ഒന്നര വർഷം മുന്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ചതുപ്പിൽ കുഴിച്ചുമൂടിയ നിലയിൽ
Sunday, June 29, 2025 2:11 AM IST
സുൽത്താൻ ബത്തേരി: ഒന്നര വർഷം മുമ്പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽപ്പെട്ട ചേരമ്പാടിക്കു സമീപം ചതുപ്പിൽ കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഊട്ടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബത്തേരി പൂമല ചെട്ടിമൂല സ്വദേശിയാണ് ഹേമചന്ദ്രൻ. 20 വർഷം മുമ്പാണ് കോഴിക്കോട് മായനാട്ടേക്ക് കുടുംബസമേതം താമസം മാറിയത്. 2024 മാർച്ച് 20ന് ഹേമചന്ദ്രനെ കാണാതായി.
മായനാട്ടേക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയതാണ്. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്തുകയോ വിവരം ലഭിക്കുകയോ ചെയ്തില്ല. ഇതേത്തുടർന്ന് ഭാര്യ സുഭിഷ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി. തുടർന്നു നടന്ന അന്വേഷണമാണ് തിരോധാനത്തിന്റെ ചുരുളഴിച്ചത്.
പെണ്സുഹൃത്തിന്റെ ഫോണ് വന്നതിനു പിന്നാലെയാണ് ഹേമചന്ദ്രൻ വീടിനു പുറത്തു പോയതെന്നു പോലീസിനു സൂചന ലഭിച്ചിരുന്നു. ഈ തുമ്പിൽ പിടിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചിലരെ ചോദ്യം ചെയ്തപ്പോഴാണ് ചേരമ്പാടി-ഊട്ടി റോഡിനടുത്ത് കാപ്പിക്കാട് വനമേഖലയിലെ ചതുപ്പിൽഹേമചന്ദ്രന്റെ മൃതദേഹം ഉണ്ടെന്ന വിവരം ലഭിച്ചത്. ഇന്നലെ കോഴിക്കോട് എസിപിയുടെയും തമിഴ്നാട് പോലീസിന്റെയും നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളെന്നു പോലീസ് കരുതുന്നതിൽ ഒരാൾ വിദേശത്താണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയിൽ കലാശിച്ചതെന്നാണ് വിവരം. കൊലപാതകത്തിന്റെ വിശദാശങ്ങൾ വെളിപ്പെടുത്താൻ ചേരമ്പാടിയിലെത്തിയ പോലീസ് തയാറായില്ല.