ഇറാനിലെ 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി കൊള്ളയടിച്ചെന്ന് ഇസ്രയേൽ ബന്ധമുള്ള ഹാക്കർമാർ
Friday, June 20, 2025 1:59 AM IST
ദുബായ്: ഇസ്രയേലുമായി ബന്ധമുള്ള ഹാക്കർമാർ ഇറാനിലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ നൊബിടെക്സിൽനിന്ന് 90 മില്യൺ യുഎസ് ഡോളർ കൊള്ളയടിച്ചെന്ന് ബ്ലോക്ക്ചെയ്ൻ അനലിറ്റിക്സ് കന്പനികൾ സ്ഥിരീകരിച്ചു. ഇറാന്റെ വിപ്ലവ ഗാർഡിനെ വിമർശിക്കുന്ന അഡ്രസുകളിലേക്കാണ് ഫണ്ടുകൾ മാറ്റിയതെന്ന് ബ്ലോക്ക്ചെയ്ൻ അനലിറ്റിക്സ് കന്പനി എലിപ്റ്റിക് സ്വന്തം ബ്ലോഗിൽ കുറിച്ചു.
സാന്പത്തിക ലക്ഷ്യങ്ങളോടെയല്ല ആക്രമണമെന്നും നൊബിടെക്സിന് രാഷ്ട്രീയ സന്ദേശം നൽകുകയെന്നതായിരുന്നു പ്രിഡേറ്ററി സ്പാരോ എന്ന ഹാക്കിംഗ് സംഘത്തിന്റെ ഉദ്ദേശ്യമെന്നും എലിപ്റ്റിക് പറയുന്നു.
അതിവേഗം മുന്നോട്ടു പോകുന്ന ഇറാന്റെ ആണപരിപാടിയുടെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ മറികടക്കാനും ഭീകരർക്ക് പണം കൈമാറാനും നൊബിടെക്സ് സഹായം നൽകിയെന്നാണു പ്രിഡേറ്ററി സ്പാരോ ആരോപിക്കുന്നത്.
2021ൽ ഇറാനിലെ ഗ്യാസ് സ്റ്റേഷനുകളെ നിശ്ചലമാക്കിയ സൈബർ ആക്രമണവും 2022ൽ വന്പൻ അഗ്നിബാധയ്ക്കു കാരണമായ സ്റ്റീൽ മില്ലിനെതിരേയുള്ള നീക്കവും ആസൂത്രണം ചെയ്തത് തങ്ങളാണെന്നു പ്രിഡേറ്ററി സ്പാരോ നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, ഹാക്കിംഗ് സംഘത്തിന് ഇസ്രയേലുമായി ബന്ധമുണ്ടെങ്കിലും രാജ്യത്തെ സർക്കാരിന് അവരുമായി ഔദ്യോഗിക കൂട്ടികെട്ടുകളില്ലെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.