ആശുപത്രി ആക്രമണം: യുഎൻ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ
Saturday, June 21, 2025 2:09 AM IST
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രിക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാകൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ.
ഇറാന്റെ നടപടി യുദ്ധക്കുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് യഹൂദര്‍ക്കും മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടക്കണക്കുകളും പുറത്തുവിട്ടു. ഇതുവരെ 450 മിസൈലുകളാണ് ഇറാൻ അയച്ചത്. 24 പേരാണു കൊല്ലപ്പെട്ടത്. 1170 പേര്‍ക്ക് പരിക്കേറ്റു. 40 ഇടങ്ങളിലാണു മിസൈൽ പതിച്ചത്.
ഇറാന്റെ മിസൈലാക്രമണത്തിൽ 25000 വസ്തുവകകളാണു തകര്‍ന്നത്. ആക്രമണത്തെത്തുടര്‍ന്ന് 6500 പേരെ ഒഴിപ്പിച്ചു. ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തിൽ 45 പേര്‍ക്ക് പരിക്കേറ്റെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രിയെ ഇന്നു യുഎൻ മനുഷ്യാവകാശ കൗണ്‍സിലിൽ സംസാരിക്കാൻ അവസരം നൽകിയതു നാണക്കേടാണെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം, അരാക് ആണവ കേന്ദ്രത്തെ ആക്രമിച്ചതിൽ ഇറാനും യുഎൻ സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്.
അരാക് ആണവ റിയാക്ടര്‍ ആക്രമിച്ചതിൽ നടപടി വേണമെന്നും ഇല്ലെങ്കിൽ ആണവ നിർവ്യാപന കരാറുകളെ ഇതു ദുർബലമാക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.