സ്വന്തം നാട്ടിൽ വേരുറപ്പിക്കാനാകാതെ സ്വരാജ്
Tuesday, June 24, 2025 1:03 AM IST
വി. മനോജ്
മലപ്പുറം: അടിയൊഴുക്കുകൾ അടിതെറ്റിക്കുമെന്ന ആശങ്കകളെല്ലാം കാറ്റിൽപറന്നു. പരന്പരാഗത വോട്ടുകളൊന്നും മറിഞ്ഞില്ല. ഇടതുപക്ഷത്ത് വോട്ടുകളിൽ കാര്യമായ ചോർച്ച സംഭവിച്ചപ്പോൾ യുഡിഎഫിന് കോട്ടമില്ലാത്ത വിജയം.
അനിഷേധ്യ വിജയവുമായി ആര്യാടൻ ഷൗക്കത്ത് നിലന്പൂരിന്റെ വിജയത്തേരിൽ. ഭൂരിപക്ഷം 11,077 വോട്ടുകൾ. പിണറായി വിജയനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഗോദയിലിറങ്ങിയ പി.വി. അൻവറാണ് ഇടതുമുന്നണിക്ക് പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ തവണ അൻവർ ഇടതു സ്വതന്ത്രനായി മൽസരിച്ചപ്പോൾ കിട്ടിയത് 81,227 വോട്ടുകൾ. ഇത്തവണ എം. സ്വരാജിന് കിട്ടിയതാകട്ടെ 66,660 വോട്ടുകളും. അൻവറിനുള്ള വോട്ടുകൾ ഇത്തവണ അൻവർ കൃത്യമായി കൊണ്ടുപോയി. സ്വതന്ത്രനായി മൽസരിച്ച് നേടിയത് 19,760 വോട്ടുകൾ.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി കോണ്ഗ്രസിലെ വി.വി. പ്രകാശ് നേടിയത് 78,527 വോട്ടുകൾ. ഇത്തവണ ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത് 77,737 വോട്ടുകൾ. ഇടതുപക്ഷത്തെ അപേക്ഷിച്ച് വോട്ടു ചോർച്ചയിൽ യുഡിഎഫിന് പിടിച്ചുനിൽക്കാനായി. ആര്യാടൻ ഷൗക്കത്തിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നെങ്കിലും അൻവർ യുഡിഎഫ് വോട്ടുകൾ കാര്യമായി ചോർത്തിയില്ലെന്ന് വ്യക്തം.
കാര്യമായ അടിയൊഴുക്കുകളൊന്നും നിലന്പൂരിൽ നടന്നിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. പി.വി. അൻവർ കഴിഞ്ഞ ഒന്പത് വർഷക്കാലം എംഎൽഎ എന്ന നിലയിൽ
മണ്ഡലത്തിലെ വോട്ടർമാർക്കിടയിലുണ്ടായ സ്വാധീനം എത്രയെന്നത് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു. അൻവർ കാൽ ലക്ഷം വോട്ടുകൾ നേടുമെന്ന് വരെ കണക്കുകൂട്ടലുകളുണ്ടായിരുന്നു.
അൻവറിന് ലഭിക്കുന്ന വോട്ടുകൾ ആരുടെ നഷ്ടമെന്നും ചർച്ചകളുണ്ടായി. കഴിഞ്ഞ രണ്ട് തവണയും സ്വതന്ത്ര സ്ഥാനാർഥിയെന്ന നിലയിൽ അൻവറിനുണ്ടായിരുന്ന വോട്ടുകൾ ഇടത്വിജയങ്ങളിൽ നിർണായകമായിരുന്നു. ഈ വോട്ടുകൾ ഇത്തവണയും അൻവറിനൊപ്പം നിന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. രാഷ്ട്രീയത്തിൽ ഉറച്ചു നിൽക്കാനുള്ള വോട്ടിന്റെ പിൻബലമാണ് നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ നേടിയെടുത്തത്.
എൽഡിഎഫ് വിട്ടത് ഇടതുമുന്നണിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തില്ലെന്ന സിപിഎം നേതാക്കളുടെ ആത്മവിശ്വാസമാണ് വോട്ടെണ്ണൽ പുറത്തുവന്നപ്പോൾ പൊലിഞ്ഞത്. മലയോര കർഷകർക്കിടയിലുള്ള അൻവറിന്റെ സ്വീകാര്യതയാണ് സ്വതന്ത്രനായി മത്സരിച്ചിട്ടും 19,760 വോട്ടുകൾ നേടാൻ സഹായിച്ചത്. അൻവർ പരമാവധി നേടുക 5120 വോട്ട് എന്നായിരുന്നു സിപിഎം ബൂത്തുകളിൽനിന്ന് ശേഖരിച്ച കണക്ക്. സിപിഎം നേതാക്കളും മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളുടെ പടയും എത്തിയിട്ടും അൻവർ അനുകൂല വോട്ടുകളുടെ ഒഴുക്ക് കണ്ടെത്താനായില്ല.
എന്നാൽ അൻവർ സ്വതന്ത്രനായി മത്സരിക്കാൻ എത്തിയതോടെ യുഡിഎഫ് നേതാക്കൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയും യുഡിഎഫ് വോട്ടുകളുടെ ചോർച്ച തടയുകയും ചെയ്തു. 2016ലും 2021ലും അൻവറിനൊപ്പം നിന്നവർ ഇപ്പോഴും അൻവറിനൊപ്പം ഉണ്ടെന്നാണ് അദ്ദേഹത്തിന് ഒറ്റയ്ക്ക് ലഭിച്ച വോട്ടുകൾ നൽകുന്ന സൂചന.
അതേസമയം യുഡിഎഫിനുള്ളിൽ വിള്ളലോ മുസ്ലിം സമുദായ വോട്ടുകളുടെ ഗതിമാറ്റമോ വോട്ടിംഗിൽ ഉണ്ടായിട്ടില്ലെന്നും ഫലം തെളിയിക്കുന്നു. മുൻകാലങ്ങളിലെ വോട്ടുനില ഉറപ്പിക്കാനായതോടെ നിലന്പൂർ മണ്ഡലത്തിൽ അടിത്തറ ശക്തമാണെന്ന് കോണ്ഗ്രസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തെളിയിച്ചിരിക്കുന്നു.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് വലിയ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും പാർട്ടി വോട്ടുകൾ ചോർന്നിട്ടില്ലെന്ന് ഉറപ്പു വരുത്താനായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത്
8,500 വോട്ടുകളായിരുന്നെങ്കിൽ ഇത്തവണ 8648. വളർച്ചയുമില്ല, തളർച്ചയുമില്ല. എസ്ഡിപിഐ സ്ഥാനാർഥിക്ക് ലഭിച്ചത് 2072 വോട്ടുകളും.