അപ്രതീക്ഷിതം ട്രംപിന്റെ നീക്കം
Monday, June 23, 2025 4:20 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്‍പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും ആരംഭിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യാസംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുറപ്പായി.
ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന മൂന്നു പ്ലാന്റുകൾക്കും ഇറാന്റെ ആണവപദ്ധതിയിൽ സുപ്രധാന പങ്കുണ്ട്. മൂന്നു സ്ഥലങ്ങളിലും ഇസ്രയേൽ മുന്‍പ് ആക്രമണം നടത്തിയിരുന്നു. നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. എന്നാൽ മലനിരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ പ്ലാന്റ് നശിപ്പിക്കാനുള്ള ശേഷി ഇസ്രയേലിനില്ലായിരുന്നു. അതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.
ഫോർഡോ ആണവനിലയം
ഇറാന്റെ അതീവരഹസ്യ ആണവപദ്ധതി. വടക്കുപടിഞ്ഞാറൻ ഇറാനിലെ ഖോം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ മലനിരകൾക്കുള്ളിലാണ് ആണവ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. യുറേനിയം സന്പുഷ്ടീകരിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉദ്യോഗസ്ഥർ 2023ൽ ഇവിടെ നടത്തിയ പരിശോധനയിൽ അണുബോംബ് നിർമിക്കുന്നതിന് ആവശ്യമായതിനോട് അടുത്ത തോതിൽ സന്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ ഫോർഡോയും ഉൾപ്പെട്ടിരുന്നു. എന്നാൽ നതാൻസ്, ഇസ്ഫഹാൻ കേന്ദ്രങ്ങളിലുണ്ടായതുപോലുള്ള നാശം ഫോർഡോയിൽ റിപ്പോർട്ട് ചെയ്തില്ല. മലയ്ക്കുള്ളിൽ നൂറുകണക്കിനു മീറ്ററുകൾ ആഴത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റ് നശിപ്പിക്കാൻ അമേരിക്കയുടെ ബങ്കർ നശീകരണ ബോംബും അതുവഹിക്കുന്ന ബി-2 സ്പിരിറ്റ് യുദ്ധവിമാനവും വേണ്ടിവന്നതിന ു കാരണം ഇതാണ്.
ഫോർഡോ നശിച്ചോ?
അമേരിക്കൻ ആക്രമണത്തിൽ ഫോർഡോ നിലയം നശിച്ചെന്നാണ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ പ്ലാന്റിനു കാര്യമായ നാശമുണ്ടായി എന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ ഫോർഡോയിലെ ഉപകരണങ്ങളും നേരത്തേ മാറ്റിയിരുന്നുവെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്.
ഇറാനെ അറിയിച്ചശേഷം ആക്രമണം
വാഷിംഗ്ടൺ ഡിസി: ആണവ കേന്ദ്രങ്ങളിലെ ആക്രമണം മൂലം പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനു സന്ദേശം നല്കിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം.
പരിമിതമായ തോതിലേ ആക്രമണം ഉണ്ടാകൂ എന്നും ഇറേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്ക മുൻകൂട്ടി അറിയിച്ചു. ആക്രമണശേഷം യുഎസ് പ്രസിഡന്റ് നല്കിയ സന്ദേശത്തിലും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.
ഇറാന് ഇപ്പോഴും സമാധാനത്തിന്റെ പാതയിലേക്കു മടങ്ങിവരാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.
സമാധാനലക്ഷ്യം ആവർത്തിച്ച് ഇറാൻ, വിശ്വസിക്കാതെ ലോകം
തങ്ങളുടെ ആണവപദ്ധതികൾ തികച്ചും സമാധാനപരമാണെന്നും ബുഷേർ പോലുള്ള ആണവോർജ പ്ലാന്റുകളിലേക്കുള്ള ഇന്ധന ആവശ്യത്തിനായാണു യുറേനിയം സന്പുഷ്ടീകരണമെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്.
എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമൊക്കെ പറയുന്നത്. ഇറാന്റെ ആണവ പദ്ധതി ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ഇസ്രയേലും അവരുടെ ചാരസംഘടനയായ മൊസാദും വ്യക്തമാക്കുന്നത്.
ഈ ആരോപണം ഏറെക്കുറെ ശരിവയ്ക്കുന്നതാണ് ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറേനിയൻ പരമോന്നത നേതാവ് ഖമനയ്യുടെ പരസ്യനിലപാടും ഇസ്രയേലിനെ ലക്ഷ്യംവച്ച് പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെയും ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ളയെയും യെമനിലെ വിമത സംഘടനയായ ഹൂതികളെയുമൊക്കെ ആയുധവും പരിശീലനവുമൊക്കെ നൽകി ഇറാൻ സഹായിക്കുന്നതും.
സമ്മർദങ്ങളെ അതിജീവിച്ച മുന്നേറ്റം
ഇസ്രയേലിന്റെയും യുഎസിന്റെയും ഓരോ ആക്രമണത്തിനുശേഷവും ഇറാന് ആണവായുധ നിര്‍മാണ ശ്രമങ്ങളില്‍ കരുത്താർജിക്കുകയായിരുന്നു. ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണകാലം തൊട്ടിങ്ങോട്ട് നതാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇസ്രയേലും യുഎസും നിരവധി ആക്രമണശ്രമങ്ങളാണു ഇറാനിൽ നടത്തിയത്.
ഇതിനുശേഷം, സെൻട്രിഫ്യൂജുകൾക്ക് ആവശ്യമായ നിർണായക ഘടകങ്ങള്‍ നിർമിക്കുന്ന കെട്ടിടങ്ങൾ ഇസ്രയേൽ തകർക്കുകയും ആണവായുധ നിർമാണത്തിലെ ബുദ്ധികേന്ദ്രങ്ങളായ ശാസ്ത്രജ്ഞരെ അതീവരഹസ്യമായി സ്ഫോടനത്തിലൂടെയും മറ്റും വധിക്കാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ, അവപോലും ഇറാന് താത്കാലിക തിരിച്ചടികള്‍ മാത്രമേ നല്കിയുള്ളൂ. 15 വര്‍ഷം മുമ്പ് മാല്‍വെയര്‍ ഉപയോഗിച്ച് സെൻട്രിഫ്യൂജുകളില്‍ ഇസ്രയേല്‍ നടത്തിയ സമർഥമായ സൈബര്‍ ആക്രമണം പോലും ഇറാന്റെ ആണവ പദ്ധതികള്‍ ഒന്നോ രണ്ടോ വർഷത്തേക്കു മാത്രമേ മന്ദീഭവിപ്പിച്ചുള്ളൂ.
കഴിഞ്ഞ 13ന് നടത്തിയ ആക്രമണത്തിൽ ഇറേനിയൻ ആണവകേന്ദ്രങ്ങളാണു ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടതെങ്കിലും ഇവിടങ്ങളിൽ കാര്യമായ നാശമുണ്ടാക്കാനായിരുന്നില്ല. എന്നാൽ, രാജ്യത്തെ പ്രധാനപ്പെട്ട ഒന്‍പത് ആണവ ശാസ്ത്രജ്ഞരെ വധിച്ചു. മുതിര്‍ന്ന ഇറേനിയൻ ആണവ ഗവേഷകരെ ഇല്ലായ്മ ചെയ്യാനായത് വലിയ നേട്ടമായാണു ഇസ്രയേൽ കണ്ടത്.
ഇന്നലത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ സമയം ഞായർ രാവിലെ 5.20: ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
6.26: മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു.
7.13: പ്രസിഡന്റ് ട്രംപും അമേരിക്കയും അങ്ങേയറ്റം ശക്തിയോടെ നടപടികളെടുത്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
7.24: അമേരിക്കൻ ആക്രമണം അപകടകരമായ നീക്കമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ്.
7.30: ഇറാൻ സമാധാനത്തിനു തയാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്.
10.01: ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ അറിയിപ്പ്.
10.30: അമേരിക്കൻ ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
11.17: ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രേലി സേനയുടെ അറിയിപ്പ്.