവം ബധിരമാക്കപ്പെട്ട കർണങ്ങളെ തുളയ്ക്കാൻ കരുത്തുള്ള സ്വരമിതാ വീണ്ടും ക്രൈസ്തവ സമുദായത്തിൽനിന്ന് ഉയർന്നിരിക്കുന്നു. അരുവിത്തുറയുടെ നിലപാടുതറയിൽനിന്ന് ആയിരങ്ങൾ മുഴക്കിയ മുദ്രാവാക്യത്തിന് ആർക്കും അവഗണിക്കാനാവാത്ത താക്കീതിന്റെ കരുത്തുണ്ടായിരുന്നു.
ക്രൈസ്തവ സമുദായത്തിന്റെ യഥാർഥ ശക്തിയും കെട്ടുറപ്പും ഉൾക്കരുത്തും സംഘാടകശേഷിയും വെളിവാക്കിയ സമുദായ സംഗമമായിരുന്നു കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കോട്ടയം അരുവിത്തുറയിൽ നടന്നത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള കടന്നുകയറ്റങ്ങൾക്കൊന്നും മുന്നിൽ അടിയറ വയ്ക്കാനുള്ളതല്ല തങ്ങളുടെ അഭിമാനമെന്ന് ഒരു സമുദായം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചത് അവിസ്മരണീയ കാഴ്ചയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ആയിരങ്ങൾ ചിട്ടയായും ഉത്തരവാദിത്വത്തോടുംകൂടി സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും മണ്ണായ അരുവിത്തുറയിൽ അണിനിരന്നപ്പോൾ ഒരിക്കൽക്കൂടി ക്രൈസ്തവികതയുടെ ഔന്നത്യത്തിനു കേരളം സാക്ഷിയായി. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനസഞ്ചയം ഒഴുകിയെത്തിയിട്ടും എല്ലാവരെയും ഒറ്റച്ചരടിൽ കോർത്തു നിയന്ത്രിച്ച സംഘാടനമികവിന് കത്തോലിക്ക കോൺഗ്രസിന്റെ സമുദായ നേതാക്കളും ആതിഥേയരായ പാലാ രൂപതയും അഭിനന്ദനം അർഹിക്കുന്നു.
വർഗീയത തുപ്പിയും വ്യാജപ്രചാരണങ്ങൾ ചമച്ചും സമുദായ നേതൃത്വത്തെയും അംഗങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനും പരസ്പരം അകറ്റാനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഛിദ്രശക്തികൾക്കു കത്തോലിക്കാ സഭയിൽ ഇടമില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതിന്റെ തെളിവുകൂടിയായിരുന്നു ഒഴുകിയെത്തിയ ജനക്കൂട്ടം.
പതിനായിരങ്ങൾ പങ്കെടുത്തു എന്നതിനേക്കാൾ അരുവിത്തുറ സമ്മേളനം പ്രസക്തമാകുന്നത് അതു മുന്നോട്ടുവച്ച ആവശ്യങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലാണ്. ക്രൈസ്തവരുടെ വോട്ട് വേണം, എന്നാൽ ക്രൈസ്തവരെ വേണ്ട എന്ന മനോഭാവമുള്ളവർ ഏതു രാഷ്ട്രീയത്തിൽപ്പെട്ടവരാണെങ്കിലും അവർക്കുള്ള സ്ഥാനം ഇനി കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന മുന്നറിയിപ്പാണ് ഈ സമ്മേളനം ഉയർത്തിയത്.
ക്രൈസ്തവരോടുള്ള വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവഗണനയുടെ നേർച്ചിത്രമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തു പുറത്തുവന്ന പ്രകടനപത്രികകളെന്ന് ദീപിക നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കാലാകാലങ്ങളിൽ ക്രൈസ്തവരുടെ വോട്ട് വാങ്ങി ജയിച്ചിട്ടുള്ളവർ പോലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളെ പൂർണമായും തമസ്കരിച്ചു.
വന്യജീവി ആക്രമണം, കാർഷികരംഗത്തെ പ്രതിസന്ധികൾ, തീരദേശ പ്രശ്നങ്ങൾ, ഇഡബ്ല്യുഎസിലെ അപാകതകൾ, സ്കോളർഷിപ്പ് പ്രശ്നം തുടങ്ങിയ വിഷയങ്ങളെ കണ്ടില്ലെന്നു നടിച്ചവരുടെ കാപട്യം തങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നു കരുതരുതെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും മുന്നറിയിപ്പു നൽകിയത് കൈയടികളോടെയാണു ജനം സ്വീകരിച്ചത്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണങ്ങൾക്കപ്പുറത്ത് സാന്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കെല്ലാം സംവരണം നൽകി അവരെയും വളർത്തിക്കൊണ്ടുവരണമെന്നാണു സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടത്. തികച്ചും ന്യായമായ ആവശ്യമാണിത്. പിന്നാക്കാവസ്ഥ അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ആളുകളോടുള്ള ഈ ഐക്യദാർഢ്യ പ്രഖ്യാപനം അധികാരകേന്ദ്രങ്ങളുടെ കണ്ണു തുറപ്പിക്കണം.
ഭരണഘടനാവിരുദ്ധമായ, മതാടിസ്ഥാനത്തിലുള്ള സംവരണം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി. മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തിക പരാധീനത അനുഭവിക്കുന്നവർക്കായുള്ള ഇഡബ്ല്യുഎസ് സംവരണത്തിലെ അന്യായമായ നിബന്ധനകളിൽ ഇളവ് വേണമെന്ന ആവശ്യം ഏറെക്കാലമായി സമൂഹത്തിൽനിന്ന് ഉയർന്നുകേൾക്കുന്നതാണ്.
കേന്ദ്രം ഏർപ്പെടുത്തിയ കൃഷിഭൂമി നിബന്ധനകളും മറ്റും വീണ്ടും കടുപ്പിച്ചാണ് സംസ്ഥാനം ഇഡബ്ല്യുഎസ് നടപ്പാക്കിയത്. ഇതുവഴി അർഹതപ്പെട്ട നിരവധിപ്പേർ ഈ സംവരണത്തിനു പുറത്തായി. ആനുകൂല്യങ്ങൾ ഏതെങ്കിലും കേന്ദ്രങ്ങളിലേക്ക് ചുരുങ്ങാതെ, എല്ലാവർക്കും സാന്പത്തികമായി ഉന്നതി പ്രാപിക്കാൻ കഴിയുന്ന നയവും പദ്ധതികളുമായിരിക്കണം സർക്കാരുകൾ നടപ്പാക്കേണ്ടതെന്ന് അരുവിത്തുറ സമ്മേളനം പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സച്ചാർ കമ്മീഷൻ മാതൃകയിൽ മുസ്ലിം ഇതര ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു പരിഹാരം നിർദേശിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതുവഴി എല്ലാവരും ഒന്നിച്ചു വളരണമെന്ന മഹത്തായ ആശയത്തെ ഈ സമുദായം മുറുകെപ്പിടിക്കുന്നതായും വ്യക്തമായി.
രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളോടാണ്. ഈ രാജ്യത്തിനും സമൂഹത്തിനും അതുല്യമായ സംഭാവനകൾ നൽകിയ അഭിമാനകരമായ പാരന്പര്യമുള്ള ക്രൈസ്തവസമൂഹത്തെ തിരസ്കരിക്കാനും അവഗണിക്കാനും ആരു ശ്രമിച്ചാലും ചരിത്രത്തോടു ചെയ്യുന്ന അനീതിയായിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.
ഔദാര്യങ്ങൾക്കുവേണ്ടിയല്ല ഈ സമുദായം നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. അർഹതപ്പെട്ട അവകാശങ്ങൾക്കുവേണ്ടി മാത്രമാണ്. മറ്റാർക്കെങ്കിലും അവകാശപ്പെട്ട ആനുകൂല്യങ്ങളുടെ ഒരു കഴഞ്ചു പോലും ഈ സമുദായത്തിന് ആവശ്യമില്ല.
എന്നാൽ, അർഹതപ്പെട്ടതു നൽകാതിരിക്കുന്ന നിസംഗതയ്ക്കും ഒളിച്ചുകളിക്കും മുന്നിൽ ഇനി നിശബ്ദരായി ഇരിക്കുകയുമില്ല. ക്രൈസ്തവസമുദായം എന്നു കേൾക്കുന്പോൾ അന്ധമാക്കപ്പെടുന്ന കണ്ണുകൾക്കും ബധിരമാക്കപ്പെടുന്ന കാതുകൾക്കും ‘അരുവിത്തുറ സംഗമം’ മുന്നറിയിപ്പുകൂടിയാണ്. ഒരു സമുദായത്തെക്കൊണ്ട് ഇനിയും ഇതു പറയിക്കാനിടവരുത്തുന്നത് രാഷ്ട്രീയ കേരളത്തിനു ലജ്ജാകരമായിരിക്കും.
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
നാലു വർഷ ബിരുദകോഴ്സുകളുടെ അക്കാദമിക് കലണ്ടറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇതു കലണ്ടർ പ്രകാരംതന്നെ നടത്താൻ കഴിഞ്ഞാൽ വരുംവർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ ഈ പരിഷ്കാരത്തിനു കഴിഞ്ഞേക്കും.
തലച്ചോറുകൾ നാട്ടിൽനിന്നു ചോർന്നുപോകുന്നതിനു തടയിടാൻ ഒടുവിൽ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസരംഗത്തു നിർണായകമായ ഒരു മാറ്റത്തിന് തയാറായിരിക്കുന്നു. പരന്പരാഗത മൂന്നു വർഷ കോഴ്സുകളിലാണ് ഈ വർഷം മുതൽ പരിഷ്കാരം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
മൂന്നു വർഷ ബിരുദ കോഴ്സുകളുടെ കാലാവധി നാലു വർഷമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. അധികമായി ഒരു വർഷം പഠിക്കുകയെന്നതിനേക്കാൾ പുതിയ കാലത്തിന് അനുസൃതമായി കഴിവുകൾ വികസിപ്പിക്കാൻ അവസരമൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. വിവിധ അഭിരുചികളുള്ള വിദ്യാർഥികൾക്ക് ബിരുദപഠനത്തിനൊപ്പം ആ രംഗത്തും മികവു നേടാൻ സഹായിക്കുന്നതാണ് പരിഷ്കാരം.
പുതിയ കാലത്തെ അക്കാദമിക്-കരിയർ താത്പര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദ കോഴ്സ് രൂപകല്പന ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഇതുവഴി വിദ്യാർഥികൾക്കു ലഭ്യമാകുന്നത്. പരന്പരാഗത ബിരുദ കോഴ്സുകളോടുള്ള താത്പര്യം കുറെക്കാലമായി വിദ്യാർഥികൾക്കിടയിൽ കുറഞ്ഞുവരികയായിരുന്നു. ബിരുദം പൂർത്തിയാക്കാൻ മൂന്നു വർഷം ചെലവഴിച്ചാലും ഭേദപ്പെട്ട ഒരു ജോലി ലഭിക്കണമെങ്കിൽ മറ്റേതെങ്കിലും കോഴ്സുകളോ പരിശീലനമോ വീണ്ടും നേടേണ്ട അവസ്ഥയായിരുന്നു.
എന്നാൽ, ബിരുദ കോഴ്സ് സ്വന്തം അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾകൂടി കൂട്ടിച്ചേർത്തു പഠിക്കാമെന്നത് ഒരു പരിധിവരെ വിദ്യാർഥികൾക്ക് ഗുണം ചെയ്യും. അതുപോലെ മിടുക്കരായവർക്ക് രണ്ടര വർഷംകൊണ്ടുതന്നെ ബിരുദം പൂർത്തിയാക്കാൻ അവസരം കിട്ടും. റെഗുലർ പഠനത്തോടൊപ്പം മറ്റ് ഓൺലൈൻ കോഴ്സുകൾ ചെയ്യാനുള്ള അവസരമാണ് വിദ്യാർഥികൾക്കു പ്രയോജനം ചെയ്യുന്ന മറ്റൊരു പരിഷ്കാരം. ഇതോടൊപ്പം പരീക്ഷാരീതികളിലും മാറ്റങ്ങൾ വരുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ജോലിസാധ്യതയുള്ള കോഴ്സുകൾ തേടി വിദ്യാർഥികൾ മറ്റു നാടുകളിലേക്കു പോകുന്നതിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാൻ നമ്മുടെ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ ഗുണം ചെയ്തേക്കും. അതേസമയം, ഇതു ഫലപ്രദമായി നടത്തിക്കാണിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വംകൂടി സർക്കാരിനുണ്ടെന്ന കാര്യം മറന്നുപോകരുത്.
പ്രഖ്യാപനങ്ങൾ എത്ര ആകർഷകമായാലും ഫലപ്രദമായ നടത്തിപ്പ് പലപ്പോഴും ബാലികേറാമലയാണെന്നതാണ് സംസ്ഥാനത്തെ അനുഭവം. യൂണിവേഴ്സിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ ഈ പ്രഖ്യാപനങ്ങളൊക്കെ കടലാസിൽ ഉറങ്ങുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പരീക്ഷയും പരീക്ഷാഫല പ്രഖ്യാപനവും ഇഴയുന്നതു മൂലം മൂന്നു വർഷംകൊണ്ടു തീരേണ്ട കോഴ്സുകൾ മൂന്നരയും നാലും വർഷത്തേക്കുവരെ നീളുന്ന കഥകൾ പലവട്ടം നമ്മൾ കേട്ടിട്ടുണ്ട്.
യഥാസമയം ഫലം പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് മറ്റു കോഴ്സുകൾക്കു ചേരാൻ കഴിയാതെ ഒരു വർഷം നഷ്ടമായവരുടെ രോദനങ്ങൾ എത്രയോ തവണ കേട്ടിരിക്കുന്നു. ഇത്തരം അനാസ്ഥകൾക്ക് ഒരു അവസാനമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.
ബിരുദം നാലു വർഷമാക്കുന്ന പരിഷ്കാരത്തിനൊപ്പം നടത്തിപ്പിലും ഉണ്ടാകണം പരിഷ്കാരം. നാലു വർഷ ബിരുദകോഴ്സുകളുടെ അക്കാദമിക് കലണ്ടറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇതു കലണ്ടർ പ്രകാരംതന്നെ നടത്താൻ കഴിഞ്ഞാൽ വരുംവർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ ഈ പരിഷ്കാരത്തിനു കഴിഞ്ഞേക്കും.
നാലു വർഷ ബിരുദമെന്ന പ്രഖ്യാപനം സർക്കാർ ആഘോഷമായി നടത്തിയെങ്കിലും കേരള, കണ്ണൂർ സർവകലാശാലകളിൽ ഇതു നടപ്പാക്കാൻ കഴിയുമോയെന്ന ആശങ്ക ഇതിനകം ഉയർന്നുകഴിഞ്ഞു. പിഎച്ച്ഡിയുള്ള ഡിഗ്രി കോളജ് അധ്യാപകർക്ക് ഗൈഡുമാരാകാനുള്ള അനുമതി ഈ സർവകലാശാലകൾ ഇനിയും നൽകാത്തതാണ് ആശങ്ക ഉയർത്തുന്നത്.
ഇതു പരിഹരിച്ചില്ലെങ്കിൽ ഈ സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ നാലു വർഷ ബിരുദ നടത്തിപ്പ് പ്രതിസന്ധിയിലാകും. ഇവിടങ്ങളിൽ ഈ വർഷം ബിരുദത്തിനു പഠിക്കാൻ ചേരുന്ന വിദ്യാർഥികൾക്ക് നാലു വർഷ ബിരുദത്തിന്റെ സുവർണാവസരം നഷ്ടമാകുകയും ചെയ്യും. നാലു വർഷത്തെ ബിരുദത്തിൽ ഏറ്റവും സാധ്യതയുള്ള ഘടകമാണ് ഓണേഴ്സ് വിത്ത് റിസർച്ച് അവസരം.
വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടണമെങ്കിൽ ഒരു ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡി ഗവേഷണ ഗൈഡുമാരായി രണ്ടുപേർ വേണം. നിലവിൽ എല്ലാ കോളജുകളിലുംതന്നെ ഈ യോഗ്യതയുള്ള അധ്യാപകർ ഉണ്ടെങ്കിലും കേരള, കണ്ണൂർ സർവകലാശാലകൾ ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല.
ആയിരക്കണക്കിനു വിദ്യാർഥികൾക്ക് ഗുണകരമാകേണ്ട കാര്യത്തിലാണ് ഈ അനാസ്ഥ. ബിരുദപ്രവേശനത്തിന് ആഴ്ചകൾ മാത്രം ശേഷിച്ചിരിക്കെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ഒട്ടും ഉചിതമല്ല. സങ്കുചിത താത്പര്യങ്ങൾ മാറ്റിവച്ച് വിദ്യാർഥിപക്ഷത്തുനിന്നു ചിന്തിക്കാൻ ഇനിയും നമ്മുടെ സർവകലാശാലകൾ എന്നു പഠിക്കും?
പ്രകാശം പരത്തുന്ന റോസമ്മ
കത്തുന്ന വെയിലിലും അവർ ലോട്ടറിവില്പനയ്ക്കിറങ്ങുന്നത് അരവയർ നിറയ്ക്കുക എന്ന ലക്ഷ്യത്തിൽ മാത്രമാണ്. ആരുടെയെങ്കിലും ഔദാര്യം പറ്റിയോ സംഭാവന തേടിയോ ജീവിക്കുന്നതിലും എത്ര അന്തസുണ്ട് .ലോട്ടറിവില്പനയെന്ന തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവരുടെ മനോഭാവത്തിന്. കണ്ണും കാഴ്ചയുമുള്ള കള്ളന് കാണാൻ കഴിയാത്തതാണ് ഈ കരുത്തുറ്റ മനസ്.
മുന്നിൽ ഇരുട്ടു മാത്രമാണെങ്കിലും ചുറ്റിലും പ്രകാശം പരത്തുകയാണ് കോട്ടയം കളത്തിപ്പടി സ്വദേശി റോസമ്മ സുഭാഷ്. ശിരസു നമിച്ച് അവരുടെ പാദങ്ങൾ തൊട്ടു നമസ്കരിക്കാവുന്നത്ര ഒൗന്നത്യവും ഉൾക്കാഴ്ചയുമുണ്ട് റോസമ്മയ്ക്ക്.
നിസാര കാര്യങ്ങൾക്കുപോലും അപരന്റെ ജീവനെടുക്കാൻ മടിയില്ലാത്തവർ പെരുകുന്നതിന്റെ വാർത്തകൾ അനുദിനം വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ ജീവനോപാധി കവരുന്ന മോഷ്ടാവിനോടു ക്ഷമിച്ച റോസമ്മയുടെ വാക്കുകൾ പ്രകാശമായി പരക്കുന്നത്.
“ഞാനൊരു ക്രിസ്ത്യാനിയാണ്, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന വ്യക്തിയാണ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പാഠമാണ് അവിടെനിന്നു ലഭിക്കുന്നത്.
ലോകത്തിനു മുമ്പില്‍ ഞാന്‍ ദരിദ്രയാണെങ്കിലും ദൈവത്തിനു മുമ്പില്‍ സമ്പന്നയാണ്.’’ റോസമ്മയുടെ വാക്കുകൾ ‘ഉള്ളിൽ എരിയുന്ന നന്മയാണ് പ്രകാശം’എന്ന യാഥാർഥ്യത്തെയാണ് വെളിവാക്കുന്നത്.
കോട്ടയം കെകെ റോഡില്‍ കളത്തിപ്പടിക്കു സമീപം ലോട്ടറി വില്‍ക്കുന്ന കാഴ്ചപരിമിതിയുള്ള റോസമ്മയെ കള്ളൻ പറ്റിച്ചിരുന്നത് കൂടുതല്‍ ലോട്ടറിയെടുത്ത് എണ്ണം തെറ്റിച്ചു പറഞ്ഞും ടിക്കറ്റിന്റെ യഥാര്‍ഥ വില നല്‍കാതെയുമായിരുന്നു.
താൻ കബളിപ്പിക്കപ്പെടുന്നുവെന്നു മനസിലായതോടെയാണ് റോസമ്മ കള്ളനെ പിടികൂടാൻ വഴി തേടിയത്. ടിവി സീരിയല്‍ കേട്ടാസ്വദിക്കുന്ന റോസമ്മ സീരിയലില്‍ പെന്കാമറയെക്കുറിച്ചു പറയുന്നതു കേട്ടാണ് കള്ളനെ കുടുക്കാനുള്ള കെണിയൊരുക്കിയത്.
സുഹൃത്തിന്റെ സഹായത്തോടെ ഓണ്‍ലൈനായി പെന്‍കാമറ വാങ്ങി; പ്രവര്‍ത്തനം പഠിച്ചു. ഒരു മാസമായി ഇതു വസ്ത്രത്തില്‍ ധരിച്ചായിരുന്നു ലോട്ടറി വില്പന. ദിവസവും മറ്റാരുടെയെങ്കിലും സഹായത്തോടെ ദൃശ്യം പരിശോധിക്കും.
അപ്പോഴാണ് മൂന്നു പേര് പല ദിവസങ്ങളിലായി തന്നെ പറ്റിച്ചെന്നു മനസിലായത്. പിന്നീട് ഇതില്‍ രണ്ടു പേര് ടിക്കറ്റ് വാങ്ങാന്‍ വന്നപ്പോള്‍ റോസമ്മ കൈയോടെ പിടികൂടി. പോലീസിനോട് പറയരുതെന്നും ക്ഷമിക്കണമെന്നും അവർ അപേക്ഷിച്ചു.
തെറ്റ് സമ്മതിച്ചതിനാല്‍ അവരോടു ക്ഷമിച്ചതായും കേസിനു പോകുന്നില്ലെന്നും പറഞ്ഞാണ് റോസമ്മ അതിനുള്ള ന്യായവും വ്യക്തമാക്കിയത്.
ഇത്രമാത്രം ജീവിതഭാരം പേറുന്ന അമ്പതു പിന്നിട്ട ഒരു സ്ത്രീയെ കബളിപ്പിച്ച് ലോട്ടറി കവർന്നവരുടെ മാനസികാവസ്ഥയും സമൂഹം ചർച്ചചെയ്യേണ്ടതുണ്ട്. കത്തുന്ന വെയിലിലും അവർ ലോട്ടറിവില്പനയ്ക്കിറങ്ങുന്നത് അരവയർ നിറയ്ക്കുക എന്ന ലക്ഷ്യത്തിൽ മാത്രമാണ്.
ആരുടെയെങ്കിലും ഔദാര്യം പറ്റിയോ സംഭാവന തേടിയോ ജീവിക്കുന്നതിലും എത്ര അന്തസുണ്ട് ലോട്ടറിവില്പനയെന്ന തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവരുടെ മനോഭാവത്തിന്. കണ്ണും കാഴ്ചയുമുള്ള കള്ളന് കാണാൻ കഴിയാത്തതാണ് ഈ കരുത്തുറ്റ മനസ്.
തീർത്തും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്ത മോഷ്ടാവിനെ കുടുക്കാൻ റോസമ്മയെ പ്രേരിപ്പിച്ചതും ആ സ്ത്രീമനസിന്റെ കാമ്പും കനലുമാണ്.
പൊതുസമൂഹത്തിനു പഠിക്കാൻ വലിയൊരു പാഠമാണ് റോസമ്മ തുറന്നുവയ്ക്കുന്നത്. നാം കേൾക്കുന്നതും അറിയുന്നതും വിശ്വസിക്കുന്നതുമായ നന്മയുടെ വചസുകൾ ഏതു ജീവിതസാഹചര്യത്തിലും പ്രാവർത്തികമാക്കാൻ കഴിയുന്നിടത്താണ് നന്മയുടെ നീർച്ചാലുകൾ പൊട്ടിയൊഴുകുന്നത്.
ഏതുവിധേനയും സമ്പത്തുണ്ടാക്കി ആർഭാടജീവിതത്തിന് വ്യഗ്രത കാട്ടുന്ന സമൂഹത്തിൽ റോസമ്മയുടെ വാക്കുകൾ ഇരുതലവാൾപോലെ മൂർച്ചയേറിയതാണ്.
ജീവിതത്തിന്റെ സന്തോഷവും സമാധാനവും ആദർശനിഷ്ഠയും സമ്പത്തിന്റെ ധാരാളിത്തത്തിൽ കൈവരുന്നതല്ലെന്ന യാഥാർഥ്യബോധത്തിൽ ജീവിക്കാനുള്ള ആഹ്വാനവും അതിലുണ്ട്.
അധാർമികതയും അനീതിയും പ്രവർത്തിക്കുന്നവരുടെ മുഴക്കങ്ങളാണ് പലപ്പോഴും സമൂഹത്തിൽ ഉയർന്നുകേൾക്കുന്നത്. അവർക്കു ലൈക്കടിക്കാൻ നീണ്ട നിരതന്നെയുണ്ടാകും.
ജീവിതപ്രാരബ്ധങ്ങൾക്കിടയിലും സത്യസന്ധതയ്ക്കും മൂല്യബോധത്തിനും വിലകല്പിക്കുന്നവർ നമുക്കു ചുറ്റും നിരവധിയുണ്ട്. എന്നാൽ, പലപ്പോഴും അവരുടെ സ്വരം നേർത്തതും ദുർബലവുമായിരിക്കും.
അതിനു കേൾവിക്കാരും കുറഞ്ഞിരിക്കും. അതൊന്നും കാര്യമാക്കാതെ ധാർമികതയിലും വിശ്വാസമൂല്യങ്ങളുടെ പിൻബലത്തിലും ജീവിതത്തിന് അടിത്തറ പണിയുന്നവർക്കു മനോബലം നൽകുന്നതാണ് റോസമ്മയുടെ ദൃഢതയാർന്ന ചിന്തയും കാഴ്ചപ്പാടും.
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
മീൻ പിടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളാണ് മുഴുപ്പട്ടിണിയിലായിരിക്കുന്നത്. സർക്കാരിന്റെ താങ്ങും കരുതലും അടിയന്തരമായി ലഭ്യമായെങ്കിൽ മാത്രമേ തീർത്തും പാർശ്വവത്കരിക്കപ്പെട്ട ഇവർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിൽ തീരമേഖല കടുത്ത വറുതിയിലാണ്. കാലാവസ്ഥാ വ്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുകയാണ്.
ഇതിന്റെ പ്രത്യാഘാതം നേരിട്ടനുഭവിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. മീൻ പിടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളാണ് മുഴുപ്പട്ടിണിയിലായിരിക്കുന്നത്. സർക്കാരിന്റെ താങ്ങും കരുതലും അടിയന്തരമായി ലഭ്യമായെങ്കിൽ മാത്രമേ തീർത്തും പാർശ്വവത്കരിക്കപ്പെട്ട ഇവർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ.
സാധാരണ ട്രോളിംഗ് നിരോധന കാലത്താണ് മത്സ്യത്തൊഴിലാളികൾ ഇതുപോലെ ദുരിതത്തിലാകുന്നത്. എന്നാൽ, രണ്ടു മാസത്തിലേറെയായി തീരമേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സർക്കാർ സംവിധാനങ്ങളൊന്നും തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് ഇവരെ കൂടുതൽ നിരാശരാക്കുന്നത്.
മത്സ്യത്തൊഴിലാളികൾ വെറുംകൈയോടെ കടലിൽനിന്നു മടങ്ങുന്നതു പതിവായതോടെയാണ് കൊടുംചൂടിന്റെ ആഘാതം വ്യക്തമായിത്തുടങ്ങിയത്. ആഴ്ചകളായി കടലിൽ പോകാതെ, നൂറുകണക്കിനു വള്ളങ്ങളാണ് സംസ്ഥാനത്തെ വിവിധ തീരങ്ങളിലുള്ളത്. കൂനിന്മേൽ കുരുവെന്നപോലെയാണ് കുറച്ചു ദിവസങ്ങളായി തുടരുന്ന രൂക്ഷമായ കടൽക്ഷോഭം.
സാധാരണ നിലയിൽ മൺസൂണിനു മുന്‍പുള്ള ആഴ്ചകളിൽ വലിയ തോതിൽ മത്സ്യം കിട്ടുന്ന പതിവുണ്ട്. വലിയ ബോട്ടുകൾക്കും പരന്പരാഗത വള്ളങ്ങൾക്കും ഈ സമയത്തു ചാകരക്കോളിന്റെ കാലംകൂടിയായിരുന്നു. എന്നാൽ, ഇത്തവണ കടലിലെ അസാധാരണ പ്രതിഭാസങ്ങളും കടുത്ത ചൂടും മത്സ്യസന്പത്ത് കുറയാൻ കാരണമായി. ചാളയും അയിലയും നത്തോലിയും കിട്ടുന്നത് ഇപ്പോൾ പേരിനു മാത്രമായെന്നാണ് തൊഴിലാളികൾ പറയുന്നത്.
സമുദ്രോപരിതലത്തിലെ ചൂട് വർധിക്കുന്നത് മത്സ്യസമ്പത്തിന്റെ ലഭ്യതയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൂട് കൂടുന്നതു മൂലം മാർക്കറ്റിൽ ഡിമാൻഡുള്ള പല മത്സ്യങ്ങളും കിട്ടാതായി. തീരത്തിനടുത്തുനിന്ന് താരതമ്യേന ചൂടു കുറഞ്ഞ ഭാഗങ്ങളിലേക്ക് ഇവ പലായനം ചെയ്യുന്നതാണ് കാരണം.
ചൂട് കൂടുന്നത് ഉൾനാടൻ ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാരണമാകുന്നുണ്ട്. ഇത് ജലാശയങ്ങളിൽ മത്സ്യങ്ങൾ ചാകുന്നതിനും രോഗബാധ കൂടുന്നതിനും വഴിവയ്ക്കുന്നു. പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ പെട്ടെന്ന് നശിക്കുന്നതിനും കൊടുംചൂട് കാരണമാകുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കടലിൽ പോയാൽ മണ്ണെണ്ണയുടെ കാശു പോലും കിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ആഴക്കടലിൽനിന്നു മീൻ പിടിക്കുന്ന വലിയ ബോട്ടുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല.
എന്നാൽ, സംസ്ഥാനത്ത് ഇത്തരം വലിയ ബോട്ടുകൾ കുറവാണ്. സംസ്ഥാനത്ത് 6,474 യന്ത്രവല്‍കൃത ബോട്ടുകളും 34,008 മോട്ടോർ ഘടിപ്പിച്ച യാനങ്ങളും 3,050 പരമ്പരാഗത വള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത് എന്നാണ് 2023ലെ സാമ്പത്തികാവലോകന റിപ്പോർട്ടിലുള്ളത്. ഈ കണക്കിൽനിന്നുതന്നെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥ വ്യക്തമാണ്.
ഒരു തവണ വള്ളം കടലിൽ പോയിവരുന്നതിന് ചുരുങ്ങിയത് 12,000 രൂപയുടെ ഇന്ധനം വേണം. പണിക്കാരുടെ ബാറ്റയും മെയിന്റനൻസ് ചെലവുകളും വേറെ. ഇപ്പോഴത്തെ സ്ഥിതിയിൽ, ചെലവാകുന്ന തുകയുടെ പകുതിപോലും തിരിച്ചുകിട്ടില്ല. അതുകൊണ്ടാണ് തൊഴിലാളികൾ വള്ളമിറക്കാൻ മടിക്കുന്നത്.
വായ്പയെടുത്തു വള്ളം വാങ്ങിയവർ തിരിച്ചടവിനു കഴിയാതെ പ്രതിസന്ധിയിലാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ അനുബന്ധ മേഖലകളിലും തൊഴിലില്ലാതായി. വറുതിക്കാലത്തു മത്സ്യത്തൊഴിലാളികൾക്കു സർക്കാർ സഹായം ലഭ്യമാക്കുന്ന പദ്ധതി നിലവിലുണ്ട്.
എന്നാൽ, സാധാരണയായി അത് ട്രോളിംഗ് നിരോധന കാലത്താണ് നടപ്പാക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടായെങ്കിലേ തീരത്ത് ആധിയൊഴിയൂ.
സ്കൂൾ തുറക്കുന്നതോടെ തങ്ങളുടെ കുടുംബങ്ങൾ കൂടുതൽ ഞെരുക്കത്തിലാവുമെന്നും മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും മത്സ്യഫെഡുമെല്ലാം ഈ പ്രതിസന്ധിയുടെ ആഴം മനസിലാക്കി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
2022ലെ കണക്കനുസരിച്ച് 2.4 ലക്ഷം പേർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ബാധ്യത ബോർഡ് ഏറ്റെടുക്കണം. അതിനാവശ്യമായ സഹായം സർക്കാർ ചെയ്യണം. എഴുനൂറോളം പ്രാഥമിക സഹകരണ സംഘങ്ങളുടെ കേന്ദ്ര ഫെഡറേഷനാണ് മത്സ്യഫെഡ്.
ഇതിൽ 355 എണ്ണവും സമുദ്രമേഖലയിലുള്ളതാണ്. 4.63 ലക്ഷം അംഗങ്ങളാണ് മത്സ്യഫെഡിനു കീഴിലുള്ളത്. ഇതിൽ ദുരിതമനനുഭവിക്കുന്നവരെ സഹായിക്കാനുള്ള ബാധ്യത മത്സ്യഫെഡിനുമുണ്ട്. സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ മാത്രമേ തീർത്തും ദുർബലരായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനാകൂ.
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
കേന്ദ്ര സർവകലാശാലാ ബിരുദപ്രവേശന പരീക്ഷയിലും മെഡിക്കൽ, എൻജിനിയറിംഗ് അടക്കം പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകളിലും സംസ്ഥാന സിലബസിൽ പ്ലസ് ടു പഠിച്ചവർക്ക് നല്ലരീതിയിൽ ശോഭിക്കാനാവാത്ത അവസ്ഥ നിലവിലുണ്ട്. കേന്ദ്ര സർവകലാശാലകളിലെ ബിരുദപ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ മാനദണ്ഡമാക്കിയതിനുശേഷം കേരള സിലബസിലെ പ്ലസ് ടുക്കാർക്കു ലഭിക്കുന്ന അഡ്മിഷൻ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
എസ്എസ്എൽസിക്ക് ഇക്കുറിയും മികച്ച വിജയം ഉണ്ടായതിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സർക്കാരിനും അഭിമാനിക്കാം. പരാജയപ്പെട്ടവർക്ക് സേ പരീക്ഷയിലൂടെ വിജയിക്കാനവസരവുമുണ്ട്. നൂറു ശതമാനം വിജയം കരസ്ഥമാക്കിയ പാലാ വിദ്യാഭ്യാസ ജില്ല പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പരീക്ഷയെഴുതിയ 4,27,153 വിദ്യാർഥികളിൽ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടിയത് 4,25,563 പേരാണ്.
അതിൽ 71,831 പേരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചിരിക്കുന്നത്. 892 സർക്കാർ സ്കൂളുകൾക്ക് നൂറു ശതമാനം വിജയമുണ്ടായതും നേട്ടമാണ്. വിജയാഘോഷത്തിനപ്പുറം ചില വിചിന്തനങ്ങൾക്ക് സർക്കാർ തയാറായിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. എട്ടാം ക്ലാസിലെ ഓൾ പ്രമോഷൻ പുനഃപരിശോധിക്കുമെന്നും എസ്എസ്എൽസി എഴുത്തുപരീക്ഷയിൽ ജയിക്കുന്നതിന് മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നുമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറി മാതൃകയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് ആലോചന. നിരന്തര മൂല്യനിര്‍ണയത്തിനൊപ്പം എഴുത്തുപരീക്ഷയില്‍ നാമമാത്ര മാര്‍ക്ക് നേടിയാല്‍ വിദ്യാര്‍ഥികള്‍ വിജയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി.
എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാതെ വിജയിക്കാനാവില്ല. 40 മാര്‍ക്കിന്റെ പരീക്ഷയില്‍ മിനിമം 12 മാര്‍ക്കും 80 മാര്‍ക്കിന്റെ പരീക്ഷയില്‍ 24 മാര്‍ക്കുമാണ് നേടേണ്ടത്. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും കൂടുതൽ ഗൗരവമുണ്ടാകും എന്ന മന്ത്രിയുടെ നിരീക്ഷണവും പ്രസക്തമാണ്.
എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നുവെന്നും പരീക്ഷയുടെ നിലവാരം കുറയുന്നുവെന്നും പല കോണുകളിൽനിന്നു വിമർശനങ്ങൾ ഉയർന്നിരുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടുന്നവർക്കുപോലും വേണ്ടത്ര മികവില്ല എന്ന പരാതിയും വ്യാപകമായിരുന്നു. ഫുൾ എ പ്ലസുകാരുടെ എണ്ണം കൂടിയതോടെ പ്ലസ് ടുവിന് ഇഷ്ടവിഷയം കിട്ടാത്തവർ ഏറെയായിരുന്നു. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടുന്നവർപോലും പ്ലസ് ടു പഠനത്തിൽ ശോഭിക്കുന്നില്ല എന്ന പരാതി അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.
എങ്ങനെയും ജയിക്കാമെന്നു വരുന്നത് വിദ്യാർഥികളിൽ പരീക്ഷയുടെ ഗൗരവം നഷ്ടമാക്കും എന്നതു യാഥാർഥ്യമാണ്. അപൂർണമായതോ തെറ്റായതോ ആയ ഉത്തരമെഴുതിയാൽപോലും എസ്എസ്എൽസിക്ക് മാർക്ക് നൽകുന്നുവെന്ന പ്രചാരണം അടുത്തകാലത്ത് വ്യാപകമായിരുന്നു. എന്നാൽ, വിജയശതമാനമുയര്‍ത്താന്‍ മൂല്യനിര്‍ണയം ഉദാരമാക്കിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അവരുടെ എഴുത്തുപരീക്ഷയിലെ പ്രകടനത്തിന് അനുസരിച്ചുള്ള മാര്‍ക്കുകളാണ് ലഭിച്ചിട്ടുള്ളതെന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്.
സംസ്ഥാന സിലബസിൽ പഠിച്ചിറങ്ങുന്നവർ അഖിലേന്ത്യാ തലത്തിലുള്ള മത്സരപരീക്ഷകളിൽ സമീപകാലത്തായി പിന്തള്ളപ്പെടുന്നുവെന്നത് യാഥാർഥ്യമാണ്. കേന്ദ്ര സർവകലാശാലാ ബിരുദപ്രവേശന പരീക്ഷയിലും മെഡിക്കൽ, എൻജിനിയറിംഗ് അടക്കം പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകളിലും സംസ്ഥാന സിലബസിൽ പ്ലസ് ടു പഠിച്ചവർക്ക് നല്ലരീതിയിൽ ശോഭിക്കാനാവാത്ത അവസ്ഥ നിലവിലുണ്ട്.
കേന്ദ്ര സർവകലാശാലകളിലെ ബിരുദപ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ മാനദണ്ഡമാക്കിയതിനുശേഷം കേരള സിലബസിലെ പ്ലസ് ടുക്കാർക്കു ലഭിക്കുന്ന അഡ്മിഷൻ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുമ്പ് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ധാരാളം പേർക്ക് അഡ്മിഷൻ കിട്ടിയിരുന്നു. ഇതും നമ്മുടെ പഠനനിലവാരത്തിന്റെ മികവുകുറവാണ് വെളിവാക്കുന്നത്.
ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ എസ്എസ്എൽസി പരീക്ഷയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. എസ്എസ്എൽസി പരീക്ഷ കൂടുതൽ ഗൗരവതരമാകുമ്പോൾ താഴ്ന്ന ക്ലാസുകളിലും പഠനനിലവാരം ഉയർത്താൻ പദ്ധതിയുണ്ടാകണം. ഇന്റേണൽ മാർക്കുകളുടെയും ഗ്രേസ് മാർക്കുകളുടെയും ബലത്തിൽ വിജയിക്കാമെന്ന അവസ്ഥയുണ്ടാകരുത്.
ക്ലാസുകൾ കയറുംതോറും പഠനത്തിന്റെ ഗൗരവം കൂട്ടുന്ന തരത്തിൽ കരിക്കുലത്തിൽ മാറ്റവും അനിവാര്യമാണ്. വെല്ലുവിളികൾ അശേഷമില്ലാതെ വിജയിക്കാമെന്നു വരുന്നത് കുട്ടികളെ അലസരാക്കുകയും സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം നഷ്ടമാക്കുകയും ചെയ്യും. ഇതെല്ലാം മനസിലാക്കിയാവണം മാറ്റങ്ങൾ വരുത്തേണ്ടത്. അതിനായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവ് നല്ല മുന്നൊരുക്കങ്ങളോടെ നടത്താൻ കഴിയണം.
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
മനുഷ്യരേക്കാൾ വന്യജീവികളുടെ ജീവനു വില കല്പിക്കുന്നവരാണു തങ്ങളെന്ന് വനം ഉദ്യോഗസ്ഥർ എത്രയോ തവണ തെളിയിച്ചിട്ടുമുണ്ട്. നിലവിൽ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയുമെല്ലാം ആഹാരമാക്കുന്ന പുലി എപ്പോഴാണ് മനുഷ്യർക്കു നേരേ തിരിയുകയെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ.
തൊടുപുഴയ്ക്കടുത്ത മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലെ ജനങ്ങൾ പുലിഭീഷണിയിൽ കഴിയാൻ തുടങ്ങിയിട്ട് രണ്ടു മാസത്തോളമായി. വനംവകുപ്പിന്റെ കാമറയിൽ പതിയുകയും നാട്ടുകാരിൽ പലരും കണ്ടതായി സ്ഥിരീകരിക്കുകയും ചെയ്ത പുലിയെ പിടികൂടി പ്രദേശവാസികളുടെ ഭയമകറ്റാൻ വനം ഉദ്യോഗസ്ഥർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
വന്യജീവി ആക്രമണം നേരിടാൻ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെയടക്കം അണിനിരത്തി സർക്കാർ പദ്ധതിയിടുമ്പോഴും നാട്ടുകാരുടെ ഭയവും സ്വൈരജീവിതത്തിലുണ്ടായിരിക്കുന്ന പ്രയാസങ്ങളും ഇരട്ടിക്കുകയാണ്.
വെബിനാറുകളും പഠനങ്ങളുമായി തിരക്കിലായിരിക്കുന്ന വനം ജീവനക്കാർക്ക് നാട്ടുകാരനുഭവിക്കുന്ന യാതനകളൊന്നും പ്രശ്നമല്ലല്ലോ? മനുഷ്യരേക്കാൾ വന്യജീവികളുടെ ജീവനു വില കല്പിക്കുന്നവരാണു തങ്ങളെന്ന് വനം ഉദ്യോഗസ്ഥർ എത്രയോ തവണ തെളിയിച്ചിട്ടുമുണ്ട്.
നിലവിൽ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയുമെല്ലാം ആഹാരമാക്കുന്ന പുലി എപ്പോഴാണ് മനുഷ്യർക്കു നേരേ തിരിയുകയെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ. തൊടുപുഴ നഗരത്തിൽനിന്ന് പത്തു കിലോമീറ്ററോളം മാത്രം അകലെയാണ് പുലിയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്.
മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഇല്ലിചാരിമലയിലെ പാറമടയിൽനിന്നാണ് പുലി ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മാർച്ച് രണ്ടാംവാരമാണ് പുലിയിറങ്ങിയെന്ന വാർത്ത ആദ്യമായി പരന്നത്.
പിന്നീട് പലയിടത്തും പൂച്ചയുടെയും പട്ടിയുടെയും ആടുകളുടെയും കാട്ടുപന്നിയുടെയും കുറുക്കന്മാരുടെയുമെല്ലാം ജഡാവശിഷ്ടങ്ങൾ കണ്ടുതുടങ്ങി. ഏതാനും ദിവസം മുമ്പ് ഇല്ലിചാരി പൊട്ടൻപ്ലാവിനു സമീപം കോഴിഫാമിൽനിന്നു കോഴികളെ പുലി പിടികൂടിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഫാമിലെ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയാണ് പുലിയെ കണ്ടത്. കണ്ടത്തിപ്പീടികയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ മുറ്റത്തും പുലിയെ കണ്ടിരുന്നു. പഴയമറ്റം പാലത്തിനു സമീപമുള്ള പൈനാപ്പിൾ തോട്ടത്തിലും പുലിയെ കണ്ടതായി പറയുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കാക്കൊമ്പിലും പുലിയെ കണ്ടതായി പ്രദേശവാസി സ്ഥിരീകരിക്കുന്നുണ്ട്. ഇത്തരത്തിൽ പകലും രാത്രിയും പലയിടങ്ങളിലും പുലിയെ കണ്ടതായി വാർത്ത പരന്നതോടെയാണ് ജനങ്ങൾ കൂടുതൽ പരിഭ്രാന്തരായത്. ഒന്നിലധികം പുലി പ്രദേശത്തുണ്ടാകാമെന്നും നാട്ടുകാർ ഭയക്കുന്നുണ്ട്.
പുലിഭീഷണി വ്യാപകമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാമറകളും കൂടും സ്ഥാപിച്ചെങ്കിലും പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് വനം ഉദ്യോഗസ്ഥർ പുലിസാന്നിധ്യം സ്ഥിരീകരിച്ചത്.
ഇതോടെ വൈകുന്നേരമായാൽ പുറത്തിറങ്ങാൻ ജനങ്ങൾ ഭയക്കുകയാണ്. ജോലിക്കും മറ്റുമായി പുറത്തുപോകുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. പുലർച്ചെ ടാപ്പിംഗിനു പോകാൻ കഴിയുന്നില്ല. കുട്ടികൾക്ക് ബന്ധുവീടുകളിൽ പോകാൻപോലും കഴിയാത്ത അവസ്ഥയാണ്.
തങ്ങൾ നേരിടുന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ കൂടുകൾ സ്ഥാപിച്ച് പുലിയെ കുടുക്കാനുള്ള നീക്കം ഉദ്യോഗസ്ഥർ നടത്തുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
വനം ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരേ നാട്ടുകാർ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജനരോഷം പരിധിവിടുംമുമ്പ് ഉദ്യോഗസ്ഥർ ആലസ്യം വെടിയേണ്ടിയിരിക്കുന്നു.
വന്യജീവി ആക്രമണങ്ങളുടെ ഭീകരത അനുദിനം അനുഭവിക്കുന്നവരാണ് കേരളീയർ. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ദിവസേന കൂടുതൽ സ്ഥലങ്ങളിലേക്ക് വന്യജീവി ആക്രമണങ്ങൾ വ്യാപിക്കുകയും ചെയ്യുന്നു.
ഓരോ ആക്രമണം ഉണ്ടാകുമ്പോഴും, വന്യജീവികൾക്ക് വനത്തിൽ വെള്ളവും തീറ്റയും ഒരുക്കുമെന്നു പ്രഖ്യാപിക്കുന്ന വനംവകുപ്പ് ഇതിനായി ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞദിവസം നടത്തിയ വെബിനാറിലും ഇതേ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഇത്തരം നീക്കങ്ങൾ അവസാനിപ്പിച്ച് ക്രിയാത്മകമായി ഇടപെടുകയാണ് വേണ്ടത്.പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും സേവനം ലഭ്യമാക്കി എത്രയും പെട്ടെന്ന് മുട്ടം, കരിങ്കുന്നം പ്രദേശങ്ങളിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടണം.
പുതിയ കൂടുകൾ സ്ഥാപിക്കുക, പുലിയുടെ ആവാസ കേന്ദ്രമെന്നു കരുതുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കുക തുടങ്ങി നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അവഗണിക്കരുത്. അത്യാഹിതം സംഭവിക്കുവോളം നിസംഗത തുടരരുത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും അവരെ നിയന്ത്രിക്കുന്നവരെയും ഓർമിപ്പിക്കാനുള്ളത്.
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
സമസ്ത മേഖലയിലും പ്രതിസന്ധി നേരിടുന്ന കർഷകരെ വേനൽച്ചൂടിൽ വാടിക്കരിയാൻ സർക്കാർ വിട്ടുകൊടുക്കരുതെന്നാണ് കർഷകസംഘടനകൾ ആവശ്യപ്പെടുന്നത്. നടപടിക്രമങ്ങളുടെ നൂലാമാലകളാണ് പലപ്പോഴും കർഷകർക്കു വിനയാകുന്നത്. മഴക്കാല കെടുതികളും വരൾച്ചയുമെല്ലാം വരുത്തിവയ്ക്കുന്ന കൃഷിനാശത്തിന് സർക്കാർ അനുവദിക്കുന്ന കോടിക്കണക്കിനു രൂപ പലപ്പോഴും അർഹതപ്പെട്ടവരിലേക്ക് സമയബന്ധിതമായി എത്തിച്ചേരാത്ത അവസ്ഥയുണ്ട്.
അത്യുഷ്ണത്തിൽ കാർഷികകേരളം കരിഞ്ഞുണങ്ങുകയാണ്. ക്ഷീരമേഖലയിലടക്കമുള്ള കർഷകർ കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു. അടിയന്തര സഹായം ലഭ്യമാക്കി കർഷകരെ സഹായിക്കാൻ ഒട്ടും വൈകരുത്.
തോട്ടം മേഖല ഉൾപ്പെടെ എല്ലാത്തരം കൃഷികളും കൊടുംചൂടിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ട്. ഉത്പാദനം പരിധിവിട്ട് കുറഞ്ഞിരിക്കുന്നു. കൃഷിപരിപാലനച്ചെലവ് ക്രമാതീതമായി ഉയരുന്നു.
ഇതിനോടകം നൂറു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. കർഷകർക്കു തനിച്ചു താങ്ങാവുന്നതല്ല ഈ പ്രതിസന്ധി.
പച്ചക്കറികളടക്കം ജലസേചനം ആവശ്യമായ കൃഷികളൊക്കെ നിലച്ചിട്ടു മാസങ്ങളായി. ഉത്പാദനച്ചെലവുപോലും കിട്ടാതെ നിരവധി പച്ചക്കറിത്തോട്ടങ്ങളാണ് കരിഞ്ഞുണങ്ങിയത്.
വരൾച്ചയിൽ സംസ്ഥാനത്തു പരക്കെ വാഴകൃഷിക്കു നാശമുണ്ടായിട്ടുണ്ട്. കുലയ്ക്കാറായ നേന്ത്രവാഴകൾപോലും കരിഞ്ഞുണങ്ങി. കൂടാതെ വിലക്കുറവും നേന്ത്രവാഴക്കർഷകരെ തകർത്തിരിക്കുകയാണ്. നഷ്ടം വിയർപ്പൊഴുക്കിയ കർഷകർക്കു മാത്രമാണ്.
അവരെ ഇപ്പോൾ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാനത്തെ പച്ചക്കറികൃഷിതന്നെ നിലച്ചുപോകും. മഴയെത്തിയാലും കൃഷിയിറക്കാൻ അവർക്കു സാധിക്കാതെവരും. അതിനാൽ മുഖ്യമന്ത്രിയും കൃഷി-ക്ഷീരവകുപ്പ് മന്ത്രിമാരും കർഷകരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകണം.
സംസ്ഥാനത്തിന്റെ മുഖ്യ നാണ്യവിളകളായ റബർ, ഏലം, തേയില, കാപ്പി കുരുമുളക് എന്നിവയെ എല്ലാം അത്യുഷ്ണം ബാധിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ 20 ശതമാനത്തോളം പൂർണമായും 20 ശതമാനത്തോളം ഭാഗികമായും ഉണങ്ങിക്കരിഞ്ഞു നശിച്ചെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ പ്രത്യാഘാതം വരുന്ന സീസണിൽ പ്രകടമാകും, ഉത്പാദനം കുറയും.
പുതിയ കൃഷിയാണ് കൂടുതലായി നശിച്ചിരിക്കുന്നത്. അതിനാൽത്തന്നെ കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. വയനാട്ടിലടക്കം കാപ്പിത്തോട്ടങ്ങൾ പലതും കരിഞ്ഞുണങ്ങി.
25 ശതമാനത്തോളം ഉത്പാദനത്തെ ബാധിക്കുമെന്നാണ് തോട്ടമുടമകളുടെ സംഘടന വിലയിരുത്തുന്നത്. കടുത്ത ചൂട് തേയില ഉത്പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഏപ്രിലിൽ തേയില ഉത്പാദനം 30 ശതമാനത്തോളം കുറഞ്ഞെന്നാണ് കണക്കാക്കുന്നത്. റബർ ഉത്പാദനം ഏതാണ്ടു നിലച്ചമട്ടാണ്.
ക്ഷീരകർഷകർ കൊടുംചൂടിൽ ആകെത്തളർന്നിരിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ മേയ് രണ്ടുവരെ സംസ്ഥാനത്ത് 345 പശുക്കളും 15 എരുമകളും സൂര്യാഘാതത്തിൽ ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
കൂടാതെ 15 ആടുകളും 168 കോഴികളും ചൂടു താങ്ങാനാവാതെ ചത്തിട്ടുണ്ട്. 83 പശുക്കളും ആറ് എരുമകളും 11 ആടുകളും 98 കോഴികളും ചത്ത ആലപ്പുഴയിലാണ് സൂര്യാഘാതത്തിന്റെ രൂക്ഷത കൂടുതലുണ്ടായത്.
അത്യുഷ്ണം മൂലം സംസ്ഥാനത്ത് പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി മലബാർ മേഖലയിൽ ഉത്പാദനത്തിൽ പ്രതിദിനം 1.21 ലക്ഷം ലിറ്റർ പാലിന്റെ കുറവുണ്ടായെന്നാണ് മിൽമ മലബാർ മേഖല യൂണിയൻ പറയുന്നത്.
കൊച്ചി മേഖലയിൽ ഇത് 60,000 ലിറ്ററും തിരുവനന്തപുരം മേഖലയിൽ 75,000 ലിറ്ററും കുറവു വന്നിരിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്നു പാലെത്തിച്ചാണ് മിൽമ കുറവു പരിഹരിക്കുന്നത്.
വേനൽ കടുത്തതോടെ പശുവളർത്തൽ അതീവ ദുഷ്കരമായിരിക്കുന്നുവെന്നാണ് ക്ഷീരകർഷകർ പറയുന്നത്. പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയിൽ കാലിത്തീറ്റയുടെ കൂടിയ വില താങ്ങാനാവുന്നില്ല.
സമസ്ത മേഖലയിലും പ്രതിസന്ധി നേരിടുന്ന കർഷകരെ വേനൽച്ചൂടിൽ വാടിക്കരിയാൻ സർക്കാർ വിട്ടുകൊടുക്കരുതെന്നാണ് കർഷകസംഘടനകൾ ആവശ്യപ്പെടുന്നത്. വരൾച്ചയുടെ ആഘാതം പഠിക്കാൻ സർക്കാർ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വരൾച്ചബാധിത കൃഷിയിടങ്ങൾ നേരിട്ടു സന്ദർശിച്ച് ഏതാനും ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള അലംഭാവവും കാട്ടരുത്.
നാശനഷ്ടമുണ്ടായ കർഷകർ യഥാസമയം കൃഷി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വേണം. ജനപ്രതിനിധികളും കർഷക സംഘടനാ പ്രവർത്തകരും ഇക്കാര്യത്തിൽ കർഷകരെ സഹായിക്കേണ്ടതുണ്ട്. നടപടിക്രമങ്ങളുടെ നൂലാമാലകളാണ് പലപ്പോഴും കർഷകർക്കു വിനയാകുന്നത്.
മഴക്കാല കെടുതികളും വരൾച്ചയുമെല്ലാം വരുത്തിവയ്ക്കുന്ന കൃഷിനാശത്തിന് സർക്കാർ അനുവദിക്കുന്ന കോടിക്കണക്കിനു രൂപ പലപ്പോഴും അർഹതപ്പെട്ട കർഷകരിലേക്ക് സമയബന്ധിതമായി എത്തിച്ചേരാത്ത അവസ്ഥയുണ്ട്.
ഇത് സ്ഥിരമായി അനുഭവിക്കുന്ന കർഷകർക്ക് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസംതന്നെ നഷ്ടപ്പെടുത്തും. അതിനാൽ വരൾച്ചയിൽ കൃഷിനാശം നേരിട്ടവർക്ക് ആശ്വാസമെത്തിക്കാൻ സർക്കാർ സംവിധാനങ്ങളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
വഴിപാടാകരുത് ശുചീകരണം
ശുചിത്വബോധം ഏറെയുണ്ടെന്ന് മേനിപറയുമ്പോഴും മാലിന്യസംസ്കരണത്തിൽ മലയാളികളുടെ സമീപനം തീർത്തും നിരാശാജനകമാണ്. മലിനീകരണം പരമാവധി കുറച്ച് മാലിന്യസംസ്കരണം നടത്താൻ നാം ഇനിയും ശീലിക്കേണ്ടതുണ്ട്.
മഴക്കാലപൂർവ ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് വഴിപാടാക്കരുത്. പകർച്ചവ്യാധികൾ പടരാൻ ഏറെ സാധ്യതയുള്ള മഴക്കാലത്ത് നാടും നഗരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാവുകയും വേണം. തെരഞ്ഞെടുപ്പിന്റെ തിരക്കുകളിൽപെട്ടിരുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്രയുംപെട്ടെന്ന് ശുചീകരണ പ്രവർത്തനങ്ങളിലേക്കു തിരിയണം.
ശുചിത്വബോധം ഏറെയുണ്ടെന്ന് മേനിപറയുമ്പോഴും മാലിന്യസംസ്കരണത്തിൽ മലയാളികളുടെ സമീപനം തീർത്തും നിരാശാജനകമാണ്. മലിനീകരണം പരമാവധി കുറച്ച് മാലിന്യസംസ്കരണം നടത്താൻ നാം ഇനിയും ശീലിക്കേണ്ടതുണ്ട്. കടുത്ത വരൾച്ചയും അത്യുഷ്ണവും സംസ്ഥാനത്ത് വലിയ പ്രതിസന്ധികൾ നിലവിൽത്തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പലയിടങ്ങളിലും പകർച്ചപ്പനിയടക്കം പടർന്നുപിടിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മഴക്കാലത്ത് മാലിന്യങ്ങൾ കൂടിക്കിടന്നാൽ സ്ഥിതി കൂടുതൽ അപകടകരമാകും.
ഈ മാസം ഇരുപതിനകം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്വം. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വാർഡിന് 30,000 രൂപ വീതമാണ് ചെലവഴിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ കൂടുതൽ തുക ആവശ്യമാണെങ്കിൽ ഭരണസമിതിയുടെ അംഗീകാരത്തോടെ 10,000 രൂപവരെ അധികമായി ചെലവഴിക്കാമെന്നും നിർദേശമുണ്ട്. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ സാമ്പത്തിക പ്രതിസന്ധിയും നടപടിക്രമങ്ങളിലെ നൂലാമാലകളും തടസമായി മാറരുത്. രാഷ്ട്രീയത്തിന്റെ പേരിൽ ശുചീകരണത്തിൽ പക്ഷപാതം ഉണ്ടാവുകയുമരുത്.
നമ്മുടെ നാട്ടിൽ എന്തുതരം മാലിന്യവും എവിടെയും വലിച്ചെറിയാമെന്നാണ് പലരുടെയും ധാരണ. വിവിധതരം മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ചു സംസ്കരിക്കാനുള്ള സംവിധാനങ്ങളും വേണ്ടത്രയില്ല. വീട്ടുമാലിന്യങ്ങളിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ നിലവിൽ ഹരിതകർമസേന മികച്ച സേവനം നൽകുന്നുണ്ട്. മിക്ക കുടുംബങ്ങളും അതിനോടു സഹകരിക്കുന്നുമുണ്ട്.
എന്നാൽ വീടുകളിലെ അടുക്കള അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം ഇപ്പോഴും സുരക്ഷിതമായി സംസ്കരിക്കപ്പെടാത്ത സാഹചര്യമുണ്ട്. പൊതുസ്ഥലങ്ങളിലും പാതയോരത്തും തോടുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളിലുമാണ് പലരും ഇത്തരം മാലിന്യം തള്ളുന്നത്. ജലസ്രോതസുകളോട് എത്രമാത്രം ക്രൂരതയാണ് നാം കാണിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പല നദികളും വലിയതോതിൽ മാലിന്യം പേറുന്നവയാണ്.
വേനൽക്കാലത്ത് വറ്റിപ്പോയിരിക്കുന്ന കുളങ്ങളും ചെറുതോടുകളുമെല്ലാം മാലിന്യക്കൂനകളായി മാറിയിരിക്കുന്ന കാഴ്ച സംസ്ഥാനത്തുടനീളമുണ്ട്. മാർക്കറ്റുകളിലെയും അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യം തീർത്തും അലക്ഷ്യമായി ജലസ്രോതസുകളിലടക്കം തള്ളുന്ന അവസ്ഥയും പരക്കെ കാണാം. ഇരുട്ടിന്റെ മറവിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ പലയിടത്തും ജനങ്ങൾ ജാഗ്രത കാട്ടുന്നുണ്ട്.
നമ്മുടെ ജലസ്രോതസുകൾ വൃത്തിയാക്കാനുള്ള അവസാന നാളുകളാണ് അടുത്ത മഴക്കാലത്തിനുമുമ്പുള്ള ഏതാനും ദിവസങ്ങൾ. വെള്ളംകുറഞ്ഞ തോടുകളും കുളങ്ങളുമെല്ലാം പോളനിറഞ്ഞും മാലിന്യം പേറിയും വികൃതമാണ്. അതെല്ലാം വൃത്തിയാക്കാൻ അടിയന്തര ഇടപെടലുണ്ടാകണം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഗൗരവതരമായ ഉത്തരവാദിത്വമുണ്ട്.
അവരുടെ സേവനം ഏറ്റവും കാര്യക്ഷമമാകേണ്ട മേഖലയാണിത്. അവരവരുടെ വാർഡുകളിലെ യുവജനങ്ങളെയും സന്നദ്ധപ്രവർത്തകരെയുമെല്ലാം കോർത്തിണക്കി ശുചീകരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാകും. അതിന് സർക്കാർ നിർദേശത്തിനു കാത്തിരിക്കേണ്ടതില്ല. സ്വന്തം നാട് മനോഹരമാകുന്നത് മാലിന്യമുക്തമാകുമ്പോഴാണെന്ന തിരിച്ചറിവ് ഓരോരുത്തർക്കുമുണ്ടാകണം.
നമ്മുടെ മാർക്കറ്റുകളിലും പൊതു ഇടങ്ങളിലുമെല്ലാം മാലിന്യശേഖരണത്തിനുള്ള സംവിധാനങ്ങൾ വേണ്ടത്രയുണ്ടെന്ന് പറയാനാവില്ല. ചിലയിടങ്ങളിൽ അവ കാര്യക്ഷമമാണുതാനും. റെയിൽവേ സ്റ്റേഷനുകൾ ഇക്കാര്യത്തിൽ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.
എന്നാൽ വിവിധതരം മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്ന പാത്രങ്ങൾ ശരിയാംവിധം ഉപയോഗിക്കാൻ യാത്രക്കാരിൽ പലരും ശ്രദ്ധിക്കാറില്ലന്നതും കാണാതിരുന്നുകൂടാ. കുടിവെള്ള കുപ്പികൾ പലരും ജൈവമാലിന്യം ശേഖരിക്കാൻ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ ഇടുന്നത് പതിവു കാഴ്ചയാണ്.
അശ്രദ്ധയായാലും അജ്ഞതയായാലും ഇത്തരം പ്രവൃത്തികൾ തീർത്തും അരോചകമാണ്. ശുചിത്വവും ആരോഗ്യകരമായ മാലിന്യസംസ്കരണവും ഏതൊരു പരിഷ്കൃതസമൂഹത്തിന്റെയും അടിസ്ഥാനഘടകങ്ങളിൽപെട്ടതാണ്. വീടുകൾക്കുള്ളിൽ വലിയ ശുചിത്വബോധമുള്ള മലയാളി പൊതു ഇടങ്ങളെയും അത്തരത്തിൽ വൃത്തിയുള്ളതാക്കി സൂക്ഷിക്കാൻ ശീലിക്കണം.
പ്രാദേശിക സർക്കാരുകൾ അതിനുള്ള ബോധവത്കരണവും മാലിന്യസംസ്കരണ സംവിധാനങ്ങളും ക്രമീകരിക്കണം. വീടുകൾക്കും പരിസരങ്ങൾക്കുമൊപ്പം നാടും നഗരവുമെല്ലാം വൃത്തിയാക്കിക്കൊണ്ട് ഈ മഴക്കാലത്തെ വരവേൽക്കാം.
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ അശ്രദ്ധമായ ഡ്രൈവിംഗ് മുഖ്യസ്ഥാനത്താണ്. വേണ്ടത്ര പരിജ്ഞാനമില്ലാത്ത ഡ്രൈവർമാരും നിരവധി അപകടങ്ങൾ വരുത്തിവയ്ക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനത്തിൽ മാറ്റംവരുത്താൻ പദ്ധതിയിട്ടത്.
ഡ്രൈവിംഗ് ടെസ്റ്റിലുണ്ടായിരിക്കുന്ന അനിശ്ചിതത്വം ഉടൻ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നല്ല ഡ്രൈവർമാരായി പരിശീലിപ്പിച്ച് ലൈസൻസ് നൽകുന്ന മികച്ച സമ്പ്രദായമാണ് നാടിന് അഭികാമ്യം.ഇതിനു തടസമായി നിൽക്കുന്നത് പിടിവാശിയും അഴിമതിയുമൊക്കെയാണെങ്കിൽ അതവസാനിപ്പിക്കുകതന്നെ വേണം.
മന്ത്രിയും ഉദ്യോഗസ്ഥരും വിവിധ യൂണിയനുകളിൽപ്പെട്ട ഡ്രൈവിഗ് സ്കൂൾ ഉടമകളും പരിശീലകരുമെല്ലാം തമ്മിലുള്ള ഭിന്നതയും തർക്കങ്ങളും മൂലം നിരവധിപ്പേരാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനാവാതെ പ്രയാസപ്പെടുന്നത്.
അവധിക്കാലത്ത് ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുക്കാൻ കാത്തിരുന്ന വിദ്യാർഥികളും ലൈസൻസ് സമ്പാദിച്ച് തൊഴിൽ നേടാൻ ശ്രമിക്കുന്നവരും വിദേശത്തേക്കു പോകുംമുമ്പ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവരുമെല്ലാം നിരാശരാകുന്നതാണ് നിലവിലെ അവസ്ഥ.
മികച്ച ഡ്രൈവർമാരെ വാർത്തെടുക്കുക എന്നതാകണം നമ്മുടെ ഡ്രൈവിംഗ് പരിശീലന സംവിധാനത്തിന്റെ ലക്ഷ്യം. അതിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്ഥാനമുണ്ടാകരുത്.
നമ്മുടെ നാട്ടിൽനിന്നു ലൈസൻസ് നേടുന്നവർക്ക് മറ്റു നാടുകളിലും നന്നായി ഡ്രൈവ് ചെയ്യുന്നതിനുള്ള അറിവും ആത്മവിശ്വാസവും കൈമുതലാകണം എന്നതും ലക്ഷ്യംവയ്ക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പരിശീലന സന്പ്രദായത്തിന് ആവശ്യമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ലഭ്യമാക്കേണ്ടതുമുണ്ട്.
രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളിൽ 78 ശതമാനവും സംഭവിക്കുന്നത് ഡ്രൈവർമാരുടെ വീഴ്ചകൊണ്ടാണെന്ന് കേന്ദ്രസർക്കാർ കണ്ടെത്തിയിരുന്നു.2022ൽ കേരളത്തിലുണ്ടായ 43,910 റോഡപകടങ്ങളിൽ 26,508 എണ്ണം വാഹനം ഓടിച്ച ഡ്രൈവറുടെ വീഴ്ചകൊണ്ടും 8429 എണ്ണം എതിർവാഹനത്തിന്റെ ഡ്രൈവറുടെ വീഴ്ചകൊണ്ടുമാണെന്ന് കേരള പോലീസിന്റെ റിപ്പോർട്ടുമുണ്ട്.
ഇത്തരത്തിൽ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ അശ്രദ്ധമായ ഡ്രൈവിംഗ് മുഖ്യസ്ഥാനത്താണ്. വേണ്ടത്ര പരിജ്ഞാനമില്ലാത്ത ഡ്രൈവർമാരും നിരവധി അപകടങ്ങൾ വരുത്തിവയ്ക്കുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനത്തിൽ മാറ്റംവരുത്താൻ പദ്ധതിയിട്ടത്. അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ നവീകരണത്തിനു തുടക്കമിടുകയും ചെയ്തു.
കേന്ദ്രത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചു ഡ്രൈവിംഗ് പരിശീലനത്തിൽ പരിഷ്കരണം നടപ്പാക്കാനാണ് സംസ്ഥാനത്തും ശ്രമം നടക്കുന്നത്. പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് പ്രാബല്യത്തിലാക്കിയത്.
എന്നാൽ, പരിഷ്കരണത്തിലെ പല നിർദേശങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകാരുടെ നിലപാട്. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് പരിഷ്കാരം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നാണ് പ്രധാന വിമർശനം. ഇതേത്തുടർന്ന് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ സ്തംഭിച്ചിരിക്കുന്നു.
സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. പരിഷ്‍കരണത്തിൽനിന്നു പിന്നോട്ടു പോകില്ലെന്നാണു ഗതാഗത മന്ത്രിയുടെ നിലപാട്. സമരത്തിനു ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും മന്ത്രി ആരോപിച്ചു.
ഇത്തരം ഉദ്യോഗസ്ഥർ നേരത്തേ വൻതോതിൽ അഴിമതി കാണിച്ചിരുന്നെന്നും മന്ത്രിക്ക് അഭിപ്രായമുണ്ട്. അതേസമയം, കേന്ദ്രപദ്ധതിയിൽ നിർദേശിച്ചിരിക്കുന്ന പല സംവിധാനങ്ങളും ഉപേക്ഷിച്ചാണ് സംസ്ഥാനത്ത് പരിഷ്കരണത്തിനു ശ്രമിക്കുന്നതെന്നും അതിനാൽത്തന്നെ ഇത്തരമൊരു പരിഷ്കരണംകൊണ്ട് കാര്യമായ പ്രയോജനം കിട്ടില്ലെന്നും വിമർശനമുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റിൽ ഡ്രൈവിംഗ് സ്കൂളുകാരും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ അവിഹിത ഇടപെടലുകളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അതവസാനിപ്പിക്കാൻ ഗതാഗത മന്ത്രിക്ക് എത്രമാത്രം സാധിക്കും എന്നതു കണ്ടറിയുകതന്നെ വേണം.
ഭരണമുന്നണിയിലെ മുഖ്യകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയുകൂടി ഉൾപ്പെട്ട സമരത്തെ പൂർണമായി അവഗണിക്കാൻ ഒറ്റയാൾ ഘടകകക്ഷിയായ മന്ത്രിക്കു സാധിക്കുമോ എന്നതാണ് സംശയം.
കേന്ദ്രപദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനം നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്ക് ആവശ്യമായ മുൻകരുതൽ ഉണ്ടായില്ല എന്നത് അവഗണിക്കാനാവില്ല. വകുപ്പിൽനിന്ന് മന്ത്രിക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നുമില്ല. ഉദ്യോഗസ്ഥർക്ക് പരിഷ്കാരങ്ങളിൽ താത്പര്യമില്ല. എന്നാൽ, പരിഷ്കാരങ്ങൾക്കെതിരേ നൽകിയ ഹർജിയിൽ അടിയന്തര സ്റ്റേ നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി പരിഗണിച്ചിട്ടില്ല എന്നതിൽ മന്ത്രിക്ക് ആശ്വസിക്കാം.
അതേസമയം, തർക്കങ്ങളിലും സമരങ്ങളിലും പെട്ട് ലൈസൻസ് ലഭിക്കാൻ കാലതാമസം നേരിടുന്നവരുടെ പ്രയാസങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. ഈ വിഷയത്തിൽ എത്രയും പെട്ടെന്നുള്ള പരിഹാരമാണ് ആവശ്യം.
കലാപക്കനലിൽ ഒരു വർഷം
കലാപത്തിന്റെ തീവ്രതയും അതു വ്യാപിച്ചതിന്റെ രീതികളും കാരണങ്ങളും കൃത്യതയോടെയും ആത്മാർഥതയോടെയും വിലയിരുത്തുന്നതിലും ഇടപെടുന്നതിലും സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടതാണ് ഒരു വർഷമായിട്ടും അതിക്രമങ്ങൾ അണയാത്തതിന്റെ മൂലകാരണം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തീരാത്ത വേദനയും മായാത്ത കളങ്കവുമായി മാറിയിരിക്കുന്നു മണിപ്പുർ. 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ കനലുകൾ ഈ വാർഷികദിനത്തിലും അണയാതെ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. മനുഷ്യമനഃസാക്ഷി മരവിച്ചുപോകുന്ന നിരവധി കൊടുംക്രൂരതകൾക്കാണ് കഴിഞ്ഞ ഒരു വർഷം മണിപ്പുർ സാക്ഷ്യംവഹിച്ചത്.
ഇപ്പോഴും അഭയാർഥികളായി കഴിയുന്ന ആയിരങ്ങൾ, പലായനം ചെയ്ത പതിനായിരങ്ങൾ, കൂട്ടബലാത്സംഗങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ നിരവധി സ്ത്രീകൾ, ഭവനരഹിതരാക്കപ്പെട്ട അനേകർ, തകർത്തുതരിപ്പണമാക്കിയ ആരാധനാലയങ്ങൾ, വിദ്യാഭ്യാസവും സുരക്ഷിതത്വവും നഷ്ടപ്പെട്ട നൂറുകണക്കിനു കുഞ്ഞുങ്ങൾ... തുടങ്ങി മണിപ്പുരിന്റെ വേദനകൾ ഹൃദയഭേദകമാണ്.
എന്നാൽ ഇതൊന്നും കാണാൻ കണ്ണില്ലാത്ത കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ഇംഫാലിലും ഡൽഹിയിലും സസുഖം വാഴുന്നു. സംസ്ഥാന ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തെയ്കളുടെയും 16 ശതമാനത്തോളം വരുന്ന കുക്കികളുടെയും ഇടയിലുണ്ടായ ആഴത്തിലുള്ള മുറിവുകൾ ഉണങ്ങാൻ കാലങ്ങളെടുത്തേക്കുമെന്നതാണ് നിലവിലെ അവസ്ഥ.
മെയ്തെയ്-കുക്കി കലാപത്തിന്റെ മറവിൽ ഏറ്റവും നഷ്ടം നേരിട്ടവർ ക്രൈസ്തവരാണ്. ഇരുവിഭാഗത്തിലും പെട്ട ക്രൈസ്തവരുടെ ഭവനങ്ങളും പള്ളികളുമാണ് രായ്ക്കുരാമാനം വ്യാപകമായി നശിപ്പിക്കപ്പെട്ടതെന്ന് സർക്കാരിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നുണ്ട്.
കലാപത്തിന്റെ മറവിൽ വംശീയവും വർഗീയവുമായ ഉന്മൂലനത്തിന് ശ്രമമുണ്ടായി എന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭ്യമാണെങ്കിലും അതു മുഖവിലയ്ക്കെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതുവരെയും തയാറായിട്ടില്ല.
ഈ കലാപത്തിന്റെ തീവ്രതയും അതു വ്യാപിച്ചതിന്റെ രീതികളും കാരണങ്ങളും കൃത്യതയോടെയും ആത്മാർഥതയോടെയും വിലയിരുത്തുന്നതിലും ഇടപെടുന്നതിലും സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടതാണ് ഒരു വർഷമായിട്ടും അതിക്രമങ്ങൾ അണയാത്തതിന്റെ മൂലകാരണം.
സംസ്ഥാന സർക്കാരിനുണ്ടായ ഈ ഗുരുതര വീഴ്ചയിൽ ഇടപെടാതെ കേവലം രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ രാജ്യതാത്പര്യത്തെ ബലികഴിച്ചുവെന്നതാണ് കേന്ദ്ര സർക്കാരിനെ പ്രത്യക്ഷത്തിൽ പ്രതിക്കൂട്ടിലാക്കുന്നത്.
പോലീസിൽ അഭയം തേടിയ യുവതികളാണ് പൊതുനിരത്തിൽ നഗ്നരാക്കി പരേഡ് ചെയ്യിക്കപ്പെട്ടതും കൂട്ടബലാത്സംഗത്തിനിരയായതും.
ഈ സംഭവത്തിൽ ഒന്നാം പ്രതി സർക്കാരല്ലെന്നു പറയാനാകുമോ. സ്വന്തം ആയുധപ്പുരകളിൽനിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങളാണ് അക്രമികൾ ഉപയോഗിക്കുന്നത് എന്നത് ഏതു സർക്കാരിനാണ് ഭൂഷണമാകുന്നത്.
ഈ ആയുധങ്ങൾ പൂർണമായി വീണ്ടെടുക്കാൻ ഒരു വർഷമായിട്ടും കഴിയാത്തത് ഭരണകൂടത്തിന്റെ കഴിവുകേടോ നിസംഗതയോ, അതോ അക്രമികൾക്കു നൽകുന്ന പരോക്ഷ പിന്തുണയോ? മെയ്തെയ്കളായാലും കുക്കികളായാലും അക്രമത്തിനും കലാപത്തിനും നേതൃത്വം നൽകുന്നവരെ തുറുങ്കിലടയ്ക്കണം.
കൊള്ളയും കൊള്ളിവയ്പും ബലാത്സംഗവും നടത്തുന്നവർക്കു മുന്നിൽ ഭയപ്പാടിന്റെയും കീഴടങ്ങലിന്റെയും ഒത്താശയുടെയും നയം സ്വീകരിക്കുന്ന പോലീസ് രാജ്യത്തിനുതന്നെ അപമാനമാണ്. അത്തരമൊരു പോലീസ് സേനയെ വച്ചുകൊണ്ടിരിക്കുന്ന ഭരണകർത്താക്കൾ അതിലേറെ ജനവിരുദ്ധരാണ്.
മെയ്തെയ്-കുക്കി കലാപത്തിന്റെ മറവിൽ ഹിന്ദു, ക്രിസ്ത്യൻ വിഭാഗീയത വളർത്തി മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയ, ഭരണ, മത, തീവ്രവാദി നേതാക്കളാണ് മണിപ്പുരിലെ യഥാർഥ വില്ലന്മാർ. ഇവരെ നിലയ്ക്കു നിർത്താതെ സമാധാനവും സുരക്ഷയും ഉണ്ടാകില്ല.
അതിനു കർശന നടപടികളെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകാത്തിടത്തോളം കാലം പ്രശ്നപരിഹാരം എളുപ്പമല്ല. സർക്കാരുകൾ മനസുവച്ചാൽ സമാധാനം അസാധ്യവുമല്ല.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും മതമേധാവികളും മണിപ്പുരിലെ പൊതുസമൂഹവും സമാധാനത്തിനായി യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. അതിനായി നിയമവ്യവസ്ഥ പുനഃസ്ഥാപിക്കുകയും പക്ഷപാതപരമായ നടപടികൾ അവസാനിപ്പിക്കുകയും ചെയ്ത് സംസ്ഥാന സർക്കാർ ആത്മാർഥത കാട്ടണം.
ജൂണിൽ അധികാരത്തിലെത്തുന്ന പുതിയ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കുമെന്നെങ്കിലും ഈ ദുരന്തവാർഷിക ദിനത്തിൽ പ്രതീക്ഷിക്കാം. ജാതി, മത, ഗോത്ര വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യനീതിയും സമാധാനവും സുരക്ഷയും ലഭ്യമാകുന്ന മണിപ്പുരിനായി പ്രാർഥനയോടെ കാത്തിരിക്കാം.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
കമ്യൂണിസം മുതലാളിത്തത്തിനെതിരായിരുന്നു; പക്ഷേ, അന്നുമിന്നുമുള്ള ഒരൊറ്റ കമ്യൂണിസ്റ്റ് രാജ്യത്തും പ്രയോഗത്തിൽ വന്നപ്പോൾ അതു തൊഴിലാളികൾക്ക് അനുകൂലമായില്ല. പുതിയതും കൂടുതൽ ക്രൗര്യമുള്ളതുമായ സ്റ്റേറ്റ് എന്ന മറ്റൊരു മുതലാളിയായി കമ്യൂണിസ്റ്റ് സർക്കാർ രൂപാന്തരപ്പെട്ടു. അധ്വാനത്തിന്റെ മിച്ചമൂല്യം പുതിയ മുതലാളിയായ കമ്യൂണിസ്റ്റ് സർക്കാർ ഏറ്റെടുത്തു. അതിനെ എതിർക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ മതരാജ്യങ്ങളിലെ രണ്ടാം തരം പൗരന്മാരെപ്പോലെ നേരിട്ടു.
ഇന്ന് മേയ്ദിനം. തൊഴിലാളികൾ തങ്ങളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന മുതലാളിമാർക്കെതിരേ സമരം ചെയത്, അവകാശങ്ങൾ പരിമിതമായെങ്കിലും നേടിയെടുത്ത ദിനം. ചരിത്രത്തിൽ ഒരിക്കലും അവസാനിക്കാത്തൊരു പോരാട്ടമാണ് തൊഴിലാളികളുടേതെന്ന് സമകാലിക യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾക്കപ്പുറം തൊഴിലില്ലായ്മ അതിന്റെ പാരമ്യതയിലെത്തിയൊരു കാലത്താണ് ഈ മേയ്ദിനം അഥവാ തൊഴിലാളിദിനം കടന്നുവരുന്നത്. അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ 1886 മേയ് ഒന്നിനു തൊഴിലാളികൾ നടത്തിയ പണിമുടക്കിന്റെ ഓർമയ്ക്കായാണ് മേയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്.
ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രെയ്ഡ് ആന്‍ഡ് ലേബർ യൂണിയനുകളുടെ പണിമുടക്കാഹ്വാനം. 1889ൽ പാരീസിൽ ചേർന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോൺഗ്രസാണ് ആദ്യമായി തൊഴിലാളിദിനം ആചരിച്ചതെന്നു കാണുന്നു.
1904ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മേയ് ഒന്ന് തൊഴിലാളിദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1890 മുതൽ മേയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു വരുന്നു.
ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ 1923ൽ മദ്രാസിലെ (ചെന്നൈ) മറീന ബീച്ചിൽ മേയ്ദിനം ആഘോഷിച്ചതോടെയാണ് ഇന്ത്യയിൽ തൊഴിലാളിദിനത്തിനു തുടക്കമിട്ടത്. കേരളത്തിൽ 1936ൽ തൃശൂരിലായിരുന്നു ആദ്യ മേയ്ദിനാചരണം. ‘ലേബേഴ്സ് ബ്രദര്‍ഹുഡ്’ എന്ന തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിൽ കെ.കെ. വാര്യര്‍, എം.എ. കാക്കു, കെ.പി. പോള്‍, കടവില്‍ വറീത്, കൊമ്പൻ പോള്‍, ഒ.കെ. ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് മേയ്ദിന റാലി സംഘടിപ്പിച്ചത്.
മനുഷ്യൻ സഹജീവികളോടു നടത്തിയ അനീതിയുടെ തുടർച്ചയായിരുന്നു തൊഴിൽ ചൂഷണം. അവരുടെ പേരുകൾ മുതലാളിയെന്നും തൊഴിലാളിയെന്നുമായിരുന്നു. മുതലാളികൾ വ്യക്തിയും സ്ഥാപനവും ചിലപ്പോൾ സർക്കാരുകളുമായി മാറി. തൊഴിലാളികളെക്കുറിച്ചു ചിന്തിക്കുന്പോൾ കമ്യൂണിസത്തെക്കുറിച്ചു പറയാതെ വയ്യ.
18 മണിക്കൂർ വരെ ജോലി ചെയ്തിരുന്ന മനുഷ്യരുടെ കാലത്ത് വിപ്ലവാത്മകമായ ചിന്തയും പ്രസ്ഥാനവും അനിവാര്യമായിരുന്നു. കമ്യൂണിസം മുതലാളിത്തത്തിനെതിരായിരുന്നു; പക്ഷേ, അന്നുമിന്നുമുള്ള ഒരൊറ്റ കമ്യൂണിസ്റ്റ് രാജ്യത്തും പ്രയോഗത്തിൽ വന്നപ്പോൾ അതു തൊഴിലാളികൾക്ക് അനുകൂലമായില്ല. പുതിയതും കൂടുതൽ ക്രൗര്യമുള്ളതുമായ സ്റ്റേറ്റ് എന്ന മറ്റൊരു മുതലാളിയായി കമ്യൂണിസ്റ്റ് സർക്കാർ രൂപാന്തരപ്പെട്ടു.
അധ്വാനത്തിന്റെ മിച്ചമൂല്യം പുതിയ മുതലാളിയായ കമ്യൂണിസ്റ്റ് സർക്കാർ ഏറ്റെടുത്തു. അതിനെ എതിർക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ മതരാജ്യങ്ങളിലെ രണ്ടാം തരം പൗരന്മാരെപ്പോലെ നേരിട്ടു.
മുതലാളിത്തത്തിലെ അനീതികൾ ചോദ്യം ചെയ്യാൻ പേരിനെങ്കിലും സർക്കാരുണ്ട്. കമ്യൂണിസത്തിലെ മുതലാളിയായ സർക്കാരിനെ ചോദ്യം ചെയ്യാൻ ഒരു നിവൃത്തിയുമില്ല. ചുരുക്കത്തിൽ, തൊഴിലാളിയുടെ അവകാശപോരാട്ടങ്ങൾ മനുഷ്യകുലത്തിന് ഇപ്പോഴും കൊണ്ടുനടക്കേണ്ട സ്ഥിതിയാണ്. തൊഴിലാളികളിൽ സംഘടിതരും അസംഘടിതരുമുണ്ട്. ഒരു പക്ഷേ, പരസ്പരം യാതൊരു ബന്ധവുമില്ലാത്തവിധം വിദൂര ധ്രുവങ്ങളിലായിട്ടുള്ളവർ.
ശന്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും കാര്യത്തിൽ തൊഴിലാളികളെ സുരക്ഷിതരാക്കാൻ സംഘടിത പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും നോക്കുകൂലി, ഗുണ്ടായിസം അനാവശ്യസമരങ്ങൾ, ഉള്ളതെല്ലാം വിറ്റു തുടങ്ങുന്ന സംരംഭങ്ങളെ വരട്ടു വാദങ്ങൾകൊണ്ടും നേതാക്കളുടെ ധാർഷ്ട്യംകൊണ്ടും നശിപ്പിക്കൽ തുടങ്ങി പലതിലൂടെയും സമൂഹത്തിൽ തൊഴിലാളിയുടെ ഇമേജ് സാമൂഹികവിരുദ്ധരുടേതാക്കാനും ഈ പ്രസ്ഥാനങ്ങൾ വഴിതെളിച്ചു. അതേസമയം, അസംഘടിതമേഖലയിൽ പലയിടത്തും ചൂഷണം അഭംഗുരം തുടരുന്നുമുണ്ട്.
ഇരുന്നു ജോലി ചെയ്യാൻ അനുവാദമില്ലാത്തവർ, ടോയ്ലെറ്റ് സൗകര്യമില്ലാത്ത തൊഴിലിടങ്ങൾ, എട്ടു മണിക്കൂർ ജോലിസമയം കഴിഞ്ഞും പ്രത്യേക പ്രതിഫലമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നവർ തുടങ്ങി നിരവധി മനുഷ്യർക്ക് ഈ മേയ്ദിനവും സാധാരണപോലെയങ്ങു കടന്നുപോകും. എങ്കിലും അതേക്കുറിച്ചൊക്കെ ഓർമിക്കാനും ഓർമിപ്പിക്കാനുമായി മേയ്ദിനം വീണ്ടുമെത്തിയിരിക്കുന്നു.
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
പണച്ചാക്കും ദല്ലാളുമായി രാഷ്ട്രീയ മാർക്കറ്റിൽ കറങ്ങിനടക്കുന്നവരുടെ ആദർശത്തെ എന്തുപേരു വിളിക്കണം? അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങൾ ഈ രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിക്കും?
ഇന്ത്യൻ രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്തവിധം മലീമസമാകുന്നതിന്റെ കാഴ്ചകളാണ് അനുദിനം പുറത്തുവരുന്നത്. അധികാരത്തിനു മുന്നിൽ ആദർശരാഷ്ട്രീയത്തിനു പുല്ലവില കല്പിക്കുന്ന നേതാക്കളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു. മറ്റു പാർട്ടികളിലെ നേതാക്കളെ സ്വന്തമാക്കാൻ ദല്ലാളുമാരുമായി റോന്തുചുറ്റുന്ന പാർട്ടിനേതാക്കൾ രാജ്യംമുഴുവൻ സജീവമാണെന്നാണ് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയവിവാദമടക്കം തെളിയിക്കുന്നത്.
മുമ്പൊക്കെ ആദർശത്തിന്റെ പേരിൽ അണികളെ കൂട്ടി പാർട്ടി വളർത്താനായിരുന്നു നേതാക്കൾ പരിശ്രമിച്ചിരുന്നത്. അതിനായി കഠിനാദ്ധ്വാനം ചെയ്ത അനേകം നേതാക്കൾ എല്ലാ പാർട്ടികൾക്കും സ്വന്തമായിരുന്നു. പദയാത്രകളും പ്രചാരണ ജാഥകളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളുമെല്ലാമായിരുന്നു പാർട്ടി വളർത്തുന്നതിനും തങ്ങളുടെ ആശയവും ആദർശവും ജനങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള മാർഗങ്ങളായി ഈ നേതാക്കൾ കണ്ടിരുന്നത്. എന്നാൽ അതെല്ലാം അറുപഴഞ്ചനായി മാറിയിരിക്കുന്നു. സ്ഥാനമാനങ്ങളും പണവുമടക്കമുള്ള പ്രലോഭനങ്ങൾ അല്ലെങ്കിൽ ഭീഷണി, ഇവയാണ് ഇപ്പോഴത്തെ ടൂളുകൾ.
അനുഭാവികളിൽനിന്നും പ്രവർത്തകരിൽനിന്നും നേതൃഗുണമുള്ളവരെ കണ്ടെത്തി വളർത്തിയെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതിൽനിന്ന് മറ്റു പാർട്ടികളിലെ നേതാക്കളെ റാഞ്ചിയെടുത്ത് അധികാരം ഉറപ്പിക്കുക എന്ന നിലയിലേക്കു രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനം മാറിയിരിക്കുന്നു. ഏറിയും കുറഞ്ഞും മിക്ക രാഷ്ട്രീയ പാർട്ടികളും ഈ മാർഗമാണ് അവലംബിക്കുന്നത്. ഭരണത്തിലിരിക്കുന്ന പാർട്ടികൾ ഈ മാർഗത്തിൽ അഭിരമിക്കുന്നുവെന്നതാണ് സമീപകാല അനുഭവം.
ഇത്തരത്തിൽ കൂറുമാറിയെത്തുന്നവർക്ക് സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകാനും നേതൃത്വം തയാറാണ്. വർഷങ്ങളോളം പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയവർ നിർദാക്ഷിണ്യം തഴയപ്പെടുന്നതും പതിവായിരിക്കുന്നു. ഒരു പാർട്ടി വിട്ട് മറ്റൊന്നിലേക്ക് നേതാക്കളും പ്രവർത്തകരും മാറുന്നതിനെ കുറ്റമായി കാണാനാവില്ല. അത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിഫലനവുമാണ്. എന്നാൽ അധികാരത്തിന്റെ പിൻബലത്തിൽ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ നേതാക്കളെ പാർട്ടിമാറ്റുന്നത് ജനാധിപത്യത്തിന്റെ ദുർമേദസിനെയാണ് വെളിവാക്കുന്നത്.
ഇപ്പോൾ കേരളത്തിൽ ഉയർന്നുവരുന്ന വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്ന "ദല്ലാൾ'മിക്ക രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അടുപ്പക്കാരനാണെന്നു വ്യക്തമാണ്. ഭൂമികച്ചവടത്തിലും കോഴ നൽകുന്നതിലും മാത്രമല്ല നേതാക്കളെ കൂറുമാറ്റുന്നതിലടക്കം ഈ ദല്ലാളുടെ സേവനം ചില നേതാക്കൾ സ്വീകരിക്കുന്നുവെന്നും അനുമാനിക്കണം.
തന്നെയുമല്ല മറ്റു പാർട്ടികളിൽനിന്നു നേതാക്കളെ ചാക്കിട്ടുപിടിക്കാൻ ചിലർക്കു ചുമതലതന്നെ നൽകിയിരിക്കുന്നുവെന്ന വെളിപ്പെടുത്തലും ഇതിനോടു ചേർന്ന് പുറത്തുവന്നു. എത്ര പരിതാപകരവും അന്തസില്ലാത്തതുമായ രാഷ്ട്രീയപ്രവർത്തനമാണിത്. ഇത്തരത്തിൽ അധികാരം പിടിക്കാൻ ശ്രമിക്കുന്നവർ ആരുതന്നെയായാലും ജനാധിപത്യത്തിന് തീരാക്കളങ്കമാണ് വരുത്തിവയ്ക്കുന്നത്.
പണച്ചാക്കും ദല്ലാളുമായി രാഷ്ട്രീയ മാർക്കറ്റിൽ കറങ്ങിനടക്കുന്നവരുടെ ആദർശത്തെ എന്തുപേരു വിളിക്കണം? അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങൾ ഈ രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിക്കും? ഗുജറാത്തിൽ പത്രിക തള്ളാൻ കൂട്ടുനിന്ന് ബിജെപിക്ക് എതിരില്ലാതെ വിജയം സമ്മാനിച്ച കോൺഗ്രസ് സ്ഥാനാർഥിക്കു പിന്നിലും ഇത്തരം ദല്ലാൾമാർ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.
പുറമേ ബിജെപി വിരോധം പ്രസംഗിച്ചുകൊണ്ട് ബിജെപിയിൽ ചേരാൻ കരുനീക്കിയെന്ന ആരോപണം നേരിടുന്ന സിപിഎം നേതാവും വിവാദ ദല്ലാളും തമ്മിലുള്ള കൂട്ടുകെട്ട് പുതുമയുള്ളതല്ല. പരസ്യമായ ഈ ബന്ധം ഇപ്പോഴാണ് അവിശുദ്ധമായി സിപിഎമ്മിനു ബോധ്യമാകുന്നത് എന്നു മാത്രം. പാർട്ടി നടത്തിക്കൊണ്ടുപോകാനും തെരഞ്ഞെടുപ്പിനെ നേരിടാനും വലിയ തോതിൽ പണമൊഴുക്കണമെന്ന അവസ്ഥയിലാണ് ഇന്ത്യൻ രാഷ്ട്രീയം എത്തിനിൽക്കുന്നത്.
പണമൊഴുക്കി അധികാരം പിടിച്ചാൽ ഏതുവിധേനയും സമ്പത്തു കുന്നുകൂട്ടാമെന്ന് പാർട്ടികൾക്കും നേതാക്കൾക്കും ഉറപ്പുമുണ്ട്. ഈ സാഹചര്യമാണ് വിദഗ്ധരായ ദല്ലാളുമാർ അവസരമാക്കുന്നത്. എത്രയോ ഡീലുകൾ ഇരുചെവിയറിയാതെ നടന്നിട്ടുണ്ടാകും. വെളിപ്പെടുന്നതുപോലും ആരോപണത്തിനപ്പുറത്തേക്കു കടക്കുന്നുമില്ല.
പല പാർട്ടികളിലും വഴിവിട്ട നീക്കങ്ങൾ നടത്തുന്ന നേതാക്കളെ തിരുത്താൻ നേതൃത്വത്തിന് ശക്തിയില്ല. കാരണം പല നീക്കുപോക്കുകളും നേതൃത്വത്തിന്റെകൂടി അറിവോടെയായിരിക്കും. ചില അപ്പക്കഷണങ്ങൾ കിട്ടുന്നതിനാൽ അണികളും സംതൃപ്തരാണ്. ഇത്തരം മൂന്നാംകിട രാഷ്ട്രീയം നിറഞ്ഞാടുമ്പോൾ സംശുദ്ധ രാഷ്ട്രീയമെന്നത് ഇന്ത്യൻ ജനതയ്ക്ക് അന്യമാവുകയാണോ?
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
നമ്മുടെ മാധ്യമങ്ങൾ മാത്രമല്ല, മനുഷ്യാവകാശ പ്രവർത്തകർ, മനുഷ്യാവകാശ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയൊക്കെ മനുഷ്യാവകാശങ്ങളെ ചിലരുടേതു മാത്രമായി ചുരുക്കിക്കളഞ്ഞു. ചില നിരീശ്വരവാദ പ്രസ്ഥാനങ്ങളും ദളിത് വക്താക്കളും ക്രൈസ്തവ
ബുദ്ധിജീവികളും പോലും പലസ്തീനപ്പുറം ലോകമില്ലെന്നു കരുതുന്നവരാണെന്നു തോന്നുന്നു.
ഇരകൾക്കൊപ്പമെന്നാൽ മനുഷ്യത്വത്തിനൊപ്പം എന്നാണ്. പക്ഷേ, അത് ചില ഇരകൾക്കൊപ്പം എന്നാണെങ്കിൽ ചിലരുടെ മാത്രം മനുഷ്യാവകാശങ്ങൾക്കുവേണ്ടി എന്നാണ് അർഥം. അതു രാഷ്ട്രീയമാണ്.
അതിൽ താത്പര്യമില്ലാത്തതുകൊണ്ടാണ് പലസ്തീനൊപ്പം ഈജിപ്ത്, അസർബൈജാൻ, ഇറാക്ക്, സിറിയ, നൈജീരിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ വേട്ടക്കാരായ ഇസ്ലാമിക തീവ്രവാദികളുടെ ഇരകളെക്കുറിച്ചും ദീപിക എഴുതുന്നത്.
ഈജിപ്തിലെ ക്രൈസ്തവരുടെ വീടുകളും സ്ഥാപനങ്ങളും ഇസ്ലാമിക ഭീകരർ തീയിടുകയും കത്തുന്ന വീടുകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചവരെ തടയുകയും ചെയ്തെന്ന വാർത്ത പുറത്തുവന്നത് ദിവസങ്ങൾക്കു മുന്‍പാണ്.
ഏതാനും മാസങ്ങൾക്കുമുന്‍പ് അസർബൈജാനിലെ നാഗർണോ-കരാബാക് പ്രദേശത്തുനിന്ന് ഉള്ളതെല്ലാം ഉപേക്ഷിച്ച് 1.25 ലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികൾ രാജ്യം വിട്ടോടി. ആഴ്ചകൾക്കു മുന്‍പാണ് വിടും നാടും ഉപേക്ഷിച്ചു പലായനം ചെയ്ത അവരുടെ പള്ളികളും സ്ഥാപനങ്ങളുമെല്ലാം അസർബൈജാൻ സർക്കാർ ബുൾഡോസറിന് ഇടിച്ചുനിരത്താൻ തുടങ്ങിയത്.
നിർഭാഗ്യവശാൽ ക്രൈസ്തവർ ഉൾപ്പെടെ മലയാളികളിലേറെയും അതൊന്നും അറിഞ്ഞില്ല. മുസ്ലിം രാജ്യങ്ങളും ഇസ്ലാമിക തീവ്രവാദികളും ക്രൈസ്തവരെ കൊന്നൊടുക്കുന്നതിനെക്കുറിച്ച് അറിയാൻ മലയാളികൾക്ക് ഇംഗ്ലീഷ് പത്രങ്ങളെയോ വിദേശ ഓൺലൈൻ മാധ്യമങ്ങളെയോ കേരളത്തിലെ ഏതാനും ക്രിസ്ത്യൻ മാധ്യമങ്ങളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ഹമാസെന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനം നടത്തിയ കൂട്ടക്കൊലപാതകത്തെത്തുടർന്ന് ഇസ്രയേൽ നടത്തുന്ന തിരിച്ചടിയും ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ നമുക്ക് ലഭ്യമാക്കുന്ന അതേ മാധ്യമങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നും സംപ്രേഷണം ചെയ്യുന്നതിൽനിന്നും വിട്ടുനിൽക്കുകയാണ്.
ആഗോള ക്രൈസ്തവപീഡനങ്ങളെ ക്രൈസ്തവർപോലും അറിയാതെ പോകുകയും ഇസ്ലാമിക തീവ്രവാദത്തെ നിസാരമായി കാണുകയും ചെയ്യുന്ന ഒരു പൊതുബോധം മലയാളികളിൽ സൃഷ്ടിക്കപ്പെട്ടതിന്റെ പശ്ചാത്തലങ്ങളിലൊന്നാണ് പറഞ്ഞത്. ഈ വ്യാജ പൊതുബോധനിർമിതി നമ്മുടെ ലോകസമാധാന ചർച്ചകളെയും പ്രാദേശിക രാഷ്ട്രീയത്തെയും ബാധിക്കുക മാത്രമല്ല, ഇസ്ലാമിക തീവ്രവാദത്തിനണിയാൻ ഒരു മുഖംമൂടി തുന്നിക്കൊടുക്കുകയും ചെയ്തു.
ഈജിപ്തിലേക്കു തിരിച്ചുവരാം. ഏപ്രിൽ 23നാണ് മിനിയ ഗവർണറേറ്റിലെ സാഫ് അൽ ഖമർ അൽ ഗർബിയയിലെ അൽ ഫവാഖറിലുള്ള ഇസ്ലാമിക ഭീകരർ ക്രൈസ്തവരുടെ നിരവധി വീടുകൾ തീയിട്ടു നശിപ്പിച്ചത്. കോപ്റ്റിക് ഓർത്തഡോക്സ് ക്രൈസ്തവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് ചാന്പലാക്കിയത്.
3000 ക്രൈസ്തവ കുടുംബങ്ങളുള്ള ഗ്രാമത്തിൽ ഒരു പള്ളി സ്ഥാപിക്കാൻ അനുമതി തേടിയെന്ന വാർത്തയാണ് ഭീകരരെ പ്രകോപിപ്പിച്ചത്. ഈജിപ്തിൽ പള്ളി പണിയാനോ അറ്റകുറ്റപ്പണി നടത്താനോ പോലും പ്രസിഡന്റിന്റെ അനുമതി ആവശ്യമായിരുന്നു. 2005 മുതൽ ഗവർണറുടെ അനുമതി എന്നാക്കുകയും 2017ൽ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തെങ്കിലും ഇപ്പോഴും യഥാർഥ അവസ്ഥ എന്താണെന്നതിന്റെ ഉദാഹരണമാണ് കണ്ടത്.
ഭീകരരിൽനിന്നു ഭീഷണിയുണ്ടെന്ന് മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കത്തുന്ന വീടുകളിൽനിന്ന് പുറത്തിറങ്ങാൻ ക്രിസ്ത്യാനികളെ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ക്രൈസ്തവവിശ്വാസത്തിന്റെയും സന്യാസത്തിന്റെയും പിള്ളത്തൊട്ടിലായിരുന്ന നാട്ടിലാണ് ക്രൈസ്തവർക്ക് മനുഷ്യരെപ്പോലെ ജീവിക്കാൻ നിവൃത്തിയില്ലാതായത്. ഏഴാം നൂറ്റാണ്ടിൽ മുസ്ലിം അധിനിവേശത്തെത്തുടർന്ന് രണ്ടാംതരം പൗരന്മാരായി ജീവിക്കേണ്ടിവന്ന ക്രൈസ്തവരിലെ അവശേഷിക്കുന്ന 10 ശതമാനം പേർക്ക് ഇന്നും അതേയവസ്ഥയാണ്.
പാക്കിസ്ഥാനിലെപ്പോലെ ക്രിസ്ത്യാനി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും നിർബന്ധിത മതപരിവർത്തനവും വിവാഹവും നടത്തുന്നതുമൊക്കെ ഈജിപ്തിലും പതിവാണ്. ക്രിസ്ത്യാനിയായ അറേന ഷെയാത്തെന്ന മെഡിക്കൽ വിദ്യാർഥിനിയെയും കെയ്റോയിലെ വനിതാ കോളജിൽനിന്ന് മൊറായേൽ റൊമാനി എന്ന വിദ്യാർഥിനിയെയും തട്ടിക്കൊണ്ടുപോയതിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
നമ്മുടെ മാധ്യമങ്ങൾ മാത്രമല്ല, മനുഷ്യാവകാശ പ്രവർത്തകർ, മനുഷ്യാവകാശ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയൊക്കെ മനുഷ്യാവകാശങ്ങളെ ചിലരുടേതു മാത്രമായി ചുരുക്കിക്കളഞ്ഞു. ചില നിരീശ്വരവാദ പ്രസ്ഥാനങ്ങളും ദളിത് വക്താക്കളും ക്രൈസ്തവ ബുദ്ധിജീവികളും പോലും പലസ്തീനപ്പുറം ലോകമില്ലെന്നു കരുതുന്നവരാണെന്നു തോന്നുന്നു. പലസ്തീനിലെയും ഗാസയിലെയും ക്രൈസ്തവരുടെ സ്ഥിതിയും അവർക്കു വിഷയമല്ല.
ചില തമസ്കരണങ്ങൾ രാഷ്ട്രീയ-സാന്പത്തിക നേട്ടങ്ങളെ ചുറ്റിപ്പറ്റിയാകം. മറ്റു ചിലത് തുടക്കത്തിൽ പറഞ്ഞ വ്യാജ പൊതുബോധത്തിന്റെ ദുരന്തഫലങ്ങളാണ്. അവരുടെ ധാർമികരോഷത്തിന്റെ റഡാറുകളിൽ ഇറാക്ക്, ഇറാൻ, സിറിയ, ഈജിപ്ത്, അസർബൈജാൻ, നാഗർണോ-കരാബാക്ക്, സൊമാലിയ, യെമൻ, എരിത്രിയ, നൈജീരിയ, സുഡാൻ, മാലി, ബുർക്കിനോ ഫാസോ തുടങ്ങിയ രാജ്യങ്ങളോ പ്രദേശങ്ങളോ ഉൾപ്പെട്ടിട്ടില്ല. ഇന്ത്യയിൽതന്നെ ഏറ്റവുമധികം രാഷ്ട്രീയബോധവും പ്രതികരണശേഷയുമുണ്ട് എന്നവകാശപ്പെടുന്ന കേരളത്തിലെ സ്ഥിതിയാണിത്.
മാധ്യമങ്ങളായാലും പ്രസ്ഥാനങ്ങളായാലും സത്യസന്ധരാകുന്നത് പ്രയാസകരവും നഷ്ടവുമാണെന്നു കരുതി നിലവിലുള്ള പൊതുബോധത്തിലും പ്രീണനത്തിലും അഭിരമിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. എല്ലാ മതതീവ്രവാദവും എതിർക്കപ്പെടേണ്ടതാണ്. ചിലതിനെ വിട്ടുകളയുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കണം; അതു സ്വന്തക്കാരാണെങ്കിലും.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
കാട്ടിലേക്കു പോയി മനുഷ്യർ നടത്തുന്ന വേട്ടകളെക്കുറിച്ചല്ല നാം വർഷങ്ങളായി ചർച്ച ചെയ്യുന്നത്. നാട്ടിലിറങ്ങി മനുഷ്യരെ വേട്ടയാടുന്ന മൃഗങ്ങളെക്കുറിച്ചാണ്.
വന്യജീവികൾ കുത്തിമലർത്തിയ കേരളത്തിലെ ജനങ്ങളെ സർക്കാർ പിന്നിൽനിന്നു കുത്തിയിരിക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾക്കു രൂപം നൽകാനുള്ള 11 അംഗ വിദഗ്ധ സമിതിയിൽ ദുരിതബാധിതരുടെ പക്ഷത്തുനിന്ന് ഒരാളുമില്ല.
മനുഷ്യരെ അരക്ഷിതരാക്കി, വന്യജീവികളെ സംരക്ഷിക്കാൻ വെന്പൽകൊള്ളുന്ന വനംവകുപ്പിനെയും പരിസ്ഥിതിക്കാരെയും മാത്രം ഉൾപ്പെടുത്തിയ സമിതി! എന്തൊരു ജനവിരുദ്ധതയാണിത്? മനുഷ്യന്റെ ചോരയും മാംസവും കണ്ണീരും കലർന്ന വനാതിർത്തികളിലെ നിലവിളി ഈ സർക്കാർ ഇനിയും കേൾക്കുന്നില്ലേ?
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾക്കു രൂപം നൽകാനാണ് സർക്കാർ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുന്നത്. കേരളത്തിൽ എവിടെയാണ് വന്യജീവികളും മനുഷ്യരും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നത്? ഏകപക്ഷീയമായി മനുഷ്യരെ കൊന്നൊടുക്കുന്നുവെന്ന യാഥാർഥ്യം മറച്ചുവയ്ക്കാൻ പരിസ്ഥിതി പ്രസ്ഥാനങ്ങൾ പടച്ചിറക്കിയ കാപട്യമാണ് ‘മനുഷ്യ-വന്യജീവി സംഘർഷ’മെന്ന പ്രയോഗം.
സ്വിറ്റ്സർലന്‍ഡ് കേന്ദ്രീകരിച്ചുള്ള അന്തർദേശീയ സർക്കാരിതര സംഘടന (എൻജിഒ) വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ 2004ൽ ഇതിനെ നിർവചിച്ചിരിക്കുന്നത്, മനുഷ്യരുടെ സാമൂഹികവും സാന്പത്തികവും സാംസ്കാരികവുമായ ജീവിതത്തെയും വന്യജീവി സംരക്ഷണത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലാണ് മനുഷ്യ-വന്യജീവി സംഘർഷം എന്നാണ്.
ഇവർക്കൊക്കെ മനുഷ്യരും മൃഗങ്ങളും തുല്യസ്ഥാനത്താണ്. അതിനെ മനുഷ്യവിരുദ്ധതയായി കാണേണ്ടതുണ്ട്. കാട്ടിലേക്കു പോയി മനുഷ്യർ നടത്തുന്ന വേട്ടകളെക്കുറിച്ചല്ല നാം വർഷങ്ങളായി ചർച്ച ചെയ്യുന്നത്. നാട്ടിലിറങ്ങി മനുഷ്യരെ വേട്ടയാടുന്ന മൃഗങ്ങളെക്കുറിച്ചാണ്. പരിസ്ഥിതിക്കാരോ മൃഗസ്നേഹികളോ മന്ത്രിമാരോ വനംവകുപ്പ് ഉദ്യോഗസ്ഥരോ അല്ല ഈവിധം കൊല്ലപ്പെടുന്നത്; പാവപ്പെട്ട മനുഷ്യരാണ്.
ഇതു മനുഷ്യ-വന്യജീവി സംഘർഷമല്ല. പാവപ്പെട്ടവർക്കും കർഷകർക്കും ദളിതർക്കുമെതിരേ, വന്യജീവികൾക്കൊപ്പം വന്യജീവി സ്നേഹികളും പരിസ്ഥിതിവാദികളും വനംവകുപ്പും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നടത്തുന്ന സംഘടിത ആക്രമണമാണ്. സംശയമുണ്ടെങ്കിൽ ഈ ആക്രമണത്തിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കെടുക്ക്. പരിക്ക്, മരണം, സാന്പത്തികനഷ്ടം - എല്ലാം ഒരിടത്താണെങ്കിൽ അത് ഏകപക്ഷീയ ആക്രമണമല്ലേ?
ഈ നാടകത്തിന്റെ തുടർച്ചയാണ് ഇരകൾക്കെതിരേ ഇപ്പോൾ തല്ലിക്കൂട്ടിയിരിക്കുന്ന വിദഗ്ധ സമിതി. സംശയമുള്ളവർ, സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതിയുടെ അംഗങ്ങൾ ആരൊക്കെയെന്ന് അറിയണം.
ഇംഗ്ലണ്ടിലെ പരിസ്ഥിതി ശാസ്ത്രജ്ഞയും ‘മനുഷ്യ-വന്യജീവി സംഘർഷ’മെന്ന വിഷയം കൈകാര്യം ചെയ്യുന്ന വ്യക്തിയുമായ ഡോ. അലക്സാൻഡ്ര സിമ്മർമാൻ, യുനെസ്കോയുടെ പ്രകൃതിശാസ്ത്രജ്ഞ ഡോ. ബെന്നോ ബോ, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ പ്രതിനിധി ഡോ. ഭൂമിനാഥൻ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. ഷിജു സെബാസ്റ്റ്യൻ, വനസംരക്ഷകനായ ഡോ. തർഫ് തെക്കേക്കര, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടർമാർ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെയും പ്രതിനിധികൾ, വനം മുൻ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒ.പി. കാളർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രഫസർ രാമൻ സുകുമാർ എന്നിവരാണ്, സംസ്ഥാന വനം മേധാവി അധ്യക്ഷനും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (പിസിസിഎഫ്) കൺവീനറുമായ സമിതിയിലെ അംഗങ്ങൾ.
വന്യജീവികൾക്കുവേണ്ടി മാത്രം ശബ്ദമുയർത്താൻ സാധ്യതയുള്ള ‘വിദഗ്ധരെ’ ഉൾപ്പെടുത്തി കേരളത്തിലെ വന്യജീവി ആക്രമണം തടയാമെന്നു കരുതിയത് ആരാണ്? ഇത്തരം ഒരു സമിതിയുണ്ടാക്കുന്പോൾ വന്യജീവികളുടെ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട പാവപ്പെട്ട മനുഷ്യരെ പരിഗണിക്കേണ്ടതില്ല എന്നാണോ പിണറായി സർക്കാർ കരുതുന്നത്? ദരിദ്രരും കർഷകരുമായ ആ മനുഷ്യരെ വഞ്ചിച്ചാൽ ചോദിക്കാനും പറയാനും ആരുമില്ലെന്നതാണോ ഈ ധിക്കാരത്തിന്റെ അർഥം?
ഈ അന്തർദേശീയ പരിസ്ഥിതി-മൃഗസ്നേഹികൾ ഇതുവരെ പരിഹരിച്ച വന്യജീവി ആക്രമണത്തിന്റെ കുറച്ച് ഉദാഹരണങ്ങൾ കാണിച്ചുതരാമോ? നിസഹായരായ മനുഷ്യരുടെ നികുതിപ്പണം ഉപയോഗിച്ച് അവരുടെമേൽ ഭരണകൂടം നടത്തുന്ന ഈ കുതിരകയറ്റത്തിന് അറുതിയുണ്ടാകണം. വന്യജീവി ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടമാകാത്തവിധം സുരക്ഷിതരായി കഴിയുന്ന പണ്ഡിതർക്കു പഠിക്കാനുള്ള ഗിനിപ്പന്നികളാണ് വനാതിർത്തിയിലെ മനുഷ്യരെന്ന് സർക്കാർ കരുതരുത്. ഈ സമിതിയിലെ പകുതിയാളുകൾ ഇരകൾക്കുവേണ്ടി ശബ്ദിക്കുന്നവരാകണം. അവരുടെ ജീവിത യാഥാർഥ്യങ്ങൾ അറിയുന്നവരാകണം. അല്ലെങ്കിൽ ഇതു ചതിയാണ്, സർക്കാരിന്റെ വിദഗ്ധ ചതി.
ആനവണ്ടിക്കും മദമിളകിയോ?
മദമിളകിയ ആനപ്പുറത്തിരിക്കുന്ന അവസ്ഥയിലാണ് ആനവണ്ടിയിലെ യാത്രക്കാർ. ജനങ്ങളുടെ ജീവൻ പണയംവച്ച് കുടിച്ചു കൂത്താടുന്ന ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നത് എന്തിനാണെന്നുകൂടി ഗതാഗതവകുപ്പു പറയണം. മദ്യപാനികളെ പിടിച്ചതിനുശേഷം
കെഎസ്ആർടിസിയുടെ അപകടങ്ങളിൽ 25 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ ജോലിസമയത്തു മദ്യപിക്കുന്ന എല്ലാവരെയും കെഎസ്ആർടിസിയിൽനിന്നു പറഞ്ഞുവിട്ടാൽ കേരളം കൂടുതൽ സുരക്ഷിതമാകില്ലേ?
അപായത്തിന്റെ ഡബിൾ ബെല്ലാണോ കെഎസ്ആർടിസിയും മുഴക്കിക്കൊണ്ടിരുന്നതെന്ന് ഇനി ചോദിക്കേണ്ടതില്ല. ഡ്രൈവർമാർ ഉൾപ്പെടെ, മദ്യപിച്ചു വാഹനമോടിച്ച 137 ജീവനക്കാരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. അതിനു ദിവസങ്ങൾക്കു മുന്‍പ് 100 പേരെ ഇതേ കുറ്റത്തിനു പിടിച്ചിരുന്നു. അന്നു പലരും പറഞ്ഞു, ഇനി ഉടനെയൊന്നും പരിശോധന നടത്തിയാൽ മദ്യപിച്ചവരെ പിടിക്കാനാകില്ലെന്ന്.
കാരണം, 100 പേർ പിടിയിലാകുകയും ചിലരുടെ പണി പോകുകയും ചെയ്തതിനാൽ എല്ലാവരും ജാഗ്രതയിലായിരിക്കുമെന്നു കരുതി. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 137 പേർ! ഒന്നുകിൽ മദ്യം ഒഴിവാക്കാനാവാത്ത വിധമുള്ള ആസക്തിയിലാണ് അവർ. അല്ലെങ്കിൽ ഈ പരിശോധനയൊക്കെ പ്രഹസനമാണെന്ന് തോന്നിയിട്ടുണ്ടാകും.
എന്തായാലും മദമിളകിയ ആനപ്പുറത്തിരിക്കുന്ന അവസ്ഥയിലാണ് ആനവണ്ടിയിലെ യാത്രക്കാർ. ജനങ്ങളുടെ ജീവൻ പണയംവച്ച് കുടിച്ചു കൂത്താടുന്ന ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നത് എന്തിനാണെന്നുകൂടി ഗതാഗതവകുപ്പു പറയണം.
ഈ മാസം ആദ്യത്തെ 15 ദിവസം 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സർജന്റ്, ഒന്‍പത് സ്ഥിരം മെക്കാനിക്കുകൾ, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, ഒന്‍പത് ബദൽ കണ്ടക്ടർമാർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവർ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലികക്കാരെ സര്‍വീസില്‍നിന്നു നീക്കം ചെയ്തിട്ടുമുണ്ട്.
ഏപ്രിൽ 21നാണ് 137 ജീവനക്കാർകൂടി മദ്യപിച്ചിട്ടുള്ളതായി ബ്രെത് അനലൈസർ പരിശോധനയിൽ തെളിഞ്ഞത്. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തരുതെന്നും മറിച്ചായാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടും മദ്യപിച്ചെത്തിയവരാണ് ഡ്രൈവർമാരടക്കം രണ്ടാമത്തെ സംഘത്തിലുള്ളത്. മദ്യപിച്ച് എത്തുക മാത്രമല്ല, മദ്യം ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ഇന്‍സ്പെക്ടര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാർ, ഒരു സ്റ്റേഷന് മാസ്റ്റര്‍, ഒരു സര്‍ജന്റ്, ഒന്‍പത് മെക്കാനിക്കുകള്‍, 32 സ്ഥിരം കണ്ടക്ടര്‍മാര്‍, 13 താത്കാലിക കണ്ടക്ടര്‍മാര്‍, ഒരു സ്വിഫ്റ്റ് കണ്ടക്ടര്‍, 41 സ്ഥിരം ഡ്രൈവര്‍മാര്‍, 14 താത്കാലിക ഡ്രൈവര്‍മാര്‍, എട്ട് സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് കുടിയന്മാരുടെ രണ്ടാം സംഘത്തിലുള്ളത്. ഇതിലും സ്ഥിരം ജീവനക്കാരായ 97 പേരെ സസ്പെന്‍ഡ് ചെയ്യുകയും താത്കാലികരായ 40 പേരെ പിരിച്ചുവിടുകയും ചെയ്തു. നിലവില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരെയും പരിശോധിക്കാനാണ് തീരുമാനം.
സ്വകാര്യ ബസുകളിലും പരിശോധന കർശനമാക്കുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞത്. ഡ്യൂട്ടിക്കു മുന്‍പുള്ള പരിശോധനയിൽ മദ്യപിച്ചെന്നു കണ്ടെത്തിയാൽ ഒരു മാസവും, സർവീസിനിടയ്ക്കുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്നു മാസവുമാണ് സസ്പെൻഷൻ. താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതു സ്ഥിരം ജീവനക്കാരാണെങ്കിൽ പേടിക്കാനില്ലെന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുകയാണ്.
ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നു യൂണിയനുകളും തീരുമാനമെടുക്കേണ്ടതല്ലേ? അങ്ങനെ ചെയ്തിരുന്നെങ്കിൽ വീണ്ടും ജീവനക്കാർ മദ്യപിച്ചെത്തുമായിരുന്നില്ല. ഏതായാലും, മദ്യപാനികളെ പിടിച്ചതിനുശേഷം കെഎസ്ആർടിസിയുടെ അപകടങ്ങളിൽ 25 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയാണെങ്കിൽ ജോലിസമയത്തു മദ്യപിക്കുന്ന എല്ലാവരെയും കെഎസ്ആർടിസിയിൽനിന്നു പറഞ്ഞുവിട്ടാൽ കേരളം കൂടുതൽ സുരക്ഷിതമാകില്ലേ? സ്വകാര്യ ബസുകളുടെ മത്സരയോട്ടവും പെരുവഴിയിൽ നടത്തുന്ന വെല്ലുവിളിയും കൈയാങ്കളിയും യാത്രക്കാരോടുള്ള മോശം പെരുമാറ്റവുമൊക്കെ കണ്ടാൽ മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിക്കുന്നുവെന്നു സംശയിക്കേണ്ടിവരും.
മന്ത്രി ഏതായാലും നല്ലൊരു തുടക്കമിട്ടു. മദ്യത്തിനൊപ്പം മയക്കുമരുന്നു പരിശോധനകൂടി നടത്തുകയും, പിടികൂടുന്നവർ ഏതു കൊലകൊന്പനായാലും പിന്നെ ജോലിയില്ലെന്ന് ഉറപ്പാക്കുകയും ചെയ്താൽ വലിയൊരു വിപ്ലവമായിരിക്കും. യൂണിയനുകളും ഇത്തരക്കാരെ പിന്തുണയ്ക്കരുത്. മദ്യപിച്ചു വാഹനമോടിച്ചതിനു ശിക്ഷിക്കരുതെന്നു പറഞ്ഞ് കോടതിയിൽ പോയാലും രക്ഷയില്ല.
അപ്പോൾ പിന്നെ ഈ നല്ല തുടക്കം വലിയൊരു മാറ്റത്തിലെത്തിക്കാമല്ലോ. മരണത്തിലേക്കല്ല തങ്ങൾ ടിക്കറ്റെടുത്തിരിക്കുന്നതെന്ന് യാത്രക്കാർക്കും ആശ്വസിക്കാം. നടന്നാൽ നല്ലതായിരുന്നു.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രചാരണവും അതു തടയേണ്ടവരുടെ നിഷ്ക്രിയത്വവും വ്യക്തി അധിക്ഷേപങ്ങളും വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനിടെയുള്ള കള്ളവോട്ടും അട്ടിമറിക്കപ്പെടുന്ന വോട്ടർപട്ടികയുമൊക്കെ നാം കണ്ടു. അധികാരത്തിനുവേണ്ടിയുള്ള അട്ടിമറികളും കുതിരക്കച്ചവടവുമൊക്കെ ഇന്ത്യൻ ജനാധിപത്യത്തെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കിക്കഴിഞ്ഞു. കള്ളവോട്ടിനു പ്രേരിപ്പിക്കുന്ന പാർട്ടികൾ ഭരണത്തിലും കള്ളത്തരം കാണിക്കുമെന്നു തിരിച്ചറിയണം. രാവിലെതന്നെ വോട്ട് ചെയ്യുന്നത് കള്ളവോട്ടിന്റെ സാധ്യതകൾ കുറയ്ക്കും.
“തെരഞ്ഞെടുപ്പുകൾ ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് അവരുടെ തീരുമാനമാണ്. അടുപ്പിനു പുറംതിരിഞ്ഞുനിന്ന് പൊള്ളലേൽക്കാനാണു തീരുമാനിക്കുന്നതെങ്കിൽ വ്രണം സഹിച്ച് ഇരിക്കേണ്ടിവരും.”
ജനാധിപത്യത്തെക്കുറിച്ച് വിഖ്യാതമായ നിർവചനം നൽകിയിട്ടുള്ള ഏബ്രഹാം ലിങ്കണിന്റെ വാക്കുകളാണിത്. ഉചിതമായ തീരുമാനമെടുത്ത് വോട്ട് ചെയ്തില്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്നു വേണമെങ്കിൽ ഇതിനെ വ്യാഖ്യാനിക്കാം.
ആ തീരുമാനത്തിന്റെ ദിവസമാണ് നാളെ; സ്വതന്ത്ര ഇന്ത്യയിലെ 18-ാമത് പൊതുതെരഞ്ഞെടുപ്പിലെ കേരളത്തിന്റെ ഊഴം. സാധിക്കുമെങ്കിൽ അതിരാവിലെതന്നെ എഴുന്നേറ്റ് പോളിംഗ് ബൂത്തിലേക്കു പോകുക. അവിടെ നമ്മുടെ ജനാധിപത്യം തളിർക്കുന്നുവെന്ന് ഉറപ്പാക്കാം. അവിടെവച്ച്, വോട്ടിന്റെ അടയാളമായി ജനാധിപത്യം വിരൽത്തുന്പിലൊരു മുദ്ര തരും; ഉത്തമഗീതംപോലെ വിശിഷ്ടമായത്.
വിദ്വേഷപ്രചാരണവും അതു തടയേണ്ടവരുടെ നിഷ്ക്രിയത്വവും വ്യക്തി അധിക്ഷേപങ്ങളും വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനിടെയുള്ള കള്ളവോട്ടും അട്ടിമറിക്കപ്പെടുന്ന വോട്ടർപട്ടികയുമൊക്കെ നാം കണ്ടു. തൃശൂർ പൂങ്കുന്നത്ത് ആൾത്താമസമില്ലാത്ത ഫ്ലാറ്റിന്റെ വിലാസത്തിൽ 73 പേരെ വോട്ടർപട്ടികയിൽ ചേർത്തിരിക്കുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അവരിലൊരാൾപോലും അവിടെ താമസിക്കുന്നില്ല. കണ്ണൂരും കാസർഗോട്ടും കോഴിക്കോട്ടുമൊക്കെ മുതിർന്ന പൗരന്മാരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിനിടെ തട്ടിപ്പു നടത്തി അറസ്റ്റിലായത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്. വെറുപ്പും വിദ്വേഷവും നിറഞ്ഞ പ്രസംഗങ്ങളിലൂടെ നാടാകെ മലീമസമാക്കുന്നതിൽ നേതാക്കൾ മത്സരിക്കുകയാണ്.
ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറിയാണെന്നാണ് റിപ്പോർട്ടുകൾ! കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും അദ്ദേഹത്തിന്റെ ഡമ്മിയുടെയും നാമനിർദേശ പത്രികയിൽ പിന്തുണച്ച നാലു പേരുടെയും ഒപ്പുകൾ അവരുടേതല്ലെന്ന് ബോധ്യപ്പെട്ടെന്നു പറഞ്ഞ് വരണാധികാരി നാമനിർദേശക പത്രിക തള്ളി.
തൊട്ടുപിന്നാലെ ബിഎസ്പി സ്ഥാനാർഥിയും ഏഴു സ്വതന്ത്രരും പത്രിക പിൻവലിക്കുന്നു. ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിക്കുന്നു. കുംഭാനി ബിജെപിയിൽ ചേർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അധികാരത്തിനുവേണ്ടിയുള്ള അട്ടിമറികളും കുതിരക്കച്ചവടവുമൊക്കെ ഇന്ത്യൻ ജനാധിപത്യത്തെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കിക്കഴിഞ്ഞു.
ജനുവരി 30ന് ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ മേയറാക്കാൻ വരണാധികാരി നടത്തിയ നഗ്നമായ കുറ്റകൃത്യങ്ങൾ കണ്ടു നടുങ്ങിയ രാജ്യത്തിന് സൂററ്റൊന്നും വലിയ വാർത്തയല്ല. ചണ്ഡിഗഡിൽ കാമറയിലേക്കു നോക്കിക്കൊണ്ടാണ് വരണാധികാരിയായിരുന്ന ബിജെപി അനുകൂലി അനിൽ മസീഹ്, കോൺഗ്രസ്-ആം ആദ്മി പാർട്ടിയുടെ വോട്ടുകൾ നശിപ്പിച്ചത്. ജനാധിപത്യത്തെ അവഹേളിക്കുന്നതു കണ്ട് ഞെട്ടിപ്പോയെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.
ഇത്തരം നിരവധി ഞെട്ടലുകളിലൂടെ രാജ്യം കടന്നുപോകുന്പോൾ നിരാശയല്ല വോട്ടർമാരെ നയിക്കേണ്ടത്; ഉത്തരവാദിത്വബോധമാണ്. വോട്ടെടുപ്പിൽനിന്നു പിന്തിരിയുകയല്ല, വോട്ട് ചെയ്യുമെന്നു പ്രതിജ്ഞയെടുക്കുകയാണു വേണ്ടത്. എന്തു കാരണത്താലായാലും വോട്ട് ബഹിഷ്കരിച്ചു പ്രതിഷേധിക്കണമെന്നു പറയുന്നവരെ നമ്മൾ ബഹിഷ്കരിക്കണം.
വോട്ടിൽ കൃത്രിമത്വം ഉണ്ടാകുമെന്നു സംശയിക്കുന്നതിനേക്കാൾ അനിവാര്യം, വിവിപാറ്റിൽ ഏഴു സെക്കൻഡ് തെളിയുന്ന നമ്മുടെ വോട്ടുവിവരങ്ങൾ വായിച്ച് സുതാര്യത ഉറപ്പാക്കുകയാണ്. കള്ളവോട്ടിനു പ്രേരിപ്പിക്കുന്ന പാർട്ടികൾ ഭരണത്തിലും കള്ളത്തരം കാണിക്കുമെന്നു തിരിച്ചറിയണം. രാവിലെതന്നെ വോട്ട് ചെയ്യുന്നത് കള്ളവോട്ടിന്റെ സാധ്യതകൾ കുറയ്ക്കും.
അതെ, നാളെ നമ്മുടെ ദിവസമാണ്. ജനാധിപത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, മതേതരത്വത്തിന്റെ ദിവസം. വിരലിൽ വീഴുന്ന മഷി, വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടി നാം സാധ്യമായതു ചെയ്തുവെന്ന മുദ്രയാണ്.
ട്രാഫിക് എന്ന സിനിമയിലെ വാക്യങ്ങളെ ഇങ്ങനെയും കേൾക്കാം: അതേ, നിങ്ങൾ വോട്ട് ചെയ്താലും ഇല്ലെങ്കിലും ഏതൊരു ദിവസത്തെയുംപോലെ നാളെ എന്ന ദിവസം കടന്നുപോകും. പക്ഷേ, നിങ്ങളുടെ ഒരു വോട്ട് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടു പേർക്ക് ജനാധിപത്യത്തെ സംരക്ഷിക്കാൻ ധൈര്യം നൽകുന്ന ചരിത്രം.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം. മുസ്ലിം സമുദായത്തിനെതിരേ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ നിന്ദാപരമായ പ്രസംഗം വർഗീയതയെയും
ഇതരമതവിദ്വേഷത്തെയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ല.
ഈ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ചു ഹൈന്ദവരെ ബിജെപി സർക്കാർ വിലകുറച്ചു കാണുകയാണെന്നു തോന്നുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം. മുസ്ലിം സമുദായത്തിനെതിരേ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ നിന്ദാപരമായ പ്രസംഗം വർഗീയതയെയും ഇതരമതവിദ്വേഷത്തെയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ല.
ഭൂരിപക്ഷ വോട്ടിന്റെ ധ്രുവീകരണമായിരിക്കാം അദ്ദേഹം ലക്ഷ്യമിട്ടത്. പക്ഷേ, അത് അവിശ്വസനീയമല്ലെങ്കിലും അത്യന്തം നിർഭാഗ്യകരമായിപ്പോയി. പൗരന്മാർ മാത്രമല്ല, ‘ഇന്ത്യക്കാരായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനാ ആമുഖം ഭരിക്കുന്നവരും നിരന്തരം വായിക്കേണ്ടതുണ്ട്. വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധമാണെന്നു തിരിച്ചറിയണം.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വകാര്യ സ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. രാജസ്ഥാനിലെ ബൻസ്വാരയിലെ തെരഞ്ഞെടുപ്പു സമ്മേളനത്തിൽ പറഞ്ഞ പ്രസംഗത്തിന്റെ വിദ്വേഷാംശങ്ങൾ കൈവിടാതെ യുപിയിലെ അലിഗഡിലും അദ്ദേഹം ആവർത്തിച്ചു.
“അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതേക്കുറിച്ചുള്ള വിവരങ്ങൾ തേടുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. എന്നിട്ട് അത് ആർക്കു വീതിച്ചുകൊടുക്കും? രാജ്യത്തിന്റെ സ്വത്തിൽ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്നു മൻമോഹൻസിംഗ് സർക്കാർ പറഞ്ഞിരുന്നു. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്കു പോകണോ? നിങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സ്വത്ത് കണ്ടുകെട്ടാൻ സർക്കാരുകൾക്ക് അവകാശമുണ്ടോ?” ഈ വിധത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അങ്ങനെയല്ല പറഞ്ഞതെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുകയില്ലെന്നും പ്രധാനമന്ത്രിക്കറിയാം. പക്ഷേ, അദ്ദേഹത്തിന്റെ വസ്തുതാവിരുദ്ധമായ പരാമർശം വിശ്വസിച്ചുകൊണ്ട് എത്രയോ മനുഷ്യർ അന്നു വീടുകളിലേക്കു മടങ്ങി. അവർ, എത്രയോ ആളുകളോട് അതു പങ്കുവയ്ക്കും? ആദ്യമൊന്നും അനങ്ങാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതിഷേധം വ്യാപകമായതോടെ മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ജില്ലാ ഇലക്ടറൽ ഓഫീസറോട് ആവശ്യപ്പെട്ടു.
സന്പത്തിന്റെയും വരുമാനത്തിന്റെയും വർധിക്കുന്ന അസമത്വം നയങ്ങളിലെ അനുയോജ്യ മാറ്റങ്ങളിലൂടെ പാർട്ടി പരിഹരിക്കുമെന്നാണ് പ്രകടനപത്രികയിൽ കോൺഗ്രസ് പറഞ്ഞത്. അതുപോലെ, 2006 ഡിസംബറിൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് ദേശീയ വികസനസമിതി യോഗത്തിൽ പറഞ്ഞത്, “പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഘടകപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഫലങ്ങളിൽ തുല്യമായി പങ്കുചേരാൻ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് അധികാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.
വിഭവങ്ങളിൽ അവർക്ക് ആദ്യ അവകാശം ഉണ്ടായിരിക്കണം” എന്നാണ്. ആദ്യ അവകാശം മുസ്ലിംകൾക്കാണ് എന്നു മൻമോഹൻസിംഗ് പറഞ്ഞു എന്നാരോപിച്ച് അക്കാലത്തുതന്നെ ബിജെപി രംഗത്തുവന്നിരുന്നു. എന്നാൽ, അവർ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്നുതന്നെ വിശദീകരിച്ചിരുന്നു.
അതു പക്ഷേ, മോദി മറച്ചുവച്ചു. ഇതോടു ചേർത്തു പറയേണ്ട കാര്യം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാന്പത്തിക അസമത്വം മുന്‍പെന്നത്തേക്കാളും വർധിച്ചിരിക്കുന്നുവെന്ന് അന്തർദേശീയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു എന്നാണ്. ഭൂരിപക്ഷത്തിന്റെ സ്വത്തെടുത്ത് ന്യൂനപക്ഷ മതത്തിൽ പെട്ടവർക്കു കൊടുത്തതിന്റെയല്ല, രാജ്യത്തിന്റെ സന്പത്ത് വിരലിലെണ്ണാവുന്ന അതിസന്പന്നർക്കു കൊടുത്തതിന്റെ തെളിവാണ് അതൊക്കെ.
വിദ്വേഷപ്രസംഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്ന് മുഴുവൻ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകിയത് 2023 ഏപ്രിൽ 29നായിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരേ രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകൾ കേസെടുക്കുമെന്നോ ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിനു കേസുണ്ടാകുമോയെന്നൊന്നും ഇന്നത്തെ സാഹചര്യത്തിൽ പറയാനാവില്ല.
ഹിന്ദുക്കളുടെ വിശിഷ്ട ദിവസങ്ങളായ ശ്രാവണമാസത്തിൽ മട്ടൻകറിയും നവരാത്രിയിൽ മീൻകറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് പ്രധാനമന്ത്രി ജമ്മു-കാഷ്മീരിലെ ഉധംപുരിൽ പറഞ്ഞത്. എന്നിട്ടതിനെ മുഗളന്മാരുമായും മുസ്ലിം മതവുമായും കൂട്ടിക്കെട്ടുകയും ചെയ്തു.
ഒരിടത്തും കേസില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെട്ടുമില്ല. ന്യൂനപക്ഷ വിരുദ്ധ, വിദ്വേഷ, ഹിംസാത്മക പ്രസംഗങ്ങൾ തടയാൻ ഇനി ആരുണ്ടു ബാക്കി? രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുംവിധം, അദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് പരിഹസിച്ച നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ മോദിയുടെ വിദ്വേഷപ്രസംഗവുമായി താരതമ്യപ്പെടുത്താനാവില്ല.
മോദിയുടേത് സമാനതകളില്ലാത്ത സമുദായഹത്യയാണെങ്കിൽ അൻവറിന്റേതും പിണറായിയുടേതും വ്യക്തിഹത്യയാണ്. പക്ഷേ, വിദ്വേഷത്തിന്റെ ഇന്ത്യാ സ്റ്റോറിയെ വിമർശിക്കാനുള്ള ധാർമികത വ്യക്തിഹത്യയുടെ ഒരധ്യായമെഴുതി കേരളം ഇല്ലാതാക്കേണ്ടിയിരുന്നില്ല.
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ഒരൊറ്റ വ്യക്തിയുടെ പക്വതയില്ലായ്മയാണ് കലാശക്കൊട്ടിന്റെ നേരത്ത് പൂരത്തെ നിഷ്പ്രഭമാക്കിക്കളഞ്ഞത്.
വകതിരിവില്ലാത്തൊരു പോലീസ് ഉദ്യോഗസ്ഥന്റെ മൂന്നാംകിട പ്രകടനം അലങ്കോലമാക്കിയത് ഒരു നാടിന്റെ സംസ്കാരത്തിലൂന്നിയൊരു മഹാ ഉത്സവത്തെ. തൃശൂർ പൂരം ഭക്തരെയും പൂരപ്രേമികളെയും കാണിക്കാതിരിക്കാൻ ഒരു വ്യക്തി വിചാരിച്ചാൽ സാധിക്കുമെന്നു വരുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്.
അതിനു കാരണക്കാരനായ പോലീസ് കമ്മീഷണർക്കുള്ള ശിക്ഷ കേവലമൊരു സ്ഥലംമാറ്റമാണോ? ജാതി-മത ഭേദമെന്യേ വിദേശത്തുനിന്നുപോലും പൂരത്തിനെത്തിയ എത്ര മനുഷ്യരാണ് അതൊന്നു കാണാനാകാതെ മടങ്ങിയത്. അതു മുടക്കാൻ കഴിയുമെങ്കിൽ ഇത്തരം ഉദ്യോഗസ്ഥർക്ക് എന്തു സാമൂഹ്യവിരുദ്ധതയും നടത്താനാകും.
കഴിഞ്ഞവർഷവും പൂരം അലങ്കോലമാക്കിയ ഉദ്യോഗസ്ഥനെ ഇത്തവണയും പ്രമാണിയാക്കിയ സർക്കാരിനുമുണ്ട് ഉത്തരവാദിത്വം. ആത്മീയതയും സംസ്കാരവും ആനന്ദവുമൊക്കെ ചേർത്തു തൃശൂർ ലോകത്തിനു വിളന്പുന്ന വിരുന്നാണ് പൂരം. ഇനിയൊരിക്കലും അതു മുടങ്ങിക്കൂടാ. ഇത്തവണ മുടങ്ങിയതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പും അരുത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ അമിതാധികാര പ്രയോഗം മൂലമാണ് പൂരം നിർത്തിവയ്ക്കേണ്ടിവന്നത്. രാത്രി 10.30 മുതൽ പൂരപ്പറന്പും പരിസരവും പോലീസ് രാജിനു വേദിയായി. വെടിക്കെട്ടിനു 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂ, കമ്മിറ്റിക്കാരെ കടത്തിവിടില്ല തുടങ്ങിയ നിയന്ത്രണങ്ങൾക്കു പുറമേ, വെടിക്കെട്ടു തുടങ്ങുന്നതിനു മണിക്കൂറുകൾക്കു മുന്‍പുതന്നെ റോഡ് അടച്ച് ആളുകളെ തടയുകയും ചെയ്തതോടെ നിയന്ത്രണം നിരോധനമായി മാറി.
ആനയ്ക്കു കൊടുക്കാൻ കൊണ്ടുവന്ന പനന്പട്ടയും കുടമാറ്റത്തിനുള്ള കുടയും വരെ അങ്കിത് തടയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ""എടുത്തോണ്ട് പോടാ പട്ട’’എന്നു പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. വിവിധ വകുപ്പുകളിൽനിന്നു ഡ്യൂട്ടിക്കെത്തിയിരുന്ന സർക്കാർ ജീവനക്കാരെയും പോലീസ് തടഞ്ഞു.
പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ തിരുവന്പാടി വിഭാഗം പഞ്ചവാദ്യം നിർത്തി. രാത്രി ഒന്നരയോടെ പൂരപ്പന്തലിലെ ലൈറ്റുകൾ അണയ്ക്കുകയും ചെയ്തു. രാത്രി ചടങ്ങ് ഒരാനയെ മാത്രം എഴുന്നള്ളിച്ച് അവസാനിപ്പിക്കുകയും ആനകളെ പന്തലിൽ നിർത്തി സംഘാടകർ മടങ്ങുകയും ചെയ്തതോടെ പൂരം മുടങ്ങി.
നാലു മണിക്കൂറിനുശേഷം മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ കളക്ടർ ഉൾപ്പെടെയുള്ളവർ ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വെടിക്കെട്ടു നടത്താൻ തീരുമാനിച്ചത്. രാത്രിയിൽ നടക്കേണ്ടിയിരുന്ന വർണാഭമായ വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടത്തേണ്ടിവന്നു. ഒരൊറ്റ വ്യക്തിയുടെ പക്വതയില്ലായ്മയാണ് കലാശക്കൊട്ടിന്റെ നേരത്ത് പൂരത്തെ നിഷ്പ്രഭമാക്കിക്കളഞ്ഞത്.
മുന്‍പ് വടക്കുംനാഥ ക്ഷേത്രാങ്കണത്തിൽ ഭക്തരെ ലാത്തിച്ചാർജ് ചെയ്യാൻ ഉത്തരവിട്ടതിന്റെ കളങ്കം പേറുന്ന ഉദ്യോഗസ്ഥനാണ് അങ്കിത് അശോക്. അന്നു താക്കീതു നൽകിയെങ്കിലും അതിന്റെ പതിന്മടങ്ങ് ധാർഷ്ട്യത്തോടെ അദ്ദേഹം ഇക്കുറിയും അഴിഞ്ഞാടി.
പോലീസുകാർക്ക് കമ്മീഷണറുടെ നടപടിയിൽ വിയോജിപ്പുണ്ടായിരുന്നെങ്കിലും വിക്രിയകൾ കണ്ടുനിൽക്കാനേ നിർവാഹമുണ്ടായിരുന്നുള്ളു. ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളോളം പൂരത്തിന്റെ വിജയത്തിനായി വിയർപ്പൊഴുക്കിയ സകല പോലീസ് ഉദ്യോഗസ്ഥർക്കും ചീത്തപ്പേരുണ്ടാക്കിയ കമ്മീഷണർക്കെതിരേ സേനയ്ക്കുള്ളിലും പ്രതിഷേധമുണ്ട്.
ഇടഞ്ഞ ആനയെപ്പോലെ പൂരപ്പറന്പിൽ അഴിഞ്ഞാടിയ കമ്മീഷണർ അശോക് അങ്കിതിനൊപ്പം അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റി. അങ്കിതിനുള്ള ശിക്ഷ തലോടലിൽ ഒതുക്കരുത്. ഒരാവശ്യവുമില്ലാതെ അദ്ദേഹം ഈ വിധം പെരുമാറിയത് മദ്യപിച്ചു ലക്കുകെട്ടാണോ മറ്റാരുടെയെങ്കിലും ഇടപെടലിലാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്.
അതോടൊപ്പം രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉൾപ്പെടെ എല്ലാവരും സംയമനം പാലിക്കണം. ആരും അങ്കിതിനെപ്പോലെ ഉറഞ്ഞുതുള്ളരുത്. പൂരം ഒരാഘോഷം മാത്രമല്ല, നാനാജാതി മതസ്ഥരെയും ഒന്നിച്ചുകൂട്ടുന്നൊരു സംസ്കാരംകൂടിയാണ്; ഓർമയുണ്ടായിരിക്കണം.
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
കേരളത്തിലായാലും കേന്ദ്രത്തിലായാലും ദുഷിച്ച രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നൊരു രാഷ്ട്രീയത്തിനായി ജനങ്ങൾ കാത്തിരിപ്പിലാണ്. അവരെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇവിഎം) അട്ടിമറി സാധ്യതകളുയർത്തി കേന്ദ്രസർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിക്കുന്നവർ, കിട്ടിയ തക്കത്തിനു കേരളത്തിൽ കള്ളവോട്ട് ചെയ്തിരിക്കുന്നു.
ഇവിടെ വോട്ടെടുപ്പ് 26നാണ്. അതിനു മുന്‍പുതന്നെ കള്ളവോട്ട് ചെയ്ത് കേരളം ചീത്തപ്പേരു കേൾപ്പിച്ചു. ഭിന്നശേഷിക്കാർക്കും 85 വയസു കഴിഞ്ഞവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ ഒരുക്കിയ സൗകര്യമാണ് ചിലർ തട്ടിപ്പിനുള്ള അവസരമാക്കിയത്.
അവസരം കിട്ടിയാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മടിക്കാത്തവർ നഷ്ടപ്പെടുത്തുന്നത് ജനാധിപത്യത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചും നട്ടെല്ലു നിവർത്തിനിന്നു സംസാരിക്കാനുള്ള തങ്ങളുടെ അവകാശമാണെന്നു മറക്കരുത്. അതായത്, അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നവർ അഴിമതിക്കെതിരേ പ്രസംഗിക്കുന്നതുപോലെ. ഇതിനൊക്കെ മലയാളത്തിൽ പറയുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പെന്നാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോവിഡിന്റെ പ്രതിസന്ധികൾ പരിഗണിച്ച്, പ്രായമായവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന രീതി തുടങ്ങിയത്. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരെയും അന്തസായി പരിഗണിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ പരിഷ്കരണം അപരിഷ്കൃതരായ ചിലർ ദുരുപയോഗിച്ചിരിക്കുന്നു.
അതിനർഥം, കേരളത്തിൽ ആദ്യമായി കള്ളവോട്ടു ചെയ്തു എന്നല്ല. ബൂത്തു പിടിത്തവും കള്ളവോട്ടും പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും എതിർപാർട്ടിക്കാരുടെ ഏജന്റിനെ ബൂത്തിൽനിന്നു തല്ലിയോടിക്കുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട് കേരളം.
ആ പാരന്പര്യം പേറുന്ന പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും വീട്ടിലേക്കു ചെന്നപ്പോഴും കൈ തരിച്ചു. അത്തരം കൈകളിൽ വിലങ്ങുവച്ചാൽ 26നു കള്ളവോട്ട് ചെയ്യാൻ ഒരുക്കം നടത്തുന്നവർക്ക് ചെറിയൊരു മുന്നറിയിപ്പാകും.
കണ്ണൂരിലും കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയിലും കോഴിക്കോട്ടെ പെരുവയലിലുമാണ് കള്ളവോട്ട് ആരോപണം ഉയർന്നിരിക്കുന്നത്. യുഡിഎഫും എൽഡിഎഫും പ്രതിസ്ഥാനത്തുണ്ട്. കല്യാശേരിയിൽ സിസിടിവി ഉണ്ടെന്നറിയാതെ 92കാരിയുടെ വോട്ട് സിപിഎം നേതാവുതന്നെ അങ്ങു രേഖപ്പെടുത്തി.
അറസ്റ്റിലായത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറു പേരാണ്. അതിലും അപമാനകരമായ കാര്യം സുതാര്യമായും സത്യസന്ധമായും വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരാണ് അറസ്റ്റിലായ മറ്റുള്ളവരെന്നതാണ്. സ്പെഷൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരാണ് കൂട്ടുപ്രതികൾ.
കണ്ണൂരിൽ 86കാരി കെ. കമലാക്ഷിയുടെ വോട്ട് വി. കമലാക്ഷിയെക്കൊണ്ടു ചെയ്യിച്ചത് കോൺഗ്രസുകാരാണെന്നാരോപിച്ച് എൽഡിഎഫ് നൽകിയ പരാതിയിൽ പോളിംഗ് ഓഫീസറും ബൂത്ത് ലെവൽ ഓഫീസറുമാണ് അറസ്റ്റിലായത്. കോഴിക്കോട്ടും വിളവുതിന്നതു വേലിതന്നെ.
പെരുവയലിൽ എൽഡിഎഫിന്റെ പരാതിയിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അവിടെ 91 വയസുള്ള ജാനകിയമ്മയ്ക്കു പകരം 80 വയസുള്ള മറ്റൊരു ജാനകിയമ്മയാണ് വോട്ടു ചെയ്തത്. അടുത്തടുത്ത വീടുകളായതും ഭർത്താക്കന്മാരുടെ പേര് സമാനമായതുമാണ് അബദ്ധത്തിനു കാരണമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
വോട്ട് രേഖപ്പെടുത്തുന്നതിനുമുന്പ് അതേക്കുറിച്ച് എൽഎഡിഎഫ് പ്രവർത്തകർ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്നും ആരോപണമുണ്ട്. എന്തായാലും മൂന്നിടത്തും കള്ളവോട്ട് തടയാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർതന്നെ കള്ളവോട്ടിനു വഴിതുറന്നിരിക്കുന്നു.
ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളെപ്പോലെതന്നെ അപകടകാരികളാണ് രാഷ്ട്രീയക്കാരായ ഉദ്യോഗസ്ഥരും. ഈ അപചയം ഒറ്റപ്പെട്ടതല്ല. അത് സെക്രട്ടേറിയറ്റിലും സർവകലാശാലകളിലും പഞ്ചായത്തുകളിലും ഉൾപ്പെടെ സകല സ്ഥലങ്ങളിലുമുണ്ട്. അതിലും വലിയ ആപത്താണ് പിൻവാതിൽ നിയമനങ്ങൾ.
യോഗ്യതയുള്ളവരെ നോക്കുകുത്തിയാക്കി സർക്കാർ സ്ഥാപനങ്ങളിൽ കയറിക്കൂടുന്നവരുടെ കൂറ് ആരോടായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) സർക്കാർ വിധേയർ പ്രതിപക്ഷത്തെ തേടിയെത്തുന്പോൾ ഇരവാദമുയർത്തുന്നവർ തങ്ങൾക്കു സാധ്യമായിടത്തൊക്കെ അതു തന്നെയല്ലേ ചെയ്യുന്നത്? ഇഡി അവിടെ ചെയ്യുന്നതല്ലേ തങ്ങളാലാവുംവിധം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇവിടെ ചെയ്യുന്നത്?
കേരളത്തിലായാലും കേന്ദ്രത്തിലായാലും ദുഷിച്ച രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നൊരു രാഷ്ട്രീയത്തിനായി ജനങ്ങൾ കാത്തിരിപ്പിലാണ്. അവരെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
ഒരു വികല തീരുമാനം എത്ര മനുഷ്യരെയാണ് വലയ്ക്കുന്നത്? ഒന്നു തിരിഞ്ഞുനോക്കിയാൽ, കേരളത്തിലെ സർക്കാരുകളുടെ ഇത്തരം അപ്രായോഗിക നയങ്ങളല്ലേ നമ്മുടെ വിദ്യാർഥികളെ ഇതരസംസ്ഥാനങ്ങളിലെ കഴുത്തറപ്പൻ വിദ്യാഭ്യാസ ലോബികൾക്കു വിട്ടുകൊടുത്തത്?
എന്തുകൊണ്ടാണ് വിദ്യാർഥികളുടെ ദുരിതം സർക്കാരിനു മാത്രം മനസിലാകാത്തത്?
കേരളത്തിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന്റെ കാര്യത്തിൽ സർക്കാർ വകതിരിവു കാണിക്കണം. പ്രവേശനത്തിനായുള്ള അപേക്ഷാ ഫോമിന് വാങ്ങുന്ന പണത്തിന് 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തിയതും അതുതന്നെ 2017 മുതലുള്ള മുൻകാല പ്രാബല്യത്തോടെ മാനേജ്മെന്റുകൾ നൽകണമെന്നുള്ള നിലപാടുമാണ് പ്രതിസന്ധിയായത്.
ഇതിനെ തുടർന്ന് സ്വാശ്രയ നഴ്സിംഗ് ഏകജാലക പ്രവേശനരീതി ഒഴിവാക്കാൻ മാനേജ്മെന്റുകൾ തീരുമാനിച്ചതോടെ വിദ്യാർഥികളും മാതാപിതാക്കളും കൂടുതൽ പണം കണ്ടെത്തേണ്ട സ്ഥിതിയിലായി. അതായത് ഏകജാലക സംവിധാനത്തിൽ 1000 രൂപ കൊടുക്കേണ്ടിയിരുന്നിടത്ത്, പ്രവേശനം പ്രതീക്ഷിച്ച് വിദ്യാർഥി അപേക്ഷിക്കുന്ന കോളജുകളിലെല്ലാം 1000 രൂപ വീതം ഫീസടയ്ക്കണം.
10 കോളജിൽ അപേക്ഷിക്കണമെങ്കിൽ 10,000 രൂപ. ഒരു വികല തീരുമാനം എത്ര മനുഷ്യരെയാണ് വലയ്ക്കുന്നത്? ഒന്നു തിരിഞ്ഞുനോക്കിയാൽ, കേരളത്തിലെ സർക്കാരുകളുടെ ഇത്തരം അപ്രായോഗിക നയങ്ങളല്ലേ നമ്മുടെ വിദ്യാർഥികളെ ഇതരസംസ്ഥാനങ്ങളിലെ കഴുത്തറപ്പൻ വിദ്യാഭ്യാസ ലോബികൾക്കു വിട്ടുകൊടുത്തത്?
സർക്കാർ സീറ്റുകൾ കൂടാതെയുള്ള 50 ശതമാനം സീറ്റുകളിലാണ് മാനേജ്മെന്റുകൾ ഏകജാലകം വഴി പ്രവേശനം നടത്തിയിരുന്നത്. ഇവർ ഓൺലൈനായി അപേക്ഷ സ്വീകരിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ് രീതി. 119 സ്വകാര്യ കോളജുകളുണ്ട്. അതിൽ 82 കോളജുകൾ രണ്ടു മാനേജ്മെന്റ് അസോസിയേഷനുകൾക്കു കീഴിലാണ്.
അസോസിയേഷനുകൾക്കു കീഴിലല്ലാത്ത 37 കോളജുകളുമുണ്ട്. അവ സ്വന്തം നിലയ്ക്ക് 1000 രൂപ ഫീസ് വാങ്ങി ജിഎസ്ടി ഇല്ലാതെ പ്രവേശനം നടത്തും. സർക്കാർ മേഖലയിലെ സ്വാശ്രയ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന സിമെറ്റ്, സഹകരണ മേഖലയിലെ കോളജുകൾ എന്നിവയ്ക്കും ജിഎസ്ടി ഇല്ല. അതേ ശൈലിയിൽ മാനേജ്മെന്റ് സംഘടനകളുടെ കീഴിലുള്ള ഓരോ കോളജിലും 1000 രൂപ വീതം ഫീസ് വാങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.
ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ സംഘടനയായ അസോസിയേഷൻ ഓഫ് മാനേജ്മെന്റ്സ് ഓഫ് സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള, മറ്റ് മാനേജ്മെന്റുകളുടെ പ്രൈവറ്റ് നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള എന്നിവയാണ് പ്രവേശനം നടത്തുന്ന മാനേജ്മെന്റ് സംഘടനകൾ.
ഓരോന്നിനും 1000 രൂപ വീതം, രണ്ടു മാനേജ്മന്റ് അസോസിയേഷനുകളുടെ കീഴിലുള്ള 82 കോളജുകളിലേക്കുമുള്ള അഡ്മിഷനു 2000 രൂപ മുന്‍പു കൊടുത്തിരുന്നെങ്കിൽ ഇനി 82,000 രൂപ വേണം. 15 കോളജുകളിലേക്കാണ് ഒരു വിദ്യാർഥി അപേക്ഷിക്കുന്നതെങ്കിൽ 15,000 രൂപ. എന്തുകൊണ്ടാണ് വിദ്യാർഥികളുടെ ഈ ദുരിതം സർക്കാരിനു മാത്രം മനസിലാകാത്തത്? കോളജ് അടിസ്ഥാനത്തിലാണെങ്കിൽ അപേക്ഷാഫീസിനു ജിഎസ്ടി അടയ്ക്കുകയും വേണ്ട.
അപ്പോൾ പിന്നെ മാനേജ്മെന്റുകൾ അതിനല്ലേ മുതിരുകയുള്ളൂ. ഏകജാലകത്തിനായുള്ള സോഫ്റ്റ്വേറുകളും ജീവനക്കാരും ഒന്നും ആവശ്യവുമില്ല. കോളജുകളിലാകുന്പോൾ അവർക്കു നിലവിലുള്ള സ്റ്റാഫിനെ വച്ച് പ്രവേശനനടപടികൾ പൂർത്തിയാക്കാനാകുകയും ചെയ്യും. പക്ഷേ, രണ്ടു പ്രശ്നങ്ങളുണ്ട്.
ഒന്നാമത് അപേക്ഷിക്കുന്ന ഓരോ കോളജുമായും വിദ്യാർഥി ബന്ധപ്പെടുകയും നടപടിക്രമങ്ങൾക്കു സമയം കണ്ടെത്തുകയും വേണം. 10-15 കോളജുകളിൽ അപേക്ഷ നൽകുന്ന ഒരു വിദ്യാർഥിയുടെ സ്ഥിതി എന്താകും? രണ്ടാമത്തെ കാര്യം, കേന്ദ്രീകൃത സംവിധാനം ഇല്ലാതാകുന്നതോടെ അഴിമതിക്കു സാധ്യതയുണ്ട് എന്നതാണ്.
രണ്ടു ദിവസം മുന്‍പാണ് കർണാടകത്തിൽ പ്രവേശനപരീക്ഷയായ കെഇഎ നടത്തിയത്. പതിവുപോലെ മലയാളികളാണ് കൂടുതലും പരീക്ഷയെഴുതിയത്. കേരളത്തിൽ പ്രവേശനപരീക്ഷ വേണമെന്ന നഴ്സിംഗ് കൗൺസിലിന്റെ നിർദേശത്തോട് മാനേജ്മെന്റ് അസോസിയേഷനുകളും യോജിക്കുന്നുണ്ട്.
പക്ഷേ, സർക്കാരിനു വേണ്ട. അങ്ങനെ നടത്തിയാൽ സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്ന ചില സ്വകാര്യ കോളജുകൾക്ക് വിദ്യാർഥികളെ കൊള്ളയടിക്കാനാവില്ല. സർക്കാർ അതിനു കൂട്ടുനിൽക്കുകയാണെന്നു തോന്നും ഇപ്പോഴത്തെ നിലപാടുകൾ കണ്ടാൽ.
ജിഎസ്ടി ഒഴിവാക്കാൻ സർക്കാർ ആവശ്യമായതു ചെയ്യണം. ഇതു സംബന്ധിച്ച് ആരെങ്കിലും കോടതിയെ സമീപിച്ചാൽ പ്രതിസന്ധി രൂക്ഷമാകും. അഡ്മിഷന്റെ സമയമാണ്. നമ്മുടെ വിദ്യാർഥികളെ കരയിക്കുകയും അയൽസംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളജുകളെ ചിരിപ്പിക്കുകയും ചെയ്യുന്ന ഈ നാടകം അവസാനിപ്പിക്കണം.
ഒന്നുമില്ലെങ്കിലും നമ്മുടെ നഴ്സുമാരല്ലേ ഈ നാട്ടിലെ ലക്ഷക്കണക്കിനു കുടുംബങ്ങളെ കഞ്ഞി കുടിപ്പിക്കുന്നത്? വിദേശങ്ങളിൽനിന്ന് അവരയയ്ക്കുന്ന പണമല്ലേ നമ്മുടെ സമൃദ്ധിക്കു പിന്നിൽ? നഴ്സിംഗ് മേഖലയിലെ ആഗോള തൊഴിലവസരങ്ങൾ പോലെ കേരളത്തിന്റെ ഭാവിയെ സുസ്ഥിരമാക്കുന്നതൊന്നും നമുക്കു മുന്നിൽ തത്കാലമില്ല.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
48 ലക്ഷത്തിനു വാങ്ങിയ പോളവാരൽ യന്ത്രം ഉദ്ഘാടനസമയത്തല്ലാതെ കാര്യമായി ഉപയോഗിച്ചില്ല. അതു വാടകയ്ക്കെടുത്ത് പഞ്ചായത്തുകൾ പോള വാരിയിരുന്നെങ്കിൽ ടൂറിസ്റ്റുകളുമായി ബോട്ടുകൾ കുതിക്കുമായിരുന്നു. ഭാവനയും ദീർഘവീക്ഷണവുമില്ലാത്ത പഞ്ചായത്ത് അധികാരികളെ ബോധവത്കരിക്കാൻ ആളില്ലാതെപോയി.
ചിലിയൻ കാടുകളെ അറിയാത്തവർ ഭൂമിയെന്ന ഗ്രഹത്തെ അറിഞ്ഞിട്ടില്ലെന്നു പറഞ്ഞത് പാബ്ലോ നെരൂദയാണ്. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് ബോട്ടിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് നെരൂദയുടെ വാക്കുകളുടെ കേരള ഭാഷ്യം ഓളപ്പരപ്പിലെ ജലാകാശത്തിൽനിന്നു വായിച്ചെടുക്കാം.
അതേ, ഇത്തരമൊരു യാത്ര നടത്തിയിട്ടില്ലാത്തവർ കേരളത്തെ അറിഞ്ഞിട്ടില്ല. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ, പ്രകൃതിയുടെ അസാധാരണമായ ആ കാൻവാസിലേക്ക് ചെളിവാരിയെറിഞ്ഞതുപോലെ കുളവാഴ(പോള)യും മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. അവയിൽ കുടുങ്ങി ബോട്ടുകൾ നിശ്ചലമാകുന്നു. രാത്രി മുഴുവൻ വിദേശികൾ ഉൾപ്പെടെ ബോട്ടിലിരിക്കുന്നു.
വർഷങ്ങളായി ഇതാണു സ്ഥിതി. മാധ്യമങ്ങളും സംഘടനകളും യാത്രക്കാരുമൊക്കെ ഓർമിപ്പിച്ചിട്ടും രക്ഷയില്ല. പ്രദേശത്തെ ജനജീവിതം ദുഃസഹമായി. വിനോദയാത്രികരും പിൻവാങ്ങുകയാണ്. എത്ര മഹത്തായൊരു ടൂറിസം സാധ്യതയെയാണ് കെടുകാര്യസ്ഥതയുടെ പോളയിൽ കുരുക്കി സർക്കാർ മരണത്തിനു വിട്ടുകൊടുക്കുന്നത്! പലവിധത്തിൽ സംസ്ഥാനത്തൊട്ടാകെയുണ്ട് ഈ അനാസ്ഥ.
ഇക്കഴിഞ്ഞ വിഷുത്തലേന്ന് പോളയിൽ കുടുങ്ങിയ ബോട്ട് കായലിൽ കിടന്നത് എട്ടു മണിക്കൂർ! വൈകുന്നേരം അഞ്ചിന് ആലപ്പുഴയിൽനിന്നു കോട്ടയത്തേക്കു പുറപ്പെട്ട ബോട്ട് ഏഴേകാലിനു കോടിമതയിൽ എത്തേണ്ടതായിരുന്നു. പക്ഷേ, യാത്ര അവസാനിക്കാൻ അര മണിക്കൂർ അവശേഷിക്കെ ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുരുങ്ങി. 18 യാത്രക്കാരുണ്ടായിരുന്നു.
കനത്ത കാറ്റും മഴയും യാത്രക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ഭയം ഇരട്ടിയാക്കി. പോള നീക്കാനുള്ള ജീവനക്കാരുടെ പതിവു ശ്രമം വിജയിക്കാതെ വന്നതോടെ അഗ്നിശമനസേനയെ വിവരമറിയിച്ചു. സ്കൂബ ടീം പോള നീക്കിയശേഷം ബോട്ട് വെട്ടിക്കാട്ട് കരയിലെത്തിച്ച് യാത്രക്കാരെ ഇറക്കിയപ്പോൾ പുലർച്ചെ 3.30. പ്രശ്നം തത്കാലത്തേക്കു പരിഹരിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷമുള്ള ബോട്ടുകൾ റദ്ദാക്കി. ബോട്ട് ഓടിയില്ലെങ്കിൽ പോളയിൽ കുരുങ്ങില്ല്ലല്ലോ!
സമാനതകളില്ലാത്ത സൗന്ദര്യക്കാഴ്ചകളുടെ രണ്ടര മണിക്കൂറാണ് യാത്രക്കാർക്ക് കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര സമ്മാനിക്കുന്നത്. തദ്ദേശീയരും ഉത്തരേന്ത്യക്കാരും വിദേശികളും ഈ വിസ്മയ യാത്രയെക്കുറിച്ചു കേട്ടറിഞ്ഞ് എത്തിയിരുന്നു. നാട്ടുകാരായ സ്ഥിരം യാത്രികർക്കൊപ്പം അനുഭവങ്ങൾ പങ്കുവച്ചും തോടുകളും പുഴയും കായലും കണ്ടുള്ള യാത്രയുടെ ചെലവ് 29 രൂപയാണ്.
ബോട്ടെത്തുന്പോൾ ഉയർത്തുന്ന പാലങ്ങളും വയലോരത്തെ വീടുകളും മീൻപിടിത്തക്കാരും നെൽകർഷകരും തൊഴിലാളികളും കള്ളുചെത്തുകാരും, ചെറുവള്ളങ്ങളിൽ കക്കയും പുല്ലും പലവ്യഞ്ജനങ്ങളുമായി തുഴഞ്ഞുപോകുന്നവരുമൊക്കെ ലോകത്ത് മറ്റൊരിടത്തുമില്ലാത്ത അപൂർവതകളാണ്. കൈത്തോടുകളിലൂടെ പ്രത്യക്ഷപ്പെടുന്ന കൊതുന്പുവള്ളങ്ങൾക്കു മുന്നിൽ താറാവുകൂട്ടത്തിന്റെ റോക്ക് മ്യൂസിക്. മീൻപിടിത്തക്കാരായ പക്ഷികളുടെ പ്രകടനങ്ങളും ചൂണ്ടയിടുന്ന കുട്ടികളുടെ ധ്യാനാത്മകതയും കാണേണ്ടതുതന്നെയാണ്.
ആർ ബ്ലോക്കും കൊടൂരാറും പള്ളിക്കായലുമൊക്കെ എത്തുന്നതോടെ ആകാശവും ഭൂമിയും ജലവും അതിന്റെ തനിനിറം കാണിക്കും. അവിടെവച്ച് നമുക്ക് നെരൂദയോടു പറയാം, “ഇതാ ഭൂമിയെന്ന ഗ്രഹത്തെ ഞാനറിഞ്ഞിരിക്കുന്നു.” കണ്ണടയ്ക്കരുത്, വിശാലമായ പാടങ്ങൾക്ക് അതിരിട്ടു നിൽക്കുന്ന തെങ്ങിൻനിരകൾ വെള്ളത്തിലേക്ക് തലകീഴായി ഊളിയിടുന്നതു കാണാം. അതിനും താഴെ ജലാകാശത്തിൽ സൂര്യന്റെ ഇളകിയാട്ടമുണ്ട്.
ആലപ്പുഴയടുക്കുന്പോൾ, ഒഴുക്കുന്ന കൊട്ടാരങ്ങൾപോലെ ഹൗസ് ബോട്ടുകളും അവയിലെ യാത്രക്കാരുടെ രാജാ പാർട്ടും സ്ഥലജലഭ്രമങ്ങളും കാണാം. പറഞ്ഞാൽ തീരില്ല ഈ യാത്രയുടെ സ്വർഗീയാനുഭവങ്ങൾ. പക്ഷേ, മിക്കതും സംസ്കരിച്ചു കുളവാഴ വച്ചിരിക്കുന്നു. യാത്ര അസാധ്യമായിരിക്കുന്നു.
അഞ്ചുകൊല്ലം മുന്‍പ് കോട്ടയം നഗരസഭയും ജില്ലാ പഞ്ചായത്തും പോള നിർമാർജനത്തിനു മുടക്കിയത് ഒരുകോടി രൂപയാണ്. 48 ലക്ഷത്തിനു വാങ്ങിയ പോളവാരൽ യന്ത്രം ഉദ്ഘാടനസമയത്തല്ലാതെ കാര്യമായി ഉപയോഗിച്ചില്ല. അതു വാടകയ്ക്കെടുത്ത് പഞ്ചായത്തുകൾ പോള വാരിയിരുന്നെങ്കിൽ ടൂറിസ്റ്റുകളുമായി ബോട്ടുകൾ കുതിക്കുമായിരുന്നു. ഭാവനയും ദീർഘവീക്ഷണവുമില്ലാത്ത പഞ്ചായത്ത് അധികാരികളെ ബോധവത്കരിക്കാൻ ആളില്ലാതെപോയി. പോള സംസ്കരിച്ച് ഉത്പന്നങ്ങൾ, വൈദ്യുതി... പദ്ധതികൾ പലതായിരുന്നു.
പണമെല്ലാം വെള്ളത്തിലായപ്പോൾ പോള മാത്രം പൊങ്ങിക്കിടന്നു. പരിപാലനസ്ഥിരതയില്ലാതെ ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും നശിപ്പിച്ച കേരളത്തിലെ ടൂറിസത്തിന്റെ കുട്ടനാടൻ ചരമഫോട്ടോയാണ് അനാസ്ഥയുടെ ചുവരിൽ സർക്കാർ തൂക്കിയിരിക്കുന്നത്. കോട്ടയത്തും കുട്ടനാട്ടിലും ആലപ്പുഴയിലും മാത്രമല്ല, നമ്മുടെ ജലാശയങ്ങളെല്ലാം മാലിന്യത്തെ ഗർഭം ധരിച്ചിരിക്കുന്നു.
മാലിന്യം ഇടരുതെന്ന ബോർഡുകളല്ല, ഇടാനുള്ള പാത്രങ്ങളാണു വേണ്ടത്. അതില്ലാത്തതുകൊണ്ടാണ് കാണുന്നിടത്തൊക്കെ ജനം മാലിന്യം വലിച്ചെറിയുന്നത്. ഉദ്ഘാടനങ്ങളിലും പ്രസംഗങ്ങളിലുമാണ് നമുക്കു താത്പര്യം. ഒന്നും സംരക്ഷിക്കില്ല. നല്ല ശുചിമുറികളുണ്ടെങ്കിലും പലയിടത്തും മൂക്കു പൊത്താതെ കയറാനാവില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങളെ ഒഴിവാക്കാനായിരുന്നെങ്കിൽ!
അടിസ്ഥാനസൗകര്യങ്ങളും അവയുടെ പരിപാലനവും ഉറപ്പാക്കിയാൽ ടൂറിസം മതി കേരളത്തിന് അതിജീവിക്കാൻ. കടം വാങ്ങി സ്വയം മുടിയുകയും നികുതി ചുമത്തി ജനങ്ങളെ മുടിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ടൂറിസത്തെ തിരിച്ചുപിടിക്കണം. കേരളത്തിന്റെ അത്തരം അപാര സാധ്യതകളിലൊന്നിനെയാണ് കുളവാഴയ്ക്കടിയിൽ മുക്കിക്കളയുന്നത്. ഇച്ഛാശക്തിയുണ്ടെങ്കിൽ അവസരം ഇനിയുമുണ്ട്.
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
വിജയികൾ അതിനായി ജനിച്ചവരോ അസാധാരണ കഴിവുകളുടെ നിറകുടങ്ങളോ ആയിരുന്നില്ല. ലക്ഷ്യബോധവും അധ്വാനവും, വീണിടത്തുനിന്ന് എഴുന്നേൽക്കാനുള്ള നിശ്ചയദാർഢ്യവുമാണ് അവരെ വിജയികളാക്കിയത്. തുടക്കത്തിലുണ്ടാകുന്ന വിഷമവും മടുപ്പുമാണ് ഏതൊരു നേട്ടത്തിനുമുള്ള പരിശ്രമങ്ങളിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നത്.
ഇന്ത്യൻ സിവിൽ സർവീസസ് പരീക്ഷാഫലത്തിലെ ചില വേറിട്ട പാഠങ്ങൾ വിദ്യാർഥികൾക്കെന്നല്ല, ഏതൊരാൾക്കും ഏതു പ്രായത്തിലും പഠിക്കാവുന്നതാണ്. അപ്പോൾ മനസിലാകും, വിജയികൾ അതിനായി ജനിച്ചവരോ അസാധാരണ കഴിവുകളുടെ നിറകുടങ്ങളോ ആയിരുന്നില്ലെന്ന്. ലക്ഷ്യബോധവും അധ്വാനവും, വീണിടത്തുനിന്ന് എഴുന്നേൽക്കാനുള്ള നിശ്ചയദാർഢ്യവുമാണ് അവരെ വിജയികളാക്കിയത്.
പക്ഷേ, പരാജയത്തിന്റെ മരുഭൂമിയിൽ ഇപ്പോഴും വിയർത്തൊഴുകാതെ നിൽക്കുന്നൊരു പോരാളിയെക്കൂടി പരിചയപ്പെട്ടാലേ ചിത്രം പൂർണമാകൂ. കുനാൽ ആർ. വിരുൽക്കർ. 12 തവണ ശ്രമിച്ചിട്ടും താൻ പരാജയപ്പെട്ടെന്ന് എക്സിൽ കുറിച്ച കുനാൽ ചുവടെ ഇങ്ങനെയെഴുതി: “ജീവിതത്തിന്റെ മറ്റൊരു പേരാണ് പോരാട്ടം.” പരാജയത്തിലും തളരാത്ത കുനാലിനല്ലേ ആത്മവിശ്വാസത്തിന്റെ ഒന്നാം റാങ്ക്? അയാളെ അഭിനന്ദിക്കുന്നവരുടെ എണ്ണം ലക്ഷങ്ങളിൽനിന്നു കോടികളിലേക്കു കടക്കുകയാണ്. വിജയികളും പരാജയപ്പെടാത്ത കുനാലും ചേർന്നു നമ്മോടു പറയുന്നു: വിട്ടുകൊടുക്കരുത്.
തുടക്കത്തിലുണ്ടാകുന്ന വിഷമവും മടുപ്പുമാണ് ഏതൊരു നേട്ടത്തിനുമുള്ള പരിശ്രമങ്ങളിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നത്. സിവിൽ സർവീസിൽ ഒന്നാം റാങ്കുകാരനായ ആദിത്യ ശ്രീവാസ്തവ പക്ഷേ, വിട്ടുകൊടുത്തില്ല. ആദ്യത്തെ തടസങ്ങൾ മറികടന്നതോടെ ആവേശമായി. പരിശ്രമത്തിൽ സ്ഥിരത പുലർത്തുക എന്നതാണ് വിജയത്തിന്റെ താക്കോലെന്ന് ഇന്നലെ ആദിത്യ പറഞ്ഞു.
അപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ സിവിൽ സർവീസ് പരീക്ഷയുടെ ഒന്നാം റാങ്ക് ഉണ്ടായിരുന്നു. പക്ഷേ, അമാനുഷിക പരിവേഷങ്ങളൊന്നും എടുത്തണിയാതെ ആദിത്യ വിനയത്തോടെ പറഞ്ഞു: “മുതിർന്നവരുടെയും മെന്റർമാരുടെയുമൊക്കെ സഹായത്തോടെയാണ് എനിക്ക് ഈ നേട്ടത്തിലേക്ക് എത്താനായത്”. നാലാം റാങ്ക് കേരളത്തിനായിരുന്നു. അതു കൊണ്ടുവന്നത്, ക്രിക്കറ്റ് കളിച്ചും സിനിമകണ്ടുമൊക്കെ നടക്കുന്പോഴും പഠിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാതിരുന്ന സിദ്ധാർഥ് രാംകുമാറാണ്.
വീട്ടുകാർ പോലും അറിയാതെ പരീക്ഷയെഴുതി രാജ്യത്ത് നാലാമതെത്തിയ സിദ്ധാർഥ് കേരളത്തെയും അന്പരപ്പിച്ചു. കാരണം, കഴിഞ്ഞ ഒന്‍പതു വർഷത്തിനിടെ കേരളത്തിനു ലഭിച്ച ഉയർന്ന റാങ്കാണിത്. കൊച്ചി പള്ളിമുക്കിലെ വീട്ടിൽ അഭിനന്ദിക്കാനെത്തിയവർക്ക് പക്ഷേ, സിദ്ധാർഥിനെ കാണാനായില്ല. 2021ൽ 181-ാം റാങ്ക് ലഭിച്ചതിനെത്തുടർന്ന് ഐപിഎസിൽ ചേർന്ന സിദ്ധാർഥ് ഹൈദരാബാദിലായിരുന്നു. അഞ്ചാമത്തെ ശ്രമത്തിലാണ് സിദ്ധാർഥിനു നാലാം റാങ്ക് ലഭിച്ചത്.
ഇടതുകൈകൊണ്ടു പരീക്ഷയെഴുതിയാണ് പാർവതി ഗോപകുമാർ 282-ാം റാങ്കിലെത്തിയത്. 2010ൽ അച്ഛനൊപ്പം സ്കൂട്ടറിൽ പോകുന്പോഴുണ്ടായ അപകടത്തിലാണ് വലതുകൈ നഷ്ടമായത്. കാറിടിച്ചു തെറിച്ചുവീണ പാർവതിയുടെ വലതുകൈയിലൂടെ ബസ് കയറിയിറങ്ങി. മുട്ടിനു താഴെ മുറിച്ചിടത്ത് കൃത്രിമക്കൈ പിടിപ്പിച്ചു. നഷ്ടപ്പെട്ട വലതുകൈയെക്കുറിച്ചോർത്തു സമയം കളഞ്ഞില്ല. വിജയിക്കാൻ കഠിനാധ്വാനവും ഇടതുകൈയും മതിയായിരുന്നു പാർവതിക്ക്. 922-ാം റാങ്കാണ് കോഴിക്കോട് കീഴരിയൂർ സ്വദേശിനി എ.കെ. ശാരികയ്ക്ക്.
പക്ഷേ, അതു നേടിയത് ചലനശേഷിയുള്ള മൂന്നു വിരലുകൾകൊണ്ട് എഴുതിയാണ്. ഭക്ഷണം വാരിക്കഴിക്കാൻ പോലും ശേഷിയില്ലാതെ, സെറിബ്രൽ പാൾസിയെന്ന രോഗവുമായി ശാരിക വീൽച്ചെയറിൽ പാഞ്ഞെത്തിയപ്പോൾ വിജയം നിന്നുകൊടുത്തു. കണ്ണൂർ കൊട്ടിയൂരിലെ തടിപ്പണിക്കാരനായ പുന്നത്തറ ജോസിന്റെയും ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയായ കത്രീനയുടെയും മകൾ ഷിൽജയുടെ കൈയിലിരിക്കുന്നത് 529-ാം റാങ്കാണ്. ബംഗളൂരുവിലെ എൻജിനിയർ ജോലി ഉപേക്ഷിച്ചാണ് ഷിൽജ പരീക്ഷയെഴുതിയത്.
40-ാം റാങ്കുകാരി പയ്യന്നൂരിലെ പി.പി. അർച്ചന, 93-ാം റാങ്കുകാരി ആലക്കോട് കാർത്തികപുരം ഓലിക്കുന്നേൽ ജോർജ്-സാലി ദന്പതികളുടെ മകൾ ആനി, ഒടയംചാലിൽ തയ്യൽത്തൊഴിലാളിയായ രാമചന്ദ്രന്റെയും കൂലിപ്പണിക്കാരിയായ വനജയുടെയും മകൾ അനുഷ ചന്ദ്രൻ, ഉദുമ സ്വദേശി രാഹുൽ രാഘവൻ തുടങ്ങി നിരവധിപ്പേർ കേരളത്തിന്റെ അഭിമാനമായിരിക്കുകയാണ്. കണ്ടു പഠിക്കാൻ തുറന്നുവച്ച പാഠപുസ്തകങ്ങളാണ് ഇവരെല്ലാം.
അവർക്കൊപ്പമാണ്, ഡൽഹിയിലെ യുപിഎസ്സി ആസ്ഥാന കാര്യാലയത്തിനു മുന്നിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന സ്വന്തം ഫോട്ടോയ്ക്കു ചുവട്ടിൽ ജീവിതത്തിന്റെ മറ്റൊരു പേരാണ് പോരാട്ടമെന്നെഴുതിയ കുനാൽ. “കേറിവാ മക്കളേ’’ എന്ന് ഇതിലും ആവേശത്തോടെ പറയാൻ മറ്റാർക്കു കഴിയും? തോമസ് ആൽവാ എഡിസൺ പറഞ്ഞതുപോലെ, “ഉപേക്ഷിക്കരുത്, ഒന്നുകൂടി ശ്രമിക്കൂ.”
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
വിമർശിക്കുന്നവരെ ഇല്ലാതാക്കാനുള്ള മനോഭാവം 16 വയസുള്ള വിശ്വാസിയുടെ മനസിൽ കുത്തിവയ്ക്കുന്നതിൽ വിജയിച്ച തീവ്രവാദ പ്രസ്ഥാനങ്ങളെ ലോകത്തിനു ഭയക്കാതെ വയ്യ. തീവ്രവാദം വേരൂന്നുന്നത് ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ അല്ല, മനസുകളിലാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. മതഭേദമില്ലാതെ നാം ജാഗ്രത പുലർത്തുകയേ നിർവാഹമുള്ളൂ.
ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ്പിനെ പതിനാറുകാരൻ കുത്തിയത് ഭീകരാക്രമണമാണെന്നാണ് പോലീസ് അറിയിച്ചത്.
അതു ശരിയാണെങ്കിൽ പള്ളിയിൽ കയറി പ്രാർഥനയ്ക്കു നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ബിഷപ്പിനെ കുത്തിയ തീവ്രവാദിയുടെ ആശയത്തെ ഓസ്ട്രേലിയക്കാർ ഭയക്കും എന്നത് സ്വാഭാവിക പ്രതികരണമാണ്; എന്തു ഫോബിയ ആയി ചിത്രീകരിച്ചാലും.
വിമർശിക്കുന്നവരെ ഇല്ലാതാക്കാനുള്ള മനോഭാവം 16 വയസുള്ള വിശ്വാസിയുടെ മനസിൽ കുത്തിവയ്ക്കുന്നതിൽ വിജയിച്ച തീവ്രവാദ പ്രസ്ഥാനങ്ങളെ ലോകത്തിനു ഭയക്കാതെ വയ്യ. തീവ്രവാദം വേരൂന്നുന്നത് ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ അല്ല, മനസുകളിലാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
ഒരിക്കൽ അമേരിക്കയിലാണെങ്കിൽ പിന്നൊരിക്കൽ ബ്രിട്ടനിലും പാരിസിലും സിഡ്നിയിലും ഇറാക്കിലും സിറിയയിലും നൈജീരിയിലുമാകാം; ഒരുവേള മൂവാറ്റുപുഴയിലെന്നപോലെ കേരളത്തിൽ എവിടെയുമാകാം. മതഭേദമില്ലാതെ നാം ജാഗ്രത പുലർത്തുകയേ നിർവാഹമുള്ളൂ.
സിഡ്നിയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്ന സംഭവം. പ്രസംഗിച്ചുകൊണ്ടിരുന്ന അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലിനെ, കൂസലില്ലാതെ നടന്നെത്തിയ അക്രമി തലയിൽ പലതവണ കുത്തിവീഴ്ത്തുകയായിരുന്നു.
ആദ്യം അക്രമിയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിടാതിരുന്ന ഓസ്ട്രേലിയൻ പോലീസ് പിന്നീട് പള്ളിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് അറിയിച്ചു. ബിഷപ്പും വൈദികനും ഉൾപ്പെടെ നാലു പേർക്കു പരിക്കുണ്ട്. കൗമാരക്കാരൻ ബിഷപ്പിനു നേർക്കു നടന്നടുക്കുന്നതും കത്തിയെടുത്തു തുടർച്ചയായി കുത്തുന്നതും പള്ളിക്കു പുറത്തുണ്ടായിരുന്നവരും സ്ക്രീനിലൂടെ കണ്ടു.
ദൃശ്യങ്ങൾ കണ്ട ലോകമെങ്ങുമുള്ള മനുഷ്യർ, പ്രത്യേകിച്ചും ക്രൈസ്തവർ തങ്ങൾക്കു നേരേ ആവർത്തിക്കപ്പെടുന്ന തീവ്രവാദ ആക്രമണങ്ങളിൽ ആശങ്കാകുലരാണ്. ഒരു നാടിന്റെ സമാധാനം എത്ര വേഗത്തിലാണ് തീവ്രവാദികൾ ഇല്ലാതാക്കുന്നത്! തികച്ചും സംയമനത്തോടെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചത്.
“തികച്ചും അസ്വാസ്ഥ്യജനകമായ കാര്യമാണു സംഭവിച്ചത്. അക്രമോത്സുകമായ തീവ്രവാദത്തിനു നമ്മുടെ രാജ്യത്ത് ഇടമില്ല. സമാധാനകാംക്ഷികളാണ് ഓസ്ട്രേലിയക്കാർ. വിവിധ മതക്കാരായ നാം ഒന്നിച്ചു ജീവിക്കുന്നു. ഒരു സമൂഹമെന്ന നിലയിലും രാജ്യമെന്ന നിലയിലും ഭിന്നിപ്പിന്റേതല്ല, ഐക്യത്തിന്റെ സമയമാണിത്.”
തീവ്രവാദികൾ സമൂഹത്തിലുണ്ടാക്കുന്ന ഭീതിയും അരാജകത്വവും പരിഹരിക്കാൻ ലോകത്തിനു കൂടുതൽ പരിശ്രമം നടത്തേണ്ടതായി വന്നിരിക്കുന്നു. അതിനെ ‘ഫോബിയ’ എന്നു പറഞ്ഞു തള്ളിക്കളയുന്നത് കുറ്റകരമായ അശ്രദ്ധയും കുറ്റകരമായ വോട്ടുരാഷ്ട്രീയവുമാണ്.
അഭയം നൽകിയ രാജ്യങ്ങളിലെ പൗരന്മാരെപോലും മതത്തിന്റെ പേരിൽ കൊന്നൊടുക്കുന്നവർ ബാല്യത്തിലേ കുത്തിവയ്ക്കപ്പെട്ട മതവിദ്വേഷത്തിന്റെ ഉത്പന്നങ്ങളാണ്. തീവ്രവാദിപട്ടികയിലൊന്നും ഇല്ലാത്തയാളാണ് സിഡ്നിയിലെ അക്രമിയെന്നും പേരു പുറത്തുവിടുന്നില്ലെന്നുമാണ് ഓസ്ട്രേലിയൻ പോലീസ് അറിയിച്ചത്.
യൂറോപ്പിൽ പലയിടത്തും ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർ തീവ്രവാദിപട്ടികയിലുള്ളവരല്ല. തീവ്രവാദം അവരുടെ ഉള്ളിലാണ്. ഇതര മതസ്ഥർക്കെതിരേ നുരയുന്ന വെറുപ്പും വിദ്വേഷവും, ഏതു നിമിഷവും പുറത്തെടുക്കാവുന്നൊരു ആയുധംപോലെ ഹൃദയത്തിൽ രാകിമിനുക്കി വച്ചിരിക്കുകയാണ്.
പ്രസ്ഥാനങ്ങളെയോ അതിന്റെ നേതാക്കളെയോ ഇല്ലാതാക്കിയാലും തീവ്രവാദവിത്തുകൾ വീണിട്ടുള്ള മനസുകൾ അവ മുളപ്പിച്ചുകൊണ്ടേയിരിക്കും.
ആ മുളകളാണ് 2015ൽ പാരിസിൽ ‘ഷാർലി എബ്ദോ’യിലെ മാധ്യമപ്രവർത്തകരെ കൂട്ടക്കൊല ചെയ്തതും 2020ൽ പാരിസിലെ നഗരമധ്യത്തിൽ പതിനെട്ടുകാരൻ സാമുവൽ എന്ന അധ്യാപകന്റെ കഴുത്തറത്തതും കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിലെ അരാസിൽ യുവാവ് ഡൊമിനിക് എന്ന അധ്യാപകനെ കുത്തിക്കൊന്നതുമൊക്കെ.
തന്റെ മതത്തെ പരാമർശിച്ചില്ലായിരുന്നെങ്കിൽ താനിവിടെ വരില്ലായിരുന്നുവെന്ന് സിഡ്നിയിലെ തീവ്രവാദിയും ആക്രോശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വന്തം മതത്തിനെതിരേ സംസാരിക്കുന്നവരെയൊക്കെ കുത്തിവീഴ്ത്തുകയും കൈകാലുകളും ശിരസും വെട്ടിയെടുക്കുകയും ചെയ്യുന്നവരൊന്നും ചിന്തിക്കുന്നില്ല, മറ്റു മതത്തിലും അത്തരം തീവ്രവാദികൾ ഉണ്ടായാൽ മനുഷ്യരാശി എത്രകാലം ബാക്കിയുണ്ടാകുമെന്ന്.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള അസംഖ്യം ഭീകരപ്രസ്ഥാനങ്ങൾ ലോകമെങ്ങും നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും ഇതരമത സ്ത്രീപീഡനങ്ങളും അക്രമങ്ങളുമൊക്കെ മറച്ചുപിടിച്ച്, ഇസ്ലാമോഫോബിയ ശൂന്യതയിൽനിന്ന് ആരൊക്കെയോ ഉയർത്തിക്കൊണ്ടുവന്ന പദമാണെന്നു വ്യാഖ്യാനിക്കുന്നവർ തീവ്രവാദത്തെ സംരക്ഷിക്കുകയോ വളർത്തുകയോ ആണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഗാസയിൽ മാത്രം ആവശ്യമുള്ള ഒന്നിന്റെ പേരല്ല സമാധാനം; സംവരണമില്ലാതെ ഭൂമിയാകെ നിറയേണ്ടതാണ്.
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
വോട്ടിനുവേണ്ടി ഇല്ലാത്തതു പറയരുത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്,
മതവികാരങ്ങളെ ഇളക്കിവിടരുത്. പറയുന്നത് ഏതു നേതാവായാലും അടിസ്ഥാനമുള്ളതാണോയെന്നു തിരിച്ചറിയാനുള്ള ജാഗ്രത സമ്മതിദായകരും പുലർത്തണം. ഇലക്ടറൽ ബോണ്ടിന്റെ ഇരുണ്ട മൂലയ്ക്കിരുന്ന് രാജ്യത്തെ അഴിമതി നിർമാർജനം ചെയ്യുമെന്നു പറയുന്നതിനേക്കാൾ, ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയുമൊക്കെ ആഗോള പട്ടികകളിൽ കൂപ്പുകുത്തിയിട്ടും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയാണെന്നു പറയുന്നതിനേക്കാൾ, നിർഭാഗ്യകരമാണ് മതത്തിന്റെ പേരിൽ വോട്ടുപിടിക്കാനുള്ള സാധ്യത ഇനിയും ചികഞ്ഞുകൊണ്ടിരിക്കുന്നത്.
“മനുഷ്യർ ഏറ്റവുമധികം നുണ പറയുന്നത്, നായാട്ടിനുശേഷവും യുദ്ധകാലത്തും തെരഞ്ഞെടുപ്പിനു മുന്‍പുമാണ്.” ജർമൻ ചാൻസലറായിരുന്ന ഓട്ടോ ഫോൺ ബിസ്മാർക്കിന്റെ പ്രശസ്തമായ വാക്യമാണത്. നായാട്ടുകാരുടെയും പട്ടാളക്കാരുടെയും ചില വീരകഥകളിൽ നുണ കലരാറുണ്ടെങ്കിലും നമുക്കത് ആസ്വദിക്കാവുന്നതേയുള്ളൂ.
പക്ഷേ, തെരഞ്ഞെടുപ്പ് അങ്ങനെയല്ല. അതു രാജ്യത്തിന്റെയും പൗരന്മാരുടെയും ഭാവിനിർണയമാണ്. വോട്ടിനുവേണ്ടി ഇല്ലാത്തതു പറയരുത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്, മതവികാരങ്ങളെ ഇളക്കിവിടരുത്. പറയുന്നത് ഏതു നേതാവായാലും അടിസ്ഥാനമുള്ളതാണോയെന്നു തിരിച്ചറിയാനുള്ള ജാഗ്രത സമ്മതിദായകരും പുലർത്തണം.
തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിക്കെതിരേയും തിരുവനന്തപുരത്തു മത്സരിക്കുന്ന ശശി തരൂരിനെതിരേയും പരാതികൾ ഉയർന്നു. സുരേഷ് ഗോപി മതചിഹ്നങ്ങൾ ഉപയോഗിച്ചു വോട്ടു തേടുന്നെന്നും പ്രചാരണ നോട്ടീസിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിവരങ്ങൾ കൊടുത്തില്ലെന്നുമായിരുന്നു പരാതി.
തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തോടു വിശദീകരണം തേടിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതായി പറഞ്ഞെന്നാണ് ശശി തരൂരിനെതിരായ ആരോപണം. ആവർത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു താക്കീതു ചെയ്യേണ്ടിവന്നു. വോട്ടെടുപ്പിന്റെ ദിവസമടുക്കുന്തോറും ഇത്തരം വീഴ്ചകളുടെ സാധ്യതയും അപകടവും വർധിക്കും. സമൂഹ മാധ്യമങ്ങളിലെ അണികളുടെ പോരാട്ടവും തുടരുകയാണ്.
ഒരുകാലത്ത് കവലകളിലും കള്ളുഷാപ്പുകളിലുംപോലും പറയാൻ അറച്ചിരുന്ന ഭാഷയാണ് പലരും സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. ഇവരിൽ പലരും സമൂഹ മാധ്യമങ്ങളെ വിഷലിപ്തമാക്കുന്ന സ്ഥിരം പ്രതികരണക്കാരാണ്. വീട്ടിലിരിക്കുന്നവരെപോലും വെറുതെ വിടില്ലാത്ത ഇവരെ പേടിച്ച് പലരും പ്രതികരിക്കാറില്ല. നിർമിതബുദ്ധി അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ടെന്ന ബോധ്യത്തോടെ സൈബർ സെൽ തെരഞ്ഞെടുപ്പുകാലത്ത് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ-ഡിജിറ്റല്‍ പ്ലാറ്റ്ഫോം ചെയര്‍പേഴ്സണ്‍ സുപ്രിയ ശ്രീനേതിനും ബിജെപി എംപി ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മാസം നോട്ടീസ് നൽകിയിരുന്നു. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി കങ്കണ റണൗത്തിനെതിരായ പരാമര്‍ശത്തിലാണ് സുപ്രിയ ശ്രീനേതിന് നോട്ടീസ്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ അപകീര്‍ത്തികരമായ അടിക്കുറിപ്പോടെ കങ്കണയുടെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍, തന്റെ അനുവാദമില്ലാതെ മറ്റുചിലരാണ് ചിത്രങ്ങള്‍ പങ്കുവച്ചതെന്ന് സുപ്രിയ വിശദീകരിച്ചിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പിതൃത്വത്തെ ചോദ്യംചെയ്യുന്ന പരാമര്‍ശമായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷിന്റേത്. അദ്ദേഹം പിന്നീടു മാപ്പു പറഞ്ഞു.
ഇത്തരം പരാമർശങ്ങളിൽ പ്രധാനമന്ത്രിയും ഉൾപ്പെടുന്നത് നിർഭാഗ്യകരമാണ്. ഹിന്ദുക്കളുടെ വിശിഷ്ട ദിവസങ്ങളായ ശ്രാവണ മാസത്തിൽ മട്ടൻകറിയും നവരാത്രിയിൽ മീൻകറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് അദ്ദേഹം ഉധംപുരിൽ പറഞ്ഞത്. എന്നിട്ടതിനെ മതവുമായി തന്ത്രപൂർവം കൂട്ടിക്കെട്ടുകയും ചെയ്തു.
പ്രതിപക്ഷത്തിന്റെ ഉന്നം മുഗളർക്ക് തുല്യമാണെന്നും ഇന്ത്യയിലെ രാജാക്കന്മാരെ തോൽപ്പിച്ചപ്പോഴല്ല, അവരുടെ അന്പലങ്ങൾ തകർക്കുകകൂടി ചെയ്തപ്പോഴാണ് മുഗളർക്കു തൃപ്തി കിട്ടിയതെന്നും പറയാൻ പ്രധാനമന്ത്രി മടി കാണിച്ചില്ല. തെരഞ്ഞെടുപ്പിനും അധികാരത്തിനും മുകളിലാണ് രാജ്യമെന്ന ബോധ്യത്തോടെ ഈ മതധ്രുവീകരണ മനോഭാവം അവസാനിപ്പിക്കേണ്ടതാണ്.
ഇലക്ടറൽ ബോണ്ടിന്റെ ഇരുണ്ട മൂലയ്ക്കിരുന്ന് രാജ്യത്തെ അഴിമതി നിർമാർജനം ചെയ്യുമെന്നു പറയുന്നതിനേക്കാൾ, ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയുമൊക്കെ ആഗോള പട്ടികകളിൽ കൂപ്പുകുത്തിയിട്ടും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയാണെന്നു പറയുന്നതിനേക്കാൾ, നിർഭാഗ്യകരമാണ് മതത്തിന്റെ പേരിൽ വോട്ടുപിടിക്കാനുള്ള സാധ്യത ഇനിയും ചികഞ്ഞുകൊണ്ടിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ ഉന്മൂലന തന്ത്രങ്ങളും മതവികാരങ്ങളെ കുത്തിയുണർത്തലും രാഷ്ട്രീയ പാർട്ടികൾ പരസ്പരം നടത്തുന്ന അധിക്ഷേപങ്ങളും നുണപ്രചാരണങ്ങളുമൊക്കെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ലോകത്തിനു മുന്പിൽ അപഹാസ്യമാക്കുകയാണ്. നായാട്ടോ യുദ്ധമോ അല്ല, ഇതു തെരഞ്ഞെടുപ്പാണെന്ന് രാജ്യം ഭരിക്കുന്നവരെയും ഭരിക്കാനിരിക്കുന്നവരെയുമൊക്കെ ഓർമിപ്പിക്കട്ടെ.
പാനപാത്രമേതായാലും വിഷം കുടിക്കരുത്
കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളന്പാൻ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാൽ, ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ല. മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്.
സ്വന്തം മതമൗലികവാദത്തെ ഓമനിച്ചു വളർത്തിക്കൊണ്ട് മറ്റെല്ലാ മതങ്ങളുടെയും തീവ്രവാദത്തെയും വർഗീയവാദത്തെയും പ്രതിരോധിക്കാനിറങ്ങുന്ന കാപട്യത്തെ കേരളം ഏറ്റെടുക്കില്ല.
ലോകത്തെവിടെയായാലും സ്വന്തം മതത്തിനുവേണ്ടി മാത്രം ഇരവേഷം കെട്ടിയാടി ബാക്കിയെല്ലായിടത്തും സമാധാനത്തിന്റെ കഴുത്തറക്കുന്നവരെയും, അവരെ മാത്രം ചൂണ്ടിക്കാണിച്ച് സമുദായസ്നേഹത്തിന്റെ വീഞ്ഞെന്ന വ്യാജേന ഇതര മതവിദ്വേഷത്തിന്റെ പാനപാത്രവുമായെത്തുന്നവരെയും, സ്വന്തം മതത്തിൽ പെടാത്ത സഹപൗരന്മാരെ രണ്ടാം തരക്കാരായി വിചാരിക്കുന്ന ഹിംസയുടെ ധാരകളെ തള്ളിപ്പറയാതെ മതേതര ജനാധിപത്യത്തെ മതവേഷം കെട്ടിക്കാൻ ശ്രമിക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മളൊന്നാണ്.
ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും കൊടുത്ത് ഒരു ജനതയായി നമുക്കു ജീവിക്കണം. രാജ്യത്തിനും ലോകത്തിനും മാതൃകയാകാനുള്ള ചരിത്രനിയോഗം കേരളത്തെപ്പോലെ ഏറ്റെടുക്കാൻ മറ്റാർക്കു കഴിയും!
മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവർക്കു ജീവിക്കാനാകാത്ത സ്ഥിതി വളരുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മയും സാന്പത്തിക അസമത്വങ്ങളും അഴിമതിയും അഴിമതിവിരുദ്ധ നിഴൽയുദ്ധങ്ങളും ജനാധിപത്യ ധ്വംസനവും മതധ്രുവീകരണവും ഉൾപ്പെടെ നൂറായിരം നീറ്റലുകളെ മറക്കാനുള്ള ഒറ്റമൂലിയായി മതത്തെ ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
മതമേതായാലും പ്രശ്നമില്ല; പ്രധാന വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഈ തെരുവുനാടകങ്ങളിലെ അഭിനേതാക്കളെ തിരിച്ചറിയാൻ വൈകിയാൽ കേരളവും വലിയ വില കൊടുക്കേണ്ടിവരും. കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളന്പാൻ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാൽ, ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ല. മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്.
വിശ്വാസികളോടല്ല, വർഗീയവാദികളോടാണ് നാം "മാ നിഷാദ' എന്നു പറയുന്നത്. ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യൻ നാമധാരികൾ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ട. അന്ത്യത്താഴവേളയിൽ ക്രിസ്തു കാസയിലെടുത്തു കൊടുത്തത് സ്വന്തം രക്തമാണ്, അപരന്റെയല്ല. അതു തിരിച്ചറിയാത്തവർ ആരായാലും ബലിവസ്തു പീഠത്തിൽ വച്ചിട്ട് ക്രിസ്തുവിനെയും തന്നെത്തന്നെയും തിരിച്ചറിഞ്ഞിട്ടു വേണം ബലിയർപ്പിക്കാൻ.
വിശ്വാസികളെ വർഗീയതൊഴുത്തുകളിൽ കൊണ്ടുകെട്ടാമെന്നു കരുതുന്നവർ കാര്യം നടക്കാതെവരുന്പോൾ, സഭയെ ക്രിസ്തുവിന്റേതായി നിലനിർത്താൻ ശ്രമിക്കുന്നവരുടെയൊക്കെ നേരേ ഭീഷണിയുടെ സ്വരമെടുക്കാൻ ശ്രമിക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള ഒറ്റുകാരെയും പീഡകരെയും നിഷ്പ്രഭമാക്കിയാണ് സഭ ഇന്നോളം സഞ്ചരിച്ചതെന്ന യാഥാർഥ്യം അവരെ ഓർമിപ്പിക്കുക മാത്രം ചെയ്യുന്നു. അധികാരമോ ആത്മനിർവൃതിയോ വെള്ളിനാണയങ്ങളോ എന്തുമാകട്ടെ, മതവിദ്വേഷോന്മാദത്തിന്റെ പ്രലോഭനം കൈയിൽ വച്ചാൽ മതി.
ബ്രിട്ടനിൽനിന്ന് അയർലണ്ടിനെ മോചിപ്പിക്കാൻ 1919ൽ രൂപീകരിച്ച ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിലെ അംഗങ്ങൾ അക്രമത്തിന്റെയും ഹിംസയുടെയും പാതയിലിറങ്ങിയപ്പോൾ അതു വേണ്ടെന്നു പറയാൻ മുന്നിലിറങ്ങിയതു കത്തോലിക്കാ സഭയാണ്. തീവ്ര ദേശീയവാദികളായിരുന്ന ഐആർഎ കത്തോലിക്കാ സഭയുടെ സംഘടനയല്ലെങ്കിലും അംഗങ്ങൾ കത്തോലിക്കാ വിശ്വാസികളായിരുന്നതിനാൽ സഭയ്ക്ക് ഇടപെടേണ്ടിവന്നു. ആദ്യമൊക്കെ ഐആർഎയെ പിന്തുണച്ചവരും പിന്നീട് അപകടം മണത്തറിഞ്ഞു. "ദൈവസന്നിധിയിലെ കൊലപാതകം' എന്നാണ് ഐആർഎ നടപടികളെ തള്ളിപ്പറഞ്ഞുകൊണ്ട് 1922ൽ കത്തോലിക്കാ ബിഷപ്പുമാർ ഇടയലേഖനമിറക്കിയത്. പിന്നീടും പലതവണ ഐആർഎയുടെ ഹിംസാത്മക പ്രവൃത്തികളെ ഇടയലേഖനങ്ങളിലൂടെ അപലപിക്കേണ്ടിവന്നു.
1979ൽ ജോൺ പോൾ രണ്ടാമന് മാർപാപ്പ അയർലണ്ട് സന്ദർശനത്തിനിടെ പറഞ്ഞത് ""അക്രമത്തിൽ മുഴുകിയിരിക്കുന്ന സ്ത്രീ-പുരുഷന്മാരോട് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു; ഹൃദയത്തിന്റെ ഭാഷയിൽ മുട്ടിന്മേൽ നിന്നുകൊണ്ട് നിങ്ങളോട് അഭ്യർഥിക്കുകയാണ് അക്രമത്തിന്റെ പാതയുപേക്ഷിച്ച് സമാധാനത്തിലേക്കു നിങ്ങൾ തിരിച്ചുവരിക'' എന്നാണ്. 1913ൽ രൂപംകൊണ്ട തീവ്ര ദേശീയവാദികളായിരുന്ന ഐറിഷ് വോളണ്ടിയേഴ്സിന്റെ പിന്തുടർച്ചക്കാരായ ഐആർഎ, ബ്രിട്ടനെ ചെറുക്കാൻ ഒരുവേള സഹായമഭ്യർഥിച്ചത് നരാധമനായ ഹിറ്റ്ലറോടാണെന്നതുകൂടി ചേർത്തു വായിക്കാം. തീവ്ര ദേശീയതയും മതഭ്രാന്തും മനുഷ്യരെ എവിടെയെത്തിക്കുമെന്നതിന് ചരിത്രത്തിൽ ഓർമപ്പെടുത്തലുകളുണ്ട്.
ഐആർഎ പോലെ സായുധകലാപത്തിൽ ഏർപ്പെട്ടിരുന്ന സംഘടനകളെ, ക്രൈസ്തവ വർഗീയത ഉയർത്താൻ ശ്രമിക്കുന്ന കേരളത്തിലെ സംഘങ്ങളോടു സാമ്യപ്പെടുത്തേണ്ടതില്ല. ഇവിടെ അത്തരമൊരു സ്വാതന്ത്ര്യസമരം നടക്കുന്നുമില്ല. പക്ഷേ, ചിലരുടെ വിദ്വേഷപ്രചാരണം ക്രൈസ്തവരെയാകെ തെറ്റിദ്ധരിപ്പിക്കും വിധമാണ്. ഇതര മതവിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ നുണപ്രചാരണങ്ങളിൽ കുടുങ്ങി സോഷ്യൽ മീഡിയയിൽ വൈകാരിക പ്രതികരണത്തിനിറങ്ങുന്നവരോട് അഭ്യർഥിക്കാനുള്ളത്, പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കാനാണ്; അത് ആടുകളാണെങ്കിലും ഇടയന്മരാണെങ്കിലും.
നുണകളുടെയും അർദ്ധസത്യങ്ങളുടെയും വാക്കുകളാൽ ഒരുക്കുന്ന യുദ്ധഭൂമിയിലാണ് ഹിംസ ആയുധങ്ങളുമായിറങ്ങാൻ കാത്തിരിക്കുന്നത്. വർഗീയതയ്ക്കു മറുപടി വർഗീയതയല്ല. ഇസ്ലാമിക തീവ്രവാദികളുടെ വംശഹത്യയിൽ ഇറാക്കിലും സിറിയയിലും ഈജിപ്തിലും ലിബിയയിലും സൊമാലിയയിലും യെമനിലും നൈജീരിയയിലുമൊക്കെ പതിനായിരക്കണക്കിനു ക്രൈസ്തവർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ പലായനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അറിഞ്ഞില്ലെന്നേയുള്ളൂ. ഹൈന്ദവ വർഗീയവാദികൾ ഇന്ത്യയിലും ക്രൈസ്തവരെ വേട്ടയാടുന്നുണ്ട്. പക്ഷേ, ഇതൊന്നും വർഗീയമായി സംഘടിക്കാനുള്ള കാരണമാക്കാൻ ക്രൈസ്തവർക്കാകില്ല.
തെറ്റിപ്പോയെന്നു തോന്നിയിട്ടുള്ള ചരിത്രഭാഗങ്ങളെ ന്യായീകരിക്കാനല്ല, കുരിശിൽ പിടിച്ചുകൊണ്ട് ലോകത്തോടു മാപ്പു പറയാൻ മടിച്ചിട്ടില്ലാത്തവരാണ് കത്തോലിക്കാ സഭയെ നയിക്കുന്നത്. മറ്റുള്ളവർ അങ്ങനെ മാപ്പു പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതു സഭയല്ല. അതുകൊണ്ട്, സ്വന്തം മതത്തിലെ അതിന്യൂനപക്ഷമായ തീവ്രവാദിക്കൂട്ടങ്ങളെ തള്ളിപ്പറയാൻ സഭയ്ക്കു മടിയില്ല.
സഹോദരമതങ്ങളോടും സഭ അതിനായി ആഹ്വാനം ചെയ്യട്ടെ. സമുദായസംരക്ഷണത്തിന്റെയും കെട്ടുറപ്പിന്റെയും വ്യാജബിംബങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുവരുന്നവരെ ആട്ടിയോടിക്കുക. അഹിംസയുടെ ഗാന്ധിമണ്ണിനെ നാം കൈവിടരുത്. നമുക്കൊരു മനുഷ്യാവകാശവും മറ്റുള്ളവർക്കു വേറൊന്നും എന്നതു കാപട്യമാണ്. ഏതു പാനപാത്രത്തിൽനിന്നായാലും വിഷം കുടിക്കില്ലെന്നും മക്കൾക്കു കൊടുക്കില്ലെന്നും പറഞ്ഞുകൊണ്ടേ നമുക്കു സത്യസന്ധരാകാൻ കഴിയൂ.
നാളെയും നമ്മുടെ മക്കൾ കൈകോർത്തു വേണം പള്ളിക്കൂടങ്ങളിലേക്കു പോകാൻ. മതമേത് എന്നല്ല, കുഞ്ഞുങ്ങൾ പരസ്പരം ചോദിക്കേണ്ടത്, വിശക്കുന്നുണ്ടോയെന്നാണ്. വിദ്വേഷത്തിന്റെ അടക്കംപറച്ചിലുപേക്ഷിച്ച് അവർ സ്നേഹത്തിന്റെ സംഘഗാനങ്ങൾ പാടട്ടെ. ക്ഷേത്രങ്ങളും മോസ്കുകളും പള്ളികളും പുതിയൊരു ഉണർത്തുപാട്ടിന്റെ വരികളെഴുതട്ടെ. ഗോത്രകാലങ്ങളിലെ അക്രമോത്സുകവും പൈശാചികവുമായ ഭ്രമയുഗങ്ങളിലേക്ക് തിരിച്ചുനടക്കില്ലെന്നു നമുക്കു പ്രതിജ്ഞയെടുക്കാൻ ഇതാണു സമയം.
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
കൃഷിവകുപ്പു നൽകുന്ന പ്രോത്സാഹനത്തിന്റെയും സഹായങ്ങളുടെയും പേരിലല്ല കേരളത്തിൽ കർഷകർ ഇപ്പോഴും നെല്ലും പച്ചക്കറികളുമെല്ലാം ഉത്പാദിപ്പിക്കുന്നത്. കാർഷികസംസ്കാരം അവരുടെ ഡിഎൻഎയിൽ ഉള്ളതിനാലാണ്. അവരെ ചൂഷണം ചെയ്യുന്നവരെയും ചൂഷകർക്കു കുടപിടിക്കുന്നവരെയും സാമൂഹികവിരുദ്ധർ എന്നാണ് ചാപ്പകുത്തേണ്ടത്.
കോട്ടയം ജില്ലയിലടക്കം ഇക്കുറി ചൂട് ക്രമാതീതമായി വർധിച്ചെന്ന കണക്കുകൾ പുറത്തുവരുമ്പോഴാണ് ഈർപ്പം കൂടുന്നുവെന്ന മില്ലുകാരുടെ തിയറി. ഇതിന് ഒത്താശചെയ്യുന്ന കൃഷിവകുപ്പ് അധികൃതരുടെ നിലപാടാണ് ഏറ്റവും കർഷകവിരുദ്ധം.
ഇതെല്ലാം കാണുമ്പോൾ, സംസ്ഥാനത്ത് അവശേഷിക്കുന്ന നെൽകർഷകരെയും പാടത്തുനിന്നു കയറ്റിയിട്ടേ ‘കൃഷിവികസനം’ പൂർണമാക്കൂവെന്ന പിടിവാശിയിലാണോ കൃഷി ഉദ്യോഗസ്ഥർ എന്നു തോന്നിപ്പോകും. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ചൂഷണങ്ങളുടെയും ഗുരുതരമായ അവസ്ഥ അല്പമെങ്കിലും അറിയാൻ താത്പര്യം കാണിച്ചാൽ മനഃസാക്ഷിയുള്ള ആർക്കും ഇത്തരത്തിൽ പെരുമാറാനാകില്ല.
കൃഷിവകുപ്പു നൽകുന്ന പ്രോത്സാഹനത്തിന്റെയും സഹായങ്ങളുടെയും പേരിലല്ല കേരളത്തിൽ കർഷകർ ഇപ്പോഴും നെല്ലും പച്ചക്കറികളുമെല്ലാം ഉത്പാദിപ്പിക്കുന്നത്. കാർഷികസംസ്കാരം അവരുടെ ഡിഎൻഎയിൽ ഉള്ളതിനാലാണ്. അവരെ ചൂഷണം ചെയ്യുന്നവരെയും ചൂഷകർക്കു കുടപിടിക്കുന്നവരെയും സാമൂഹികവിരുദ്ധർ എന്നാണ് ചാപ്പകുത്തേണ്ടത്.
നെൽകർഷകർ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കിരാതമെന്നു വിശേഷിപ്പിക്കാവുന്ന ‘കിഴിവ്’ സമ്പ്രദായം. നെല്ലിന്റെ ഈർപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്വിന്റലിന് രണ്ടു മുതൽ 20 കിലോഗ്രാം വരെ കിഴിക്കുന്ന സാഹചര്യങ്ങളുണ്ട്. ഒരു ക്വിന്റൽ നെല്ല് നല്കിയാൽ കിഴിവ് കുറച്ചുള്ള തൂക്കത്തിനു മാത്രമേ കർഷകനു വില കിട്ടൂ.
കഴിഞ്ഞദിവസം കോട്ടയം കുറിച്ചിയിൽ കിഴിവിന്റെ പേരിൽ തർക്കമായതോടെ കൊയ്തിട്ട നെല്ല് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭരിക്കാത്ത അവസ്ഥയുണ്ടായി. മില്ലുകാര്‍ ക്വിന്റലിന് ആറുകിലോയാണ് ഇവിടെ കിഴിവ് ചോദിച്ചത്.
കുറിച്ചി കൃഷിഭവന്റെ കീഴിലുള്ള മുട്ടത്തുകടവ് കാരിക്കുഴി, കക്കുഴി, പാലച്ചാല്‍ പാടശേഖരങ്ങളിലാണ് കർഷകർ കൊടിയ ചൂഷണത്തിന് ഇരയാകുന്നത്. വേനല്‍മഴ പെയ്യാനുള്ള സാധ്യതയും കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് മില്ലുകാര്‍ കര്‍ഷകരെ സമ്മര്‍ദപ്പെടുത്തുകയാണ്. കൃഷി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത്.
മില്ലുകാരുടെ ഏജന്റുമാരും ചില പാടശേഖരസമിതി ഭാരവാഹികളും ഒത്തുകളിച്ചാണ് കിഴിവ് ചൂഷണം കൊഴുപ്പിക്കുന്നത് എന്നും ആരോപണമുണ്ട്. പാടശേഖരസമിതിയിലെ സാധാരണക്കാരായ കർഷകരുടെ നെല്ലിന് കൂടുതൽ കിഴിവ് ഏർപ്പെടുത്തുകയും ഭാരവാഹികളുടെ നെല്ലിന് കുറഞ്ഞ കിഴിവ് നിശ്ചയിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
കർഷകസേവനത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ചൂഷണങ്ങളും തടയേണ്ടതുണ്ട്. പാടശേഖരങ്ങളിൽത്തന്നെ നെല്ല് അനുവദനീയ ഈർപ്പാവസ്ഥയിൽ എത്തിക്കുന്നതിന് പോർട്ടബിൾ ഡ്രയർ വികസിപ്പിച്ചെടുത്താൽ കിഴിവ് എന്ന സമ്പ്രദായംതന്നെ ഇല്ലാതാക്കാൻ സാധിക്കുമെന്നു കണ്ടെത്തിയിട്ടുള്ളതാണ്.
കൊയ്ത്തുയന്ത്രങ്ങൾക്കൊപ്പം പോർട്ടബിൾ ഡ്രയർകൂടി ഉണ്ടെങ്കിൽ കർഷകർക്ക് അനാവശ്യമായി നഷ്ടമുണ്ടാകില്ല. എന്നാൽ, പോർട്ടബിൾ ഡ്രയറുകൾ നിർമിച്ച് കർഷകചൂഷണം തടയാൻ കൃഷിവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനിടെ, പതിരുകിഴിവ് രണ്ട്-മൂന്ന് കിലോഗ്രാമായി നിശ്ചയിച്ചിട്ടുമുണ്ട്. ഇതിന്റെ നഷ്ടവും കർഷകനുതന്നെ.
അനേകം പ്രതിസന്ധികളെ അതിജീവിച്ചാണ് കുട്ടനാട്ടിലടക്കം കർഷകർ നെല്ലു വിളയിക്കുന്നത്. കേരളത്തിൽ മറ്റു കൃഷികൾക്കു സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കർഷകർ നെൽകൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. 2022-23ൽ സംസ്ഥാനത്ത് 1.90 ലക്ഷം ഹെക്ടർ പാടത്താണ് നെൽകൃഷി നടന്നത് എന്നാണ് സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 1,541 ഹെക്ടർ കരകൃഷിയും നടന്നു.
2020-21ൽ 2.02 ഹെക്ടർ പാടത്ത് നെൽകൃഷിയുണ്ടായിരുന്നു. ഇവിടെ കൃഷിയില്ലെങ്കിലെന്താ, അരി അയൽസംസ്ഥാനങ്ങളിൽനിന്നു കിട്ടില്ലേ എന്നു ചോദിക്കുന്ന മന്ത്രിമാർ ഭരിക്കുന്ന നാട്ടിൽ എങ്ങനെ കൃഷി നിലനിൽക്കുമെന്നാണ് കരുതേണ്ടത്. കർഷകരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടാൻ സർക്കാർ അമാന്തിക്കരുത്.
തെരഞ്ഞെടുപ്പിന്റെ പേരിൽ കൃഷി ഉദ്യോഗസ്ഥർ കർഷകരെ ഉപേക്ഷിക്കരുത്. സമൂഹത്തിലെ ഏറ്റവും ദുർബലരാണ് കർഷകർ. അവരെ സംരക്ഷിക്കാൻ പൊതുസമൂഹത്തിന് വലിയ ബാധ്യതയുണ്ട്. നാട്ടുകാരെ അന്നമൂട്ടാൻ അരവയർ മുറുക്കി പാടത്തെ ചേറിലും വെയിലിലും ദുരിതമനുഭവിക്കുന്നവരോട് അല്പം സഹാനുഭൂതിയെങ്കിലും കാണിക്കാം.
മണിപ്പുരിനെ രക്ഷിച്ചില്ല
മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കിൽ ആ നിമിഷം അവിടെ എല്ലാം ശാന്തമാകുമായിരുന്നെന്ന് ആരും കരുതുന്നില്ല. പക്ഷേ, അതിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നു. ക്രിമിനലുകൾക്ക് മുന്നറിയിപ്പാകുമായിരുന്നു. ചോദിക്കാനും പറയാനും തങ്ങൾക്ക് ആരെങ്കിലുമൊക്കെ ഉണ്ടെന്ന് ഇരകൾക്കു തോന്നുമായിരുന്നു
മണിപ്പുരിനെ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ ‘രക്ഷ’യാണോ ആ നാടിനു വിധിച്ചിരിക്കുന്നത്? കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമയോചിത ഇടപെടൽ മൂലം കലാപബാധിത മണിപ്പുരിലെ സ്ഥിതിഗതികളിൽ കാര്യമായ പുരോഗതി ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏറെ വംശീയകലാപങ്ങൾ നടന്നിട്ടുള്ള നാടാണ് മണിപ്പുർ. പക്ഷേ, അതൊക്കെ നിസാരമായിരുന്നെന്നു തോന്നിപ്പിക്കുംവിധം ആ ജനത മനസുകൊണ്ടും വെറുപ്പുകൊണ്ടും വാസഭൂമികൊണ്ടും രണ്ടു ശത്രുരാജ്യങ്ങളെന്നപോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പുരിനേറ്റ ചരിത്രപ്രഹരം! അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കെ, അതിനിഗൂഢവും അവിശ്വസനീയവുമായൊരു നിശബ്ദതയിൽ താൻ അഭിരമിച്ചത് എന്തിനെന്നു മാത്രം പ്രധാനമന്ത്രി പറഞ്ഞില്ല.
ആസാം ട്രിബ്യൂൺ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ചു പറഞ്ഞത്. വൈകാരികമായതിനാൽ വിഷയത്തെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ഉപദേശിച്ചു. “മണിപ്പുരിലെ സംഘർഷം പരിഹരിക്കുന്നതിനു ലഭ്യമായ മികച്ച വിഭവങ്ങളും ഭരണസംവിധാനവും വിനിയോഗിച്ചു. ഇതേക്കുറിച്ചു പാർലമെന്റിൽ സംസാരിച്ചു. അമിത് ഷാ മണിപ്പുരിൽ താമസിച്ച് 15 കൂടിക്കാഴ്ചകൾ നടത്തി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രസർക്കാർ തുടർച്ചയായ പിന്തുണ നൽകി.
സാന്പത്തിക പാക്കേജുകൾ ഉൾപ്പെടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.’’ നല്ലത്; പക്ഷേ, പാർലമെന്റിൽ പ്രധാനമന്ത്രിയെക്കൊണ്ടു സംസാരിപ്പിക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും എത്ര പണിപ്പെടേണ്ടിവന്നുവെന്നത് അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു. ഒരു കാര്യം സത്യമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം തുടർച്ചയായ പിന്തുണ നൽകി. പക്ഷേ, സംസ്ഥാനത്തെ നയിക്കുന്ന ബിജെപി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആരുടെ പക്ഷത്തായിരുന്നെന്നത് അദ്ദേഹം മറന്നു.
മെയ്തെയ്, കുക്കി വംശങ്ങൾ ഏറ്റുമുട്ടിയപ്പോൾ മുഖ്യമന്ത്രി നിർലജ്ജം മെയ്തെയ് പക്ഷത്തു നിൽക്കുകയും മെയ്തെയ് തീവ്രസംഘടനങ്ങൾ മുഖ്യമന്ത്രിയെ പ്രശംസിക്കുകയുമൊക്കെ ചെയ്തത് ആരു മറക്കും? ശത്രുസംഹാരത്തിനുവേണ്ടി മെയ്തെയ് തീവ്രപ്രസ്ഥാനം സംസ്ഥാനത്തിന്റെ ആയുധപ്പുരകൾ കയ്യേറി തോക്കും വെടിയുണ്ടകളും യഥേഷ്ടം കൈക്കലാക്കിയപ്പോൾ കൈയുംകെട്ടി നിന്നൊരു മുഖ്യമന്ത്രി! അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മാത്രം പ്രവർത്തിക്കുകയായിരുന്നു കേന്ദ്രസർക്കാർ.
2023 മേയ് മൂന്നിനു കലാപം തുടങ്ങിയതിനുശേഷം ഇന്നുവരെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചിട്ടില്ല. കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെതിരേ നടപടി എടുക്കാതിരുന്നതിനെക്കുറിച്ചു മറുപടിയില്ല. മണിപ്പുരിലേതു വർഗീയമല്ല, വംശീയ കലാപമാണെന്നു പറയുന്പോഴും മെയ്തെയ്കൾ സ്വന്തം വംശത്തിൽപെട്ട ക്രൈസ്തവരുടേത് ഉൾപ്പെടെ 250 പള്ളികൾ ആദ്യദിവസങ്ങളിൽതന്നെ കത്തിച്ചു ചാന്പലാക്കിയതിനെക്കുറിച്ച് ഇന്നും വിശദീകരണമില്ല. ചില ക്ഷേത്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട് എന്നതല്ല മറുപടി.
രാജ്യത്ത് അരങ്ങേറുന്ന ക്രൈസ്തവ മതസ്ഥാപനങ്ങളോടുള്ള വിവേചനത്തിന്റെ മണിപ്പുർ പതിപ്പായി അതു മാറി. നിർമിക്കപ്പെട്ട ആരാധനാലയങ്ങളിലെ പൂജകൾ മാത്രമല്ല, തകർക്കപ്പെട്ടവയുടെ ചാരവും ബിജെപി ഭരണകാലത്തിന്റെ ‘മതേതരത്വത്തെ’ നിർവചിക്കും. കലാപം നടക്കുമ്പോൾ സംസ്ഥാനസർക്കാരും മാധ്യമങ്ങളും പക്ഷംപിടിച്ചുവെന്ന് എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, ഗിൽഡിന്റെ പ്രസിഡന്റിനും മൂന്ന് അംഗങ്ങൾക്കുമെതിരേ കേസെടുത്തുകൊണ്ടാണ് ബിരേൻസിംഗ് സർക്കാർ പ്രതികരിച്ചത്. സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുകയും നഗ്നരാക്കി നാട്ടിലുടനീളം നടത്തുകയും ചെയ്ത സംഭവത്തിൽ പോലും ഒരു എഫ്ഐആർ തയാറാക്കാൻ 14 ദിവസം വേണ്ടിവന്നു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളിലൊക്കെ ബിജെപി സർക്കാരുകൾ ശത്രുസംഹാരത്തിന് ഉപയോഗിച്ച ബുൾഡോസറുകൾ മണിപ്പുരിലേക്കും എത്തിയത് 2023 ഫെബ്രുവരിയിലായിരുന്നു. ചുരാചന്ദ്പുരിലെ കെ. സൊംഗ്ജാംഗിൽ വനഭൂമി കൈയേറിയെന്നാരോപിച്ച് കുക്കികൾ താമസിച്ചിരുന്ന 16 വീടുകളും അവരുടെ പള്ളിയും ഇടിച്ചുനിരത്തി.
മ്യാൻമറിൽനിന്നും ബംഗ്ലാദേശിൽനിന്നും മണിപ്പുരിലേക്കു കുക്കികളെത്തി അനധികൃതമായി താമസിക്കുന്നു എന്നു പ്രചരിപ്പിച്ചവരിൽ മുഖ്യമന്ത്രി ബിരേൻസിംഗായിരുന്നു മുന്നിൽ. കുക്കികൾ പോപ്പി കൃഷിയിലൂടെ മയക്കുമരുന്നു കൃഷിയും തീവ്രവാദവും നടത്തുകയാണെന്നു മെയ്തെയ്കളും പ്രചരിപ്പിച്ചു.
അത്തരം സംഭവങ്ങളുണ്ടെങ്കിൽ അതിനെതിരേ നടപടിയെടുക്കുന്നതിനു പകരം കുക്കികളെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുകയായിരുന്നു ബിരേൻസിംഗ് സർക്കാർ. പണ്ടേയുള്ള വംശീയ ശത്രുത ആളിക്കത്തി. താമസിയാതെ, മെയ്തെയ്കളെ എസ്ടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന്, ഇല്ലാത്ത അധികാരമുപയോഗിച്ച് ഹൈക്കോടതി ഉത്തരവുമിട്ടു.
തുടർന്ന് കുക്കികൾ തുടങ്ങിയ പ്രതിഷേധം രണ്ടു വംശങ്ങൾ തമ്മിലുള്ള കലാപത്തിലേക്കു വഴിമാറുകയായിരുന്നു. നാലുമാസം കഴിഞ്ഞപ്പോൾ, അതായത് സെപ്റ്റംബറിലെ സർക്കാർ കണക്കനുസരിച്ചു മാത്രം 175 പേർ കൊല്ലപ്പെട്ടു. 1108 പേർക്കു പരിക്കേറ്റു. 32 പേരെ കാണാതായി. 4786 വീടുകൾ ചാന്പലാക്കി. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകർത്തു. 70,000 മനുഷ്യർ പലായനം ചെയ്തു.
ഇന്ത്യ തെരഞ്ഞെടുപ്പിന്റെ ആരവത്തിലാണ്; മണിപ്പുർ ഭയത്തിന്റെ പിടിയിലും. ലൈസൻസുള്ള 24,000 തോക്കുകളിൽ 12,000 എണ്ണം ഇനിയും ഉടമകൾ സമർപ്പിച്ചിട്ടില്ല. അതിലും ഭയാനകമായ കാര്യം, മെയ്തെയ്കൾ കടത്തിക്കൊണ്ടുപോയ എ.കെ. സീരിസിൽ ഉൾപ്പെട്ട ആധുനിക ആയുധങ്ങളിലേറെയും അവരുടെ കൈയിൽതന്നെയുണ്ട് എന്നതാണ്.
എങ്ങനെയാണ് ഭയമില്ലാതെ ജനങ്ങൾ വോട്ട് ചെയ്യാനെത്തുന്നത്? ഒരു പാർട്ടിയുടെയും പ്രമുഖ നേതാക്കൾ മണിപ്പുരിലേക്കു പ്രചാരണത്തിനു പോകുന്നില്ല. ഭയം മാത്രമാണു കാരണം. ഈ മണിപ്പുരിനെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞത്.
മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കിൽ ആ നിമിഷം അവിടെ എല്ലാം ശാന്തമാകുമായിരുന്നെന്ന് ആരും കരുതുന്നില്ല. പക്ഷേ, അതിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നു. ക്രിമിനലുകൾക്ക് മുന്നറിയിപ്പാകുമായിരുന്നു. ചോദിക്കാനും പറയാനും തങ്ങൾക്ക് ആരെങ്കിലുമൊക്കെ ഉണ്ടെന്ന് ഇരകൾക്കു തോന്നുമായിരുന്നു.
സർക്കാർ കുറ്റവാളികളെ പിന്തുണയ്ക്കില്ലെന്ന തോന്നലെങ്കിലും ഉണ്ടാകുമായിരുന്നു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് നടത്തിയിട്ടുള്ള അവകാശവാദങ്ങളിൽ ആത്മാർഥതയുണ്ടെന്ന്, തെരുവിൽ തുണിയുരിയപ്പെട്ട പെൺകുട്ടികൾക്കു തോന്നുമായിരുന്നു. പ്രധാനമന്ത്രിയുടെ അന്നത്തെ നിശബ്ദതയുണർത്തിയ ഭയാനകമായ ശൂന്യത തെരഞ്ഞെടുപ്പുകാലത്തെ വാക്കുകൾകൊണ്ടു നികത്താനാകുമോയെന്നറിയില്ല.
മെയ്തെയ്കളും കുക്കികളും നമ്മുടെ സഹോദരങ്ങളാണ്. പ്രായോഗിക നടപടികളുണ്ടാകണം. രണ്ടു വംശങ്ങൾക്കിടയിലെ വിദ്വേഷം ആളിക്കത്തിയതിന്റെ മുറിവുകൾ അവരിലെ മനുഷ്യത്വത്തിന്റെ ആഴക്കിണറുകളിൽ വറ്റാതെയുള്ള സ്നേഹജലം കൊണ്ട് സുഖപ്പെടുത്തേണ്ടതുമുണ്ട്. പക്ഷേ, ആരതിനു മുന്നിട്ടിറങ്ങും? മണിപ്പുർ കാത്തിരിക്കുന്നു.
എത്ര പേരെ ജയിലിലടയ്ക്കും?
സർക്കാരുകളെ വിമർശിക്കാനുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കൊടിയേന്തുന്നവരിൽനിന്നെല്ലാം അവ പിടിച്ചുവാങ്ങി പ്രതിരോധങ്ങളെ ചിതറിക്കുന്നത് ഏകാധിപത്യത്തിന്റെ കൊടിയേറ്റമാണ്. അതു ചെയ്യുന്നത് സ്റ്റാലിനായാലും പിണറായി വിജയനായാലും നരേന്ദ്ര മോദിയായാലും അനുവദിക്കരുത്. സമീപദിവസങ്ങളിൽ, ഇന്ത്യയിലെ ജനാധിപത്യം ആഗോളതലത്തിൽ വാർത്തയും ചർച്ചയുമായത് മൂല്യങ്ങളുടെയല്ല, അപചയങ്ങളുടെ പേരിലാണ്.
വിമർശിക്കുന്നവരെയെല്ലാം ജയിലിലടയ്ക്കാൻ തുടങ്ങിയാൽ തെരഞ്ഞെടുപ്പിനു മുന്‍പ് എത്ര പേരെ ജയിലിലടയ്ക്കേണ്ടിവരുമെന്ന തമിഴ്നാടിനോടുള്ള സുപ്രീംകോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം, ജയിലിൽ അടയ്ക്കപ്പെടാൻ സാധ്യതയുള്ളവരുടെ എണ്ണമല്ല. ആ ചോദ്യം ഇന്ത്യയിൽ വ്യാപകമായിക്കൊണ്ടേയിരിക്കുന്ന ഭരണകൂട അസഹിഷ്ണുതയുടെ ഭയാനക വളർച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ യുട്യൂബറുടെ ജാമ്യാപേക്ഷ റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി, രാജ്യത്തിനുമേൽ കരിനിഴലായി വ്യാപിക്കുന്ന ആശങ്കകളിലൊന്നിനെ ചോദ്യമാക്കിയത്.
കോടതി ഇടപെടലിനു കാരണം തമിഴ്നാട്ടിലെ ദുരൈ മുരുകൻ എന്ന യുട്യൂബറാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്ന അദ്ദേഹം ‘നാം തമിഴ് കച്ചി’ (എൻടികെ) എന്ന രാഷ്ട്രീയ പാർട്ടി നേതാവുമാണ്. ഇദ്ദേഹം എം.കെ. സ്റ്റാലിനെതിരേ അപകീർത്തികരമായ പ്രസംഗം നടത്തിയെന്ന കേസിലെ ജാമ്യം റദ്ദാക്കണമെന്ന കേസിലാണ് സുപ്രീംകോടതി സുപ്രധാന പരാമർശം നടത്തിയത്.
2021ൽ മുരുകന് മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജാമ്യം നൽകി. എന്നാൽ, ജാമ്യകാലത്ത് അദ്ദേഹം കോടതി നിർദേശത്തിനു വിരുദ്ധമായി വീണ്ടും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചുള്ള സർക്കാരിന്റെ ഹർജിയിൽ 2022 ജൂണിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജാമ്യം റദ്ദാക്കി. ഇതിനെതിരേ ദുരൈ മുരുകൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാൻ തുടങ്ങിയാൽ, തെരഞ്ഞെടുപ്പിനു മുന്‍പ് എത്രപേരെ അകത്താക്കേണ്ടിവരുമെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. ജാമ്യത്തിലിറങ്ങി അപകീർത്തി പരാമർശങ്ങൾ നടത്തരുതെന്ന നിബന്ധന ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്ന തമിഴ്നാടിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. ഒരു പ്രസ്താവന അപകീർത്തികരമാണോ അല്ലയോ എന്ന് ആരാണ് തീരുമാനിക്കുക എന്നായിരുന്നു കോടതിയുടെ ചോദ്യം.
രാജ്യത്തെവിടെയും ആർക്കും അപകീർത്തികരമായ പ്രസ്താവനകളും വിദ്വേഷപ്രസംഗങ്ങളും നടത്താമെന്നാണ് കോടതിയുടെ പരാമർശത്തിന്റെ അർഥമെന്ന് ഒരാളും കരുതുന്നില്ല. വിദ്വേഷപ്രസംഗങ്ങൾക്കെതിരേ സുപ്രീംകോടതിതന്നെ നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. പക്ഷേ, ഭരണകൂട അസഹിഷ്ണുത മുന്പെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുകയാണ്.
സർക്കാരുകളെ വിമർശിക്കാനുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കൊടിയേന്തുന്നവരിൽനിന്നെല്ലാം അവ പിടിച്ചുവാങ്ങി പ്രതിരോധങ്ങളെ ചിതറിക്കുന്നത് ഏകാധിപത്യത്തിന്റെ കൊടിയേറ്റമാണ്. അതു ചെയ്യുന്നത് സ്റ്റാലിനായാലും പിണറായി വിജയനായാലും നരേന്ദ്ര മോദിയായാലും അനുവദിക്കരുത്. വിമർശിക്കുന്നവരെ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് പൂട്ടിക്കെട്ടുകയും നിശബ്ദരാക്കുകയും ജയിലിലിടുകയും ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രഭവകേന്ദ്രം സൃഷ്ടിക്കുന്ന തുടർചലനങ്ങൾ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതു കാണാതെപോകരുത്.
സമീപദിവസങ്ങളിൽ, ഇന്ത്യയിലെ ജനാധിപത്യം ആഗോളതലത്തിൽ വാർത്തയും ചർച്ചയുമായത് മൂല്യങ്ങളുടെയല്ല, അപചയങ്ങളുടെ പേരിലാണ്. കേന്ദ്രസർക്കാരിന്റെ അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരോടും കോടതിക്കു പറയേണ്ടിവന്നിരിക്കുന്നു, സഹിഷ്ണുതയുള്ളവരാകാൻ. ഇതു ചോദിച്ചുവാങ്ങിയ അടിയാണ്.
മിണ്ടിപ്പോകരുത് എന്ന് ഉത്തരവിടുന്ന അധികാരിയാണ്, അല്ലാതെ അയാളുടെ പേരോ വിലാസമോ അല്ല ജനങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണി. ഡൽഹിയിലിരുന്നു പറഞ്ഞാലും തമിഴ്നാട്ടിലോ കേരളത്തിലോ ഇരുന്നു പറഞ്ഞാലും അതു ഭീഷണിതന്നെയാണ്.
സ്വാതന്ത്ര്യമെന്നാൽ രണ്ടും രണ്ടും നാല് എന്നു പറയാനുള്ള സ്വാതന്ത്ര്യമാണെന്ന് ‘1984’ എന്ന നോവലിൽ ജോർജ് ഓർവെൽ പറയുന്നുണ്ട്. അധികാരികൾക്ക് ഇഷ്ടമില്ലെന്നു കരുതി നാലെന്നു പറയുന്നവരെയൊക്കെ ജയിലിൽ അയച്ചാൽ എത്രപേരെ അയയ്ക്കേണ്ടിവരുമെന്ന ജനങ്ങളുടെ ആശങ്ക കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നു. ഇക്കാലത്ത് അത് എത്ര വലിയ ആശ്വാസമാണ്!
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ഇത്ര സാങ്കേതികവളർച്ച നേടിയ കാലത്ത്, സർക്കാർ സ്ഥാപനങ്ങൾ ഈവിധം ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ്. എന്തു സംഭവിച്ചാലും തങ്ങൾക്കൊന്നും പേടിക്കാനില്ലെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കണം. ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പ്രതിയാക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതാണ്.
ആലപ്പുഴ പുറക്കാട് സൈക്കിൾ യാത്രികനെ രക്ഷിക്കാൻ വെട്ടിച്ച ബൈക്കിൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച ദാരുണസംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തേണ്ടതാണ്. റോഡ് മുറിച്ചുകടന്ന കാൽനടയാത്രികനെ ഇടിക്കാതിരിക്കാനാണ് സൈക്കിൾ വെട്ടിച്ചത്. അതായത്, മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് യാത്രികർ മരിച്ചതും സൈക്കിൾ യാത്രികനു ഗുരുതരമായി പരിക്കേറ്റതും.
പക്ഷേ, റിപ്പോർട്ടുകളനുസരിച്ച് മറ്റൊരു വില്ലനുണ്ട്. അത് ഇടതുവശത്ത് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരുന്ന മണ്ണാണ്. ദേശീയപാതാ വികസന അഥോറിറ്റി ഓട നിർമിക്കാൻ കുഴിച്ചെടുത്ത മണ്ണ് യഥാസമയം നീക്കം ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ, ബൈക്കിലുണ്ടായിരുന്ന കുടുംബം ഇന്നു ജീവനോടെ കാണുമായിരുന്നു. ഉത്തരവാദികൾ ഉത്തരം പറയേണ്ടതല്ലേ? ശിക്ഷിക്കപ്പെടേണ്ടതല്ലേ?
ടെലിഫോൺ കേബിൾ, ജലവിതരണ പൈപ്പുകൾ, ഓടനിർമാണം തുടങ്ങിയവയ്ക്കൊക്കെ എടുക്കുന്ന കുഴികളിൽ വീണും റോഡിൽ ദിവസങ്ങളോളം കൂട്ടിയിട്ടിരിക്കുന്ന മൺകൂനകളിലും കൽക്കൂട്ടങ്ങളിലും തട്ടിമറിഞ്ഞും റോഡിലെ കുഴികളിൽ വീണും ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണും ടെലിഫോൺ ഇന്റർനെറ്റ് കേബിളുകളിൽ കുടുങ്ങിയുമൊക്കെ എത്ര മനുഷ്യരാണ് മരിക്കുന്നത്! പക്ഷേ, കാരണക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നുണ്ടോ? ആലപ്പുഴയിലെ അപകടത്തിലും ഇത്തരമൊരു വീഴ്ച ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഓട കുഴിച്ചപ്പോൾ എടുത്ത മണ്ണ് ആഴ്ചകളായി അവിടെ കിടക്കുകയാണ്. ഒരു വാഹനം മറ്റൊന്നിനെ മറികടന്നെത്തിയാൽ ഒതുക്കാനുള്ള ഇടമില്ല. ഞായറാഴ്ച രാവിലെ അന്പലപ്പുഴ ക്ഷേത്രദർശനത്തിനു പോയ പുറക്കാട് സ്വദേശി സുദേവ്, ഭാര്യ വിനീത, മകൻ ആദി എസ്. ദേവ് എന്നിവരാണ് മരിച്ചത്. പുന്നപ്ര സ്വദേശിയും മത്സ്യവിൽപ്പനക്കാരനുമായ പ്രകാശൻ, കാൽനടയാത്രക്കാരൻ പുറക്കാട് സ്വദേശി മണിയൻ എന്നിവർക്കാണു പരിക്കേറ്റത്.
ഇടതുവശത്ത് മൺകൂനയില്ലായിരുന്നെങ്കിൽ ബൈക്ക് അവിടേക്ക് ഒതുക്കാമായിരുന്നു. വലതുവശത്തേക്കു നീക്കേണ്ടിവന്ന ബൈക്കിൽ ടോറസ് ലോറിയിടിക്കുകയായിരുന്നു. മൺകൂനയ്ക്കു മുകളിൽ കിടക്കുന്ന ബൈക്കോ അതിലെ യാത്രക്കാരുടെ മൃതദേഹങ്ങളോ ഉത്തരവാദപ്പെട്ടവർ കാണുന്നുണ്ടോ?
ദേശീയപാതകളിലും സംസ്ഥാന പാതകളിലും വിവിധ ആവശ്യങ്ങൾക്കായെടുക്കുന്ന കുഴികൾ ആഴ്ചകളും മാസങ്ങളും അനാഥമായി കിടക്കുന്നത് പതിവാണ്. മൺകൂനകൾ കിലോമീറ്ററുകളോളം ദൂരത്തിലാകും കിടക്കുന്നത്. ഇത്ര സാങ്കേതികവളർച്ച നേടിയ കാലത്ത്, സർക്കാർ സ്ഥാപനങ്ങൾ ഈവിധം ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ്.
എന്തു സംഭവിച്ചാലും തങ്ങൾക്കൊന്നും പേടിക്കാനില്ലെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കണം. ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പ്രതിയാക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതാണ്.
വിദേശരാജ്യങ്ങളിലൊക്കെ എന്തൊക്കെയോ പഠിക്കാൻ പോകുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമൊന്നും അവിടത്തെ നല്ല കാര്യങ്ങളൊന്നും കാണുന്നില്ലെന്നു തോന്നുന്നു. അവിടെയൊക്കെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണും മെറ്റലുമൊക്കെ തൊട്ടുപിന്നാലെ നീക്കം ചെയ്യും. ആവശ്യത്തിനു മുന്നറിയിപ്പുകളും അടയാളങ്ങളും റോഡിലുണ്ടാകും.
ഹംപുകൾ വാഹനങ്ങൾ ഇടിച്ചുമറിയുന്ന വിധത്തിലല്ല, ശാസ്ത്രീയമായാണ് സ്ഥാപിക്കുന്നത്. വാഹനങ്ങൾക്കു ചെറിയ പ്രകന്പനം മാത്രമുണ്ടാക്കുന്ന വേഗനിയന്ത്രണമാണ് ആദ്യം. പിന്നെയതിന്റെ ഉയരം കൂടിവരും. അതായത്, വേഗം നിയന്ത്രിക്കാനാണ്, ആളെ കൊല്ലാനല്ല അത്തരം സംവിധാനങ്ങൾ.
കഴിഞ്ഞ വർഷം ഗതാഗത മന്ത്രാലയം പുറത്തുവിട്ട 2022ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാമതാണ്. ദേശീയപാതകളിലെ അപകടങ്ങളുടെ പട്ടികയിൽ രാജ്യത്തു രണ്ടാമതും. ദേശീയപാതകളിലെ അപകടങ്ങളിൽ 11.6 ശതമാനവും കേരളത്തിലാണ്. ആലപ്പുഴയിലേതുപോലെയുള്ള അപകടങ്ങളാണ് നമ്മെ പട്ടികയുടെ മുകളിലേക്ക്, പട്ടടയിലേക്ക് എന്നപോലെ കയറ്റിവയ്ക്കുന്നത്.
എഐ കാമറകൾ വച്ചും ആളുകൾക്കു പിഴയിട്ടും റോഡപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ നല്ലതാണ്. പക്ഷേ, നാടെങ്ങും സർക്കാരുകളുടെ അനാസ്ഥയൊരുക്കുന്ന മരണക്കുരുക്കുകൾ കാണാൻ കാമറ പോരാ, കാര്യപ്രാപ്തി വേണം. ആലപ്പുഴയിൽ ഉൾപ്പെടെ ഏതൊരപകടത്തിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടെങ്കിൽ ആ പേരുകൾ കുറ്റപത്രത്തിലുണ്ടാകണം.
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
രാഷ്ട്രീയ അടിമത്തവും ഭരണകക്ഷിയോടുള്ള അതിരുകവിഞ്ഞ വിധേയത്വവും മൂലം നട്ടെല്ലു വളഞ്ഞിരിക്കുന്ന കേരള പോലീസിലെ ‘ഏമാന്മാർ’ ഈ ചോദ്യങ്ങൾ ചോദിക്കുകയോ ഉത്തരം കണ്ടെത്തുകയോ ചെയ്യുമെന്ന് അരിയാഹാരം കഴിക്കുന്നവരാരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. സിപിഎം എത്ര തള്ളിപ്പറഞ്ഞാലും മരിച്ചയാൾക്കും പരിക്കേറ്റവർക്കും പിടിയിലായവർക്കുമുള്ള പാർട്ടി ബന്ധം പോലീസിനു നന്നായി അറിയാം.
ബോംബേറും അക്രമങ്ങളും ഉണ്ടാകാത്ത ഒരു തെരഞ്ഞെടുപ്പ് സ്വപ്നം കാണാൻ കണ്ണൂരുകാർക്ക് ഇക്കുറിയും കഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് പാനൂർ കുന്നോത്തുപറമ്പിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലാണ് ബോംബ് നിർമാണം നടന്നത്. മരിച്ചയാളും പരിക്കേറ്റവരും സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസും ബിജെപിയും തെളിവുകൾ നിരത്തി പറയുന്നു.
എന്നാൽ, ഇവർ ക്രിമിനലുകളാണെന്നും പാർട്ടിക്കാരെ ആക്രമിച്ച കേസിൽ പ്രതികളാണെന്നും സംഭവത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നുമാണ് ഏരിയാ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെ വിശദീകരിക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി ഗ്രാമമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇതുപോലെ ബോംബ് നിർമാണം നടത്താനാവില്ലെന്ന വാദം തീർത്തും തള്ളിക്കളയാനാവില്ല.
മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, പോലീസിന്റെ അന്വേഷണം നിഷ്പക്ഷവും കാര്യക്ഷമവുമാകുമെന്ന് വിശ്വസിക്കാനും കഴിയില്ല. എത്രയോ ചെറുപ്പക്കാരുടെ ജീവനെടുത്ത് ചോരപ്പുഴയൊഴുക്കിയ അക്രമരാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിൽനിന്നു തുടച്ചുമാറ്റാൻ ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നാണ് സമാധാനകാംക്ഷികൾ ആശങ്കപ്പെടുന്നത്.
പാനൂർ കുന്നോത്തുപറമ്പ് മൂളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമാണത്തിനിടെ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും മൂന്നുപേർക്കു പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം അനുഭാവികളായ ആറുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നിൽ പത്തിലേറെ പേരുണ്ടെന്നും എല്ലാവരെയും തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കിയിട്ടുമുണ്ട്. പിടിയിലായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തുനിന്ന് 150 മീറ്റർ അകലെ പോലീസ് നടത്തിയ പരിശോധനയിൽ, കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ഉഗ്രശേഷിയുള്ള ഏഴു സ്റ്റീൽ ബോംബുകൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതും സ്റ്റീൽ ബോംബാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുരുമ്പിച്ച ആണി, കുപ്പിച്ചില്ലുകൾ, മെറ്റൽ ചീളുകൾ തുടങ്ങിയവ ഉപയോഗിച്ചാണു ബോംബ് നിർമിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. ഇവിടെനിന്ന് കൂടുതൽ ബോംബുകൾ നിർമിച്ചു കടത്തിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2021 ഏപ്രിൽ ആറിന് വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാനൂർ പുല്ലൂക്കരയിലുണ്ടായ ബോംബേറിൽ ഒരാൾ മരിച്ചിരുന്നു. യുഡിഎഫ് പോളിംഗ് ഏജന്റ് മുഹസിന്റെ വീടിനു നേരേയുണ്ടായ ബോംബേറിൽ മുഹസിന്റെ സഹോദരൻ മൻസൂറാണ് കൊല്ലപ്പെട്ടത്. മുഹസിനും പരിക്കേറ്റു.
കഴിഞ്ഞ കാലങ്ങളിൽ സഹകരണ ബാങ്ക് മുതൽ ലോക്സഭയിലേക്കു വരെയുള്ള തെരഞ്ഞെടുപ്പുകളിൽ നടന്നിരിക്കുന്ന അക്രമങ്ങളിലും ബോംബേറുകളിലും എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്, ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്? ബോംബ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിൽ കാൽ നഷ്ടപ്പെട്ട അസ്നയും കാഴ്ച നഷ്ടപ്പെട്ട അമാവാസിയെന്ന നാടോടിബാലനുമെല്ലാം ഉൾപ്പെടും.
കുന്നോത്തുപറമ്പിൽ നടന്നത് വലിയ തോതിലുള്ള ബോംബ് നിർമാണമാണെന്നു സംശയിക്കാൻ തെളിവുകൾ ധാരാളമാണ്. ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഇത്രമാത്രം ബോംബുകൾ ഈ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് പോലീസാണ്. എന്നാൽ, രാഷ്ട്രീയ അടിമത്തവും ഭരണകക്ഷിയോടുള്ള അതിരുകവിഞ്ഞ വിധേയത്വവും മൂലം നട്ടെല്ലു വളഞ്ഞിരിക്കുന്ന കേരള പോലീസിലെ ‘ഏമാന്മാർ’ ഈ ചോദ്യങ്ങൾ ചോദിക്കുകയോ ഉത്തരം കണ്ടെത്തുകയോ ചെയ്യുമെന്ന് അരിയാഹാരം കഴിക്കുന്നവരാരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. സിപിഎം എത്ര തള്ളിപ്പറഞ്ഞാലും മരിച്ചയാൾക്കും പരിക്കേറ്റവർക്കും പിടിയിലായവർക്കുമുള്ള പാർട്ടി ബന്ധം പോലീസിനു നന്നായി അറിയാം. മരിച്ചയാളുടെ വീടു സന്ദർശിച്ച് പ്രാദേശിക നേതാക്കൾ കൂറു പ്രഖ്യാപിക്കുകൂടി ചെയ്തിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുമായി അടുപ്പം പുലർത്തിയിരുന്നവരാണ് ബോംബ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. നിർലോപം പരോൾ നേടി ജയിൽശിക്ഷയെ പരിഹസിച്ചിരുന്ന ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഹൈക്കോടതി കടുത്ത ശിക്ഷകൾക്കു വിധേയരാക്കി ‘സുഖജീവിത’ത്തിനു തടയിട്ടത് അടുത്ത നാളിലാണ്.
ഇവരുടെ പിൻഗാമികളായി ഇത്തരം ക്രിമിനലുകളെ പോറ്റിവളർത്തുന്നവർ എന്തുതരം ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നത്? കഴുകിക്കളയാനാകാത്തവിധം ചോരക്കറ കട്ടപിടിച്ചിരിക്കുന്ന കണ്ണൂർ രാഷ്ട്രീയത്തെ സംശുദ്ധമാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരി എന്നുവരുമെന്ന് കാത്തിരിക്കുകതന്നെ.
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
സർക്കാർ അനുകൂല സംഘടനയായ എൻജിഒ യൂണിയൻ നേതാവിന്റെ പകപോക്കലാണ് സംഭവത്തിനു പിന്നിലെന്നാണ് അനിത പറയുന്നത്. അതിജീവിതയും അനിതയ്ക്കൊപ്പമാണെന്ന് അറിയിച്ചു. സർക്കാരിനെ എന്നല്ല, ഭരണകക്ഷിയുടെ പോഷകസംഘടനകളുടെ അപ്രീതിക്കു പാത്രമാകുന്നവർക്കുപോലും അതിജീവനം ബുദ്ധിമുട്ടാകുമെന്ന സ്ഥിതി ആശാസ്യമല്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ അതീജീവിതയ്ക്കൊപ്പം നിന്ന ധീരവനിതയായാണ് ഇന്നലെവരെ കേരളം പി.ബി. അനിതയെന്ന സീനിയർ നഴ്സിംഗ് ഓഫീസറെ കണ്ടത്. പക്ഷേ, ഇന്നലെ, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
അതിജീവിതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അനിതയ്ക്കു വീഴ്ച പറ്റിയെന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിഎംഇ) അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായതുകൊണ്ടാണ് കോടതി ഉത്തരവ് ഉണ്ടായിട്ടും അനിതയെ ജോലിയിൽ തിരിച്ചെടുക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്.
ശരിയാവാം; പക്ഷേ, സർക്കാരുമായി പോരിനിറങ്ങിയ ഗവർണർ നിയമിച്ചതിന്റെ പേരിൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും അവർക്കെതിരേ സുപ്രീംകോടതിവരെ പോയി തിരിച്ചടി വാങ്ങുകയും ചെയ്ത സർക്കാരാണിത്.
അനിതയുടേതും സമാനാവസ്ഥയാണെങ്കിൽ ഇതിന്റെ പേര് ഭരണകൂട അസഹിഷ്ണുതയെന്നാണ്. ഇതിന്റെ അടുത്ത പടിയാണ്, പ്രതിപക്ഷത്തോടും വിമർശിക്കുന്നവരോടും വിധേയരല്ലാത്തവരോടുമൊക്കെ ഏകാധിപത്യ പ്രവണതയുള്ള ഭരണകൂടങ്ങൾ കാണിക്കുന്ന ഭരണകൂട ഭീകരത.
2023 മാര്‍ച്ച് 18ന് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് പാതിമയക്കത്തില്‍ ഐസിയുവിൽ അർധബോധാവസ്ഥയിൽ കിടന്ന യുവതിയെ ആശുപത്രി അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് കേസ്.
ജീവനക്കാരനെതിരേ നൽകിയ മൊഴി മാറ്റിക്കാൻ ആറു വനിതാജീവനക്കാർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത പരാതി നൽകിയിരുന്നു. ഭീഷണിപ്പെടുത്തിയവർക്കെതിരേ അനിത പോലീസിനും അന്വേഷണസംഘത്തിനും മൊഴി നൽകിയതോടെയാണ് പ്രതികാര നടപടികളുടെ തുടക്കം.
അതിജീവിതയുടെ മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയ ആറു ജീവനക്കാരെ കഴിഞ്ഞ നവംബറിൽ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് നവംബര്‍ 28ന് അനിതയെ ഇടുക്കി മെഡിക്കൽ കോളജിലേക്കു സ്ഥലം മാറ്റി. ചീഫ് നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് സൂപ്രണ്ട് എന്നിവരെയും ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിരുന്നെങ്കിലും അവർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്നു സ്റ്റേ വാങ്ങി തിരികെ ജോലിയിൽ പ്രവേശിച്ചു.
അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഒഴിവില്ലെന്നായിരുന്നു വാദം. തുടർന്ന് അനിത കോടതിയെ സമീപിക്കുകയായിരുന്നു. ഏപ്രിൽ ഒന്നിനു കോഴിക്കോട്ട് ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മെഡിക്കൽ കോളജ് അധികൃതർ അനുവദിച്ചില്ല.
തുടർന്ന് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ അനിത സമരം തുടങ്ങി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാതെ അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാനാവില്ലെന്നാണ് ഡിഎംഇ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ അറിയിച്ചിരിക്കുന്നത്.
എന്നാൽ, ഇരയ്ക്കൊപ്പം നിന്ന അനിതയ്ക്കെതിരേ സർക്കാർ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിച്ചത് ജനരോഷത്തിനിടയാക്കി. ഇതോടെയാണ്, സമരം അഞ്ചു ദിവസം പിന്നിട്ടപ്പോൾ ആരോഗ്യമന്ത്രി പുതിയ ന്യായീകരണവുമായെത്തിയത്.
അതിജീവിതയെ ജീവനക്കാർ ഭീഷണിപ്പെടുത്താൻ കാരണം, ഭീഷണിക്കാർക്കെതിരേ മൊഴികൊടുത്ത അനിതയാണെന്ന വിചിത്രവാദമാണ് മന്ത്രി റിപ്പോർട്ട് ഉദ്ധരിച്ച് ഉയർത്തുന്നത്.
യഥാസമയം ഇതൊന്നും ബോധിപ്പിക്കാൻ കഴിയാത്തതിനാലാവാം സർക്കാർ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. സർക്കാർ അനുകൂല സംഘടനയായ എൻജിഒ യൂണിയൻ നേതാവിന്റെ പകപോക്കലാണ് സംഭവത്തിനു പിന്നിലെന്നാണ് അനിത പറയുന്നത്.
അതിജീവിതയും അനിതയ്ക്കൊപ്പമാണെന്ന് അറിയിച്ചു. സർക്കാരിനെ എന്നല്ല, ഭരണകക്ഷിയുടെ പോഷകസംഘടനകളുടെ അപ്രീതിക്കു പാത്രമാകുന്നവർക്കുപോലും അതിജീവനം ബുദ്ധിമുട്ടാകുമെന്ന സ്ഥിതി ആശാസ്യമല്ല.
അർഹമായ ആനുകൂല്യങ്ങൾക്കുവേണ്ടി പോരാടേണ്ടിവന്ന ഡോ. സിസ, ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കൊല്ലപ്പെട്ട മകന്റെ ‘കൊലയാളി’കൾ രക്ഷപ്പെടാതിരിക്കാൻ ഉറക്കമിളച്ചിരിക്കുന്ന സിദ്ധാർഥന്റെ മാതാപിതാക്കൾ, കാസർഗോട്ട് സ്വന്തം പറന്പിലെ തേങ്ങയിടാൻ പാർട്ടിവിലക്കു നേരിടുന്ന രാധയെന്ന വീട്ടമ്മ, അനിതയെന്ന നഴ്സ്... ഇവരെയൊക്കെ ജീവിക്കാൻ അനുവദിക്കാത്തവരാണു കേജരിവാളിനു നീതി വാങ്ങിക്കൊടുക്കാൻ ഡൽഹിക്കു വിമാനം കയറുന്നത്. ഇത്തിരി ഉളുപ്പ്!
ലാഭം മതിയോ റെയിൽവേയ്ക്ക്?
റിസർവേഷൻ ബോഗികളിൽ പോലും കാലുകുത്താൻ ഇടമില്ലാതെ യാത്ര ചെയ്യേണ്ടിവരുന്ന ഉത്തരേന്ത്യയിലെ പതിവ് കേരളത്തിലുമായി. റെയിൽവേ സുരക്ഷാസേനാംഗങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ നീക്കം ചെയ്യാൻ ടിടിഇമാരും
മടിക്കുകയാണ്. വാതിലുകൾ സ്റ്റേഷനുകളിൽ എത്തുന്പോൾ മാത്രം തുറക്കാനായാൽ, തള്ളിയിട്ടുള്ള കൊലപാതകങ്ങളും കുറ്റവാളികളുടെ രക്ഷപ്പെടലും കുറയും.
ആഗോള മാർക്കറ്റിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞിട്ടും ഇന്ത്യയിലെ ഉപഭോക്താക്കൾക്കു നയാപൈസയുടെ ഗുണമുണ്ടാകാതിരുന്നതുപോലെയായിരിക്കുന്നു ട്രെയിൻ യാത്രക്കാരുടെ കാര്യവും. ഇന്ത്യൻ റെയിൽവേ മുന്‍പെങ്ങുമില്ലാത്ത വരുമാനം ഉണ്ടാക്കിയിട്ടും യാത്രക്കാർ പെരുവഴിയിലാണ്.
സുരക്ഷയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കാര്യത്തിൽ പ്രസംഗമല്ലാതെ പ്രവൃത്തിയില്ല. യാത്രക്കാരുടെ നെഞ്ചിൽ തീ കോരിയിട്ടു കൂകിപ്പാഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടികളിൽ ഇപ്പോൾ ജീവനക്കാർക്കും സുരക്ഷയില്ലാതായി. റിസർവേഷൻ ചെയ്തവർക്കു സീറ്റ് കിട്ടുമെന്നതിന് യാതൊരുറപ്പുമില്ല. ട്രെയിനിലും പാളങ്ങളിലും കാമറ സ്ഥാപിക്കുമെന്ന വാഗ്ദാനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
പ്രഥമശുശ്രൂഷാ കിറ്റുകൾ ഒരുക്കണമെന്നു സുപ്രീംകോടതി പറഞ്ഞെങ്കിലും ഒന്നുമായില്ല. പാചകവാതകത്തിന്റെ സബ്സിഡി എടുത്തുമാറ്റിയതുപോലെ, മുതിർന്ന പൗരന്മാർക്കും ട്രാൻസ്ജെൻഡറുകൾക്കും ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ കോവിഡ് കാലത്ത് ഒരിലപോലുമറിയാതെ മുക്കി. ആയിനത്തിൽ കഴിഞ്ഞ സാന്പത്തികവർഷം മാത്രമുണ്ടാക്കിയ അധികവരുമാനം 5,800 കോടി രൂപ! വന്ദേ ഭാരത്, ഒരുവിധം സമയത്ത് ഓടുന്നുണ്ട്.
പക്ഷേ, അതിനുവേണ്ടി പിടിച്ചിടുന്ന ‘പാവങ്ങളുടെ വണ്ടി’കളിലിരുന്നു യാത്രക്കാർ വിയർക്കുകയാണ്. ലാഭം മാത്രം മതിയോ റെയിൽവേയ്ക്ക്?2.56 ലക്ഷം കോടിയുടെ റിക്കാർഡ് വരുമാനം റെയിൽവേ 2023-24 സാന്പത്തികവർഷം ഉണ്ടാക്കിയെന്നു പറഞ്ഞത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ്.
അതേ സമയത്താണ്, ടിക്കറ്റ് ചോദിച്ചതിന് തൃശൂരിൽവച്ച് എറണാകുളം സ്വദേശി വിനോദിനെ ഇതരസംസ്ഥാനക്കാരൻ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നത്. 2011 ഫെബ്രുവരിയിൽ ഷൊർണൂർ സ്വദേശിനി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടു മാനഭംഗപ്പെടുത്തിയതും ഇതരസംസ്ഥാനക്കാരനായ കുറ്റവാളിയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മുംബൈ ദാദറിൽ പിതാവിനോടൊപ്പം യാത്രചെയ്ത 15 വയസുകാരിയെ ട്രെയിനിൽവച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത് സമാന കേസുകളിൽ പ്രതിയായിട്ടുള്ള ഉത്തർപ്രദേശുകാരനാണ്. രാജ്യതലസ്ഥാനത്തുപോലും ട്രെയിനിലെ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നാണ് വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി കഴിഞ്ഞ ഡിസംബറിൽ ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.
മുംബൈയിലും കുറ്റകൃത്യങ്ങൾ ഇരട്ടിയായി. അതായത്, വരുമാനം വർധിക്കുന്നതിനൊപ്പം ട്രെയിനുകളിലെ കുറ്റകൃത്യങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന മുന്തിയ ട്രെയിനുകളും അവയിലെ ആധുനിക സംവിധാനങ്ങളും റെയിൽവേ സ്റ്റേഷനുകളിലെ സെൽഫി പോയിന്റുകളും വരുമാനവർധനയുമല്ല ‘ശുഭയാത്ര’യ്ക്ക് അടിസ്ഥാനമെന്നു മറക്കരുത്.
പുതിയ പാതകളുടെ നിര്‍മാണത്തിനും പഴയവയുടെ നവീകരണത്തിനുമായി കോടികളാണ് കേന്ദ്രസര്‍ക്കാര്‍ ചെലവിടുന്നത്. കഴിഞ്ഞ വര്‍ഷം 5,300 കിലോമീറ്റര്‍ ട്രാക്ക് പണിതു. 551 സ്റ്റേഷനുകളുടെ ഡിജിറ്റല്‍വത്കരണവും പൂര്‍ത്തിയാക്കി. പക്ഷേ, അടിസ്ഥാനസൗകര്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ മെല്ലെപ്പോക്കാണ്.
റിസർവേഷൻ ബോഗികളിൽ പോലും കാലുകുത്താൻ ഇടമില്ലാതെ യാത്ര ചെയ്യേണ്ടിവരുന്ന ഉത്തരേന്ത്യയിലെ പതിവ് കേരളത്തിലുമായി. റെയിൽവേ സുരക്ഷാസേനാംഗങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ നീക്കം ചെയ്യാൻ ടിടിഇമാരും മടിക്കുകയാണ്. വാതിലുകൾ സ്റ്റേഷനുകളിൽ എത്തുന്പോൾ മാത്രം തുറക്കാനായാൽ, തള്ളിയിട്ടുള്ള കൊലപാതകങ്ങളും കുറ്റവാളികളുടെ രക്ഷപ്പെടലും കുറയും.
ആവശ്യത്തിനു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ വിന്യസിക്കുന്നതിനാണ് മുഖ്യപരിഗണന നൽകേണ്ടത്. എല്ലാ ട്രെയിനുകളിലും കാമറ സ്ഥാപിക്കുമെന്ന വാഗ്ദാനവും ഉടനെ നടപ്പാക്കേണ്ടതുണ്ട്. കാമറകൾ, വൃത്തിയുള്ള ശൗചാലയങ്ങൾ, നല്ല ഭക്ഷണം, സുരക്ഷാ ഉദ്യോഗസ്ഥർ, റിസർവ് ചെയ്ത സീറ്റിന്റെ ഉറപ്പ്, യാത്രാസമയത്തിലെ കൃത്യനിഷ്ഠ തുടങ്ങിയ കാര്യങ്ങൾ വന്ദേ ഭാരത് പോലെയുള്ള തീവണ്ടികളിൽ മതിയെന്നാണ് റെയിൽവേ കരുതുന്നതെങ്കിൽ അതു പേരിനും പ്രശസ്തിക്കുംവേണ്ടിയാണെന്നു പറയേണ്ടിവരും.
മുതിർന്ന പൗരന്മാർക്കുള്ള ഇളവ് എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന്, എല്ലാ ട്രെയിൻ യാത്രക്കാർക്കും നിരക്കിൽ 55 ശതമാനം ഇളവ് നൽകുന്നുണ്ട് എന്നായിരുന്നു റെയിൽവേ മന്ത്രിയുടെ പാർലമെന്റിലെ മറുപടി. പക്ഷേ, ചോദ്യം അതല്ലല്ലോ. റെയിൽവേയുടെ വരുമാനത്തിലേറെയും ചരക്കു ഗതാഗതത്തിൽനിന്നായിരിക്കാം.
കഴിഞ്ഞ വര്‍ഷം 159.1 കോടി ടണ്ണിന്റെ ചരക്കുനീക്കമാണു നടന്നത്. പക്ഷേ, ചരക്കുനീക്കത്തിനു മാത്രമല്ലല്ലോ ഇന്ത്യൻ റെയിൽവേ. ലാഭമുണ്ടാക്കാനുള്ള വസ്തുക്കളായി പൗരന്മാരെ കാണാതിരുന്നാൽ തീരുന്ന പ്രശ്നമേ ഇന്ത്യൻ റെയിൽവേയ്ക്ക് ഇപ്പോഴുള്ളൂ.
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
ചെറിയ മുടക്കുമുതലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയുമാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നവരുടെ മൂലധനം. രാഷ്ട്രീയ-മത കൂട്ടുകെട്ടുകൂടി ലഭ്യമായാൽ ഇതങ്ങു പടർന്നു പന്തലിക്കും. ജനങ്ങളുടെ പണവും ആരോഗ്യവും നശിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ മടിക്കുന്ന സർക്കാരുകൾക്കുള്ള മുന്നറിയിപ്പുകൂടിയാണ് കോടതിയിൽനിന്നുണ്ടായിരിക്കുന്നത്.
ആയുർവേദ ഉത്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീംകോടതി നൽകിയ മുന്നറിയിപ്പ് കേരളത്തിന്റെയും കണ്ണു തുറപ്പിക്കണം.
അലോപ്പതി ചികിത്സാരംഗത്തെ പരിമിതികൾ ഊതിപ്പെരുപ്പിച്ചും അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചും പണം തട്ടിയെടുക്കുന്നത് ഒന്നും രണ്ടും ആളുകളല്ല. ചെറിയ മുടക്കുമുതലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയുമാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നവരുടെ മൂലധനം.
രാഷ്ട്രീയ-മത കൂട്ടുകെട്ടുംകൂടി ലഭ്യമായാൽ ഇതങ്ങു പടർന്നു പന്തലിക്കും. ജനങ്ങളുടെ പണവും ആരോഗ്യവും നശിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ മടിക്കുന്ന സർക്കാരുകൾക്കുള്ള മുന്നറിയിപ്പുകൂടിയാണ് കോടതിയിൽനിന്നുണ്ടായിരിക്കുന്നത്.
തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരേ കോടതിയെ സമീപിച്ചത്. പതഞ്ജലിയുടെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കഴിഞ്ഞ നവംബർ 21ന് കോടതി നിരീക്ഷിച്ചിരുന്നു.
അലോപ്പതി പോലുള്ള മറ്റു വൈദ്യശാസ്ത്രങ്ങളെക്കുറിച്ച് അപകീർത്തിപരമായ പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. എന്നാൽ, പിറ്റേന്നുതന്നെ, അതായത് നവംബർ 22ന് രാംദേവ് സ്വയം ന്യായീകരിച്ചു പത്രസമ്മേളനം നടത്തുകയും ഉത്തരവുകൾ ലംഘിക്കുകയും ചെയ്തു.
വ്യാജപരസ്യങ്ങൾ നൽകിക്കൊണ്ടിരുന്നപ്പോൾ കേന്ദ്രസർക്കാർ എന്തു ചെയ്യുകയായിരുന്നെന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു. രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും മാപ്പപേക്ഷ തള്ളിയ കോടതി, 10ന് കേസ് വീണ്ടും പരിഗണിക്കും. രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാർമസി പതഞ്ജലി വഴി പുറത്തിറക്കുന്ന അഞ്ചു മരുന്നുകളുടെ ഉത്പാദനം 2022ൽ ഉത്തരാഖണ്ഡ് നിരോധിച്ചിരുന്നു.
സുപ്രീംകോടതി, പതഞ്ജലിയെയോ രാംദേവിനെയോ കേന്ദ്രസർക്കാരിനെയോ മാത്രമാണ് വിമർശിക്കുന്നതെന്നു കരുതേണ്ടതില്ല. കേരളത്തിലുൾപ്പെടെ നിരവധിപ്പേർ അടിസ്ഥാനമില്ലാത്ത ചികിത്സകൾ നൽകുന്നുണ്ട്. അലോപ്പതി അപകടമാണെന്നും തങ്ങളുടെ പ്രകൃതിചികിത്സ മഹത്തരമാണെന്നും സ്ഥാപിക്കുന്ന വീഡിയോ യുട്യൂബിൽ പ്രചരിപ്പിക്കുകയാണ് ആദ്യപടി.
മാരകരോഗങ്ങൾക്കുള്ള ചികിത്സ ഫലിക്കാതെ വിഷമിച്ചിരിക്കുന്ന പലരും ഇവരുടെ വായാടിത്തത്തിൽ വീഴും. ഇത്തരം അവകാശവാദങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന മോഹനൻ വൈദ്യർ കോവിഡ് ബാധിച്ചു മരിച്ചത് 2021 ജൂണിലാണ്. വൈറസും കാൻസറുമൊന്നുമില്ലെന്നും അതൊക്കെ അലോപ്പതിക്കാരുടെ തട്ടിപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
എലിപ്പനി ചികിത്സയ്ക്കു സർക്കാർ നിർദേശിച്ച ഗുളിക മാരകമായ അലർജിക്കു കാരണമാകുമെന്നു പറഞ്ഞ ജേക്കബ് വടക്കുംചേരി എന്നയാളെ 2018ൽ അറസ്റ്റ് ചെയ്തിരുന്നു. നിപ്പയ്ക്കെതിരേ സർക്കാരെടുത്ത നടപടികളെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തിയ ഇദ്ദേഹത്തിനു വൈദ്യശാസ്ത്ര ബിരുദമില്ലെങ്കിലും ഡോക്ടർ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്.
വ്യാജ പ്രകൃതിചികിത്സകരുടെ ക്ലിനിക്കുകളിൽ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് നഴ്സ്മാരുടെയും ഫാർമസിസ്റ്റുകളുടെയുമൊക്കെ ജോലി ചെയ്യുന്നത്. ശാസ്ത്രീയ അടിത്തറയില്ലാത്ത പൊടികളും എണ്ണയും മറ്റു ‘മരുന്നു’കളുമൊക്കെ കൊള്ളവിലയ്ക്കു വിറ്റഴിക്കും. കാൻസർ ഉൾപ്പെടെ സകല രോഗങ്ങൾക്കുമുള്ള ‘മരുന്നു’കൾ ഓൺലൈൻ വഴിയും ഇവർ എത്തിച്ചുകൊടുക്കും.
യാതൊരു ഫലവുമില്ലെന്നു തിരിച്ചറിഞ്ഞ് രോഗി ചികിത്സ അവസാനിപ്പിക്കുന്പോഴേക്കും വലിയ തുക നഷ്ടമായിരിക്കും. തട്ടിപ്പുകാരന് അതു പ്രശ്നമല്ല. അപ്പോഴേക്കും യുട്യൂബിലെ വീഡിയോ കണ്ട് പുതിയ ആളുകൾ ക്ലിനിക്കിനു പുറത്ത് ക്യൂ നിൽക്കുന്നുണ്ടാകും.
യുട്യൂബ് വായാടികളായ വ്യാജചികിത്സകരെയും അവരുടെ തട്ടിപ്പു ചികിത്സാകേന്ദ്രങ്ങളെയും സർക്കാർ വിചാരിച്ചാൽ ഒരാഴ്ചകൊണ്ട് പൂട്ടിക്കാവുന്നതേയുള്ളൂ. പക്ഷേ, സർക്കാർ വിചാരിക്കണം.
കച്ചത്തീവ് കച്ചിത്തുരുന്പോ?
മോദിസർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്ന റിപ്പോർട്ടുകളും അരുണാചൽ പ്രദേശിന്മേൽ ചൈന നിരന്തരം അവകാശവാദമുന്നയിക്കുന്നതും ചെറുക്കാൻ സർക്കാരിനു കിട്ടിയ കച്ചിത്തുരുന്പാകാം കച്ചത്തീവ്. പക്ഷേ, രാജ്യത്തെ ഒരു സർക്കാർ ഒപ്പിട്ട കരാറിനെ മറ്റൊരു സർക്കാർ തള്ളിപ്പറയുന്നത് അന്തർദേശീയ ബന്ധങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ ഇടയാക്കും.
നിലവിൽ ശ്രീലങ്കയുടെ ഭാഗമായ കച്ചത്തീവിന്റെ ഉടമസ്ഥാവകാശവും അതു സംബന്ധിച്ച കരാറും വിവാദമായിരിക്കുകയാണ്. ആ വിഷയത്തിൽ ചർച്ചകൾ പാടില്ലെന്നല്ല; പക്ഷേ, ജനകീയ വിഷയങ്ങൾ ഉന്നയിക്കപ്പെടേണ്ട തെരഞ്ഞെടുപ്പുകാലത്തുതന്നെ പൊടിതട്ടിയെടുക്കാൻ തക്ക പ്രാധാന്യമുണ്ടോ അര നൂറ്റാണ്ടു പഴക്കമുള്ള കരാറിനെന്ന ചോദ്യമുണ്ട്.
മാത്രമല്ല, മുൻ സർക്കാർ അയൽരാജ്യവുമായി ഏർപ്പെട്ട കരാറിനെ പിന്നീടു തള്ളിപ്പറയുന്നത് രാജ്യത്തിന്റെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്ന മുൻ വിദേശകാര്യ സെക്രട്ടറിമാരുടെ മുന്നറിയിപ്പും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
‘അഴുക്കു നിറഞ്ഞ ദ്വീപ്’ എന്ന് അർഥമുള്ള കച്ചത്തീവ് ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയ്ക്കുള്ള ചെറുദ്വീപാണ്. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് 16 കിലോമീറ്റർ അകലെയാണ് ആകെ 285 ഏക്കർ വിസ്തീർണം മാത്രമുള്ള ദ്വീപ്. ഇതു തർക്കത്തിൽ ഇടം പിടിക്കുന്നത് ആദ്യമായല്ല.
കഴിഞ്ഞദിവസം പ്രധാനമന്ത്രി ഇതു പരാമർശിച്ചതോടെയാണ് പ്രശ്നത്തിനു കൂടുതൽ ഗൗരവമുണ്ടായത്. കച്ചത്തീവ് ശ്രീലങ്കയുടേതാണെന്ന നിലപാടായിരുന്നു നെഹ്റുവിന്റേതെന്നും 1974ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യതാത്പര്യം മാനിക്കാതെ ഇതു ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തെന്നുമാണ് ആരോപണം.
ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നെന്ന പത്രറിപ്പോർട്ടാണ് പുതിയ വിവാദത്തിനു കാരണം. അതായത്, കച്ചത്തീവ് ഇന്ത്യക്കു നഷ്ടമാകാൻ കാരണം, കോൺഗ്രസും ഡിഎംകെയുമാണെന്നു സ്ഥാപിക്കാനാണ് ശ്രമമെന്നു പറയാം.
ഇന്ത്യയിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടുന്നതും ജയിലിലടയ്ക്കുന്നതും പതിവായതിനാൽ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളിമേഖലയിൽ വിഷയം വൈകാരികമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തമിഴ്നാട്ടിൽ സ്വാധീനമുണ്ടാക്കാൻ ഈ വിഷയം പ്രയോജനപ്പെടുമെന്ന് അവർ കരുതുന്നുണ്ടാവാം.
1974ലാണ് കച്ചത്തീവ് ശ്രീലങ്കയുടേതാണെന്ന് അംഗീകരിച്ചുകൊണ്ട് ഇന്ത്യയും ശ്രീലങ്കയും കരാറിലേർപ്പെട്ടത്. 17-ാം നൂറ്റാണ്ടു മുതൽ രാമനാഥപുരം കേന്ദ്രീകരിച്ചുള്ള രാമനാട് രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശമെന്നാണ് ഒരു വാദം.
പക്ഷേ, അതിനു മുന്‍പ്, സിലോൺ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീലങ്കയുടെ സമുദ്രാതിർത്തിയിലാണ് കച്ചത്തീവെന്ന് 1921ൽ ഇന്ത്യയും ശ്രീലങ്കയും അംഗീകരിച്ചിട്ടുള്ളതാണ്. അന്ന് ജവഹർലാൽ നെഹ്റുവോ ഇന്ദിരാഗാന്ധിയോ അല്ല ഇന്ത്യയുടെ ഭരണാധികാരികൾ.
രണ്ടു രാജ്യങ്ങളും ബ്രിട്ടീഷ് കോളനികളായിരുന്ന കാലത്തെ ആ നിശ്ചയം, സ്വാഭാവികമായും സ്വാതന്ത്ര്യാനന്തരം നെഹ്റു സർക്കാരിനു തള്ളിക്കളയാനാകുമായിരുന്നില്ല. ഇതിന്റെ തുടർച്ചയാണ് 1974ലെ കരാർ.
ദ്വീപിന്റെ കാര്യത്തിൽ വിട്ടുകൊടുക്കലോ പിടിച്ചെടുക്കലോ നടന്നിട്ടില്ലെന്നു 2015ൽ പറഞ്ഞത് ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജയശങ്കർ തന്നെയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2013ൽ തമിഴ്നാട് കോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്നായിരുന്നു കോടതി നിലപാട്.
ശ്രദ്ധേയമായ മറ്റൊരു കാര്യം; 1974ലെ ഉടന്പടി പ്രകാരം, ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്ക് അനുമതിയില്ലാതെ കച്ചത്തീവിൽ പ്രവേശിക്കാമെന്ന നിബന്ധന 1976ൽ അന്തിമ ഉടന്പടി ഒപ്പുവച്ചപ്പോൾ ചേർത്തില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ഇന്ത്യയിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടുന്നതെന്നുമുള്ള വാദമാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടാണെങ്കിലും അതു ശ്രീലങ്കയുമായി ചർച്ച ചെയ്തു പരിഹരിക്കേണ്ട വിഷയമാണ്.
മോദിസർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്ന റിപ്പോർട്ടുകളും അരുണാചൽപ്രദേശിന്മേൽ ചൈന നിരന്തരം അവകാശവാദമുന്നയിക്കുന്നതും ചെറുക്കാൻ സർക്കാരിനു കിട്ടിയ കച്ചിത്തുരുന്പാകാം കച്ചത്തീവ്.
പക്ഷേ, രാജ്യത്തെ ഒരു സർക്കാർ ഒപ്പിട്ട കരാറിനെ മറ്റൊരു സർക്കാർ തള്ളിപ്പറയുന്നത് അന്തർദേശീയ ബന്ധങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ ഇടയാക്കും. തമിഴ്നാട്ടിലെ ബിജെപി നേതാവ് പറയുന്നതുപോലെയല്ല, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ആരോപണം ഉന്നയിക്കുന്നത്.
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നിങ്ങളുടെ അക്കൗണ്ടുകളിലെ പണം സർക്കാർ കൊണ്ടുപോയെങ്കിൽ ഈ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കൂ, ‘ഒരു വോട്ടും ഒരു രൂപയും’ തരുമോയെന്ന്. അതിസന്പന്നരും അവരുടെ പണച്ചാക്കുകളുമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ വിജയിപ്പിച്ചത്; ഈ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരാണ്. ആദ്യം നിങ്ങളിലും പിന്നെ ജനങ്ങളിലും വിശ്വാസമർപ്പിക്കൂ.
ഈ രാജ്യവും ഇവിടത്തെ ഭരണഘടനയും സർക്കാരുമൊക്കെ എത്ര പ്രാധാന്യമുള്ളതാണോ അത്ര പ്രാധാന്യമുള്ളതാണ് ഇവിടത്തെ പ്രതിപക്ഷവും. നമുക്ക് ഇടത്തും വലത്തും മധ്യത്തിലും ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ അവരും വേണം. കാരണം; ജനാധിപത്യ, മതേതര, സ്ഥിതിസമത്വ റിപ്പബ്ലിക്കായി ഇന്ത്യ തുടരണം.
പ്രതിപക്ഷമുക്ത ഭാരതമെന്നാൽ ജനാധിപത്യമുക്ത ഭാരതമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതൽ പ്രതിപക്ഷ നേതാക്കൾക്കെതിരേ കേസെടുക്കുകയും ജയിലിലിടുകയും പാർട്ടിഫണ്ടുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നത് അത്ര നിഷ്കളങ്കമല്ല. അഴിമതിയെ മുന്നിൽനിർത്തി ജനാധിപത്യത്തിനുനേരേ നിറയൊഴിക്കരുത്.
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു ജയിലിലിട്ടു. റെയ്ഡുകൾക്കു പിന്നാലെ പണം കൊടുത്തവരും ബിജെപിയിൽ ചേർന്നവരുമൊഴികെ പലർക്കുമെതിരേ കേസുണ്ട്. അവരൊക്കെ അഴിമതിക്കാരാണെന്നോ അല്ലെന്നോ കോടതി പറഞ്ഞുകൊള്ളും.
പ്രശ്നമതല്ല, ഭരിക്കുന്നവർക്കെതിരേയുള്ള ആരോപണങ്ങളിലും ഇതുപോലെ റെയ്ഡും അറസ്റ്റും നടത്തിയാൽ ആരെങ്കിലും പുറത്തുണ്ടാകുമോ? പൊതുതെരഞ്ഞെടുപ്പ് നടക്കുമോ? ആദായനികുതി വകുപ്പ് മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ വിവിധ അക്കൗണ്ടുകളിൽനിന്നു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങേണ്ട സമയത്ത് പിടിച്ചെടുത്തത് 135 കോടി രൂപയാണ്. 3568 കോടി രൂപകൂടി അടയ്ക്കണമെന്ന് നോട്ടീസ് നൽകിയെങ്കിലും കോടതി ഇടപെട്ടതോടെ പിൻവലിഞ്ഞിട്ടുണ്ട്.
ഇതേ മാനദണ്ഡങ്ങൾ പ്രയോഗിച്ചാൽ ബിജെപിയുടേതുൾപ്പെടെ ഭരണമുന്നണിയിലെ എത്ര പാർട്ടികൾക്ക് അക്കൗണ്ട് ബാക്കിയുണ്ടാകും? അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ; ജനാധിപത്യം വരച്ച വരയിൽ മത്സരിക്കാൻ നിൽക്കുന്നവരെയെല്ലാം തല്ലിയോടിച്ച് ഒറ്റയ്ക്ക് ഓടി ജയിക്കാമെന്നു കരുതുന്ന മത്സരാർഥിയെ തടയാൻ റഫറിയും സംഘാടകരുമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാകരുത്.
ഇന്ത്യ ലോകത്തിനു മുന്നിൽ അപഹാസ്യമാകുകയാണോ? രാജ്യത്തിനുവേണ്ടി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനങ്ങളും നിയമങ്ങളും അന്വേഷണ ഏജൻസികളുമൊക്കെ ഭരിക്കുന്നവർക്കുവേണ്ടിയായി മാറരുത്. പുതിയൊരു സർക്കാർ അധികാരത്തിലേറുകയും അവരും ഇതേ പാത പിന്തുടരുകയും ചെയ്താൽ രാഷ്ട്രീയം ശത്രുസംഹാര വിക്രിയകളായി അധഃപതിക്കും.
വ്യക്തിപൂജ, പട്ടാളം, മതം തുടങ്ങിയവ വിലകെടുത്തിയ പാക്കിസ്ഥാന്റെ സ്ഥിതിയുണ്ടാകുന്നത് ഓർക്കാൻപോലും ഇന്ത്യക്കാകില്ല. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വിളിച്ചുകൂവുന്നത് തങ്ങൾക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും ട്രെയിൻ ടിക്കറ്റിനുപോലും കാശില്ലെന്നുമൊക്കെയാണ്. സത്യത്തിൽ അതൊരു ഒളിച്ചോട്ടമാണ്.
കഴിഞ്ഞ 10 വർഷം ഇന്ത്യയിലെ ജനകീയ വിഷയങ്ങളിൽ ഒന്നുപോലും ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയാതെപോയ അലസതയുടെയും ഒളിച്ചോട്ടങ്ങളുടെയും നേതൃത്വമില്ലായ്മയുടെയും പാരമ്യത. സത്യത്തിൽ, ആ നിഷ്ക്രിയതയ്ക്കു മാപ്പു പറഞ്ഞ്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയല്ലേ വേണ്ടത്? നിങ്ങളുടെ അക്കൗണ്ടുകളിലെ പണം സർക്കാർ കൊണ്ടുപോയെങ്കിൽ ഈ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കൂ, ‘ഒരു വോട്ടും ഒരു രൂപയും’ തരുമോയെന്ന്.
അതിസന്പന്നരും അവരുടെ പണച്ചാക്കുകളുമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ വിജയിപ്പിച്ചത്; ഈ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരാണ്. ആദ്യം നിങ്ങളിലും പിന്നെ ജനങ്ങളിലും വിശ്വാസമർപ്പിക്കൂ. ജനഹൃദയങ്ങളിൽ റെയ്ഡ് നടത്താനോ അതുപറഞ്ഞു പേടിപ്പിക്കാനോ ആർക്കുമാവില്ല. പക്ഷേ, അതിനുമുന്‍പ് ഇന്ത്യാ മുന്നണിയെന്ന പേരിൽ കൈകോർക്കുന്നവർക്ക് മനസുകൊണ്ടുകൂടി ചേർന്നുനിൽക്കാനാകണം.
അന്വേഷണ ഏജൻസികളെ വിമർശിക്കുന്നതിനിടെ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയവരെ ചേർത്തുപിടിക്കരുത്. പ്രധാനമന്ത്രി പദ മോഹികളുടെ കൂടാരമല്ല നിങ്ങളുടെ മുന്നണിയെന്നു ജനങ്ങളെ ബോധിപ്പിക്കണം.
ഭരിക്കുന്നവരും ഭരിച്ചിട്ടുള്ളവരും മറന്നെങ്കിൽ ഓർമിപ്പിക്കാം, ജനാധിപത്യവും അഹിംസയും വൈവിധ്യങ്ങളിലെ ഏകത്വവുംകൊണ്ട് ലോകത്തെ അന്പരപ്പിച്ചൊരു നാടാണു കേട്ടോ, ഇന്ത്യ. രാജാക്കന്മാരല്ല, രാജ്യമാണു വലുത്.
കല്ലറ മുദ്രവച്ച് ഉയിർത്തെഴന്നേൽപ്പിനെ തടയാമെന്നു കരുതിയവരുടെ പിന്മുറക്കാർ പീഡനം തുടരുകയാണ്. യൂദാസിന്റെ ആത്മാവ് ഗ്രസിച്ചവർ, പീഡകരെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു, ഒപ്പമുണ്ടെന്നു വിശ്വസിപ്പിച്ചു ചുംബിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, കല്ലുകളെയെല്ലാം ഉരുട്ടിമാറ്റി സത്യം ഉയിർത്തെഴുന്നേൽക്കുകയാണ്.
വെറും മൂന്നു ദിവസം! പീഡനങ്ങളുടെ ചോരപുരണ്ട കച്ചകളഴിച്ചെറിഞ്ഞു കല്ലറവിട്ട മനുഷ്യപുത്രൻ നിന്ദിതരുടെയും പീഡിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കാതുകളിൽ മന്ത്രിക്കുന്നു, ഇല കൊഴിഞ്ഞതത്രയും വസന്തത്തിനുവേണ്ടിയായിരുന്നു; ഉയിർപ്പുണ്ട്. സകല മനുഷ്യർക്കുമുള്ള പ്രത്യാശയുടെ ഉത്ഥാനത്തിരുനാളാണിന്ന്.
പ്രകാശത്തെ എന്നെന്നേക്കുമായി വിഴുങ്ങാൻ അന്ധകാരത്തിനാകില്ലെന്ന സുവിശേഷം ലോകമറിഞ്ഞ ദിനം. ഹിംസയുടെ സിംഹാസനങ്ങൾക്കും അതിന്റെ കൊലവെറികളെ വെള്ളയടിക്കുന്ന കുഴിമാടങ്ങൾക്കും മുന്നറിയിപ്പാകുന്ന മഹാസുദിനവും ഇന്നാണ്.
അധികാരികൾ പൂട്ടി മുദ്രവയ്ക്കുകയും കാവലേർപ്പെടുത്തുകയും ചെയ്ത മറ്റൊരു കല്ലറയും ക്രിസ്തുവിന്റേതുപോലെ ചരിത്രത്തിലില്ല. ജീവിച്ചിരുന്ന ക്രിസ്തുവിനേക്കാൾ അപകടകാരിയായിരിക്കും മരണത്തെ അതിജീവിക്കുന്ന ക്രിസ്തു എന്ന് അധികാരികൾ ഭയന്നിരുന്നു. അവനെ കുരിശിലേറ്റിയ രാത്രിയിൽ പ്രധാന പുരോഹിതന്മാർക്കും ഫരിസേയർക്കും ഉറങ്ങാനായില്ല.
ശനിയാഴ്ച രാവിലെതന്നെ അവർ ഗവർണറായ പീലാത്തോസിന്റെ ആസ്ഥാനമന്ദിരത്തിലെത്തി. നീതിമാന്റെ രക്തംവീണ കൊട്ടാരത്തിന്റെ അങ്കണത്തിലായിരുന്നു യോഗം. യഹൂദപ്രമാണിമാർ പീലാത്തോസിനെ ഉണർത്തിച്ചു: “യജമാനനേ, മൂന്നുദിവസം കഴിഞ്ഞ് താൻ ഉയിർത്തെഴുന്നേൽക്കുമെന്ന് ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞത് ഞങ്ങളിപ്പോൾ ഓർക്കുന്നു. അതുകൊണ്ട് മൂന്നു ദിവസത്തേക്ക് ശവകുടീരത്തിനു കാവലേർപ്പെടുത്താൻ ആജ്ഞാപിക്കുക.
അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിക്കുകയും അവൻ മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തെന്നു ജനങ്ങളോടു പറയുകയും ചെയ്തെന്നുവരും.’’ ക്രിസ്തുവിൽ ഒരു കുറ്റവുമില്ലെന്ന് ഉറപ്പായിട്ടും ഭൂരിപക്ഷത്തിന്റെ നേതാക്കൾക്കു വഴങ്ങി അരുതാത്തതു ചെയ്തതിന്റെ കുറ്റബോധം പീലാത്തോസിന് ഉണ്ടായിരുന്നിരിക്കാം.
തനിക്കുവേണ്ടി നാട്ടിൽ ഭരണം നടത്തുന്ന പ്രധാന പുരോഹിതന്മാരോട് പീലാത്തോസ് പറഞ്ഞത്, “നിങ്ങൾക്ക് ഒരു കാവൽസേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളൂ’’ എന്നാണ്. ക്രിസ്തുവിന്റെ നെഞ്ചിൽ കുത്തി മരണം ഉറപ്പാക്കിയവർ, കല്ലിനു മുദ്രവച്ചും കാവലേർപ്പെടുത്തിയും കല്ലറ ഭദ്രമാക്കി.
പക്ഷേ, ദൈവം കല്ലറയിലൊതുങ്ങിയില്ല. അധികാരത്തിന്റെ സർവസന്നാഹങ്ങളെയും തകർത്തെറിയുന്ന ദിവസം സമാഗതമായി. ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ബിഷപ് എൻ.ടി. റൈറ്റിന്റെ വാക്കുകളിൽ, “ഭൂമിയിൽ ദൈവരാജ്യത്തിന്റെ ഉദ്ഘാടനം പൂർത്തിയായിരിക്കുന്നു.’’
ഞായറാഴ്ച പുലർച്ചെ, സുഗന്ധദ്രവ്യങ്ങളുമായി ക്രിസ്തുവിന്റെ കല്ലറയ്ക്കടുത്തെത്തിയ സ്ത്രീകളാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റ വിവരം ആദ്യമായറിഞ്ഞത്. അതിലൊരാൾ ഗലീലിയത്തടാകത്തിന്റെ മറുകരയിലെ മുക്കുവപട്ടണമായ മഗ്ദലനയിൽ വീടുള്ള മറിയമായിരുന്നു. ക്രിസ്തുവിന്റെ ശരീരം കുരിശിൽനിന്നിറക്കി കല്ലറയിൽ വയ്ക്കുവോളം ഒപ്പമുണ്ടായിരുന്നവൾ.
ക്രിസ്തുവിനെ സ്നേഹിച്ചിരുന്ന നിരവധി മനുഷ്യർക്ക് ആഹ്ലാദത്തിന്റെ പ്രഭാതമായിരുന്നു അത്. “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്, അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു” എന്നു പറഞ്ഞ് ക്രിസ്തുവിന്റെ വധശിക്ഷ തടയാൻ ശ്രമിച്ച, പീലാത്തോസിന്റെ ഭാര്യ ക്ലൗഡിയ, ഗാഗുൽത്തായിലേക്കുള്ള യാത്രയ്ക്കിടെ മരണാസന്നനായ ക്രിസ്തുവിന്റെ മുഖം തുടച്ചുകൊടുത്ത വേറോനിക്ക, ആൾക്കൂട്ടത്തിൽനിന്നിറങ്ങിവന്ന് ക്രിസ്തുവിന്റെ കുരിശൊന്നു താങ്ങാൻ തയാറായ കെവുറീൻകാരൻ ശിമയോൻ, കൊല്ലാൻ വിധിച്ച സർക്കാരിനെ എതിർക്കാൻ ശേഷിയില്ലെങ്കിലും കാൽവരിയോളം ക്രിസ്തുവിനെ പിന്തുടർന്നവർ, സ്വന്തം കല്ലറ ക്രിസ്തുവിനുവേണ്ടി കൊടുത്ത അരിമത്യാക്കാരൻ ജോസഫ്... എല്ലാവർക്കും, നഷ്ടപ്പെട്ടെന്നു കരുതിയ ആഹ്ലാദത്തെ ഈസ്റ്റർ തിരിച്ചുകൊടുത്തിരിക്കുന്നു.
രണ്ടു സഹസ്രാബ്ദങ്ങൾ പിന്നിട്ടു. കല്ലറ മുദ്രവച്ച് ഉയിർത്തെഴുന്നേൽപ്പിനെ തടയാമെന്നു കരുതിയവരുടെ പിന്മുറക്കാർ പീഡനം തുടരുകയാണ്. യൂദാസിന്റെ ആത്മാവ് ഗ്രസിച്ചവർ പീഡകരെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു, ഒപ്പമുണ്ടെന്നു വിശ്വസിപ്പിച്ചു ചുംബിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ, കല്ലുകളെല്ലാം ഉരുട്ടിമാറ്റി സത്യം ഉയിർത്തെഴുന്നേൽക്കുകയാണ്. നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കാൻ മനുഷ്യരെ ഒരുക്കിയ വിശുദ്ധവാരം ഉയിർപ്പുതിരുനാളിന്റെ കൊടിയുയർത്തിയിരിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പ പറയുന്നു: “ദൈവത്തിന്റെ സ്നേഹം അവ്യക്തമോ പൊതുവായതോ അല്ല, അതിനൊരു പേരും മുഖവുമുണ്ട്; യേശുക്രിസ്തു.” ഇനിമേലിൽ, നമുക്ക് ആ മുഖം മരിച്ചവർക്കിടയിൽ തിരയേണ്ടതില്ല. എല്ലാ മനസുകളിലും ഉയിർപ്പുതിരുനാളിന്റെ ദീപിക തെളിയട്ടെയെന്ന് ആശംസിക്കുന്നു..!
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
കുരിശിന്റെ വഴിയിലും ഗാഗുൽത്തായിലെ കൊലപാതകസ്ഥലത്തും ഒതുങ്ങുന്നതല്ല ദുഃഖവെള്ളിയുടെ ചരിത്രം. അത് സകലമാന മനുഷ്യ-ദൈവ വിരുദ്ധതകളിലേക്കും, നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തുനിന്നു ചോദ്യം ചോദിക്കുന്നവരെ കൊന്നൊടുക്കുന്ന ഗൂഢാലോചനക്കാരുടെ താവളങ്ങളിലേക്കും, കൊട്ടാരങ്ങളിലേക്കും പാർലമെന്റുകളിലേക്കുമൊക്കെ നീളുന്നുണ്ട്.
ക്രിസ്തു. വയസ് 33. യഹൂദനാണ്. ജറുസലേമിലെ ഒരു ആൾക്കൂട്ടവിചാരണയിൽ ആട്ടും തുപ്പും അടിയുമേറ്റ് ചോരയൊലിച്ചു നിൽക്കുകയാണ്. കുറ്റം, രാജ്യദ്രോഹവും മതനിന്ദയും. രാത്രിയിൽ ഒലിവുമലയിൽനിന്നു വലിച്ചിഴച്ച് പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഗവർണറുടെ കൊട്ടാരത്തിൽ എത്തിച്ചതാണ്. നേരം വെളുത്തിട്ടും ആളുകൾ പിരിഞ്ഞുപോയില്ല. നിരപരാധിയെ കൊല്ലാൻ വിധിക്കുന്നതിന്റെ കുറ്റബോധത്താൽ നീറിയ ഗവർണർ പന്തിയോസ് പീലാത്തോസ് മൂന്നു പ്രാവശ്യം പറഞ്ഞു.
""ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല...'' ആൾക്കൂട്ടം സമ്മതിച്ചില്ല. ഒടുവിൽ, ആ നിരപരാധിയെ കൊല്ലാൻ വിട്ടുകൊടുത്തു. ഭ്രാന്തുപിടിച്ച ആൾക്കൂട്ടം മാത്രമല്ല, അവന്റെ പിന്നാലേ; ശിഷ്യന്മാരും അമ്മയും പാവങ്ങളും അനാഥരും അവൻ കെട്ടിപ്പിടിച്ചിട്ടുള്ളവരും ചുംബിച്ചിട്ടുള്ളവരും അവന്റെ പ്രസംഗം കേട്ടിട്ടുള്ളവരും ഒന്നിച്ചിരുന്നു ഭക്ഷിച്ചിട്ടുള്ളവരും കല്ലെറിഞ്ഞു കൊല്ലാൻ വന്നവരിൽനിന്ന് അവൻ രക്ഷിച്ച സ്ത്രീയുമൊക്കെയുണ്ടായിരുന്നു. പക്ഷേ, ഭരണകൂടവും ഭൂരിപക്ഷവും കൊല്ലാൻ വിധിച്ച നിരപരാധിയെ ആർക്കു രക്ഷിക്കാനാകും? ആ വെള്ളിയാഴ്ച മൂന്നു മണിയോടെ അവന്റെ വധശിക്ഷ നടപ്പാക്കി.
ക്രിസ്തു ഉയിർത്തെഴുന്നേറ്റതിനാൽ ദുഃഖവെള്ളിയെ മറന്നുകളയാവുന്നതായിരുന്നു. എന്നാലോ, സമാനമായ പീഡാസഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന് ""എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു...'' എന്ന അത്യന്തം വേദനാജനകമായൊരു നിലവിളിയിൽനിന്നു സ്വന്തം ജീവിതത്തെ വേർപെടുത്താനാകുമായിരുന്നില്ല.
പീഡിതരായ സകല മനുഷ്യരുടെയും മധ്യസ്ഥനായി ക്രിസ്തു ആകാശത്തിനും ഭൂമിക്കുമിടയിൽ കുരിശിൽ കിടന്നു. അവന്റെ യാതനാനിർഭരമായ മുഖത്തേക്കു നോക്കിയവരെല്ലാം ഒരു കണ്ണാടിയിലെന്നപോലെ, മുറിവേറ്റ സ്വന്തം ദേഹത്തെയും ചോര വിയർക്കുന്ന ആത്മാവിനെയും ദർശിച്ചു.
കുരിശിന്റെ വഴിയിലും ഗാഗുൽത്തായിലെ കൊലപാതകസ്ഥലത്തും ഒതുങ്ങുന്നതല്ല ദുഃഖവെള്ളിയുടെ ചരിത്രം. അത് സകലമാന മനുഷ്യ-ദൈവ വിരുദ്ധതകളിലേക്കും, നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തുനിന്നു ചോദ്യം ചോദിക്കുന്നവരെ കൊന്നൊടുക്കുന്ന ഗൂഢാലോചനക്കാരുടെ താവളങ്ങളിലേക്കും, കൊട്ടാരങ്ങളിലേക്കും പാർലമെന്റുകളിലേക്കുമൊക്കെ നീളുന്നുണ്ട്.
ഏകാധിപതികളുടെ അടിച്ചമർത്തലുകളിലേക്കും, തീവ്രവാദത്തിന്റെയും വർഗീയതയുടെയും മനുഷ്യവിരുദ്ധതയിലേക്കും, വംശത്തിന്റെയും വർണത്തിന്റെയും പേരിലുള്ള വിവേചനങ്ങളിലേക്കും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയിലേക്കും ആക്രമണങ്ങളിലേക്കുമൊക്കെ നീളുന്നുണ്ട്. ഏകാധിപതികളായ ഭരണാധികാരികളും തീവ്രവാദികളും വർഗീയവാദികളും സ്നേഹമില്ലാത്ത കുടുംബനാഥന്മാരും മനുഷ്യത്വമില്ലാത്ത സകല മനുഷ്യരും കുരിശുനിർമാണത്തിലാണ്.
2022 ജൂണിൽ റഷ്യ യുക്രെയ്നിൽ നടത്തിയ അധിനിവേശത്തിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ലക്ഷങ്ങൾ അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തു. 2023 സെപ്റ്റംബറിൽ അസർബൈജാനിലെ മുസ്ലിം ഭരണകൂടം നഗോർണോ-കരാബാക് പ്രദേശത്തെ ക്രിസ്ത്യാനികളെ ആക്രമിച്ചതിനെത്തുടർന്ന് എല്ലാമുപേക്ഷിച്ച് അർമേനിയയിലേക്കു പലായനം ചെയ്തത് 1.25 ലക്ഷം മനുഷ്യരാണ്. ഒക്ടോബറിൽ ഹമാസ് കൊന്നവരുടെയും തടവിലാക്കിയവരുടെയും വീടുകൾ ജറുസലേമിന്റെ ദുഃഖമായി. തുടർന്ന്, ബെഞ്ചമിൻ നെതന്യാഹുവിന്റെ പകയിൽ ഗാസയിലെ 33,000 മുസ്ലിംകൾ കൊല്ലപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയിൽ ഇറാക്കിലും സിറിയയിലും ഈജിപ്തിലും ലിബിയയിലുമായി ആയിരക്കണക്കിനു ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. സ്ത്രീകൾ മാനഭംഗങ്ങൾക്കിരയായി. ലക്ഷങ്ങൾ പലായനം ചെയ്തു. സൊമാലിയയിലും യെമനിലും നൈജീരിയയിലും ക്രിസ്ത്യാനികളെ കൊന്നുതള്ളി. ഇസ്ലാമിക തീവ്രവാദികളുടെ ഭരണത്തിൻകീഴിലെ പട്ടിണിയും ക്രൂരതയും സഹിക്കാനാവാതെ പതിനായിരക്കണക്കിനു മുസ്ലിംകളും അഭയാർഥികളായി.
ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വാർത്തയല്ലാതായി. ക്രിസ്മസോ ഈസ്റ്ററോ പരസ്യമായി ആഘോഷിക്കാൻ ക്രൈസ്തവർക്കു ഭയമായിരിക്കുന്നു. മണിപ്പുരിൽ എല്ലാം നഷ്ടപ്പെട്ടവർ ആഘോഷങ്ങളെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല... ഏകാധിപതികളായ സീസർമാരോടു ചേർന്ന് പ്രാദേശിക ഭരണാധികാരികളായ പീലാത്തോസുമാർ നിരപരാധികളെ മരണത്തിനു വിട്ടുകൊടുത്തിട്ടു കൈ കഴുകുന്നു.
എല്ലാ പീഡിതർക്കും ക്രിസ്തുവിന്റെ മുഖമാണ്. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടേക്കാമെന്നറിഞ്ഞിട്ടും സത്യത്തിനും നീതിക്കുംവേണ്ടി പൊരുതാൻ മനുഷ്യനെ ധൈര്യപ്പെടുത്തുന്നതു ക്രിസ്തുവാണ്. മരണമുഖത്തും പിന്തിരിഞ്ഞു നടക്കാത്തവനെ എങ്ങനെയാണ് ഒരു കുരിശിനും കല്ലറയ്ക്കും ഉൾക്കൊള്ളാനാകുക? ഉയിർപ്പിനെക്കുറിച്ചുള്ള അവന്റെ ഉറപ്പുകളോ; മനുഷ്യനെ ദൈവത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
സ്നേഹത്തിന്റെ വിലയറിയാതെ നടന്നകലുന്ന മനുഷ്യർ ദൈവത്തിന്റെയും മനുഷ്യന്റെയും വേദനയാണ്. ഒരത്താഴമേശയിൽനിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവർ രാത്രിയിൽ എവിടേക്കോ ഇറങ്ങിപ്പോയിരിക്കുന്നു. ഒടുവിലത്തെ അത്താഴമേശയാണ് ആദ്യത്തെ ബലിപീഠം.
ജറുസലേമിലെ പഴയ മതിലിനടുത്തുള്ള കെട്ടിടത്തിന്റെ മുകളിലത്തെ മുറിയിലായിരുന്നു ക്രിസ്തുവിന്റെ അന്ത്യ അത്താഴം. അവിടെയുണ്ടായിരുന്ന 13 പേരിൽ ക്രിസ്തു പിന്നീട് അത്താഴമോ പ്രാതലോ കഴിച്ചിട്ടില്ല; ഒരു പക്ഷേ, യൂദാസും. അന്നു രാത്രിയിൽതന്നെ, കൊലയാളികളും ഗൂഢാലോചനക്കാരും യൂദാസിന്റെ പിന്നാലെ ക്രിസ്തുവിനെ തേടി ഗദ്സമേൻ തോട്ടത്തിലേക്കു പുറപ്പെട്ടു.
നിശ്ചയിച്ചുറപ്പിച്ചപ്രകാരം ഒറ്റുകാരൻ ക്രിസ്തുവിനെ ചുംബിക്കുകയും അതിന്റെ പൊള്ളലാറുംമുന്പ് അവർ അവനെ പിടികൂടുകയും ചെയ്തു. ഗദ്സമേൻ തോട്ടത്തിലെ ഒലിവുമരങ്ങൾ വേരുകളിലേക്കു മുഖം പൂഴ്ത്തിയ നേരത്ത് ക്രിസ്തുവിനെ അവർ മലയിറക്കിക്കൊണ്ടുപോയി. 30 വെള്ളിക്കാശിനൊപ്പം അടയിരുന്ന മരണത്തിന്റെ കുരുക്കുമായി യൂദാസും മലയിറങ്ങി; വിളിപ്പാടകലെയുള്ള മറ്റൊരു മരച്ചുവട്ടിലേക്ക്. വർഷം രണ്ടായിരം കഴിഞ്ഞു.
സ്നേഹം വിളന്പുന്ന മുറിയിലേക്കു നാം തിരിച്ചുപോകുന്ന പെസഹായാണിന്ന്. അസഹിഷ്ണുതയുടെയും പലായനത്തിന്റെയും വെറുപ്പിന്റെയും യുദ്ധത്തിന്റെയും തെരുവുകളിൽനിന്ന് സ്നേഹത്തിന്റെയും വിനയത്തിന്റെയും അത്താഴമേശയ്ക്കു ചുറ്റുമിരിക്കാൻ നിർബന്ധിക്കുന്ന ശബ്ദം ക്രിസ്തുവിന്റേതാണ്.
ചരിത്രത്തിൽ സമാനതകളില്ലാത്ത രണ്ടു ചുംബനങ്ങളാണ് പെസഹാരാത്രിയെ അടയാളപ്പെടുത്തിയത്. ഒന്നു ക്രിസ്തുവിന്റേതും മറ്റൊന്നു യൂദാസിന്റേതും. ഒന്നു ക്രിസ്തുവിന്റെ കവിളിലും മറ്റൊന്നു യൂദാസിന്റെ കാലിലുമുണ്ട്. ഉറപ്പായിരുന്ന കുരിശുമരണത്തിന്റെ തലേന്നാണ് ക്രിസ്തു ശിഷ്യന്മാരെ അത്താഴത്തിനു വിളിച്ചത്.
ആംഗ്ലിക്കൻ ബിഷപ്പും ദൈവശാസ്ത്രജ്ഞനുമായിരുന്ന എൻ.ടി. റൈറ്റ് പറയുന്നത്, “തന്റെ മരണത്തെക്കുറിച്ചു ശിഷ്യന്മാരോടു വിശദീകരിക്കാൻ ആഗ്രഹിച്ചപ്പോൾ ക്രിസ്തു തത്വം പറയുന്നതിനുപകരം അവരെ അത്താഴത്തിനു ക്ഷണിക്കുകയായിരുന്നു.’’മൂന്നു വർഷം ശിഷ്യരെ പഠിപ്പിച്ച കാര്യങ്ങൾ അത്താഴത്തിനിടെ ഗുരു ചെയ്തുകാണിച്ചു. യഹൂദരുടെ ആചാരമനുസരിച്ച് ഒരു വീട്ടിലേക്കു കയറുംമുന്‍പ് ആഗതർ പാദങ്ങൾ കഴുകും. ആതിഥേയൻ അതിനുള്ള വെള്ളം സജ്ജമാക്കിയിട്ടുണ്ടാകും.
സമൂഹത്തിലെ ഉന്നതരെന്നു ഗണിക്കുന്നവരാണെങ്കിൽ കാലുകൾ കഴുകിക്കൊടുക്കും. അതിനായി നിയോഗിച്ചിരുന്നത് അടിമകളെയോ വേലക്കാരെയോ ആയിരുന്നു. പക്ഷേ, തന്റെ ക്ഷണപ്രകാരം അത്താഴത്തിനെത്തിയ ശിഷ്യന്മാരുടെ കാലുകൾ ക്രിസ്തുതന്നെ കഴുകി. വിനയത്തിന്റെ സകല അടയാളങ്ങളും ചേർത്തുവച്ചാണ് അതു ചെയ്തത്.
നിലത്തിറങ്ങി ശിഷ്യരുടെ കാലുകൾ കഴുകിയശേഷം അരയിൽ കെട്ടിയ കച്ചകൊണ്ട് അതു തുടയ്ക്കുകയും പാദങ്ങളിൽ ചുംബിക്കുകയും ചെയ്തു. അതിലൊന്നു യൂദാസിന്റേതായിരുന്നു. പിന്നീട് തന്റെ ശരീരവും രക്തവുമാണെന്നു പറഞ്ഞുകൊണ്ട് അവൻ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യർക്കു കൊടുത്തു. ആദ്യത്തെ കുർബാന. ഇത്രയുമൊക്കെ ചെയ്തിട്ടും ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയാതെ, അവന്റെ ചുംബനത്താൽ മുദ്രവയ്ക്കപ്പെട്ട പാദങ്ങളാൽ യൂദാസ് അക്രമികളുടെ താവളത്തിലേക്കു നടന്നു.
ഖലീൽ ജിബ്രാന്റെ വാക്കുകളിൽ ക്രിസ്തുവിന്റെ വേദന ഘനീഭവിച്ചുകിടക്കുന്നതുപോലെ തോന്നും. “ഒരിക്കൽ നീയെന്നോടു ചോദിക്കും, എന്താണ് കൂടുതൽ വിലപ്പെട്ടത്, എന്റെ ജീവനാണോ നിന്റെ ജീവനാണോ എന്ന്. ഞാൻ പറയും എന്റേതാണെന്ന്. അപ്പോൾ നീ നടന്നുപോകും, നീയാണ് എന്റെ ജീവനെന്നു തിരിച്ചറിയാതെ.’’
സ്നേഹത്തിന്റെ വിലയറിയാതെ നടന്നകലുന്ന മനുഷ്യർ ദൈവത്തിന്റെയും മനുഷ്യന്റെയും വേദനയാണ്. ഒരത്താഴമേശയിൽനിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവർ രാത്രിയിൽ എവിടേക്കോ ഇറങ്ങിപ്പോയിരിക്കുന്നു. ഒടുവിലത്തെ അത്താഴമേശയാണ് ആദ്യത്തെ ബലിപീഠം. പെസഹായുടെ അത്താഴവിരുന്നിൽ പങ്കെടുക്കുക എന്നതിനർഥം ബലിയർപ്പിക്കുക എന്നുകൂടിയാണ്.
ഭവനങ്ങളിലേക്കു മടങ്ങേണ്ട ദിവസമാണിന്ന്. പരസ്പരം പങ്കുവയ്ക്കാനും പാദങ്ങൾ കഴുകാനും ചുംബിക്കാനും കഴിഞ്ഞാൽ തീരാത്തൊരു യുദ്ധവും ഭൂമിയിലില്ല. ആരെയാണ് ക്ഷണിക്കാനുള്ളത്? ആരുടെ പാദങ്ങളാണ് കഴുകാനുള്ളത്? ഏതൊരു ചുംബനമാണ് കടമായി കിടക്കുന്നത്?... ഇന്നാണ് പെസഹ. ഇനിയൊന്നിന് അവസരമുണ്ടോ ഇല്ലയോ എന്ന് അറിഞ്ഞുകൂടല്ലോ.
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
അന്തർദേശീയ മനുഷ്യാവകാശത്തിന്റെ പേരിലുള്ള നമ്മുടെ ഐക്യദാർഢ്യങ്ങൾ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തതും പ്രാദേശിക വോട്ടുരാഷ്ട്രീയത്തിന്റെ ആർത്തിയടക്കാനുള്ളതുമായി മാറി
ഇന്നലെ നാം ഗാസയിലെ നിസഹായരായ മനുഷ്യരുടെ ദുരിതത്തെക്കുറിച്ചാണു പറഞ്ഞത്. ഗാസയിൽനിന്ന് വെറും 1460 കിലോമീറ്റർ ദൂരമേയുള്ളൂ നഗോർണോ-കരാബാക് പ്രദേശത്തേക്ക്.കേരളത്തിൽനിന്നു ഡൽഹിയിൽ പോകുന്നതിന്റെ പകുതി ദൂരം.
ഹമാസ്-ഇസ്രയേൽ ഏറ്റുമുട്ടലിനെത്തുടർന്ന് ഗാസയിലെ മനുഷ്യർ സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടിവന്ന ഏതാണ്ട് അതേ സമയത്താണ് നഗോർണോ-കരാബാക് പ്രദേശത്തെ ക്രിസ്ത്യാനികൾ ജനിച്ചുവളർന്ന വീടും നാടും എന്നെന്നേക്കുമായി ഉപേക്ഷിച്ച് അർമേനിയയിലേക്കു പലായനം ചെയ്തത്.
പ്രളയമുണ്ടായതുകൊണ്ടോ അർമേനിയയിൽ ജോലി കിട്ടിയതുകൊണ്ടോ പോയതല്ല; തുർക്കിയുടെ പിന്തുണയോടെ അസർബൈജാനിലെ മുസ്ലിം ഭരണാധികാരികൾ നടത്താനിടയുള്ള വംശഹത്യ ഭയന്നു പോയതാണ്. മുഴുവനാളുകളും ഒഴിഞ്ഞ ആ നാട് ഒരു പ്രേതനഗരമായി മാറി.
പക്ഷേ, നമ്മൾ അറിഞ്ഞിട്ടില്ല. സേവ് നഗോർണോ-കരാബാക് എന്നൊരു ബാനറും ഉയർന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമ്മേളനത്തിൽ പ്രസംഗങ്ങളും കവിതചൊല്ലലും ഉണ്ടായില്ല. ഒരു മാധ്യമത്തിന്റെയും ചർച്ചകൾ ഈ മനുഷ്യരുടെ പലായനത്തിലേക്കു ഫോക്കസ് ചെയ്തിട്ടില്ല; ചെയ്യാനുമിടയില്ല.
അന്തർദേശീയ മനുഷ്യാവകാശത്തിന്റെ പേരിലുള്ള നമ്മുടെ ഐക്യദാർഢ്യങ്ങൾ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തതും പ്രാദേശിക വോട്ടുരാഷ്ട്രീയത്തിന്റെ ആർത്തിയടക്കാനുള്ളതുമായി മാറി.
പക്ഷേ, രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും വിശദീകരണത്തിനപ്പുറം ആഗോളവിഷയങ്ങളെ നിരീക്ഷിക്കുന്നവർ കാര്യങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത്തരം കാപട്യങ്ങൾ ഇന്ത്യയിലെ വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടിയിട്ടുമുണ്ട്.
അർമേനിയൻ ക്രൈസ്തവരുടെ നാടായിരുന്ന നഗോർണോ-കരാബാക്കിലെ മുസ്ലിം അധിനിവേശത്തിന്റേത് വല്ലാത്തൊരു കഥയാണ്.
ലോകമെങ്ങും ഇരവാദം നടത്തുകയും ഇസ്ലാമോഫോബിയ ഇല്ലാക്കഥയാണെന്നു പ്രബോധനം നടത്തുകയും ചെയ്യുന്നതിനിടെയാണ് തുർക്കിയുടെയും പാക്കിസ്ഥാന്റെയും സഹായത്തോടെ അസർബൈജാൻ അവസാനത്തെ അർമേനിയൻ ക്രിസ്ത്യാനിയെയും നഗോർണോ-കരാബാക് പ്രദേശത്തുനിന്നും ആട്ടിപ്പായിച്ചത്.
അതിന്റെ അവസാന അധ്യായം എഴുതിയത് കഴിഞ്ഞ സെപ്റ്റംബർ 19നാണ്. ആ സമയം ഉറക്കത്തിലായിരുന്ന കേരളത്തിലെ മനുഷ്യാവകാശത്തിന്റെ കുത്തകക്കാർ ഞെട്ടിയുണർന്നത്, രണ്ടാഴ്ച കഴിഞ്ഞ് ഹമാസ് കൂട്ടക്കൊലയ്ക്ക് ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെയാണ്.
ഇന്നു ഗാസയിൽ സംഭവിക്കുന്ന മനുഷ്യനിർമിത ദുരിതങ്ങളെല്ലാം നഗോർണോ-കാരാബാക് പ്രദേശത്തുമുണ്ടായിരുന്നു. നൈജീരിയ ഉൾപ്പെടെ പലയിടത്തും ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടേത് എന്നപോലെയുള്ള അർമേനിയൻ ക്രൈസ്തവരുടെ നിലവിളി ആരും കേട്ടില്ല.
പ്രധാനമായും 1915-20 കാലഘട്ടത്തിൽ 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ ഓട്ടോമൻ തുർക്കികൾ വംശഹത്യ നടത്തിയത് ഇന്നും അറിഞ്ഞിട്ടില്ലാത്തതുപോലെ.
മതം നോക്കിയുള്ള ഐക്യദാർഢ്യങ്ങൾ ഓട്ടോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കപ്പെടുന്നതു സ്വപ്നം കാണുന്നവർക്ക് ഭൂഷണമായിരിക്കാം. പക്ഷേ, മതേതര രാഷ്ട്രീയത്തിന്റെ അട്ടിപ്പേറവകാശികൾ ഇനിയെങ്കിലും ഈ കാപട്യം അറബിക്കടലിൽ എറിയേണ്ടതല്ലേ?
സംഭവബഹുലവും രക്തരൂക്ഷിതവുമായ ഒരു ചരിത്രത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ നഗോർണോ-കരാബാക് സ്വയംഭരണ പ്രദേശമായി. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ നഗോർണോ-കരാബാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും 2020ൽ അസർബൈജാൻ പിടിച്ചെടുത്തു.
കഴിഞ്ഞ സെപ്റ്റംബർ 19ന് പൂർണമായും കീഴടക്കി. തൊട്ടുപിന്നാലെ, നഗോർണോ-കരാബാക്കിനെ അർമേനിയയുമായി ബന്ധിപ്പിക്കുന്ന ലാച്ചിൻ ഇടനാഴി അസർബൈജാൻ അടച്ചു. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ജനം വലഞ്ഞു. ഒരു റൊട്ടിക്കുവേണ്ടി മനുഷ്യൻ പരക്കം പാഞ്ഞു.
ഇന്ധനവും മരുന്നും ഭക്ഷണവുമായി അർമേനിയയിൽനിന്നെത്തിയ നൂറുകണക്കിനു ട്രക്കുകൾ ലാച്ചിൻ ഇടനാഴിയിൽ ചലനമറ്റു കിടന്നു. മൂന്നിലൊന്നു മരണവും പോഷാകാഹാരക്കുറവുകൊണ്ടായിരുന്നു. ഇന്ധനമില്ലാത്തതിനാൽ അമ്മമാരെ വാഹനങ്ങളിൽ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ഗർഭസ്ഥശിശുക്കൾ മരിച്ചു.
കഴിഞ്ഞ നവംബറിൽ യുഎൻ അന്തർദേശീയ കോടതിയും ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള സംഘടനകളുമൊക്കെ അർമേനിയൻ വംശജരെ നഗോർണോ-കരാബാക് പ്രദേശത്തു ജീവിക്കാൻ അനുവദിക്കണമെന്ന് അസർബൈജാനോട് അഭ്യർഥിച്ചു.
ഒന്നും ചെയ്തില്ല. ഇതൊക്കെയല്ലേ ഇപ്പോൾ മലയാളപത്രങ്ങളിൽ ഗാസയെക്കുറിച്ച് വരുന്ന വാർത്തകൾ? ഗാസയിലേതുപോലെ മനുഷ്യർ കൊല്ലപ്പെട്ടില്ല. കാരണം, തുർക്കിയുടെ അർമേനിയൻ വംശഹത്യയിൽ കൊല്ലപ്പെട്ട 15 ലക്ഷം പൂർവികരുടെ വിധി ഓർമയിലുള്ള ക്രിസ്ത്യാനികൾ ഉള്ളതെല്ലാമുപേക്ഷിച്ച് അർമേനിയയിലേക്ക് ഒരു കുരിശിന്റെ വഴിയിലെന്നപോലെ നടന്നുപോയി.
അർമേനിയക്കാരുടെ പാർലമെന്റ് മന്ദിരവും ഓഫീസുകളുമൊക്കെ അസർബൈജാൻ പട്ടാളം ബുൾഡോസറിന് ഇടിച്ചുനിരത്തി. ക്രൈസ്തവരുടെ ആയിരക്കണക്കിനു വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ ശൂന്യമായിക്കിടക്കുകയാണ്.
വംശഹത്യയുടെ കാലത്തെന്നപോലെ, അവിടെയൊക്കെ ഇനി മുസ്ലിം കുടുംബങ്ങൾ ജീവിക്കും. പള്ളികളൊക്കെ മോസ്കുകളാക്കും. ഇതാണ് കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നഗോർണോ-കരാബാക് പ്രദേശത്ത് കഴിഞ്ഞദിവസംവരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ കഥ.
അവർക്കുവേണ്ടി ചർച്ച നടത്താനും കഥയും കവിതയും ചൊല്ലാനും മുഖപ്രസംഗമെഴുതാനും ആരുമില്ല. ഇസ്ലാമിക് സ്റ്റേറ്റും ഹമാസും പോലെയുള്ള ബ്രദർഹുഡുകളൊന്നും പൊരുതാനുമില്ല. ചരിത്രം ഗാസയിൽ കെട്ടിക്കിടക്കില്ല.
അത് വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടിയെഴുതുന്ന കുറിപ്പുകൾ ‘കറുത്ത പൂന്തോട്ട’ത്തിലെ ക്രിസ്ത്യാനികളുടെ വീടുകളിലിരുന്ന് മുസ്ലിം കുട്ടികളും വായിച്ചേക്കാം. നമുക്കു കാപട്യമില്ലാത്ത മനുഷ്യരാകാൻ കഴിഞ്ഞിരുന്നെങ്കിൽ; എല്ലാ മനുഷ്യരുടെയും വേദനകളിൽ സങ്കടപ്പെടുന്ന സാധാരണ മനുഷ്യർ!
ഇസ്രയേൽ തുടക്കം മാത്രമാണെന്നും യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകമാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്ന ഹമാസിനെ വിമോചനപ്പോരാളികളായി കാണാൻ താത്പര്യപ്പെടുന്നവർ പലസ്തീൻ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് കേരളത്തിലായിരിക്കും.
തീവ്രവാദത്തെ വെറുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതു മനുഷ്യത്വമാണ്. തീവ്രവാദ വിരുദ്ധതയുടെ പേരിലുള്ള ഹിംസയെ വെറുക്കുന്നതും അതേ മനുഷ്യത്വത്താലാണ്. ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ 32,000-ത്തിലധികം മനുഷ്യർ മരിച്ചെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
അതിൽ 13,000പേർ കുട്ടികളാണ്. ഈ യുദ്ധം എന്തിനാണെന്നുപോലും അറിയില്ലാതിരുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ലോകത്തിന്റെ നൊന്പരമാണ്. പക്ഷേ, ഹമാസിന്റെ തീവ്രവാദ മനസിനെയോ ഇസ്രയേലിന്റെ പകയെയോ അതു സ്പർശിക്കുന്നില്ല. അവർ “വെള്ള പുതപ്പിച്ചു’’ കിടത്തിയവർ മാത്രമല്ല, വെള്ളത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി ഗാസയിൽ അലയുന്നവരും ലോകത്തെ വിളിച്ചുണർത്താൻ ശ്രമിക്കുന്നുണ്ട്.
ഹമാസിനെ നശിപ്പിക്കാതെ പിൻവാങ്ങില്ലെന്ന ഇസ്രയേൽ നിലപാടും ബന്ദികളെ കൈമാറാൻ ഹമാസ് തയാറാകാത്തതും സമാധാനചർച്ചകളെ പരാജയപ്പെടുത്തുകയാണ്. ബന്ദികളിൽ 100 പേരാണ് ഇനി ജീവനോടെയുള്ളത്. ഹമാസ് ബന്ദികളാക്കിയിരിക്കുന്ന തങ്ങളുടെ 40 പൗരന്മാർക്കു പകരം 700 പലസ്തീൻ തടവുകാരെ വിട്ടുകൊടുക്കാമെന്നു ഖത്തറിലെ ദോഹയിൽ നടന്ന സമാധാനചർച്ചയിൽ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ടെന്നാണ് രണ്ടു ദിവസം മുന്‍പ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
സിഎൻഎൻ അനലിസ്റ്റ് ബറാക് ഡേവിഡിന്റെ റിപ്പോർട്ടനുസരിച്ച്, ഇസ്രയേൽ മോചിപ്പിക്കാമെന്നു സമ്മതിച്ചിരിക്കുന്ന തടവുകാരിൽ 100 പേർ ഇസ്രയേൽ പൗരന്മാരെ കൊന്നതിനു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണ്. ദോഹയിലെ ഹമാസ് പ്രതിനിധികൾ, ഈ നിബന്ധനകൾ ഹമാസ് നേതാവ് യാഹ്യ സിൻവാറിനെ അറിയിച്ചു സമ്മതം വാങ്ങിയ ശേഷമേ ബാക്കി പറയാനാകൂ.
ഭൂമിക്കടിയിൽ 100 അടി താഴ്ചയിലുള്ള സുരക്ഷിതകേന്ദ്രത്തിലാണ് സിൻവാർ ഇപ്പോഴുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിന്റെ ആക്രമണത്തെ അപലപിക്കുന്നവർ, സ്വന്തം ജനങ്ങളുടെ നാശം കണ്ടിട്ടും ബന്ദികളെ വിട്ടുകൊടുക്കാൻ മടിക്കുന്ന ഹമാസിനെ കണ്ടില്ലെന്നു നടിക്കുകയാണ്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇസ്രയേൽ-പലസ്തീൻ യുദ്ധം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 1948ൽ ആധുനിക ഇസ്രയേൽ നിലവിൽ വരുന്നതിനുമുന്പുള്ള യുഎന്നിന്റെ ദ്വിരാഷ്ട്ര പരിഹാരം പലസ്തീൻ തള്ളിക്കളഞ്ഞതോടെ ഇസ്രയേൽ നിലവിൽ വന്നു. ഇപ്പോഴും പ്രായോഗികമായ പരിഹാരമായി നിർദേശിക്കപ്പെടുന്നത് ഇരുകൂട്ടർക്കും സ്വതന്ത്ര രാഷ്ട്രങ്ങൾ എന്നതാണ്.
പക്ഷേ, ജറൂസലെമിന്റെ കാര്യത്തിലുൾപ്പെടെ പഴയ കരാർ അതേപടി അംഗീകരിക്കാൻ ഇസ്രയേൽ തയാറല്ല. കൂടുതൽ പലസ്തീൻ പ്രദേശങ്ങളിലേക്ക് അവർ കടന്നുകയറ്റം നടത്തിയിട്ടുമുണ്ട്. അതായത്, പ്രശ്നപരിഹാരം കൂടുതൽ സങ്കീർണമായിക്കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി 1200 പേരെ കൊല്ലുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിനെ തുടർന്നാണ് ഇസ്രയേൽ ഇപ്പോഴത്തെ തിരിച്ചടി തുടങ്ങിയത്.
താത്കാലിക വെടിനിർത്തലല്ലാതെ, ഹമാസ് എന്ന ഇസ്ലാമിക ഭീകരസംഘടനയെ പലസ്തീനിന്റെ ഭരണമേൽപ്പിച്ചു ശാശ്വത പരിഹാരമുണ്ടാക്കുന്നതിൽ ഇസ്രയേൽ ഉൾപ്പെടെ പല രാജ്യങ്ങൾക്കും വിയോജിപ്പുണ്ട്. ഇസ്രയേൽ തുടക്കം മാത്രമാണെന്നും യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകമാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്ന ഹമാസിനെ വിമോചനപ്പോരാളികളായി കാണാൻ താത്പര്യപ്പെടുന്നവർ പലസ്തീൻ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് കേരളത്തിലായിരിക്കും.
ലോകം മുഴുവൻ തങ്ങളുടെ നിയമത്തിനു കീഴിൽ വരുമെന്നുമാണ് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ പ്രഖ്യാപിച്ചത്. ഹമാസിന്റെ മുഴുവൻ പേര് “ഹർക്കത്ത് അൽ മുഖവാമ അൽ ഇസ്ലാമിയ’’ എന്നാണ്. അതിനർഥം പലസ്തീൻ വിമോചന മുന്നേറ്റമെന്നല്ല, ഇസ്ലാമിക പ്രതിരോധ മുന്നേറ്റമെന്നാണ്. ഇത്തരമൊരു പ്രസ്ഥാനത്തെ അയലത്തു വച്ചുകൊണ്ടിരിക്കാൻ ഇസ്രയേലെന്നല്ല ലോകത്തൊരു രാജ്യവും തയാറാകില്ല.
ഇസ്രയേലിന്റെ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നവർ, ഹമാസ് ഇസ്രയേൽ വനിതകളോട് ഒക്ടോബർ ഏഴിനും തുടർന്നും നടത്തിയ ലൈംഗികപീഡനങ്ങളെക്കുറിച്ച് പറയുന്നില്ല. അതിനു മതിയായ തെളിവുകളുണ്ടെന്ന് യുഎന്‍ സ്പെഷല്‍ റെപ്രസെന്റേറ്റീവ് ഓണ്‍ സെക്ഷ്വൽ വയലന്‍സ് ഇന്‍ കോണ്‍ഫ്ളിക്ട് പ്രമില പാറ്റേണിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇപ്പോഴും ബന്ദികളെ ലൈംഗികമായി ആക്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലുന്നതിനു മുന്‍പ് സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി. സ്ത്രീകളുടെ മൃതദേഹത്തിൽ പോലും അതിക്രമം കാണിച്ച സംഭവങ്ങളും പ്രമിലയുടെ റിപ്പോർട്ടിലുണ്ട്. തിരിച്ചടി ഭയാനകമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിൽ ആക്രമണം അഴിച്ചുവിട്ടത്.
സ്വന്തം ജനങ്ങളെ ഇരകളാകാൻ വിട്ടുകൊടുത്തുകൊണ്ട് ഹമാസ് ഭീകരർ ഒളിത്താവളങ്ങളിലേക്കു കയറുകയും ചെയ്തു. ഗാസയിലെ മനുഷ്യക്കുരുതി ലോകത്തിന്റെ കണ്ണുകളെ ഈറനാക്കുന്നുണ്ടെങ്കിലും ഹമാസിന്റെ നിലപാടുകൾ സംശയകരമാണ്. ഇത്രയേറെ പലസ്തീനികൾ കൊല്ലപ്പെട്ടിട്ടും ബന്ദികളെ വിട്ടുകൊടുത്ത് കൂടുതൽ ദുരിതം ഒഴിവാക്കാൻ ഹമാസ് തയാറായിട്ടില്ല.
യുഎൻ ഉൾപ്പെടെ ലോകത്തിന്റെ അഭ്യർഥനകളെയെല്ലാം കാറ്റിൽ പറത്തി ഇസ്രയേൽ നടത്തുന്ന ഏകപക്ഷീയമായ കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ ആവില്ല. ഒക്ടോബർ ഏഴിലെ ആക്രമണം പലസ്തീനിൽ എന്തും ചെയ്യാൻ തങ്ങൾക്കു കിട്ടിയ ലൈസൻസാണെന്ന മട്ടിലാണ് ഇസ്രയേലിന്റെ ആക്രമണം. അതിലൂടെ ഇസ്രയേൽ സുരക്ഷിതമാകുമോ, കൂടുതൽ അരക്ഷിതമാകുമോ എന്നതു കാണാനിരിക്കുന്നതേയുള്ളൂ.
ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ ലക്ഷ്യവും ലക്ഷണവുമുള്ള ഹമാസിനെ വെള്ളപൂശിക്കൊണ്ടുള്ള ഒരു പരിഹാരവും ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിൽ ഉണ്ടാകില്ലെന്നുള്ളതാണ് യാഥാർഥ്യം. ഇസ്രയേലിലായാലും പലസ്തീനിലായാലും ഓരോ മരണവും മനുഷ്യത്വത്തിന്റെ ശ്രദ്ധയെ ക്ഷണിക്കുന്നു.
പക്ഷേ, മനുഷ്യത്വവും മനുഷ്യാവകാശവും രാഷ്ട്രീയ താത്പര്യങ്ങളുടെ മൂശയിൽ വാർത്തെടുത്ത പക്ഷപാതപരമായ വ്യാജബിംബങ്ങളല്ലെങ്കിൽ നമുക്ക് ഇവിടെ അവസാനിപ്പിക്കാനാവില്ല. ഇരകളെക്കുറിച്ചുള്ള വാർത്തകളും കഥകളും കവിതകളും പലസ്തീനിൽ തുടങ്ങി പലസ്തീനിൽ അവസാനിക്കുന്നുമില്ല; പറയാൻ ബാക്കിയുണ്ട്.
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
എല്ലാവരെയും ഭയം കീഴടക്കുകയാണോ? ഭൂരിപക്ഷത്തിനു ന്യൂനപക്ഷത്തെയും ന്യൂനപക്ഷത്തിനു ഭൂരിപക്ഷത്തെയും മാത്രമല്ല ന്യൂനപക്ഷങ്ങൾക്കു പരസ്പരവും ജനങ്ങൾക്കു തമ്മിൽതമ്മിലും വിശ്വാസമില്ലാത്ത സ്ഥിതി സംജാതമായിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരായവർ തങ്ങളുടെ ജോലി തുടർന്നുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് അസാധാരണവും അനഭിലഷണീയവുമായ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ അതീവ ഗൗരവത്തിലെടുക്കേണ്ടത് നഷ്ടപ്പെടുന്ന സാമൂഹിക ഐക്യത്തെയാണ്. മാനസികമായ ഈ ഭിന്നിപ്പിന്റെ അനന്തരഫലങ്ങൾ തെരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും തോറ്റാലും രാജ്യം അഭിമുഖീകരിക്കേണ്ടിവരും.
ചിലയിടങ്ങളിൽ ദൃശ്യവും കൂടുതൽ ഇടങ്ങളിൽ അദൃശ്യമായതുമായ ഒരു വിഭജനരേഖ ജനങ്ങൾക്കിടയിൽ വരയ്ക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും മതത്തിലും വ്യക്തിജീവിതത്തിലുമൊക്കെ അതു പ്രകടമായിക്കഴിഞ്ഞു.
രാഷ്ട്രീയ-മത പ്രസംഗങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പശ്ചാത്തലത്തിൽ രാക്ഷസാകാരം പൂണ്ടു വളരുന്ന ഹിംസയെ നാം തുരത്തേണ്ടിയിരിക്കുന്നു. എളുപ്പമല്ലെങ്കിലും അസാധ്യമല്ലെന്നു കരുതിയാലേ നമുക്ക് ആ യുദ്ധം തുടങ്ങാനാകൂ.
വിദ്വഷപ്രസംഗങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്ന് 2023 ഏപ്രിലിലാണ് സുപ്രീംകോടതി മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയത്. സർക്കാരുകൾ നടപടിയെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നുവരെ സുപ്രീംകോടതി മുന്നറിയിപ്പു നൽകി.
പക്ഷേ, തടയാനായില്ല. വിദ്വേഷപ്രസംഗങ്ങളെ തടയേണ്ടവർ സംരക്ഷകരായി. യുപി, ഉത്തരാഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളോട് 2022 ഒക്ടോബറിലും കോടതി ഇക്കാര്യം പറഞ്ഞിരുന്നു. സർക്കാരുകൾ നിഷ്ക്രിയത തുടർന്നതോടെയാണ് കോടതിക്കു 2023ൽ വീണ്ടും പറയേണ്ടിവന്നത്. എന്നിട്ടും ഫലമുണ്ടായില്ല.
വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന /”ഇന്ത്യ ഹേറ്റ് ലാബ് 2024’’’’ ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്കുകളനുസരിച്ച്, രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. അതായത്, സുപ്രീംകോടതിയുടെ ഇടപെടലുണ്ടായിട്ടുപോലും കാര്യങ്ങൾ നിയന്ത്രിക്കാനാകുന്നില്ല.
ഭൂരിപക്ഷത്തിലെയും ന്യൂനപക്ഷങ്ങളിലെയും തീവ്രസംഘടനകളും തീവ്രമനോഭാവമുള്ളവരും ജനങ്ങൾക്കിടയിലെ ഭിന്നത തങ്ങളാലാവുംവിധം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ പ്രതികരണം ശത്രുക്കളായി കരുതുന്നവരെ ആക്രമിക്കാൻ കിട്ടുന്ന വിഷയങ്ങളിൽ മാത്രമാണ്.
എല്ലാ മനുഷ്യാവകാശങ്ങളെയും അവർ പരിഗണിക്കില്ല. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതം ഉപയോഗിക്കുന്നതു മാത്രമല്ല, മതതീവ്രതകൊണ്ടു മാത്രം ഇതരമതങ്ങളെ നിന്ദിക്കുന്നതും മുദ്രാവാക്യങ്ങളിലൂടെ വെല്ലുവിളിക്കുന്നതുമൊക്കെ അപൂർവമല്ലാതായി.
സമൂഹമാധ്യമങ്ങളിൽ ചിലർ സജീവമായിരിക്കുന്നതു മതവിദ്വേഷം പരത്താൻ മാത്രമാണെന്നു വന്നിരിക്കുന്നു. അഹിംസയുടെ നാടായിരുന്ന രാജ്യം ഹിംസയിലേക്കു കുതിക്കുന്നത് ഇനിയും അവഗണിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും.
സമൂഹമാധ്യമങ്ങളിൽ ഹിംസാത്മകവും അറപ്പുളവാക്കുന്നതും വീട്ടിലുള്ളവരെപോലും ചീത്തവിളിക്കുന്നതുമായ പരാമർശങ്ങൾ കേൾക്കാതിരിക്കാൻ സമാധാനകാംക്ഷികളായ പലരും പിൻവലിയുകയാണ്. എല്ലാവരും തീവ്ര മതചിന്തകളുള്ളവരല്ല. പക്ഷേ, അവരല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്.
മത-വർഗീയ രാഷ്ട്രീയത്തെ കുറ്റംപറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏതൊരു വിഷയത്തെയും വോട്ട് നേടാനുള്ള കുറുക്കുവഴിയാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം (സിഎഎ) ഉദാഹരണമാണ്. നാലു വർഷം പെട്ടിയിൽ പൂട്ടിവച്ച വിഷയം തെരഞ്ഞെടുപ്പിനു പുറത്തെടുത്ത് ഉപയോഗിക്കുന്ന ബിജെപിയെ വിമർശിക്കുന്നവരും അതേ വിഷയം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനെതിരേ മുസ്ലിം ലീഗ് ഉൾപ്പെടെ 22 കക്ഷികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. സങ്കീർണമായ ആ വിഷയത്തിൽ കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കാനാണ് ഉത്തരവാദപ്പെട്ട സംഘടനകൾ തീരുമാനിച്ചിരിക്കുന്നതെങ്കിലും കേരളത്തിൽ സിപിഎം ഈ വിഷയവുമായി തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുകയാണ്. വോട്ടാണു ലക്ഷ്യം.
ഭരണപരാജയങ്ങളിൽനിന്നു ശ്രദ്ധതിരിക്കുന്നതുമാവാം. മാധ്യമങ്ങൾ മിക്കതും സംയമനം പാലിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങളിലെ ചില സംഘടനകളും പൗരത്വ ഭേദഗതി നിയമം പൊക്കിപ്പിടിച്ച് ഓടിനടക്കുകയാണ്. വിദ്വേഷമല്ലാതൊന്നും ഇവർ പരത്തുന്നില്ല. സാന്പത്തിക അസമത്വം, തൊഴിലില്ലായ്മ, അഴിമതി, അധികാരദുർവിനിയോഗം, രാഷ്ട്രീയ നേതാക്കളുടെ അഹന്ത, ഏകാധിപത്യപ്രവണതകൾ തുടങ്ങിയവയെക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാത്തവരും മതവിഷയങ്ങളുണ്ടാകുന്പോൾ ചാടിവീഴുകയാണ്.
ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളും സാന്പത്തിക അസമത്വം രാജ്യത്തു വർധിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും വികസനത്തിന്റെയും അന്തർദേശീയ റിപ്പോർട്ടുകളിലൊക്കെ രാജ്യം പിന്നിലാകുന്നതും അവർ കാണില്ല.
എല്ലാവരെയും ഭയം കീഴടക്കുകയാണോ? ഭൂരിപക്ഷത്തിനു ന്യൂനപക്ഷത്തെയും ന്യൂനപക്ഷത്തിനു ഭൂരിപക്ഷത്തെയും മാത്രമല്ല ന്യൂനപക്ഷങ്ങൾക്കു പരസ്പരവും ജനങ്ങൾക്കു തമ്മിൽതമ്മിലും വിശ്വാസമില്ലാത്ത സ്ഥിതി സംജാതമായിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരായവർ തങ്ങളുടെ ജോലി തുടർന്നുകൊണ്ടിരിക്കുകയാണ്.
ഹിംസയുടെ വ്യാപനത്തിനെതിരേ ജനാധിപത്യത്തിലും മതേതരത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നവർ കൈകോർക്കേണ്ടതുണ്ട്. ഗാന്ധിജിയെപ്പോലൊരു നേതാവിനെ കാത്തിരുന്നിട്ടു കാര്യമില്ലെന്നു തോന്നുന്നു. ഓരോരുത്തരും തങ്ങളാലാവുന്നതു ചെയ്യേണ്ടിയിരിക്കുന്നു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ കെട്ടുകെട്ടിക്കാൻ കൈകോർത്തവർ പരസ്പരം പോരടിക്കന്ന കാഴ്ച അസഹനീയമാണ്. നിങ്ങളോ ഞങ്ങളോ അല്ല, ഇന്ത്യക്കാരായ നമ്മളാണ് ഈ രാജ്യത്തിന്റെ അവകാശികൾ. ഇടുങ്ങിയ ചിന്തകളിൽനിന്നുള്ള മോചനത്തിനായാണ് ഇനി നാം പൊരുതേണ്ടത്.
”ഒരുനാൾ ജോർജിയയിലെ ചുവന്ന മലകൾക്കു മുകളിൽ ഇന്നത്തെ അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറ, സാഹോദര്യഭാവത്തോടെ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് അത്താഴമുണ്ണുന്ന ആ ദിനത്തെപ്പറ്റി ഞാൻ സ്വപ്നം കാണുന്നു.’’
1963 ഓഗസ്റ്റ് 28ന് വാഷിംഗ്ടണിലെ ലിങ്കൺ മെമ്മോറിയലിന്റെ പടികളിൽ നിന്നുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ നടത്തിയ പ്രസംഗത്തിലെ വാക്യമാണിത്. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടിനുശേഷം, നമ്മുടെ മക്കൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ഇല്ലാതാക്കരുത്; ഇന്ത്യക്കാരായ നമ്മൾ. നമ്മൾ ഒന്നല്ലെന്നു പറയുന്നവരെ, കൂടെയുള്ളവരാണെങ്കിലും സൂക്ഷിച്ചുകൊള്ളുക.
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന വിമർശനങ്ങളെ നേരിടാനും തിരുത്തൽ ശ്രമങ്ങളെ പരാജയപ്പെടുത്താനും അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സർവസന്നാഹങ്ങളും ഉപയോഗിച്ചു ഭരണകൂടം ശ്രമിക്കുന്പോൾ കോടതികൾ ജനാധിപത്യത്തിന്റെ അവസാന ആശ്രയമായി മാറും.
ഓങ് സാൻ സൂചി 1991ൽ എഴുതിയ "ബർമയിൽനിന്നുള്ള കത്തുകൾ' എന്ന പുസ്തകത്തിൽ, ഭരിക്കുന്നവരെയും പ്രതിപക്ഷത്തെയുംകുറിച്ചു പറഞ്ഞിട്ടുണ്ട്. ""പ്രതിപക്ഷത്തെ അപകടകാരികളായി കാണുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കൽപ്പങ്ങളെ തെറ്റിദ്ധരിക്കുന്പോഴാണ്; പ്രതിപക്ഷത്തെ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന്റെ അടിത്തറയെ ആക്രമിക്കലാണ്.''
അഴിമതിവിരുദ്ധതയെന്നും സത്യസന്ധതയെന്നുമൊക്കെയാണ് ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കിലും ഇന്ത്യയിൽ നടക്കുന്ന അടിയന്തരാവസ്ഥാ സമാനമായ പല കാര്യങ്ങളും സൂചിയുടെ വാക്കുകളെ ഓർമിപ്പിക്കുന്നു. ഭരിക്കുന്ന പാർട്ടിക്കും അണികൾക്കും മാത്രം മനസിലാക്കാനും അംഗീകരിക്കാനും കഴിയുന്ന കാര്യങ്ങളല്ല ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്.
കേജരിവാളിന്റെ അറസ്റ്റ്, തെരഞ്ഞെടുപ്പിലേക്കു കടക്കുന്പോൾ രാജ്യം കണ്ടുകൊണ്ടിരിക്കുന്ന അസാധാരണ സ്ഥിതിവിശേഷങ്ങളിൽ ഒന്നുമാത്രമാണ്. കേജരിവാൾ അഴിമതി നടത്തിയിട്ടുണ്ടോയെന്നത് കോടതിയാണു തീരുമാനിക്കേണ്ടത്.
പക്ഷേ, ബിജെപി നേതാക്കളും ബിജെപിയിൽ ചേർന്ന മറ്റു പാർട്ടികളിലെ അഴിമതിയാരോപിതരും ബിജെപി ബന്ധമുള്ള അതിസന്പന്നരും ഇഡി റെയ്ഡിനു പിന്നാലെ ബോണ്ട് സോപ്പ് വാങ്ങി കുളിച്ചുകയറിയവരുമൊക്കെ അഴിമതിവിരുദ്ധരാണെന്നു ബിജെപിക്കു മാത്രമേ അവകാശപ്പെടാനാകൂ. ഭരണം നഷ്ടപ്പെട്ടാൽ അതെല്ലാം ബാധ്യതയാകും. അതു ബിജെപിക്കുമറിയാം.
ജനാധിപത്യരാജ്യങ്ങളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തവിധമുള്ള വിചിത്രമായ അഴിമതിവിരുദ്ധ യുദ്ധത്തിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇലക്ടറൽ ബോണ്ടുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നവരെ തിരിച്ചറിയാനാകുമായിരുന്നില്ല, തമിഴ്നാട് ഗവർണറുടെ രാജാ പാർട്ട് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാലിൻ സർക്കാരിനും സഹിക്കേണ്ടിവരുമായിരുന്നു, സർക്കാരിനെതിരായ വാർത്തകളെ ഇല്ലാതാക്കാനുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അവകാശത്തെ രാജ്യത്തിന് അംഗീകരിക്കേണ്ടിവരുമായിരുന്നു.
കോടതിവിധികൊണ്ടു മാത്രമാണ് അതൊക്കെ സാധ്യമായത്. അന്വേഷണ ഏജൻസികളെപ്പോലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെയും ഭരണകൂട ചട്ടുകമാക്കി. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനുള്ള പണം പോലും നിഷേധിക്കുംവിധം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. നികുതി കുടിശികയുടെ പേരിലാണ് നടപടി.
അതേസമയം, 6,000 കോടിയിലേറെ രൂപ അക്കൗണ്ടിൽ മാത്രം സ്വീകരിച്ച ബിജെപി ഒരിക്കൽപോലും നികുതിയടച്ചിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിച്ചത്. 400 സീറ്റിൽ വിജയിക്കുമെന്ന് അവകാശപ്പെട്ട ഒരു പാർട്ടി എന്തിനാണ് ഈവിധമൊക്കെ പ്രതിപക്ഷത്തിനെതിരേ തിരിയുന്നത്? ഒന്നുകിൽ അവർക്ക് അവകാശവാദങ്ങളേയുള്ളൂ, ആത്മവിശ്വാസമില്ല; അല്ലെങ്കിൽ ജനാധിപത്യത്തിൽനിന്നു മറ്റെവിടേക്കോ പൊയ്ക്കൊണ്ടിരിക്കുന്നു. എന്തായാലും സംഭവിച്ചുകൊണ്ടിരിക്കുന്ന പലതിനും ജനാധിപത്യവുമായി കാര്യമായ ബന്ധമില്ല.
ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരുടെ ബിജെപി ബന്ധവും അവർക്കുണ്ടായ നേട്ടങ്ങളും അവർക്കെതിരേയുള്ള അന്വേഷണങ്ങളുടെ അകാല അന്ത്യവുമൊക്കെ വിശദീകരിക്കാൻ ബിജെപിക്കു കഴിയുന്നില്ല. സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗവർണർ ആർ.എൻ. രവിയെ നിലയ്ക്കുനിർത്താൻ തമിഴ്നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു കഴിയില്ലായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി നിർദേശിച്ച കെ. പൊന്മുടിയുടെ സത്യപ്രതിജ്ഞ 24 മണിക്കൂറിനകം നടത്തണമെന്നു കോടതിക്കു പറയേണ്ടിവന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഗവർണർമാർക്ക് വികൽപമുണ്ടാകുന്നത്. അതുപോലെ, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷത്തെയെന്നപോലെ മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കാനുള്ള വ്യഗ്രത.
അതിനുവേണ്ടി പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ലെങ്കിൽ മാധ്യമങ്ങൾ പ്രതിഷേധിച്ചിട്ടു കാര്യമുണ്ടാകുമായിരുന്നില്ല. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളുടെയും ഇന്റർനെറ്റ് ഉള്ളടക്കങ്ങളുടെയും വസ്തുതാപരിശോധനയ്ക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഇറക്കിയ വിജ്ഞാപനമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
വ്യാജമെന്നു പിഐബി മുദ്ര കുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കിക്കൊള്ളണമെന്നായിരുന്നു വ്യവസ്ഥ. മാധ്യമങ്ങൾ എന്തു വാർത്ത കൊടുക്കരുതെന്നു സർക്കാരിനു തീരുമാനിക്കാവുന്ന ആപത്താണ് തത്കാലത്തേക്കാണെങ്കിലും സുപ്രീംകോടതി ഒഴിവാക്കിയത്. ബോംബെ ഹൈക്കോടതിയിലുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതു വരെയാണു സ്റ്റേ.
പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന വിമർശനങ്ങളെ നേരിടാനും തിരുത്തൽ ശ്രമങ്ങളെ പരാജയപ്പെടുത്താനും അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സർവസന്നാഹങ്ങളും ഉപയോഗിച്ചു ഭരണകൂടം ശ്രമിക്കുന്പോൾ കോടതികൾ ജനാധിപത്യത്തിന്റെ അവസാന ആശ്രയമായി മാറും.
പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ഉപദേശിക്കാനേ പറ്റൂ. ഉത്തരവിടാൻ സുപ്രീംകോടതിക്കേ സാധിക്കൂ. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ബഹുമാനിക്കാതെ ജനാധിപത്യത്തെ ബഹുമാനിക്കാവില്ലെന്നു സർക്കാരിനെ ഉപദേശിക്കട്ടെ.
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
സത്യഭാമയുടെ സംസ്കാരരഹിതമായ പരാമർശം കറുത്തവരെയെല്ലാം തളർത്തില്ല. പക്ഷേ, കുട്ടികളിൽ പലരെയും ഇതു മുറിവേൽപ്പിക്കും. രാമകൃഷ്ണൻ ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്നു പറഞ്ഞുകഴിഞ്ഞു. അതു രാമകൃഷ്ണന്റെ മാത്രം ചുമതലയല്ലെന്നുകൂടി സർക്കാരും സമൂഹവും തിരിച്ചറിയണം.
മികച്ച നർത്തകനായ ആർ.എൽ.വി. രാമകൃഷ്ണനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്, മനുഷ്യത്വത്തോടുള്ള കൂറിന്റെ ഭാഗമായിട്ടാണ്. മോഹിനിയാട്ടം കലാകാരിയായ കലാമണ്ഡലം സത്യഭാമയിൽനിന്നു നിറത്തിന്റെയും ശരീരാക്ഷേപത്തിന്റെയും പേരിൽ അദ്ദേഹത്തിനു സഹിക്കേണ്ടിവന്ന അപമാനം കേരളത്തിനാകെ അപമാനമായിരിക്കുന്നു.
രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നും കണ്ടാൽ പെറ്റ തള്ളപോലും സഹിക്കില്ലെന്നും അടക്കമുള്ള മനുഷ്യവിരുദ്ധ പരാമർശങ്ങളെ, സത്യഭാമ എത്രവലിയ കലാകാരിയാണെങ്കിലും, വച്ചുപൊറുപ്പിക്കാൻ പരിഷ്കൃതസമൂഹത്തിനു ബാധ്യതയില്ല.
ഉള്ളിലൊളിപ്പിച്ചിട്ടും ദഹിക്കാതെ കിടന്ന വർണവ്യവസ്ഥയുടെ പുളിച്ചുതികട്ടലാവാം സത്യഭാമയിൽനിന്നുയർന്നത്; ആ ദുർഗന്ധത്തെ ആസ്വദിക്കാതിരുന്നാൽ മാത്രം പോരാ, ചികിത്സയും ഉറപ്പാക്കണം.
കാഴ്ചകൊണ്ടും കെട്ടുകാഴ്ചകൾകൊണ്ടും മാത്രം ഒരാളുടെ മഹത്വം വിലയിരുത്താനാവില്ലെന്നതിന്റെ തെളിവായിരിക്കുന്നു സത്യഭാമയുടെ പരാമർശങ്ങൾ: “”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്.
ഇയാളെ കണ്ടാല്‍ കാക്കയുടെ നിറം. കാല് അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നത്ര അരോചകം വേറെയില്ല. ആണ്പിള്ളേര് മോഹിനിയാട്ടം കളിക്കുന്നെങ്കിൽ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം.
ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവര്‍ ഉണ്ട്. ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല.’’ വിവാദമായിട്ടും സത്യഭാമ തിരുത്തിയില്ല. താൻ പറഞ്ഞതിൽ കുറ്റബോധമില്ലെന്നാണ് അവർ പറഞ്ഞത്.
കൂടുതൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ‘‘തീരെ കറുത്ത കുട്ടികൾക്കു സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കുമെങ്കിലും മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്പോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവർ മാർക്കിടില്ല എന്നു പറയും.
’’ അങ്ങനെ അവർ പറഞ്ഞിട്ടുണ്ടെങ്കിൽ എത്ര കുട്ടികളുടെ ആത്മാഭിമാനത്തെ ചവിട്ടിമെതിച്ചായിരിക്കും അവർ ഇവിടെയെത്തിയത്? അതുപോലെ മോഹിനിയാട്ടമത്സരത്തിന് സൗന്ദര്യത്തിന് ഒരു കോളമുണ്ടെങ്കിൽ വെട്ടിക്കളയേണ്ടതല്ലേ അത്? കുറുപ്പിന്റെയും വെളുപ്പിന്റെയും കോളങ്ങളിലിരുത്തിയ സൗന്ദര്യ സങ്കൽപ്പങ്ങളെയെല്ലാം മനുഷ്യൻ പുറത്താക്കിക്കൊണ്ടിരിക്കുന്നത് കേരളം അറിഞ്ഞില്ലേ? സത്യഭാമയുടെ സംസ്കാരരഹിതമായ പരാമർശം കറുത്തവരെയെല്ലാം തളർത്തില്ല.
പക്ഷേ, കുട്ടികളിൽ പലരെയും ഇതു മുറിവേൽപ്പിക്കും. രാമകൃഷ്ണൻ ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്നു പറഞ്ഞുകഴിഞ്ഞു. അതു രാമകൃഷ്ണന്റെ മാത്രം ചുമതലയല്ലെന്നുകൂടി സർക്കാരും സമൂഹവും തിരിച്ചറിയണം.
താൻ ആരുടെയും പേരു പറഞ്ഞിട്ടില്ലെന്ന സത്യഭാമയുടെ വാദം തെറ്റാണ്. യൂട്യൂബിലെ അഭിമുഖത്തിന്റെ തുടക്കത്തിൽ അവർ പറഞ്ഞത്: “ഒരു നൃത്ത അധ്യാപകനുണ്ട്. ചാലക്കുടി ഭാഗത്താണ് അദ്ദേഹത്തിന്റെ വീട്. ആരാണെന്നു ഞാൻ പറയുന്നില്ല.’’
എന്നാണ്. ഇതിൽ കൂടുതൽ എന്തു പറയണം? സത്യഭാമ ഒരു മനോഭാവമാണ്. നിർമാർജനം ചെയ്യാനായിട്ടില്ലെങ്കിലും നവോത്ഥാനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ലോകവിവരത്തിലൂടെയും, വെറുക്കപ്പെടേണ്ടതെന്നു പരിഷ്കൃതലോകം തിരിച്ചറിഞ്ഞ വർണവെറിയുടെ വൈറസാണതു പരത്തുന്നത്.
സാംസ്കാരിക മുന്നേറ്റങ്ങളുടെ പ്രതിരോധങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള അതിന്റെ പരിണമിച്ച പതിപ്പുകൾ നമ്മിൽ പലരുടെയും ഉള്ളിലുണ്ടാകാം. സത്യഭാമ മലയാളിയെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്നുമുണ്ട്.
വർണവെറിയോടു ചേർന്നുപോകുന്ന മനോഭാവമാണ് അഹന്തയെന്നു തെളിയിക്കുന്ന പരാമർശം 2018ലും സത്യഭാമ നടത്തിയിരുന്നു. യശഃശരീരരായ കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ കലാമണ്ഡലം സത്യഭാമയെക്കുറിച്ചുമായിരുന്നു പരാമർശം.
അദ്ദേഹം മോശം നടനാണെന്നും സത്യഭാമയ്ക്ക് ഒരു പിണ്ണാക്കുമറിയില്ലെന്നും വിവരക്കേടു പറഞ്ഞ ഈ സത്യഭാമയെ അന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു പുറത്താക്കിയിരുന്നു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മലിനപ്രസ്താവനകൾ നിരന്തരം നടത്തുന്ന കേന്ദ്രമന്ത്രിയും ബംഗളൂരുവിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്തലജെയും സിപിഎം നേതാവ് എം.എം. മണിയും മാത്രമല്ല, ന്യൂനപക്ഷങ്ങൾക്കെതിരേ വാതോരാതെ വിഷം വമിപ്പിക്കുന്ന മത-രാഷ്ട്രീയ നേതാക്കളുമൊക്കെ ഒരു രാജ്യം ആർജിച്ച നന്മകളെയെല്ലാം ചവിട്ടിത്തേയ്ക്കുകയാണ്.
അതിന്റെ ഇങ്ങേയറ്റത്ത് സത്യഭാമയും സ്ഥാനമുറപ്പിച്ചിരിക്കുന്നു. രാമകൃഷ്ണൻ പ്രതികരിച്ചത് മാന്യമായ വാക്കുകൾകൊണ്ടാണ്. അതാണ് അദ്ദേഹത്തിന്റെ കരുത്തും സൗന്ദര്യവും.
രാമകൃഷ്ണൻ കേരളത്തിന്റെ അഭിമാനമാണ്; അദ്ദേഹത്തിന്റെ സഹോദരനും, പാട്ടുകൊണ്ടും അഭിനയമികവുകൊണ്ടും മലയാളിയുടെ നെഞ്ചിൽ കയറിപ്പറ്റിയ കലാഭവൻ മണിയെപ്പോലെ. ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ.
കേടായ സെർവറും പിടിപ്പുകേടും
സെർവർ മുടക്കവും ഇ-പോസ് മെഷിൻ തകരാറും മൂലം റേഷൻ വാങ്ങാനെത്തുന്നവർ വെറുംകൈയോടെ മടങ്ങുന്നത് ഇപ്പോൾ വാർത്തയല്ല. അതിനു പുറമേയാണ് റേഷൻ കാർഡ് മസ്റ്ററിംഗ് താറുമാറായത്. ഒരു കാര്യത്തിനേ ഉറപ്പുള്ളൂ; അവസാന ദിവസമായ മാർച്ച് 31നു മുന്‍പ് കേരളത്തിൽ മസ്റ്ററിംഗ് പൂർത്തിയാകില്ല.
കേരളത്തിലെ റേഷൻ കടകളും റേഷൻ വിതരണവും സംബന്ധിച്ച പരാതികൾ വാർത്തകളിൽ നിറഞ്ഞിട്ട് നാളേറെയായി. ഒന്നിനുമൊരു പരിഹാരമില്ലെന്നു മാത്രമല്ല, ഓരോ ദിവസവും സ്ഥിതി വഷളാകുകയുമാണ്. സെർവർ മുടക്കവും ഇ-പോസ് മെഷിൻ തകരാറും മൂലം റേഷൻ വാങ്ങാനെത്തുന്നവർ വെറുംകൈയോടെ മടങ്ങുന്നത് ഇപ്പോൾ വാർത്തയല്ല.
അതിനു പുറമേയാണ് റേഷൻ കാർഡ് മസ്റ്ററിംഗ് താറുമാറായത്. കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് യഥാസമയം നടപടിക്രമങ്ങൾ തുടങ്ങിയ പല സംസ്ഥാനങ്ങളും മസ്റ്ററിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു. ഒരു കാര്യത്തിനേ ഉറപ്പുള്ളൂ; അവസാന ദിവസമായ മാർച്ച് 31നു മുന്‍പ് കേരളത്തിൽ മസ്റ്ററിംഗ് പൂർത്തിയാകില്ല. സംസ്ഥാനത്തിന് ഇനി ചെയ്യാനുള്ളത് കേന്ദ്രത്തോടു തീയതി നീട്ടിച്ചോദിച്ച് സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ്.
മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ സബ്സിഡിയും ആനുകൂല്യങ്ങളുമെല്ലാം മുടങ്ങുമെന്ന് കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുള്ളതിനാൽ റേഷൻ മുടങ്ങുമോയെന്ന ആശങ്കയിൽ ജനം നെട്ടോട്ടമോടുകയാണ്. മുൻഗണന ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിംഗാണ് മുടങ്ങിയിരിക്കുന്നത്. കാർഡുടമകൾ ജീവിച്ചിരിക്കുന്നുണ്ടെന്നും മുൻഗണനയുള്ളവരാണെന്നും ഉറപ്പു വരുത്തുകയാണ് മസ്റ്ററിംഗിന്റെ ലക്ഷ്യം.
കെവൈസി അപ്ഡേഷന്പൂർത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രസർക്കാര്‍ മുന്നറിയിപ്പു നൽകിയിരുന്നു. അതാണ് ജനങ്ങളുടെ പേടി. കാർഡിൽ പേരുള്ള എല്ലാവരും നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരലടയാളം പകർത്തിയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. മാർച്ച് 31നു മുന്‍പ് പൂർത്തിയാക്കാനാവില്ലെന്ന് ഉറപ്പായതോടെ സംസ്ഥാനം കേന്ദ്രത്തോട് കൂടുതൽ സമയം ചോദിച്ചിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. മാസങ്ങൾക്കുമുന്‍പ് നടപടിക്രമങ്ങൾ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ മസ്റ്ററിംഗ് ജോലികൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ഫെബ്രുവരി 20ന് കേരളത്തിൽ പണി തുടങ്ങിയത്. ജോലിയും മറ്റു തിരക്കുകളുമൊക്കെ ഉപേക്ഷിച്ചാണ് ഏതാണ്ട് എല്ലാവരും മസ്റ്ററിംഗിനെത്തുന്നത്.
കൊടുംചൂടിൽ ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ നിരാശരായി മടങ്ങുകയാണ് വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ. സാങ്കേതിക തകരാറിനെ കുറ്റം പറയരുത്. തിരക്കു കൂടിയാൽ സെർവർ തകരാറിലാകുമെന്നത് അറിയില്ലായിരുന്നെന്നു പറഞ്ഞാൽ നാണക്കേടാണ്. ഈ-പോസ് മെഷീന്റെ തകരാർ മൂലം റേഷൻ മുടങ്ങാൻ തുടങ്ങിയിട്ടു ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അല്ല, വർഷങ്ങളായി. അതിന്റെ കൂടെയാണ് ഇപ്പോൾ മസ്റ്ററിംഗ് കൂടി നടത്തേണ്ടിവന്നത്. കെടുകാര്യസ്ഥത അങ്ങേയറ്റമായി.
റേഷൻ കടകൾക്ക് സമീപമുള്ള അങ്കണവാടികൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഒരേസമയം റേഷൻ വിതരണവും മസ്റ്ററിംഗും ഒരുമിച്ചു നടക്കുമ്പോൾ സെർവറിൽ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷൻ വിതരണം നിർത്തിവച്ചുകൊണ്ടാണ് 15, 16, 17 തീയതികളിൽ മസ്റ്ററിംഗിനായി മാറ്റിവച്ചത്. എന്നാൽ, സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ആദ്യദിവസംതന്നെ നിർത്തിവയ്ക്കേണ്ടിവന്നു.
1.54 കോടി പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്. ഇതുവരെ മസ്റ്ററിംഗ് നടത്തിയത് 22 ലക്ഷം പേർ മാത്രമാണ്. മസ്റ്ററിംഗിന് ആവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും 31നകം പൂർത്തിയാക്കാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കിയിട്ടുണ്ട്. ശരിയായിരിക്കാം; പക്ഷേ, കേന്ദ്രം സമയം നീട്ടിത്തരുവോളം ആശങ്കയൊഴിയില്ല. ജനങ്ങളുടേതുപോലെ റേഷൻ കടക്കാരും ദുരിതത്തിലാണ്. അധികജോലികൊണ്ട് വലഞ്ഞെന്നാണ് അവരുടെ പരാതി.
മസ്റ്ററിംഗ് തുടങ്ങാൻ വൈകിയതിന്റെയും നേരേചൊവ്വേ റേഷൻവിതരണം പോലും നടപ്പാക്കാനാകാതിരിക്കെ അതേ സംവിധാനങ്ങൾ ഉപയോഗിച്ച് മസ്റ്ററിംഗ് കൂടി നടത്താമെന്നു കരുതിയ പിടിപ്പുകേടിന്റെയും പിഴയാണ് ജനങ്ങൾ കൊടുക്കേണ്ടിവന്നത്. തീയതി നീട്ടിത്തരാൻ കേന്ദ്രം കനിയുമെന്നു കരുതാം. മസ്റ്ററിംഗ് നടപടികൾ പൂർത്തിയായാലും ഏറെക്കാലമായുള്ള സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ ഭാവിയിലും റേഷൻ വിതരണം മുടങ്ങിക്കൊണ്ടിരിക്കും. പുതിയ സെർവർ വാങ്ങാൻ ധനവകുപ്പ് പണം അനുവദിച്ചെന്നാണ് റിപ്പോർട്ട്. പക്ഷേ, എത്ര പണം അനുവദിച്ചാലും സെർവർ പോലെ മാറ്റാവുന്നതല്ലല്ലോ പിടിപ്പുകേട്.
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
കേരളത്തിൽ സമീപകാലത്തുണ്ടായ ചില കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചാൽ സർക്കാരിന്റെയും സമൂഹത്തിന്റെയും ജാഗ്രതക്കുറവ് കുറ്റവാളികൾക്കു വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടാൻ സഹായകമായിട്ടുണ്ടെന്നു കാണാം. കുറ്റവാളികളെ കുറ്റവാളികളായിത്തന്നെ കാണേണ്ടതുണ്ട്. അതിൽ ചിലരെ, പ്രത്യേകിച്ചും സ്ത്രീവിരുദ്ധ കുറ്റങ്ങളിലേർപ്പെട്ടിട്ടുള്ളവരെ ശിക്ഷ കഴിഞ്ഞിറങ്ങിയാലും നിരീക്ഷിക്കേണ്ടതുണ്ട്.
ലിത്വാനിയക്കാരിയും ഇംഗ്ലീഷ് എഴുത്തുകാരിയുമായിരുന്ന എമ്മ ഗോൾഡ്മാൻ കുറ്റകൃത്യങ്ങളെക്കുറിച്ചു നടത്തിയിട്ടുള്ള നിരീക്ഷണം ശ്രദ്ധേയമാണ്: “ഓരോ സമൂഹത്തിലും അതിന് അർഹിച്ച കുറ്റവാളികൾ ഉണ്ടായിരിക്കും.”
കേരളത്തിൽ സമീപകാലത്തുണ്ടായ ചില കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചാൽ സർക്കാരിന്റെയും സമൂഹത്തിന്റെയും ജാഗ്രതക്കുറവ് കുറ്റവാളികൾക്കു വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടാൻ സഹായകമായിട്ടുണ്ടെന്നു കാണാം.
തിരുവനന്തപുരം പേട്ടയിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് രണ്ടു വയസുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഹസൻ എന്ന കബീർ. മറ്റൊന്ന്, ഇക്കഴിഞ്ഞ ദിവസം പേരാന്പ്രയിൽ അനു എന്ന യുവതിയുടെ കൊലപാതകമാണ്. മാനഭംഗം ഉൾപ്പെടെ 58 കേസുകളിൽ പ്രതിയായ മുജീബ് റഹ്മാൻ ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
കഴിഞ്ഞവർഷം, ആലുവയില്‍ അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം പോക്സോ കേസിലെ പ്രതിയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ അതിക്രമങ്ങൾ നടത്തിയിട്ടുള്ള കുറ്റവാളികൾ ജാമ്യത്തിലോ പരോളിലോ പുറത്തിറങ്ങിയാലും പോലീസിന്റെ നിരീക്ഷണം ഉണ്ടാകണമെന്നു വ്യക്തമാക്കുന്ന ഇത്തരം സംഭവങ്ങൾ നിരവധിയുണ്ട്.
മാർച്ച് 11നാണ് വടകര പേരാന്പ്ര വാളൂർ സ്വദേശിനി അനുവിനെ കണ്ടുമുട്ടി 10 മിനിറ്റിനകം മുജീബ് കൊന്നത്. ആശുപത്രിയിലേക്കു പോകാൻ കാറിലെത്തിക്കൊണ്ടിരുന്ന ഭർത്താവിനൊപ്പമെത്താൻ തിരക്കിട്ടു നടക്കുന്നതിനിടെയാണ്, ജാമ്യത്തിലിറങ്ങി മോഷ്ടിച്ച ബൈക്കിലെത്തിയ മുജീബ് സഹായം വാഗ്ദാനം ചെയ്തത്.
മടിച്ചെങ്കിലും നേരം വൈകിയതിനാൽ അനു ബൈക്കിൽ കയറി. ഒരു തോടിനു സമീപമെത്തിയപ്പോൾ മൂത്രമൊഴിക്കാനെന്നു പറഞ്ഞു ബൈക്ക് നിർത്തിയ മുജീബ് അനുവിന്റെ മാല പറിക്കാൻ ശ്രമിച്ചു. എതിർത്തയുടനെ അനുവിനെ തോട്ടിലേക്കു ചിവിട്ടിവീഴ്ത്തുകയും വെള്ളം കുറവായ തോട്ടിൽ തല വെള്ളത്തിൽ മുക്കി, മരിക്കുവോളം ചവിട്ടിപ്പിടിക്കുകയുമായിരുന്നു.
തുടർന്ന് ആഭരണങ്ങൾ കവർന്നു രക്ഷപ്പെട്ടു. 2020 ജൂലൈയിൽ കോഴിക്കോട് മുക്കത്ത് മോഷ്ടിച്ച ഓട്ടോയിലെത്തി വയോധികയെ മാനഭംഗപ്പെടുത്തി സ്വർണം കവർന്ന കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയതാണ്. തന്റെ കേസിൽ അയാളെ ശിക്ഷിച്ച് അകത്തിട്ടിരുന്നെങ്കിൽ അനുവിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നെന്നാണ് മാനഭംഗക്കേസിലെ അതിജീവിത കഴിഞ്ഞദിവസം പറഞ്ഞത്.
തിരുവനന്തപുരം പേട്ടയിൽ ഉറങ്ങിക്കിടന്ന നാടോടി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയ പ്രതി ഹസൻ എന്ന കബീറും മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയതാണ്. 2022 ജനുവരിയിൽ അയിരൂരിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജനുവരിയിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. നാടോടി ബാലിക രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്.
ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നിലവിളിച്ച കുട്ടി വായ് പൊത്തിപ്പിടിക്കുന്നതിനിടെ ബോധരഹിതയായി. മരിച്ചെന്നു കരുതി കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 13-ാം ദിവസമാണ് പ്രതി പിടിയിലായത്.
കഴിഞ്ഞവർഷം, ആലുവയില്‍ അഞ്ചു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസ്ഫാക് 2018ൽ ഡൽഹിയിൽ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്. ഇത്തരം കൊടുംകുറ്റവാളികളിൽ പലരും ജാമ്യത്തിലോ പരോളിലോ ശിക്ഷയനുഭവിച്ചശേഷമോ പുറത്തിറങ്ങിയാലും കുറ്റവാസന ഇല്ലാതാകുന്നില്ല. ഇരതേടിയലയുന്ന ഇത്തരം വേട്ടക്കാരെ കരുതിയിരിക്കണം.
ഇത്തരം കുറ്റവാളികളെ കർശനമായി നിരീക്ഷിച്ചില്ലെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാകും. ദിവസങ്ങൾക്കു മുന്‍പാണ് ഉത്തർപ്രദേശിലെ ബരേലി സെൻട്രൽ ജയിലിൽനിന്നു കൊലക്കേസ് പ്രതി, താൻ സ്വർഗത്തിലാണെന്നും ജയിൽജീവിതം ആസ്വദിക്കുകയാണെന്നും പറഞ്ഞ് ലൈവ് വീഡിയോ ചെയ്തത്.
കേരളത്തിൽ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലുൾപ്പെടെ പ്രതികൾ ജയിൽജീവിതം ആസ്വദിക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കർശനമായ നിയമവ്യവസ്ഥകൾ പാലിക്കുന്ന ഒരിടത്തും ഇതൊന്നും സാധ്യമല്ല. കുറ്റവാളികളെ കുറ്റവാളികളായിത്തന്നെ കാണേണ്ടതുണ്ട്. അതിൽ ചിലരെ, പ്രത്യേകിച്ചും സ്ത്രീവിരുദ്ധ കുറ്റങ്ങളിലേർപ്പെട്ടിട്ടുള്ളവരെ ശിക്ഷ കഴിഞ്ഞിറങ്ങിയാലും നിരീക്ഷിക്കേണ്ടതുണ്ട്.
ഇത്തരം കുറ്റവാളികൾ എവിടെയും എത്താനിടയുള്ളതിനാൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആരും അപരിചിതരുടെ വാഹനത്തിൽ ഒരു കാരണവശാലും കയറരുത്. അതിന്റെ വില മാനമോ ജീവനോ ആയേക്കാം.
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
വനമായി പ്രഖ്യാപിക്കുന്ന പ്രദേശത്തുനിന്ന് ആരെയും ഒഴിവാക്കേണ്ടതില്ല, അവർ ഗതികെട്ട് താനേ ഒഴിവായിക്കൊള്ളും. സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും തുടർച്ചയായി ജനദ്രോഹനടപടികൾക്കു ചുക്കാൻ പിടിക്കുകയും ചെയ്യുന്ന വനംവകുപ്പിനെ ഈ ജോലി ഏൽപ്പിക്കരുത്.
കൃത്യം ഒരു കൊല്ലം മുന്‍പാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് ഒരു പത്രക്കുറിപ്പിറക്കിയത്. ഏലമല പ്രദേശം (കാർഡമം ഹിൽ റിസർവ്-സിഎച്ച്ആർ) പൂർണമായും റവന്യു ഭൂമിയാണെന്നും പിണറായി സർക്കാർ ഏലം കർഷകർക്കൊപ്പമാണെന്നുമാണ് അതിൽ പറഞ്ഞിരുന്നത്.
സർക്കാർ ആ നിലപാടു പിന്നീടു മാറ്റിയിട്ടുമില്ല. പക്ഷേ, അതുകൊണ്ടു മാത്രം കാര്യമില്ല; പറയേണ്ടിടത്തു പറയണം. കാരണം, കഴിഞ്ഞ വർഷത്തെ വനനിയമ ഭേദഗതിക്കെതിരേയുള്ള കേസുമായി ബന്ധപ്പെട്ട്, വനഭൂമി സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സർക്കാരുകൾ മാർച്ച് 31നകം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ആ റിപ്പോർട്ടിൽ വനത്തിന്റെ അളവ് കാണിക്കുന്പോൾ, റവന്യു ഭൂമിയായ ഏലമല പ്രദേശങ്ങൾ ഉൾപ്പെടരുത്. റവന്യു വകുപ്പ് തയാറാക്കുകയും അത് മുഖ്യമന്ത്രി പരിശോധിച്ചശേഷം മാത്രം കേന്ദ്രത്തിനു കൈമാറുകയും വേണം.
അത് എടുത്തുപറയാൻ കാരണം, ഈ റിപ്പോർട്ട് തയാറാക്കുന്നത് വനംവകുപ്പാണെങ്കിൽ റവന്യു ഭൂമിയെന്ന് സിപിഎമ്മിനും സർക്കാരിനും ജനങ്ങൾക്കും ബോധ്യമുള്ള ഏലമല പ്രദേശം വനഭൂമിയായി മാറാനുള്ള സാധ്യതയുണ്ട്. അങ്ങനെയൊരു റിപ്പോർട്ട് പോയാൽ, പിന്നെ എന്തു ചെയ്തിട്ടും കാര്യമില്ല. സർക്കാരിന്റെ ചെറിയൊരു പിഴവുപോലും ഏലമല പ്രദേശത്തേക്കും കാട്ടുനീതി എത്താനിടയാക്കും.
1996 ഡിസംബറിൽ ഗോദവർമ രാജ കേസിൽ ഉണ്ടായ സുപ്രീംകോടതി വിധി മറികടക്കാനായിരുന്നു 1980ലെ വനസംരക്ഷണ നിയമം കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത്. ഏതെങ്കിലും ഭൂമി റവന്യു രേഖകളിൽ വനം എന്നാണു രേഖപ്പെടുത്തിട്ടുള്ളതെങ്കിൽ, അതു വനമല്ലെങ്കിലും അങ്ങനെ കണക്കാക്കണമെന്നായിരുന്നു ഗോദവർമ കേസിലെ വിധി.
എന്നാൽ, പുതിയ ഭേദഗതിയനുസരിച്ച് 1927ലെ ഇന്ത്യൻ വനനിയമ പ്രകാരമോ 1980ലെ നിയമം വന്നശേഷമുള്ള സർക്കാർ രേഖകൾ പ്രകാരമോ ‘വനം’ എന്നു വിജ്ഞാപനം ചെയ്യപ്പെട്ടവയ്ക്കു മാത്രമായിരിക്കും വനസംരക്ഷണ നിയമം ബാധകം.
അതുപോലെ, 1980നു മുൻപു വനഭൂമിയെന്നു വിജ്ഞാപനം ചെയ്യപ്പെടാതെ പോയവയെയും, 1996 ഡിസംബർ 12നു മുൻപു വനേതര ആവശ്യത്തിനായി മാറ്റിയ ഭൂമിയെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇടുക്കിയിലെ കുടിയേറ്റ ഭൂമികൾക്കു പട്ടയം നൽകുന്നതിനുണ്ടായിരുന്ന പ്രധാന തടസം മിക്കവയുടെയും ഇനം റവന്യു രേഖകളിൽ ‘വനം’എന്നു രേഖപ്പെടുത്തിയിരുന്നതാണ്.
ഭേദഗതിയോടെ ആ തടസം ഇല്ലാതായെങ്കിലും ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത്, കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന പ്രകൃതി ശ്രീവാസ്തവയും മറ്റു ചിലരും ചേന്ന് സുപ്രീംകോടതിയെ സമീപിച്ചു.
ഇതിന്റെ തുടർച്ചയായിട്ടാണ് എല്ലാ സംസ്ഥാനങ്ങളിലെയും വനവിസ്തൃതി കേന്ദ്രസർക്കാരിനെ അറിയിക്കാൻ കോടതി ഉത്തരവിട്ടത്. അതിനുള്ള സമയമാണ് ഈ മാസം അവസാനിക്കുന്നത്.
റവന്യു ഭൂമിയായ ഏലമല പ്രദേശം പല രേഖകളിലും "വനം' ആയി മാറിയത് മാറിമാറി വന്ന സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടിന്റെ ഫലമാണ്. ഒടുവിൽ, അത്തരമൊരു വീഴ്ചയുണ്ടായത് 2017ൽ സിപിഐയുടെ കെ. രാജു വനംവകുപ്പു മന്ത്രിയായിരുന്നപ്പോൾ വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ടിൽ സിഎച്ച്ആറിനെ വനമായി രേഖപ്പെടുത്തിയതാണെന്നു കാണുന്നു.
അത്തരം അബദ്ധങ്ങളെന്തെങ്കിലും ഈ മാസം കേന്ദ്രത്തിനു നൽകേണ്ട റിപ്പോർട്ടിലും കടന്നുകൂടിയാൽ ഏലമല പ്രദേശങ്ങൾ ‘വന’മായി മാറും. വനമായി പ്രഖ്യാപിക്കുന്ന പ്രദേശത്തുനിന്ന് ആരെയും ഒഴിവാക്കേണ്ടതില്ല, അവർ ഗതികെട്ട് താനേ ഒഴിവായിക്കൊള്ളും.
സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും തുടർച്ചയായി ജനദ്രോഹനടപടികൾക്കു ചുക്കാൻ പിടിക്കുകയും ചെയ്യുന്ന വനംവകുപ്പിനെ ഈ ജോലി ഏൽപ്പിക്കരുത്. 1958ലും 1987ലും ഈ പ്രദേശം റവന്യു ഭൂമിയാണെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവുകളിറക്കിയിട്ടുണ്ട്.
മറ്റൊരു കേസും നിലവിലുണ്ട്. ജനങ്ങളുടെ ജീവിതവുമായി ബന്ധമില്ലാത്ത പരിസ്ഥിതി സംഘടന, അഞ്ചു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന പ്രദേശം 1980ലെ വനനിയമപ്രകാരം വനമാക്കണമെന്നാവശ്യപ്പെട്ട് 2005ൽ സുപ്രീംകോടതിയിലെത്തി.
അതിന്റെ ഭാഗമായുള്ള റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഏപ്രിൽ ആദ്യമാണ്. മലയോര മേഖലയിലെ 15,720 ഏക്കർ സ്ഥലം ഏലം കൃഷിക്കു മാറ്റിവച്ചിരിക്കുന്നതായി 1897ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് ഇറക്കിയ രാജവിളംബരത്തിൽ കാണുന്ന സംഖ്യയുടെ ഇടതുഭാഗത്ത് ‘2’ എഴുതിച്ചേർത്ത് 2,15,720 ഏക്കർ എന്നാക്കിയാണ് ഈ സംഘടന ഹർജി നൽകിയതെന്നാണ് കർഷകസംഘടനകൾ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന ഒരു വിഷയത്തിലെ രണ്ടു കേസുകളിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയമാണിത്. രണ്ടു റിപ്പോർട്ടുകളും ഏലമല പ്രദേശം റവന്യു ഭൂമിയാണെന്ന യാഥാർഥ്യം ഉറപ്പിച്ചു പറയുന്നതാകണം.
മനഷ്യന്റെ ജീവിതാവസ്ഥകളെക്കുറിച്ചോ അതിജീവനത്തിന്റെ തീരാദുരിതങ്ങളെക്കുറിച്ചോ യാതൊരു ബോധവുമില്ലാതെ വലിയ ശന്പളവും പെൻഷനും വാങ്ങി സുഖിച്ചു ജീവിക്കുന്നവരുടെയോ ഫണ്ടുകൾക്കുവേണ്ടിയോ വികലബോധ്യങ്ങളാലോ കർഷകരെ ദ്രോഹിക്കുന്ന പരിസ്ഥിതിക്കാരുടെയോ തിട്ടൂരത്തിനു കീഴടങ്ങി ജീവിക്കേണ്ടവരല്ല മലയോര ജനത. സർക്കാർ അതു മറന്നാൽ കേരളം പുതിയൊരു ദുരന്തത്തിനുകൂടി സാക്ഷിയാകും.
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടാത്ത ഒരു ദിവസവുമില്ല. മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടെ ഇതൊന്നും ശ്രദ്ധിക്കാൻ ഭരണകൂടത്തിനു സമയമില്ല. ഭക്ഷണത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിലൊക്കെ നടത്തിയ ആൾക്കൂട്ടക്കൊലപാതകങ്ങൾ അടുത്തകാലത്തുണ്ടായ മാനസികവൈകൃതങ്ങളാണ്.
ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞുപറഞ്ഞ് നമ്മൾ 2024ലെത്തി. ഇനി തെരഞ്ഞെടുപ്പാണ്. രണ്ടു കാര്യങ്ങൾ ഉറപ്പായും നമുക്കു മുന്നിലുണ്ട്. ഒന്ന്, പോളിംഗ് ബൂത്തിലേക്കു നാം പോകുന്നത് എംപിയെ തെരഞ്ഞെടുക്കാൻ മാത്രമല്ല, ഭാവിയെ തെരഞ്ഞെടുക്കാൻകൂടിയാണ്; നമ്മുടെയും രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും.
രണ്ട്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മൂല്യനിർണയംകൂടിയാകും. അധികാരികളുടെ മാത്രമല്ല ജനങ്ങളുടെ ജനാധിപത്യബോധവും മാറ്റുരയ്ക്കും. സർക്കാരിന്റെയും പൗരന്മാരുടെയും ഉത്തരവാദിത്വത്തെക്കുറിച്ചാണ് രണ്ടും ഓർമിപ്പിക്കുന്നത്. സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രക്രിയകളും ഉത്തരവാദിത്വബോധത്തോടെയുള്ള സമ്മതിദാനാവകാശ വിനിയോഗവുമാണ് ഇനിയാവശ്യം.
ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. മറ്റു സംസ്ഥാനങ്ങളിലെ ലോകസഭാ തെരഞ്ഞെടുപ്പുകളും നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കി ഫലമറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം നടത്തും.
2018 മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു-കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നുമില്ല. ഓരോ തെരഞ്ഞെടുപ്പും പ്രധാനമായും ഭരണകൂട നയങ്ങളുടെ വിലയിരുത്തൽകൂടിയാണ്. ജനാധിപത്യത്തെയും ഐക്യത്തെയും പുരോഗതിയെയും ഊട്ടിയുറപ്പിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടേണ്ടത്. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ ചർച്ചകൾ വഴിമാറിപ്പോകുകയാണ്. ഏതാണ്ട് എല്ലാ ചർച്ചകളും മതത്തിലേക്കു ചുരുക്കപ്പെടുകയും തർക്കങ്ങളായി മാറുകയും ചെയ്യുന്നു.
തൊഴിലില്ലായ്മ, പട്ടിണി, അഭിപ്രായ-മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണങ്ങൾ, വർധിക്കുന്ന വർഗീയത, വാർത്തയല്ലാതാകുന്ന വിദ്വേഷപ്രസംഗങ്ങൾ, മണിപ്പുരിനെ നരകമാക്കിയ ഭരണപരാജയം, ന്യൂനപക്ഷ ആക്രമണങ്ങൾ, ചങ്ങാത്ത മുതലാളിത്തം, ശത്രുക്കളെ മാത്രം ലക്ഷ്യമിടുന്ന അഴിമതി വിരുദ്ധത തുടങ്ങിയവയൊക്കെ ഉന്നയിക്കുന്പോൾ ആരാധനാലയങ്ങളും ഏക സിവിൽകോഡും നിർബന്ധിത മതപരിവർത്തന നിരോധനനിയമവും പൗരത്വനിയമവും മുത്തലാക്കും ജമ്മു-കാഷ്മീരുമൊക്കെയാണോ മറുപടി?
ഭരിക്കുന്നവരുടെ കഴിവുകൊണ്ടല്ല പ്രതിപക്ഷത്തിന്റെ കഴിവുകേടുകൊണ്ടാണ് എൻഡിഎ അധികാരത്തിലിരിക്കുന്നതെന്നു പറയാതെ വയ്യ. രാജ്യം ഇന്ധന വിലവർധനയിൽ പൊറുതിമുട്ടിയപ്പോൾ പ്രസ്താവനകളല്ലാതെ എന്തു രാഷ്ട്രീയ ഉത്തരവാദിത്വമാണ് പ്രതിപക്ഷം നിർവഹിച്ചത്? ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ അവർ നടത്തിയ പ്രതിരോധം എത്ര ദുർബലമായിരുന്നു? കർഷകരുടെ സമാനതകളില്ലാത്ത ദുരിതകാലത്ത് അവരോടൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. നിസഹായാവസ്ഥയിലാണ് കർഷകർ സമരത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്.
കഴിഞ്ഞ 10 വർഷത്തിനിടെ ജനങ്ങൾക്കുവേണ്ടി അത്തരമൊരു സമരം നടത്താൻ ഈ രാജ്യത്തെ കാക്കത്തൊള്ളായിരം പ്രതിപക്ഷ പാർട്ടികൾക്കൊന്നും ഒറ്റയ്ക്കോ കൂട്ടായോ കഴിഞ്ഞില്ല. രാജ്യത്ത് തീവ്രവാദം പനപോലെ വളർന്നത് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവരുടെ ഭരണകാലത്തെ കണ്ണടയ്ക്കൽനയം കൊണ്ടുകൂടിയാണ്.
ഇന്ത്യ മുന്നണിയുടെ ഭാഗമായ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതിയും അഹന്തയും കൊടികുത്തി വാഴുന്നതിനാലാണ് കേന്ദ്രത്തിനെതിരേയുള്ള ആരോപണങ്ങൾക്കു വിശ്വാസ്യത കിട്ടാതെ പോകുന്നത്. നേതൃത്വമില്ലാതെ വർഷങ്ങളോളം ആൾക്കൂട്ടമായി അലഞ്ഞുനടക്കുകയായിരുന്നു കോൺഗ്രസ്. സഹികെട്ട പല നേതാക്കളും ഇറങ്ങിപ്പോയി. അതേ, ഭരിക്കുന്നവരുടെ അപചയങ്ങളേക്കാൾ പ്രതിപക്ഷത്തിന്റെ അലസതയാണ് കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയത്തെ നിർവചിക്കുന്നത്.
എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ തിരുത്തൽ ഉപകരണമാണ് പ്രതിപക്ഷം. പ്രതിപക്ഷമുക്ത രാജ്യമെന്നാൽ ജനാധിപത്യത്തിന്റെ വച്ചുകെട്ടലുകളുണ്ടെങ്കിലും ഏകാധിപത്യോന്മുഖമായ അധികാര കേന്ദ്രീകരണല്ലാതെ മറ്റൊന്നുമല്ല. പ്രതിപക്ഷമുക്തമെന്ന ജനാധിപത്യ ധ്വംസനത്തിനു സർക്കാർ ഉപയോഗിച്ചത് നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെയാണ്.
അവരുടെ റെയ്ഡുകളൊന്നും ഭരിക്കുന്നവരിലേക്കോ വേണ്ടപ്പെട്ടവരിലേക്കോ പോയില്ല. ഇലക്ടറൽ ബോണ്ടുകളുടെ ഇരുട്ടറ സുപ്രീംകോടതിയുടെ ഇടപെടലിൽ തുറന്നപ്പോൾ രാജ്യം കണ്ടത് ബിജെപി മറച്ചുവയ്ക്കാനാഗ്രഹിച്ച അവിഹിതബന്ധങ്ങളിൽ ചിലതാണ്. അന്വേഷണ ഏജൻസികൾ റെയ്ഡിനെത്തിയതിന്റെ തൊട്ടുപിന്നാലെ ആരോപണവിധേയർ കോടികളുടെ ഫണ്ട് നൽകുന്നു. ഏറ്റവും പുതിയ ദുരൂഹ ഇടപാട്, ആന്ധാപ്രദേശിൽനിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി സി.എം.
രമേഷിന്റെ കന്പനിയായ ആർപിപിഎൽ വാങ്ങിയ 45 കോടിയുടെ ഇലക്ടറൽ ബോണ്ടിനെക്കുറിച്ചുള്ളതാണ്. ‘ദ ഹിന്ദു’വിന്റെ റിപ്പോർട്ടനുസരിച്ച്, ഹിമാചൽ പ്രദേശിലെ സുന്നി ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടിന്റെ 1098 കോടി രൂപയുടെ എൻജിനിയറിംഗ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) കരാർ ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപി നേതാവിന്റെ കന്പനി ആദ്യം അഞ്ചു കോടിയുടെയും തുടർന്നു 40 കോടിയുടെയും ബോണ്ട് വാങ്ങിയത്. തെലുങ്കുദേശം പാർട്ടിക്കാരനായിരുന്ന രമേഷിന്റെ സ്ഥാപനങ്ങളിലും കടപ്പയിലെ വീട്ടിലും 2018ൽ ഇഡിയും ഐടി ഡിപ്പാർട്മെന്റും റെയ്ഡ് നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. മാസങ്ങൾക്കകം അദ്ദേഹം ബിജെപിയിൽ ചേർന്നു.
തുടർന്ന് ബിജെപിയുടെ രാജ്യസഭാ എംപിയാകുകയും കഴിഞ്ഞവർഷം 1098 കോടിയുടെ കരാർ നേടുകയും ചെയ്തു. ഇതാണോ അഴിമതി വിരുദ്ധത? രണ്ടേരണ്ടു മണ്ഡലങ്ങൾ മാത്രമുള്ള മണിപ്പുരിൽ വോട്ടെടുപ്പ് രണ്ടു ദിവസമായിട്ടാണ്. കൊലയും കൊള്ളിവയ്പും വർഗീയതയും ഭരണപരാജയവും ഛിന്നഭിന്നമാക്കിയ നാട്! പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടാത്ത ഒരു ദിവസവുമില്ല. മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടെ ഇതൊന്നും ശ്രദ്ധിക്കാൻ ഭരണകൂടത്തിനു സമയമില്ല. ഭക്ഷണത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിലൊക്കെ നടത്തിയ ആൾക്കൂട്ടക്കൊലപാതകങ്ങൾ അടുത്തകാലത്തുണ്ടായ മാനസികവൈകൃതങ്ങളാണ്.
രാജ്യം സത്യസന്ധമായൊരു തെരഞ്ഞെടുപ്പു കാത്തിരിക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ തിരിമറി നടത്താൻ ആകില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കു പറയേണ്ടിവന്നത് ജനങ്ങൾക്കിടയിൽ അത്തരമൊരു സംശയം നിലനിൽക്കുന്നതിനാലാണ്. അവിടെ പാളിയാൽ പിന്നെ തെരഞ്ഞെടുപ്പൊരു പ്രഹസനമാകും. ജനവിധിയെ അട്ടിമറിക്കുന്ന കുതിരക്കച്ചവടങ്ങൾ തുടങ്ങിയതു ബിജെപിയല്ലെങ്കിലും അതിന്റെ എല്ലാ സാധ്യതകളെയും നിർലജ്ജം ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയത്. ജനങ്ങൾ ഭരിക്കാൻ തെരഞ്ഞെടുത്തവരെ ബിജെപി പ്രതിപക്ഷത്തിരുത്തി. തിരുത്താനേറെയുണ്ട് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും.
ഇന്ത്യ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങളെല്ലാം ഈ ഭരണഘടനയുടെ നിലപാടുതറയിൽ കാലുറപ്പിച്ച് ജനാധിപത്യവും മതേതരത്വവും കൈകളിലേന്തി നേടിയതാണ്. അവയൊക്കെ സംരക്ഷിക്കാനാണ് നാം, ഇന്ത്യക്കാരായ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാൻ പോകുന്നത്. അധികാരി ആരുമാകട്ടെ, അതാരാകണമെന്നു തീരുമാനിക്കാനുള്ള അധികാരം നമ്മുടേതാണ്. നാം തെരഞ്ഞെടുക്കുന്നത് വ്യക്തിയെയല്ല, ഭാവിയെയാണ്.
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
ഇഡിയും ആദായനികുതി വകുപ്പും പരിശോധിക്കുകയോ നോട്ടീസയയ്ക്കുകയോ ചെയ്ത് കമ്പനികളെ ഭീഷണിപ്പെടുത്തി ഇലക്ടറൽ ബോണ്ട് വാങ്ങിപ്പിക്കുന്ന അവസ്ഥ ഗുണ്ടാപ്പിരിവിന്റെ രാക്ഷസരൂപമാണ്. ഭരണത്തിന്റെ തണലിൽ രാജ്യത്തെ കൊള്ളയടിക്കുന്നതിന്റെ നേർചിത്രമാണിത്.
ചങ്ങാത്ത മുതലാളിത്തത്തിലൂടെ കോടികൾ സമ്പാദിച്ച് ദുർമേദസ് മുറ്റിയ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ജീർണതയിലേക്കു വെളിച്ചം വീശുന്നതാണ് ഭാഗികമായെങ്കിലും പുറത്തുവന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങൾ. ഒളിപ്പിച്ചുവയ്ക്കാൻ പരമാവധി ശ്രമിച്ചിട്ടും സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിലൂടെയാണ് അവ്യക്തമായ കണക്കെങ്കിലും പുറത്തു വന്നിരിക്കുന്നത്.
രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ കുന്നുകൂട്ടുന്ന കോടികളുടെ കണക്കുകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. അതിൽത്തന്നെ രാജ്യം ഭരിക്കുന്ന ബിജെപിയുടെ കൈകളിലെത്തിച്ചേർന്ന പണത്തിന്റെ അളവ് ആശങ്കാജനകവുമാണ്. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്കു പ്രവർത്തിക്കണമെങ്കിൽ ഇത്രമാത്രം പണം ആവശ്യമുണ്ടോ എന്നതാണ് സുപ്രധാന ചോദ്യം.
ആയിരക്കണക്കിനുകോടി രൂപ ചെലവഴിക്കുന്നത് എന്തിന്, എങ്ങനെ എന്നതും പഠനവിഷയമാക്കേണ്ടിയിരിക്കുന്നു. ലക്ഷക്കണക്കിനു ജനങ്ങൾ അരവയർ നിറയ്ക്കാൻ പെടാപ്പാടു പെടുന്ന രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ സമ്പന്നത അതിരുകടന്നിരിക്കുന്നുവെന്ന് പറയാതെ വയ്യ.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ വിവിധ കമ്പനികൾ വാങ്ങിയത് 12,769 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പകുതിയോളം വാങ്ങിയത് 20 കമ്പനികളും. ഈ കമ്പനികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോഴാണ് രാഷ്ട്രീയ പാർട്ടികളുമായി, പ്രത്യേകിച്ച് കേന്ദ്ര, സംസ്ഥാന ഭരണത്തിലുള്ളവരുമായി ഇവർക്കുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴം തിരിച്ചറിയുന്നത്.
1,368 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് ലിമിറ്റഡ് എന്ന കമ്പനി ലോട്ടറി വിവാദത്തിലുൾപ്പെട്ട വ്യവസായി സാന്റിയാഗോ മാർട്ടിന്റേതാണ്. സാന്റിയാഗോ മാർട്ടിന്റെ തട്ടിപ്പുകളെക്കുറിച്ച് 2019ൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പു നൽകിയിരുന്നുവെന്ന റിപ്പോർട്ടും കണക്കിലെടുക്കണം. ഇത്രമാത്രം പണം നൽകിയ ഈ കമ്പനിക്ക് എന്തെല്ലാം സഹായങ്ങളാണ് ഭരണക്കാർ നൽകിയിരിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങൾ പുറത്തുവരേണ്ടിയിരിക്കുന്നു.
കൂടുതൽ ബോണ്ട് വാങ്ങിയതിൽ രണ്ടാം സ്ഥാനത്ത് മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ്. 966 കോടി രൂപയുടെ ബോണ്ടാണ് ഇവർ വാങ്ങിയത്. ബോണ്ട് വാങ്ങിയതിനു പിന്നാലെയാണ് ഇവർക്ക് താനെ-ബോരിവാലി ഇരട്ട ടണൽ നിർമാണത്തിന് 14,400 കോടി രൂപയുടെ കരാർ ലഭിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്.
കൂടുതൽ തുകയുടെ ബോണ്ടുകൾ വാങ്ങിയ അഞ്ചു കമ്പനികളിൽ മൂന്നെണ്ണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയോ ആദായനികുതി വകുപ്പിന്റെയോ പരിശോധനകൾക്കു വിധേയമായവയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്ന ആരോപണത്തിനു പിന്നാലെയാണ് പണപ്പിരിവിന്റെ തെളിവുകൾകൂടി പുറത്തുവരുന്നത്.
ഇഡിയും ആദായനികുതി വകുപ്പും പരിശോധിക്കുകയോ നോട്ടീസയയ്ക്കുകയോ ചെയ്ത് കമ്പനികളെ ഭീഷണിപ്പെടുത്തി ഇലക്ടറൽ ബോണ്ട് വാങ്ങിപ്പിക്കുന്ന അവസ്ഥ ഗുണ്ടാപ്പിരിവിന്റെ രാക്ഷസരൂപമാണ്. ഭരണത്തിന്റെ തണലിൽ രാജ്യത്തെ കൊള്ളയടിക്കുന്നതിന്റെ നേർചിത്രമാണിത്. ചെറുതും വലുതുമായ നിരവധി കമ്പനികൾ ഇത്തരത്തിൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
ആര്, ആർക്കൊക്കെയാണ് പണം നൽകിയത് എന്നു തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ രണ്ടു ലിസ്റ്റായിട്ടാണ് എസ്ബിഐ നൽകിയ വിവരങ്ങൾ ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, വിവിധ കമ്പനികൾ വാങ്ങിയ 12,769 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളിൽ 6,060.51 കോടിയുടെ ബോണ്ടുകളും പണമാക്കി മാറ്റിയത് ബിജെപിയാണ്. 1,609.53 കോടി നേടിയ തൃണമൂൽ കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്.
കോൺഗ്രസിനു കിട്ടിയത് 1,421.87 കോടി രൂപ. അഞ്ചു വർഷംകൊണ്ട് 6,060 കോടി രൂപ സമ്പാദിക്കാൻ ബിജെപിക്കു കഴിഞ്ഞത് ഭരണത്തിന്റെ തണലിലാണെന്നു വ്യക്തം. സംസ്ഥാന ഭരണത്തിലുള്ള പ്രാദേശിക പാർട്ടികളും വലിയ തുകകൾ സമാഹരിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ പേര് ഈ ലിസ്റ്റിലില്ല എന്നതു ശ്രദ്ധേയമാണ്.
രാജ്യത്തെ സമ്പന്നർ അതിസമ്പന്നരായി മാറുന്നതിന്റെ പിന്നിലെ രഹസ്യം ഇത്തരം നെറികെട്ട കൊടുക്കൽ വാങ്ങലുകളാണെന്നു വ്യക്തമാക്കുന്നതാണ് ഇലക്ടറൽ ബോണ്ടിൽ ഇതുവരെ വെളിപ്പെട്ട വിവരങ്ങൾ. ഇത്തരത്തിൽ സ്വരുക്കൂട്ടുന്ന പണക്കൂമ്പാരമാണ് ജനാധിപത്യത്തിന്റെ സർവമൂല്യങ്ങളും ചവിട്ടിമെതിക്കാൻ ഉപയോഗിക്കുന്നത്.
ഇതെല്ലാം കാണുന്ന യുവതലമുറയ്ക്ക് രാഷ്ട്രീയത്തോടുതന്നെ പുച്ഛംതോന്നിയാൽ അദ്ഭുതപ്പെടാനില്ല. രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനം സംശുദ്ധമാകാൻ ഏറെ കാത്തിരിക്കേണ്ടിവരുമെന്നുതന്നെയാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വ്യക്തമാക്കുന്നത്.