മുപ്പത് വർഷം ഒറ്റയ്ക്കുള്ള പ്രയത്നം; കർഷകൻ വെട്ടിയത് മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ
Sunday, September 13, 2020 7:07 PM IST
ബിഹാറിൽ കർഷകൻ കൃഷി ഇടത്തേക്ക് വെള്ളം എത്തിക്കാൻ ഒറ്റയ്ക്ക് തീർത്തത് മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ. ഗയ ലാത്വവയിലെ കോത്തിൽവയിലാണ് സംഭവം.
ലോംഗി ബുയാൻ എന്ന കർഷകനാണ് മൂന്ന് കിലോമീറ്റർ അകലെ കുന്നിൻ മുകളിൽനിന്നുള്ള മഴ വെള്ളം സ്വന്തം കൃഷി ഇടത്തേക്ക് എത്തിക്കാൻ കനാൽ നിർമിച്ചത്. 30 വർഷത്തെ പ്രയത്നംകൊണ്ടാണ് തന്റെ സ്വപ്നം അദ്ദേഹം പൂർത്തിയാക്കിയത്.
കന്നുകാലികളെ മേയ്ക്കാനായി കാട്ടിലേക്കുപോകുമ്പോൾ അതിനൊപ്പം കനാൽ കുഴിക്കുകയും ചെയ്തു. ആരും തനിക്കൊപ്പം ചേർന്നില്ല. ഗ്രാമവാസികൾ ഉപജീവനത്തിനായി നഗരങ്ങളിലേക്ക് പോയെങ്കിലും താൻ ഇവിടെ തുടരാൻ തീരുമാനിച്ചതായി ലോംഗി പറയുന്നു.
കോത്തിൽവ ഗ്രാമം നിബിഡവനപ്രദേശമാണ്. മലകളാൽ ചുറ്റപ്പെട്ട പ്രദേശം കൂടിയാണിത്. ഇവിടം മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. ലോംഗി ബുയാന്റെ പ്രവൃത്തി ഗ്രാമത്തിന് ആകെ പ്രയോജനകരമായി മാറിയിരിക്കുകയാണ്.
കന്നുകാലികൾക്കും ഇത് ഗുണം ചെയ്യും, ഒപ്പം പാടങ്ങളിലും ജലസേചനം നടത്താം. വലിയ കുളത്തിലേക്കാണ് ലോംഗി ബുയാന്റെ കനാൽ എത്തുന്നത്.