ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിലെ പിശകു തിരുത്തി പുതിയത് നൽകും
Wednesday, June 25, 2025 1:42 AM IST
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ വ്യാപക പിഴവ് വന്ന പശ്ചാത്തലത്തിൽ പിഴവ് പറ്റിയ സർട്ടിഫിക്കറ്റുകൾക്കു പകരം പുതിയ സർട്ടിഫിക്കറ്റുകൾ നല്കും.
30000 ത്തോളം സർട്ടിഫിക്കറ്റുകളിൽ വൻ പിഴവുകൾ വന്ന പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു പുതിയ സർട്ടിഫിക്കറ്റുകൾ നല്കാൻ തീരുമാനമായത്.
വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിൽ പിശകുണ്ടായ സംഭവത്തിൽ അന്വേഷണത്തിനും നിർദേശം നല്കി. ഹയർസെക്കൻഡറി വിഭാഗം ജെ ഡി അക്കാദമിക്, സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക.
പ്ലസ് ടു സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിൽ ഒന്നും രണ്ടും വർഷത്തിൽ വ്യത്യസ്ത മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിലാണ് പിശക് ഉണ്ടായിട്ടുള്ളത്.
വിതരണം ചെയ്ത ഈ സർട്ടിഫിക്കറ്റ് തിരികെ വാങ്ങി പുതിയ സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്കു നല്കണം. പിശക് പറ്റിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി സ്കൂളുകളിൽ സൂക്ഷിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഹയർസെക്കൻഡറി അക്കാദമിക് ജെഡി ഡോ. എസ്.ഷാജിത, ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജെഡി ഡോ. കെ.മാണിക്യരാജ് എന്നിവർ പങ്കെടുത്തു.