പാർട്ടി വോട്ടുകൾ ചോരുന്നത് കേഡർ സ്വഭാവം നഷ്ടപ്പെടുന്നതിനാൽ: സിപിഎം സംസ്ഥാന സമിതി
Friday, June 27, 2025 2:43 AM IST
തിരുവനന്തപുരം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പു തോൽവി ഗൗരവമായി പരിശോധിക്കണമെന്നും പാർട്ടി വോട്ടുകൾ ചോരുന്നതു കേഡർ സ്വഭാവം നഷ്ടപ്പെടുന്നതിനാലാണെന്നും സിപിഎം. പാർട്ടി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വോട്ടുകൾ നിലന്പൂരിൽ നഷ്ടപ്പെട്ടുവെന്നുള്ളതു വസ്തുതയാണ്.
പാർട്ടി അംഗങ്ങൾ നല്ല കേഡർമാരായി മാറുന്നില്ലായെന്നതിന്റെ ഉദാഹരണമാണു പാർട്ടിക്കു സ്വാധീനമുള്ള പഞ്ചായത്തുകളിൽ പോലും പിറകിൽ പോകേണ്ടിവന്നതെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്നു പൊതുവെ വിലയിരുത്തപ്പെട്ടെങ്കിലും ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പു വേളകളിൽ ദോഷം ചെയ്തേക്കുമെന്നും നേതാക്കൾ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു.
ആർഎസ്എസ് പരാമർശത്തിൽ സംസ്ഥാന സമിതിയിൽ ഗോവിന്ദൻ ഏറെ വിമർശിക്കപ്പെടുമെന്നു കരുതിയെങ്കിലും ഇന്നലെ അതുണ്ടായില്ല. തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയോടു കൂടുതൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു എം.വി.ഗോവിന്ദൻ സംസ്ഥാന സമിതിയിൽ പറഞ്ഞു.
പി.വി. അൻവറിന്റെ മണ്ഡലത്തിലെ സ്വാധീനം മനസിലാക്കാൻ അവിടത്തെ പാർട്ടി നേതൃത്വത്തിനോ സംസ്ഥാന നേതൃത്വത്തിനോ കഴിഞ്ഞില്ലെന്ന വിമർശനവും ഉണ്ടായി.
സാധാരണയായി എല്ലാ തെരഞ്ഞെടുപ്പുകളിലും നിലന്പൂരിൽ ഇടതുമുന്നണിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടിൽ വലിയ വ്യത്യാസമാണ് ഇക്കുറി ഉണ്ടായത്. ഇതു പരിശോധിച്ചു മുന്നോട്ടു പോയില്ലെങ്കിൽ ഇനി മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
എം. സ്വരാജിന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പു പ്രചരണത്തിൽ നന്നായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു.
സ്ഥാനാർഥിക്കു നെഗറ്റീവുണ്ടായിട്ടില്ല. എന്നാൽ സ്ഥാനാർഥിക്കു സ്വന്തം നിലയിൽ വോട്ടുനേടാൻ കഴിഞ്ഞുവെന്ന നേതാക്കളുടെ നിരീക്ഷണത്തോടു ചർച്ചയിൽ പങ്കെടുത്ത നേതാക്കളാരും യോജിച്ചില്ല.
തെരഞ്ഞെടുപ്പു പരാജയം ഗൗരവമായി പരിശോധിക്കുമെന്നും തിരുത്തൽ വേണ്ടിടത്തു അതു പരിശോധിച്ചു നടപ്പിലാക്കുമെന്നും ഗോവിന്ദൻ മറുപടി പറഞ്ഞു.