ഓണത്തിനകം ഡിജിറ്റൽ സർവേ 60 ശതമാനം പൂർത്തിയാകും
Saturday, June 28, 2025 2:40 AM IST
തിരുവനന്തപുരം: ഡിജിറ്റൽ സർവേയുടെ ഭാഗമായി സംസ്ഥാനത്ത് 312 വില്ലേജുകളിലായി 7.43 ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തിയതായി മന്ത്രി കെ. രാജൻ.
ഓണത്തിനകം സംസ്ഥാനത്ത് 60 ശതമാനം സർവേ പൂർത്തിയാകും. അവശേഷിക്കുന്ന വില്ലേജുകളിലെ ഡിജിറ്റൽ സർവേയുടെ നാലാം ഘട്ടം ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ ഉജ്വാർ- ഉൾവാർ വില്ലേജിനു പിന്നാലെ കൊല്ലത്തെ മങ്ങാട് വില്ലേജിലും ഡിജിറ്റൽ സർവേ നടപടി പൂർത്തിയാക്കി രേഖകൾ പ്രസിദ്ധീകരിച്ചു.
ഭൂപരിഷ്കരണം പോലെ രാജ്യത്തെ മികച്ച മാതൃകയായി ഡിജിറ്റൽ സർവേയും മാറുമെന്നും അദ്ദേഹം പറഞ്ഞു. സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ അളവുമായി ബന്ധപ്പെട്ട പരാതികൾ കുറവാണ്. ഡിജിറ്റൽ സർവേയിൽ ഭൂമി കുറഞ്ഞെന്ന പരാതി ഉള്ളവർക്ക് എന്റെ ഭൂമി പോർട്ടൽ വഴി പരാതി നല്കാൻ അവസരമുണ്ട്.
ഇതിനായി നാല് അവസരങ്ങൾ ലഭിക്കും. അതിലും പരിഹരിക്കപ്പെടാത്ത പരാതികൾ ജില്ലാ കളക്ടർമാർക്ക് നല്കാം. ഓരോ വില്ലേജിലും സർക്കാർ ഭൂമി അളന്നുതിട്ടപ്പെടുത്തിയ ശേഷമാണ് സ്വകാര്യ ഭൂമിയുടെ അളവു തുടങ്ങുന്നത്. എവിടെയും സർക്കാർ ഭൂമി നഷ്ടപ്പെട്ടിട്ടില്ല.
രേഖയിലേതിനെക്കാൾ ഭൂമി കൈവശം വച്ചിട്ടുള്ളവർക്ക് നിയമവിധേയമായി ഉടമസ്ഥാവകാശം നല്കുന്ന നടപടികൾക്കായി സെറ്റിൽമെന്റ് ആക്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.