ഡമാസ്കസ് പള്ളിയിലെ ചാവേർ ആക്രമണം: മരണം 30 ആയി
Tuesday, June 24, 2025 2:28 AM IST
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. 63 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഡമാസ്കസിലെ ക്രിസ്ത്യൻ മേഖലയായ അൽദുവൈലയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ പള്ളിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിശുദ്ധ കുർബാന നടക്കുന്പോഴായിരുന്നു ആക്രമണം.
രണ്ട് ഐഎസ് ഭീകരർ പള്ളിക്കുള്ളിൽ കടന്നുവെന്നാണ് റിപ്പോർട്ട്. ഒരാൾ വെടിയുതിർത്തശേഷം സ്വയം പൊട്ടിത്തെറിച്ചു. രണ്ടാമൻ വിശ്വാസികൾക്കു നേരേ നിറയൊഴിക്കുകയും ഗ്രനേഡ് ഏറിയുകയും ചെയ്തു. ആക്രമണസമയത്ത് 350 പേർ പള്ളിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പള്ളിയിലുണ്ടായിരുന്നവരുടെ ശരീരഭാഗങ്ങൾ സ്ഫോടനത്തിൽ ചിതറിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.
സിറിയയിൽ അസാദ് ഭരണകൂടം നിലംപൊത്തിയശേഷം ഐഎസ് ഭീകരർ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അഹമ്മദ് അൽ ഷാര നേതൃത്വം നൽകുന്ന പുതിയ ഭരണകൂടം ആക്രമണത്തെ അപലപിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണു നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണത്തെ അമേരിക്കയും യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും അപലപിച്ചു.
സിറിയൻ ജനത പിന്തുടരുന്ന സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പാതയിൽ ഭീരുത്വ പ്രവൃത്തികൾക്കു സ്ഥാനമില്ലെന്നും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേയുള്ള സിറിയൻ സർക്കാരിന്റെ പോരാട്ടങ്ങൾക്ക് അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും സിറിയയുടെ പ്രത്യേക യുഎസ് ദൂതനും തുർക്കിയിലെ അംബാസഡറുമായ ടോം ബരാക് വ്യക്തമാക്കി. ആരാധനാലയങ്ങളെയും നിഷ്കളങ്കരായ ജനത്തെയും ലക്ഷ്യമിടുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇസ്ലാമിസ്റ്റ് വിമത സംഘടനയായ ഹയാത് തഹ്രിർ അൽ ഷാമിന്റെ (എച്ച്ടിഎസ്) മുൻ നേതാക്കളുൾപ്പെട്ട സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ സിറിയയുടെ വിവിധ ഭാഗങ്ങളിൽ ഐഎസിനെതിരേ റെയ്ഡുകൾ നടത്തിവരികയായിരുന്നു.
അസാദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം അധികാരം പിടിച്ച എച്ച്ടിഎസ് മിതവാദ നയം സ്വീകരിക്കുന്നത് ഐഎസിനെ ചൊടിപ്പിക്കുന്നുണ്ട്. പ്രസിഡന്റ് അഹമ്മദ് അൽ ഷാര കഴിഞ്ഞമാസം റിയാദിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനെതിരേ ഐഎസ് സോഷ്യൽമീഡിയ ചാനലുകൾ വ്യാപക പ്രചാരണമാണു നടത്തിയത്.
ജിഹാദി വേരുകളെ അദ്ദേഹം വഞ്ചിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രചാരണം. അതേസമയം, പള്ളിക്കുനേരേ ആക്രമണം നടത്തിയവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും രാജ്യത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുമെന്നും സർക്കാർ വ്യക്തമാക്കി.