യുദ്ധം അവസാനിപ്പിച്ചത് മിടുക്കരായ ആ നേതാക്കൾ; ക്രെഡിറ്റ് വിഴുങ്ങി ട്രംപ്
Friday, June 20, 2025 1:59 AM IST
ന്യൂയോർക്ക്: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദം തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആണവയുദ്ധമായി പരിണമിക്കുമായിരുന്ന സംഘർഷം ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മിടുക്കരായ രണ്ടു നേതാക്കൾ ചേർന്ന് അവസാനിപ്പിച്ചെന്ന് ട്രംപ് പറഞ്ഞു. പാക് സൈനിക മേധാവി ജനറൽ സയ്യീദ് അസീം മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-പാക് വെടിനിർത്തലിനു താൻ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് നേരത്തേ അവകാശവാദം പലവട്ടം ഉയർത്തിയിരുന്നു. ""അതൊരു ആണവയുദ്ധമാകുമായിരുന്നു. രണ്ട് ആണവ ശക്തികളാണ്. വലിയവ ആണവശക്തികൾ, അവർ സംഘർഷം അവസാനിപ്പിക്കാൻ തീരുമാനിച്ചു.
രണ്ട് മിടുക്കരായ ആളുകൾ യുദ്ധം തുടരേണ്ടതില്ലെന്നു തീരുമാനിച്ചതിൽ ഞാൻ സന്തോഷിക്കുന്നു’’- ട്രംപ് പറഞ്ഞു. മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ ചർച്ചയായോ എന്ന ചോദ്യത്തിന്, നടക്കുന്ന കാര്യങ്ങളിൽ പാക്കിസ്ഥാൻ സന്തുഷ്ടരല്ലെന്ന് ട്രംപ് പറഞ്ഞു. അവർക്ക് ഇറാനെയും ഇസ്രയേലിനെയും അറിയാം. ഇറാനെ വളരെ നന്നായറിയാം. സംഭവിക്കുന്നതെന്താണെന്ന് അവർ വീക്ഷിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനുമായി വ്യാപാര പങ്കാളിത്തം സ്ഥാപിക്കാൻ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായി പാക് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാനുമായി പരസ്പര പ്രയോജനകരമായ വ്യാപാരബന്ധം വികസിപ്പിക്കാൻ ട്രംപ് വലിയ താൽപര്യം പ്രകടിപ്പിച്ചു.
വ്യാപാരം, സാമ്പത്തിക വികസനം, ഖനി, ധാതുക്കൾ, ഊർജം, ക്രിപ്റ്റോകറൻസി, നൂതന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ സഹകരിക്കാനുള്ള ചർച്ചകൾ നടത്താനാണ് ട്രംപ് താൽപര്യം പ്രകടിപ്പിച്ചതെന്ന് പാക് സൈന്യം അറിയിച്ചു.
ഇറാനിൽ ആക്രമണം നടത്താൻ തീരുമാനിച്ചാൽ പാക് സൈനിക താവളങ്ങൾ അമേരിക്ക ഉപയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുനീറിന് ട്രംപ് ഉച്ചവിരുന്നു നൽകിയത്. ട്രംപിനെ പാക്കിസ്ഥാൻ സന്ദർശിക്കാൻ മുനീർ ക്ഷണിക്കുകയും ചെയ്തു.