കളക്ടറേറ്റുകളും ഇനി സ്മാർട്ടാകും
സ്വന്തം ലേഖകൻ
Monday, June 23, 2025 5:20 AM IST
തിരുവനന്തപുരം: വില്ലേജ് ഓഫിസുകൾക്കു പിന്നാലെ ഇനി സ്മാർട്ട് കളക്ടറേറ്റുകളും. സംസ്ഥാനത്തെ ജില്ലാ കളക്ടറേറ്റുകൾ, റവന്യു ഡിവിഷനൽ ഓഫീസുകൾ, സബ്കളക്ടർ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ അടക്കമുള്ള റവന്യു ഓഫീസുകൾ സ്മാർട്ടാക്കാൻ ഈ സാന്പത്തിക വർഷം 54 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി.
ബാക്കിയുള്ള വില്ലേജ് ഓഫീസുകൾ, മറ്റ് സ്പെഷൽ ഓഫീസുകൾ എന്നിവിടങ്ങളിലും ഘട്ടം ഘട്ടമായി ആധുനിക വത്കരണം നടപ്പാക്കും. അത്യാധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് റവന്യു ഓഫീസുകൾ നിർമിക്കാൻ വില്ലേജ് ഓഫീസ്തലം മുതൽ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് വരെയുള്ള റവന്യു ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങളും വിവര, ആശയവിനിമയ സാങ്കേതിക വിദ്യയും ലഭ്യമാക്കും. ഇതുവഴി പൊതുജനങ്ങൾക്കു മെച്ചപ്പെട്ട സേവനവും ഉദ്യോഗസ്ഥർക്കു ജോലി ചെയ്യാൻ ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയിൽ അഞ്ച് ഘടകങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണവും സ്പിൽഓവർ ജോലിയും, മറ്റ് റവന്യു ഓഫീസുകളുടെ നവീകരണവും സ്പിൽഓവർ ജോലിയും, വകുപ്പിനുളളിൽ നടന്നുവരുന്ന അനുബന്ധ പ്രവർത്തനങ്ങൾ, റവന്യുഭവൻ പൂർത്തീകരണം, പട്ടയ മിഷൻ എന്നീ ഘടകങ്ങളാണ് പദ്ധതിയിലുള്ളത്. ലാൻഡ് റവന്യു കമ്മീഷണർ സമർപ്പിച്ച ശിപാർശ പരിഗണിച്ചാണ് തീരുമാനം. പ്രൈസ് സോഫ്റ്റ്വേറിൽ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് മാത്രമേ പ്രവൃത്തി ഏറ്റെടുക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പദ്ധതിയുടെ ആദ്യ മൂന്ന് ഘടകങ്ങളുടെ നിർമാണത്തിനും ആധുനികവത്കരണത്തിനും ഇവിടങ്ങളിലെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിനുമായി 41 കോടി രൂപയും റവന്യുഭവൻ പൂർത്തീകരണത്തിന് 10 കോടിയും പട്ടയ മിഷന് മൂന്നുകോടിയുമാണ് നീക്കിവച്ചിട്ടുള്ളത്.