ക്ലസ്റ്റർ ബോംബിട്ട് ഇറാൻ; തിരിച്ചടിച്ച് ഇസ്രയേൽ
Saturday, June 21, 2025 2:09 AM IST
ടെൽ അവീവ്: ഒരാഴ്ച പിന്നിട്ട ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്ക് ക്ലസ്റ്റർ ബോംബുകൾ വർഷിച്ചായിരുന്നു ഇറാന്റെ ആക്രമണം. അറുപതിലേറെ യുദ്ധവിമാനങ്ങളുമായി ഇസ്രേലി സേന ശക്തമായി തിരിച്ചടിച്ചു.
ഇന്നലെ രാവിലെ തെക്കൻ നഗരമായ ബേർഷേബ ആക്രമി ക്കാനാണ് ഇറേനിയൻ സേന ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചത്. ബാലിസ്റ്റിക് മിസൈലിലാണ് ക്ലസ്റ്റർ ബോംബ് ഘടിപ്പിച്ചത്. വലിയതോതിൽ നാശനഷ്ടമുണ്ടായി. ഏഴു പേർക്ക് നിസാര പരിക്കേറ്റു. വ്യാഴാഴ്ചയും ജനവാസകേന്ദ്രത്തിലേക്ക് ഇറാൻ ക്ലസ്റ്റർ ബോംബ് ആക്രമണം നടത്തിയിരുന്നു.
വ്യാപക നാശം വിതയ്ക്കാൻ കഴിയുന്നതാണു ക്ലസ്റ്റർ ബോംബുകൾ. സൊറോക്കാ ആശുപത്രി ആക്രമണത്തിന് ഇറാൻ കനത്ത വില നല്കേണ്ടിവരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കി.
ഇന്നലെ വൈകുന്നേരം ഇസ്രയേലിലെ ഹൈഫയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ 23 പേർക്കു പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. 25 മിസൈലുകളാണ് ഇറാൻ തൊടുത്തത്.
ഇറാനിലെ വ്യവസായ മേഖലകളും ടെഹ്റാനിലെ മിസൈൽ നിർമാണകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു. എസ്പിഎൻഡി എന്നറിയപ്പെടുന്ന ഇറാന്റെ ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നവേഷൻ ആൻഡ് റിസർച്ച് ആസ്ഥാനത്തും പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ, തബ്രിസ് മേഖലകളിലും ഇസ്രേലി ആക്രമണമുണ്ടായി.
ഇറാനിൽ ഇതുവരെ 657 പേർ കൊല്ലപ്പെട്ടു. ഇതിനിടെ, യുദ്ധത്തിൽ നേരിട്ടിടപെടുന്ന കാര്യം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കും സംഘർഷം ലഘൂകരിക്കുന്നതിനും വഴിയൊരുക്കുന്നതാണു ട്രംപിന്റെ തീരുമാനം.
ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ ജർമനി, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായും ജനീവയിൽ ആണവ പദ്ധതികൾ സംബന്ധിച്ചു ചർച്ച നടത്തി.
ഇസ്രയേലിന്റെ ആക്രമണം തുടരുന്നിടത്തോളം ആരുടെയും മധ്യസ്ഥത ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് ജനീവയിലേക്കുള്ള യാത്രയ്ക്കു മുന്പ് അരാഗ്ചി പറഞ്ഞു.