ആന്റണിയുടെ പ്രസംഗം ഇന്ദിരയുടെ മനംമാറ്റി: ചെറിയാൻ ഫിലിപ്പ്
Wednesday, June 25, 2025 2:37 AM IST
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ ഗോഹട്ടി എഐസിസി സമ്മേളനത്തിലെ എ.കെ. ആന്റണിയുടെ വിമർശനാത്മകമായ ഏക പ്രസംഗമാണ് ഇന്ദിരാ ഗാന്ധിയുടെ മനം മാറ്റത്തിനും തുടർന്ന് തെരഞ്ഞെടുപ്പ് നടത്താനും അടിയന്തരാവസ്ഥ പിൻവലിക്കാനും പ്രേരകമായതെന്ന് ചെറിയാൻ ഫിലിപ്പ്.
അടിയന്തരാവസ്ഥയിലെ കർക്കശമായ സെൻസർഷിപ്പ് നിയമം ലംഘിച്ചുകൊണ്ട് ആന്റണിയുടെ പ്രസംഗം ഗോഹട്ടിയിൽനിന്നു വീക്ഷണം ദിനപത്രത്തിൽ റിപ്പോർട്ടു ചെയ്ത ചെറിയാൻ ഫിലിപ്പ് അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷിക വേളയിൽ ചരിത്ര വസ്തുതകൾ അനുസ്മരിച്ചു.
“അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങൾക്കും അധികാര ദുർവിനിയോഗത്തിനുമെതിരേ ശക്തമായ മുന്നറിയിപ്പാണ് ആന്റണി നൽകിയത്. പൊതുതെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ജനാധിപത്യ പാരന്പര്യത്തിൽനിന്നുള്ള വ്യതിചലനമാണെന്ന് ആന്റണി തുറന്നടിച്ചു.
ഗോഹട്ടി പ്രസംഗമാണ് ആന്റണിയെ ദേശീയ തലത്തിൽ ആദർശധീരനാക്കിയത്. ആന്റണിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റുമെന്നു കിംവദന്തികൾ ഉണ്ടായെങ്കിലും ഇന്ദിരാ ഗാന്ധി ഒരു നടപടിയും സ്വീകരിച്ചില്ല.
ഗോഹട്ടി സമ്മേളന പ്രതിനിധിയായി എത്തിയ എനിക്ക് പ്രസ് അക്രഡിറ്റേഷൻ ഉണ്ടായിരുന്നില്ല. സമ്മേളന സ്വാഗത സംഘം നൽകിയ പാസ് ഉപയോഗിച്ചാണ് പ്രസ് റൂമിൽ പ്രവേശിച്ചത്. അവിടെനിന്നു ടെലി പ്രിന്ററിൽ കൊച്ചിയിലേക്ക് വാർത്തകൾ അയച്ചു കൊണ്ടിരുന്നു.
അടിയന്തരാവസ്ഥയെ പറ്റിയുള്ള ഒരു പരാമർശവും റിപ്പോർട്ട് ചെയ്യരുതെന്ന സെൻസറുടെ ഗൈഡ് ലൈൻസ് പ്രസ് റൂമിലെ നോട്ടീസ് ബോർഡിൽ പതിച്ചിരുന്നു. എന്തും വരട്ടെയെന്ന ധിക്കാരത്തോടെ അയച്ച ആന്റണിയുടെ പ്രസംഗം വിശദമായി വീക്ഷണം വാർത്തയാക്കി.
അടിയന്തരാവസ്ഥയ്ക്കെതിരേ ആന്റണിയുടെ താക്കീത്, എന്ന തലക്കെട്ടിൽ എന്റെ പേരോടു കൂടിയാണ് ഒന്നാം പേജിൽ ലീഡ് വാർത്തയായി റിപ്പോർട്ട് വന്നത്. മറ്റൊരു പത്രത്തിലും ആന്റണിയുടെ വിവാദ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചില്ല.
കേരളത്തിൽ മടങ്ങിയെത്തിയ ഉടൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ എന്നെ ചോദ്യം ചെയ്തു. കേരളത്തിലെ ചീഫ് സെൻസർ എന്നോട് വിശദീകരണം തേടി. ആഭ്യന്തരമന്ത്രി കെ. കരുണാകരൻ ഇടപെട്ടതിനാൽ എന്നെ അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തില്ല.
അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന എ.കെ. ആന്റണിയുടെ പ്രസംഗം 21-ാം വയസിൽ ജയിലറ ഭയപ്പെടാതെ പത്രമാരണ നിയമലംഘനം നടത്തി സാഹസികമായി വീക്ഷണം പത്രത്തിൽ റിപ്പോർട്ടു ചെയ്ത മാധ്യമപ്രവർത്തകൻ എന്നതാണ് ചരിത്രത്തിലെ എന്റെ അഭിമാനകരമായ സ്ഥാനം”- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ അന്‍പതാം വാർഷികദിനത്തോടനുബന്ധിച്ചാണ് ചെറിയാൻ ഫിലിപ്പ് അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയ സംഭവം ഓർമിച്ചെടുക്കുന്നത്.