വൈവിധ്യങ്ങളാല്‍ സമ്പന്നമാണല്ലൊ പ്രകൃതി. ചിലയിടങ്ങള്‍ ഹരിതാഭമായി നില്‍ക്കുമ്പോള്‍ ചില പ്രദേശങ്ങള്‍ ആകെ തരിശായി കാണപ്പെടും. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ തരിശ് നിലങ്ങള്‍ പൂക്കുകയും ഏറെ നയന മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുകയും ചെയ്യും.

അത്തരത്തിലൊരു കാഴ്ചയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്നത്. വടക്കന്‍ ചിലിയിലെ അറ്റകാമ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വരണ്ടതുമായ മരുഭൂമിയാണ്.

പ്രതിവര്‍ഷം ശരാശരി 15 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇവിടെ ലഭിക്കുക. ചിലയിടങ്ങളില്‍ ഒരിക്കലും മഴ ലഭിച്ചിട്ടുമില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഇവിടെ സസ്യജാലങ്ങള്‍ മുളയ്ക്കാറുണ്ട്.

ഇടയില്‍ മഴ ലഭിക്കുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കാറുള്ളത്. അഞ്ചുമുതല്‍ ഏഴുവര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഇത്തരത്തില്‍ മഴയുണ്ടാവുക. അന്നേരം അറ്റകാമ "പൂക്കുന്ന മരുഭൂമി' എന്നാണ അറിയപ്പെടാറ്.

അന്നേരം ഈ പ്രകൃതിതന്നെ അങ്ങ് മാറുകയാണ്. അറ്റകാമ ഒരു മരുഭൂമിയാണെന്ന കാര്യം തോന്നുകയെ ഇല്ല. പൂക്കളാല്‍ മൂടപ്പെട്ട ഈ പ്രദേശം അത്ര മനോഹരമായ ഒരു കാഴ്ച തന്നെയാണ്.


ഏതായാലും സുശാന്ത നന്ദയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് മനോഹരമായ കമന്‍റുകള്‍ ഇതിനായി എഴുതിയിരിക്കുന്നത്.