ജനങ്ങളുടെ വിജയം: ആര്യാടൻ ഷൗക്കത്ത്
Tuesday, June 24, 2025 1:03 AM IST
നിലന്പൂർ: നിലന്പൂരിലേത് ജനങ്ങളുടെ വിജയമാണെന്ന് നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.
കേരളത്തെ ദുരിതത്തിലാക്കിയ ഒന്‍പത് വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും നിലന്പൂരിനോടുള്ള അവഗണനയ്ക്കും വികസനം ഇല്ലായ്മക്കുമെതിരേയും ജനങ്ങൾ വിധിയെഴുതി.
നിലന്പൂർ തിരിച്ചുപിടിക്കുക എന്നത് പിതാവ് ആര്യാടൻ മുഹമ്മദിന്റെയും കോണ്‍ഗ്രസ് നേതാവായിരുന്ന വി.വി. പ്രകാശിന്റെയും സ്വപ്നമായിരുന്നു.
ആ സ്വപ്നസാക്ഷാത്കാരമാണ് നിലന്പൂരിൽ ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭരണമാറ്റത്തിനുള്ള തുടക്കമാണ്. 2026ൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലേറുന്നതിനുള്ള തുടക്കം. വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുപിടിക്കാനുള്ള നീക്കം നിലന്പൂരിലെ ജനങ്ങൾ തള്ളിക്കളഞ്ഞു.
ബൂത്ത് തലം മുതൽ യുഡിഎഫ് പ്രവർത്തകരും നേതാക്കളും ഒറ്റ മനസോടെയാണ് പ്രവർത്തിച്ചത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും യുഡിഎഫ് ഘടകകക്ഷികളുടെയും പ്രവർത്തകരും നേതാക്കളും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു.
തെരഞ്ഞെടുപ്പു കണ്വൻഷൻ ഉദ്ഘാടനം ചെയ്തത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടത് സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ ജനവിധിയാകുമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫിലെ ഘടകകക്ഷികളും നേതാക്കളും ഒറ്റ മനസോടെ ടീം യുഡിഎഫായാണ് പ്രവർത്തിച്ചത്.
തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പുതന്നെ മുസ്ലിം ലീഗ് മുന്നൊരുക്കവുമായി പ്രചാരണരംഗത്ത് സജീവമായിരുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
നിലന്പൂരിലെ ജനങ്ങൾക്കൊപ്പം അവസാന ശ്വാസം വരെയും ഉണ്ടാകുമെന്നും ഷൗക്കത്ത് വ്യക്തമാക്കി.