ഇറാന്റെ തിരിച്ചടി; ഖത്തറിലെ യുഎസ് സൈനികതാവളം ആക്രമിച്ചു
Tuesday, June 24, 2025 2:28 AM IST
ദോഹ: ഖത്തറിലെയും ഇറാക്കിലെയും യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഇന്നലെ രാത്രിയാണ് ഖത്തർ തലസ്ഥാനമായ ദോഹയ്ക്കുനേരേ പത്തു മിസൈലുകളും ഇറാക്കിനു നേരേ ഒരു മിസൈലും ഇറാൻ തൊടുത്തത്.
ദോഹയ്ക്കടുത്ത അൽ ഉദെയ്ദിലെ യുഎസ് വ്യോമസേനയുടെ സെൻട്രൽ കമാൻഡ് ലക്ഷ്യമിട്ടു തൊടുത്ത മിസൈലുകൾ നിർവീര്യമാക്കി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ അൽ ഉദെയ്ദിൽ പതിനായിരത്തോളം യുഎസ് സൈനികരാണുള്ളത്.
അതേസമയം, ദോഹയിൽ സ്ഫോടനശബ്ദം കേട്ടതായി പ്രമുഖ മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ അപലപിച്ച ഖത്തർ, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചതായും അറിയിച്ചു.
യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയേക്കാമെന്ന ഭീതിയിൽ കുവൈറ്റും ബഹറിനും ജാഗ്രതയിലാണ്. ബഹറിൻ വ്യോമപാത അടച്ചു. പൗരന്മാർക്ക് അതീവജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്.
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ഞായറാഴ്ച ആക്രമിച്ചു നശിപ്പിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയായിരിക്കാം ഇറാൻ ലക്ഷ്യമിടുകയെന്ന സൂചനയും ലഭിച്ചിരുന്നു.
ഇറാന്റെ ഭീഷണി മുന്നിൽക്കണ്ട് ദോഹയിലേതടക്കം പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാതാവളങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ഇറാൻ ആക്രമിച്ചേക്കാൻ സാധ്യതയുള്ള ചില താവളങ്ങളിൽനിന്ന് യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും അമേരിക്ക മാറ്റുകയും ചെയ്തിരുന്നു. ഏതാണ്ട് 40,000 അമേരിക്കൻ സൈനികരാണ് പശ്ചിമേഷ്യയിലെ വിവിധ താവളങ്ങളിലുള്ളത്.
പ്രാദേശിക സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഇന്നലെ രാത്രിയിൽ വ്യോമപാത താത്കാലികമായി അടയ്ക്കാൻ ഖത്തർ തീരുമാനിച്ചിരുന്നു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താത്കാലികമായി നിർത്തിവയ്ക്കുന്നുവെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് മിസൈലാക്രമണം ഉണ്ടായത്.
മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഖത്തറിലുള്ള അമേരിക്കൻ പൗരന്മാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതീവ ജാഗ്രത പാലിക്കണമെന്നും താമസസ്ഥലത്തുതന്നെ തുടരണമെന്നും നേരത്തെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടീഷ് സർക്കാരും തങ്ങളുടെ പൗരന്മാർക്ക് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
പ്രതികാരത്തിനു മുതിർന്നാൽ ഇറാൻ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.