‘ഭൂമി’ ദേശീയ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു
Thursday, June 26, 2025 1:47 AM IST
തിരുവനന്തപുരം: കേരള വികസന മോഡലിന്റെ അടിസ്ഥാനം ഭുപരിഷ്ക്കരണമാണെന്നും സർക്കാർ നടപ്പാക്കിയ ഭുപരിഷ്ക്കരണ നടപടികളിലൂടെ സംസ്ഥാനത്ത് സമൂലമായ വികസന മാറ്റങ്ങൾ ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
റവന്യൂ, സർവേ-ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച സ്മാർട്ട് ലാൻഡ് ഗവേണൻസ് ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഡിജിറ്റൽ സർവേയിലൂടെ ഭൂപരിഷ്ക്കരണ നടപടികളിൽ കേരളം പുതിയൊരു ഘട്ടത്തിലേക്ക് വളരുകയാണ്. ഡിജിറ്റൽ സർവേ പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പൂർണമായും കൃത്യതയുള്ളതും സുതാര്യവുമാകും.
ഭൂമി തർക്കങ്ങൾ ഒഴിവാക്കുന്നതിനുള്ള ശാശ്വതമായ പരിഹാരവും ഇതിലൂടെ സാധ്യമാകും. കേരളത്തിന്റെ ഭൂപരിഷ്ക്കരണ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും രാജ്യത്തിനാകെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആധുനികവത്കരണം ഭൂപരിഷ്ക്കരണ പ്രവർത്തനങ്ങളിൽ നടപ്പാക്കാൻ കേരളത്തിനു കഴിഞ്ഞതായി റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്താകെയുള്ള 35 ലക്ഷം ഹെക്ടർ ഭൂമിയിൽ ഏഴു ലക്ഷം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഹെക്ടർ ഭൂമിയുടെ നാലിൽ ഒന്ന് ഭാഗവും അളന്ന് നടപടികൾ പൂർത്തീകരിച്ചു.
ഡിജിറ്റൽ റീ സർവേയുടെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണെന്നും സെറ്റിൽമെന്റ് ആക്ട് കൂടി നടപ്പാകുന്നതോടെ ലാൻഡ് റവന്യു കേസുകളില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിചേർത്തു.
ഹിമാചൽ പ്രദേശ് റവന്യു, ഹോർട്ടികൾച്ചർ, ട്രൈബൽ വികസന വകുപ്പ് മന്ത്രി ജഗത് സിംഗ് നേഗി മുഖ്യാതിഥിയായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, എ.എ. റഹീം എംപി, എംഎൽഎമാർ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സ്മാർട്ട് ലാൻഡ് ഗവേണൻസ് പ്രമേയമാക്കി 28 വരെ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ 23 സംസ്ഥാനത്തെ പ്രതിനിധികൾ കേരളത്തിലെത്തി.