ആരോഗ്യമേഖല രോഗശയ്യയിൽ; ചികിത്സാഫണ്ടിൽനിന്ന് വെട്ടിയത് 209 കോടി
സ്വന്തം ലേഖകൻ
Monday, June 30, 2025 2:37 AM IST
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ട് വൻ തോതിൽ വെട്ടിക്കുറച്ചത് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും ജില്ലാ- താലൂക്ക് ആശുപത്രികളുടെയും പ്രവർത്തനത്തെ ഗുരുതര പ്രതിസന്ധിയിലാക്കി.
മെഡിക്കൽ കോളജുകളിൽ ഉപകരണങ്ങളും മരുന്നും വാങ്ങാനായി കഴിഞ്ഞ സാന്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 401.24 കോടി രൂപ ഗുരുതര സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് 254.35 കോടി രൂപയാക്കി വെട്ടിക്കുറച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ടിൽ 146.89 കോടി രൂപയുടെ ഫണ്ടാണ് ഒഴിവാക്കിയത്.
ആരോഗ്യ വകുപ്പിനു വകയിരുത്തിയ 152.13 കോടിയുടെ ബജറ്റ് വിഹിതം 90.02 കോടി രൂപയാക്കി വെട്ടിക്കുറച്ചു. ഇതുവഴി ജില്ലാ- ജനറൽ- താലൂക്ക് ആശുപത്രികൾക്കും പ്രാഥമിക- സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും ലഭിക്കേണ്ട ഫണ്ടിൽ 62.11 കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. വിവാദങ്ങൾക്കൊടുവിൽ ഇതിൽ ചെറിയ വിഹിതം പുനഃസ്ഥാപിക്കാമെന്നു സർക്കാർ അറിയിച്ചെങ്കിലും കാര്യമായ പുനഃക്രമീകരണമുണ്ടായില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതർ നൽകുന്ന വിവരം.
ഫണ്ട് വെട്ടിയതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രികളിലും ജില്ലാ- ജനറൽ- താലൂക്ക് ആശുപത്രികളിലും വേണമെന്നു ശിപാർശ ചെയ്തിരുന്ന ചികിത്സയ്ക്കുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനേയും ബാധിച്ചു. ഇതാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് ചിറക്കൽ പരസ്യമായി പറഞ്ഞ ഉപകരണങ്ങളുടെ ക്ഷാമത്തത്തുടർന്നു ശസ്ത്രക്രിയകൾ മുടങ്ങാനും രോഗികളുടെ ജീവനുതന്നെ ഭീഷണിയാകാനും ഇടയാക്കിയത്. വർഷങ്ങളായി ഹാരിസ് ചിറക്കലിനെപ്പോലുള്ള മികച്ച ഡോക്ടർമാർ ആവശ്യപ്പെടുന്ന, വിദഗ്ധ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമായ ഉപകരണങ്ങൾ എത്തിച്ചു നൽകാൻ കഴിയാതെ വകുപ്പുകൾ നട്ടംതിരിയാൻ ഇടയാക്കിയത് ഫണ്ടിന്റെ അഭാവമാണ്.
പിന്നിൽ സർക്കാർ ലോബി?
അനുവദിക്കുന്ന തുക ചെലവഴിച്ച് ഉപകരണങ്ങൾ വാങ്ങാത്തതും സർക്കാരിലെ ചില ലോബികളുടെ ഇടപെടലിന്റെ ഭാഗമാണെന്ന ആരോപണവും ഡോക്ടർമാർ ഉയർത്തിയിരുന്നു. ആശുപത്രികളിൽ പുതിയ വിദഗ്ധ ചികിത്സാ ഉപകരണങ്ങൾ എത്തിച്ചാൽ സ്ഥാപിച്ചുനൽകാത്തതും വേഗത്തിൽ കേടാക്കുന്നതും ചില ലോബികളുടെ ഇടപെടലിന്റെ ഭാഗമാണെന്ന ആരോപണവുമുണ്ട്.
മെഡിക്കൽ കോളജുകളുടെ വികസനത്തിനായി വകയിരുത്തിയ 217.4 കോടി രൂപയിലാണ് വലിയ വെട്ടലുണ്ടായത്. ഇത് 157.37 കോടിയാക്കിയാണ് വെട്ടിക്കുറച്ചത്. മെഡിക്കൽ കോളജിനു കീഴിലുള്ള ദന്തൽ കോളജുകളുടെ വികസനത്തിനായി നീക്കിവച്ച 22.79 കോടി രൂപ ഏതാണ്ട് മൂന്നിലൊന്നാക്കി വെട്ടിക്കുറച്ചു. 8.65 കോടി രൂപ മാത്രമാണ് ദന്തൽ കോളജുകളുടെ വികസനത്തിന് അനുവദിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നഴ്സിംഗ് കോളജുകൾക്കുള്ള ഫണ്ട് 13.78 കോടി രൂപ എന്നത് 5.09 കോടിയാക്കിയാണ് പുനഃക്രമീകരിച്ചത്.
ആരോഗ്യ വകുപ്പിനു കീഴിൽ രക്ത ബാങ്കുകളുടെ പ്രവർത്തനത്തിന് അനുവദിച്ച 30 കോടി രൂപ 15.5 കോടി രൂപയാക്കി വെട്ടിക്കുറച്ചതായും സാന്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാൻസർ സെന്ററുകളുടെ ഫണ്ടും...
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളുടെയും ജില്ലാ- താലൂക്ക് ആശുപത്രികളുടെയും മാത്രമല്ല. സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്ക് അനുവദിച്ച ഫണ്ടും സർക്കാർ വെട്ടിക്കുറച്ചിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന് (ആർസിസി) അനുവദിച്ച 73 കോടി രൂപ പിന്നീട് പകുതിയാക്കി വെട്ടിക്കുറച്ചു.
36.5 കോടി രൂപ മാത്രമാണ് ആർസിസിക്ക് കഴിഞ്ഞ സാന്പത്തിക വർഷം നൽകിയത്. മലബാർ കാൻസർ സെന്ററിനുള്ള (എംസിസി) ഫണ്ടും പകുതിയാക്കി. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് അനുവദിച്ച 14.5 കോടി രൂപയിൽ സാന്പത്തിക വർഷാവസാനം നൽകിയത് 9.3 കോടി രൂപ മാത്രമാണ്. ഇതുപോലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിന് അനുവദിച്ച ഫണ്ടിലും വെട്ടിക്കുറവു വരുത്തിയതായാണ് കണക്കുകൾ.
ഡോക്ടർമാർക്കു പരിശീലനമില്ല
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിൽ ചില ഘട്ടങ്ങളിൽ വിദഗ്ധ ചികിത്സയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചാലും ഡോക്ടർമാർക്ക് അടക്കം പരിശീലനം നൽകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി.
ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇതു നൽകാത്തതു രോഗികൾക്കു പ്രതിസന്ധിയാകും. രോഗികളുടെ എണ്ണം ഉയർന്നിട്ടും ആനുപാതികമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് അനുബന്ധ ജീവനക്കാരുടെയും തസ്തികകൾ പുനഃക്രമീകരിക്കാത്തതും പ്രതിസന്ധിക്ക് ഇടയാക്കുന്നു.
ഡോ. ഹാരിസിന്റെ വാദം അംഗീകരിച്ച് സർക്കാർ
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമവും ശസ്ത്രക്രിയ പ്രതിസന്ധിയും തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് പൊതു സമൂഹത്തിന്റെ പിന്തുണ. ഇതോടെ ഡോ. ഹാരിസിനെ തള്ളാതെ സർക്കാരും രംഗത്തെത്തി.

മെഡിക്കൽ കോളജ് ആശുപത്രിയിലെ കുറവുകൾ തുറന്നുപറഞ്ഞ ഡോക്ടർക്കെതിരേ നടപടിയെടുത്താൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രസിഡന്റ് ഡോ. റോസനാര ബീഗവും വ്യക്തമാക്കിയതോടെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പൂർണമായി പിൻമാറി.
മെഡിക്കൽ കോളജിലെ ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത നേരത്തേതന്നെ അധികാരികളെയും ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നുവെന്ന് ആവർത്തിച്ച് ഡോ. ഹാരിസ് രംഗത്തെത്തി.
രോഗികളെക്കൊണ്ട് ഉപകരണങ്ങൾ വാങ്ങിപ്പിക്കുന്നതുകൊണ്ടാണ് ശസ്ത്രക്രിയകൾ മുടങ്ങാത്തതെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം ഡോ. ഹാരിസ് പറഞ്ഞ കാര്യങ്ങൾ ഒരു സിസ്റ്റത്തിന്റെ പ്രശ്നമായാണ് കാണേണ്ടതെന്ന നിലപാടിലാണു മന്ത്രി വീണാ ജോർജ്. ഡോക്ടർ ഹാരിസ് പറഞ്ഞ കാര്യങ്ങൾ സൂക്ഷ്മമായി അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷമാകും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തുടർനടപടി സ്വീകരിക്കുക.