തുഷാർ ഗാന്ധിയുൾപ്പെടെയുള്ളവർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Saturday, June 21, 2025 2:09 AM IST
വത്തിക്കാൻ സിറ്റി: ‘പ്രത്യാശയുടെ തീനാമ്പുകൾ’ എന്ന പ്രസ്ഥാനത്തിന്റെ കോൺഫറൻസ് റോമിൽ നടക്കുന്നതിനിടെ വത്തിക്കാനിൽ ലെയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതു കൂടിക്കാഴ്ചാ സമ്മേളനത്തിൽ, മഹാത്മാഗാന്ധിയുടേതുൾപ്പെടെ മുൻ ലോകനേതാക്കളുടെ കൊച്ചുമക്കൾ പങ്കെടുത്തു.
‘പ്രത്യാശ 80’ (HOPE80) എന്നു പേരിട്ട സമാധാനത്തിന്റെ തീർത്ഥാടനത്തിൽ, മുൻപ് എതിർചേരികളിലായിരുന്ന നേതാക്കളുടെ കൊച്ചുമക്കളാണ് പങ്കെടുക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ എൺപത് വർഷങ്ങൾ അനുസ്മരിച്ചുകൊണ്ടുകൂടിയാണ് ഇത്തരമൊരു പേര് സമാധാനം പ്രോത്സാഹിപ്പിക്കാൻവേണ്ടിയുള്ള ഈ സംരംഭത്തിന് നൽകപ്പെട്ടത്.
യാത്രയുടെ ഭാഗമായി സംഘടനയുടെ പ്രതിനിധികൾ റോം, ജെറുസലെം, ഹിരോഷിമ, ന്യൂയോർക്ക്, ഒസാക്കയിലെ എക്സ്പോ എന്നിവിടങ്ങൾ സന്ദർശിക്കും. സമാധാനത്തിനായുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്ന സെപ്റ്റംബർ 21നായിരിക്കും സമാധാനത്തിന്റെ തീർഥാടനം അവസാനിക്കുക.
നാസി നേതൃത്വത്തിനു കീഴിൽ പ്രവർത്തിച്ച അമോൻ ഗോത്തിന്റെ കൊച്ചുമകളായ ജെന്നിഫർ റ്റീജ്, രാഷ്ട്രതന്ത്രജ്ഞനായ ചർച്ചിലിന്റെ കൊച്ചുമകൾ ലൂസി സാൻഡിസ്, ജപ്പാൻ മുൻ പ്രധാനമന്ത്രി ഹിഡെക്കി ടോജോയുടെ കൊച്ചുമകൾ ഹിഡെറ്റോഷി ടോജോ, ‘യൂറോപ്പിലെ സമാധാനത്തിനായി മതങ്ങൾ’ എന്ന സംഘടനയുടെ പ്രെസിഡന്റ് ലൂയിജി ദേ സാൽവിയ തുടങ്ങിയവരും തുഷാർ ഗാന്ധിക്കൊപ്പം പാപ്പായുടെ പൊതു കൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഭാഷണങ്ങൾ പ്രത്യാശ പകരുന്നവയാണെന്നും അദ്ദേഹത്തിന്റെ സ്വരം കൂടുതൽ ശക്തമായി, അവ കേൾക്കപ്പെടേണ്ടയിടങ്ങളിൽ എത്തട്ടെയെന്നും തുഷാർ ഗാന്ധി വത്തിക്കാൻ മീഡിയയോട് പറഞ്ഞു. കൂടുതൽ സുരക്ഷിതമായ ഒരു ലോകത്തിനായാണ് യുദ്ധങ്ങളെന്ന പഴയ യുദ്ധതന്ത്രത്തിനെതിരേയുള്ള തന്റെ അഭിപ്രായം അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ, ഇറാൻ സംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിൽ സംസാരിച്ച അദ്ദേഹം യുദ്ധങ്ങൾ ഒരു കച്ചവടമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.